2010, മാർച്ച് 31, ബുധനാഴ്‌ച

കണ്ണുനീര്‍










ചിലന്പിച്ച മൗനങ്ങള്‍ക്കിടയില്‍
എവിടെയായിരുന്നു
ഈ ഒരു തുള്ളി തേങ്ങല്‍ ഒളിച്ചിരുന്നത്
നെഞ്ചിലിരുന്നു വിങ്ങുകയാണ്
നേര്‍ത്തു നേര്‍ത്തു മരിക്കുന്ന വിതുന്പലുകള്‍

നിലാവിന്റെ നിറമാണെന്ന് പറഞ്ഞ്
നെഞ്ചിലേയ്ക്ക് ചേര്‍ത്ത് അന്ന്
നീ കണ്ണീലേയ്ക്കിറ്റിച്ചു തന്നൊരു തുള്ളി,
തിരഞ്ഞുതിരഞ്ഞു മടുത്തിരുന്നു....

ഇന്ന്, ഇപ്പോള്‍, ഇതാ
വീണ്ടുമെന്റെ കണ്ണില്‍
പിന്നെ നേര്‍ത്തൊരു രേഖയായി കവിളില്‍
പിന്നെയൊടുക്കം കടല്‍ക്കാറ്റിലെ
ഉപ്പിനെയോര്‍മ്മിപ്പിച്ച്
ചുണ്ടിലേയ്ക്ക് വീണ് മൃതിയടഞ്ഞു

നഷ്ടമായിരിക്കുന്നു
ആ അവസാനതുള്ളിയും
ഇനിയാ പഴയ ഉപ്പുകാറ്റില്ല
അതില്‍ ചെറുവില്‍ തൊട്ട്
കണ്ണെഴുതിക്കാന്‍ നീയില്ല

എരിവായിരുന്നു
നീയൊരുക്കിയ മഷിക്കൂട്ടിന്
തിളങ്ങട്ടെയെന്നാശിച്ച്
ഉപ്പുകുറുക്കി
ചെറുവിരല്‍ തൊട്ട്
കണ്ണെഴുതിച്ച വികൃതികള്‍

ഇപ്പോള്‍, കണ്‍തടത്തില്‍
നേര്‍ത്ത ഉപ്പുപരലുകള്‍ പരന്ന്
വികൃതമാകുന്നു.....
വിരല്‍തൊട്ടു ഞാന്‍ രുചിച്ചു
നിന്റെ കണ്ണുനീര്‍......

എന്റെ കണ്ണിലേയ്ക്കന്ന് ഇറ്റു വീണ
നിന്റെ കണ്ണുനീര്‍...
ഞാന്‍ സൂക്ഷിച്ചുവച്ച ആ
ഒരു തുള്ളി കണ്ണുനീര്‍....

2010, മാർച്ച് 28, ഞായറാഴ്‌ച

വേനല്‍




ആരാണ് നിനക്കീ പേരിട്ടത്?
നാനാര്‍ത്ഥങ്ങള്‍ക്കിടമില്ലാതെ
മൂന്നക്ഷരങ്ങള്‍ കൊണ്ട്
കൊടുംചൂടെന്ന്
കടുത്ത നിറത്തില്‍ വരച്ചിട്ട്
ഋതുക്കളില്‍ വെറുക്കപ്പെടാന്‍
മാത്രമായി നിന്നെ പേരിട്ടുവിളിച്ചത്?

അറിയുന്നുണ്ടോ?
നീ വരാതിരുന്നെങ്കിലെന്ന്
ചുറ്റിലുമിരുന്ന് പറയുന്നവര്‍
നീ കടന്നുപോയെങ്കിലെന്ന് കൊതിയ്ക്കുന്നവര്‍
നിന്നെ ശപിയ്ക്കുന്നവര്‍
ഭയക്കുന്നവര്‍
അളന്നു രേഖപ്പെടുത്തുന്നവര്‍
വൃഥാ തടുക്കാന്‍ ശ്രമിയ്ക്കുന്നവര്‍

എങ്കിലും,
പ്രണയമാണെനിയ്ക്ക്
നെറ്റിത്തടത്തില്‍ കരുവാളിപ്പുകള്‍ തന്ന്
ദേഹമാകെ വിയര്‍പ്പില്‍ കുളിപ്പിച്ച്
ഇടക്ക് ബോധം കട്ടെടുത്ത്
തളര്‍ത്തിക്കിടത്തുന്പോഴും
ഞാന്‍ പ്രണയിക്കുകയാണ്......

പ്രണയമാണ്,
നിന്റെ ചൂടിനെ
തീഷ്ണമാകുന്ന നിന്റെ നോട്ടങ്ങളെ
കല്ലിലും ചരളിലും കാറ്റിലും
അഗ്നിയാവാഹിച്ചുവച്ച്
നീ സമ്മാനിയ്ക്കുന്ന പൊള്ളലുകള്‍
പിന്നെ വ്രണങ്ങള്‍, വരള്‍ച്ച.....

കേള്‍ക്കുക,
എന്നെപ്പോലെയാവാം വസന്തവും
നിന്നെ പ്രണയിയ്ക്കുന്നത്
നിറങ്ങള്‍ മുഴുവന്‍ നിനക്കു സമ്മാനിച്ച്
വരും ഋതുക്കളില്‍
ഇലകളും
വെറും ഒഴിഞ്ഞ ചില്ലകളുമായിത്തീരുന്നത്

അറിയാം,
നിന്റെ നെഞ്ചിലുമിരുന്ന് തപിയ്ക്കുകയാണ്
വിരഹത്തിന്റെയൊരു നെരിപ്പോട്
ഒളിച്ചുവയ്ക്കാന്‍ ശ്രമിയ്ക്കുന്പൊഴും
അനാവൃതമാകുന്നൊരു
നേര്‍ത്ത വേദന.....

ഓര്‍ക്കുക.
കാത്തിരിയ്ക്കയാണ് ഞാന്‍
ഒരു ഋതു ചക്രം കഴിഞ്ഞ്
നെരിപ്പോടിലെന്നപോല്‍
നീറ്റാന്‍ നീ വരുന്നതും കാത്ത്
വേനലായിത്തന്നെ വരുക
ചൂട്ടുപൊള്ളിയ്ക്കുന്ന വേനല്‍ .....

2010, മാർച്ച് 13, ശനിയാഴ്‌ച

പ്രണയം പലനേരത്ത്

ചിലപ്പോഴീ പ്രണയം,
ചില്ലുപാത്രം വിട്ട് പുറത്തുചാടാനൊരുങ്ങുന്ന
ഒരു സ്വര്‍ണമത്സ്യത്തിന്റെ വ്യഗ്രതപോലെ
പുറത്തേയ്ക്ക് വഴികള്‍ തിരഞ്ഞ് .....

പലവട്ടം വന്യഭാവത്തില്‍
കറുത്തകണ്ണുകള്‍ തിളക്കിത്തിളക്കി,
ഭൂതകാലത്തിലേയ്ക്ക് കണ്ണാടികള്‍ തിരിച്ചുവച്ച്
നോക്കാന്‍ പറയുന്നു.....

മഴക്കാലത്ത് കിളിയൊഴിഞ്ഞുപോയ
ഒരു കൂടുപോലെ,ആര്‍ക്കും ചേക്കേറാന്‍ പാകത്തില്‍,
ഇനിയുമൊരു മഴക്കാലത്തെ അതിജീവിക്കുമെന്ന് ,
നിശബ്ദം പറഞ്ഞാവും ചിലപ്പോള്‍
കാത്തിരിക്കുന്നത്.......

അപൂര്‍വ്വം ചിലനേരത്ത്
ആര്‍ദ്രമായ ഒരു ഗസല്‍ ഗീതം പോലെ....
വീണ്ടും കേള്‍ക്കാന്‍ കൊതിപ്പിച്ച്,
മുഴുവനും മൂളിത്തീരാതെ ,
മുറിഞ്ഞ് മുറിഞ്ഞ് നിശബ്ദമാകുന്നു.....

അതിലും അപൂര്‍വ്വമായി ചിലപ്പോള്‍
ഇരുട്ട് പതിയേ പരക്കവെ ‍
വിളക്കുകാലുകള്‍ക്ക് കീഴെ
വായിച്ചെടുക്കാന്‍ വിടാത്ത
ഭാവങ്ങളുമായി ഉള്ളം കയ്യില്‍
നിന്റെ വിരലുകളുടെ ചെറുചൂടുപോലെ

പലപ്പോഴും യാത്രപറഞ്ഞ്,
പതിയെ അകന്നുപോകുന്ന,
നിന്റെ പദനിസ്വനമാണതിന്....
അപൂര്‍വ്വം ചിലപ്പോഴൊക്കെ,
നിന്റെ തിരിഞ്ഞുനോട്ടങ്ങളും.....

2010, മാർച്ച് 5, വെള്ളിയാഴ്‌ച

ഒഴുക്ക്

സ്വപ്നങ്ങള്‍ ഒഴുകിപ്പോകുന്ന
ചില നീര്‍ച്ചാലുകള്‍
കാറ്റിലുംകോളിലും കലിതുള്ളുമൊരു
നദിയെ ഓര്‍മ്മയിലേയ്ക്കിട്ടുതന്ന്
പറിച്ചെടുത്ത്
എന്നേയ്ക്കുമായകറ്റുകയാണ്
സ്വപ്നങ്ങളെ...

കരയിലിരിക്കയാണ്
നേര്‍ത്തതെങ്കിലും ഒരു വരള്‍ച്ചകാത്ത്
ചെളിപറ്റിയതെങ്കിലും പതിയെ
നോവേറ്റുന്ന സ്വപ്നങ്ങള്‍ പെറുക്കാന്‍

കൊടും വേനലിലും
വഴിയും നേരവും തെറ്റി
ജാലകത്തിലീ പേമഴ
വീണ്ടും സ്വപ്നങ്ങള്‍ കശക്കിയെടുത്ത്
ഒഴുക്കിലിട്ട് ആര്‍ത്തുചിരിക്കാന്‍

ഒഴുക്കിനൊപ്പം
ഓടിയെത്താന്‍ കഴിയാതെ
തളരുകയാണ്
രക്ഷിയ്ക്കയെന്ന് കേണ്
നേര്‍ത്ത ചുഴിയിലും മലരയിലും അകപ്പെട്ട്
ദൂരേക്ക് ഒഴുകിപ്പോകുകയാണ്
സ്വപ്നങ്ങള്‍

ഒഴുക്കില്‍പ്പെട്ട
തിരികെയില്ലാത്ത
വെറുമൊരു സ്വപ്നമായി
അവശേഷിക്കാന്‍......
കാത്തിരിപ്പാണ്
വെറുമൊരു സ്വപ്നമായി
അവശേഷിയ്ക്കാന്‍