2010, ഏപ്രിൽ 24, ശനിയാഴ്‌ച

കാറ്റ്

കാറ്റാണ്........
കാതടപ്പിച്ചലയ്ക്കുന്ന കാറ്റ്
മഴക്കണങ്ങള്‍ കശക്കി ദൂരേയ്ക്കെറിഞ്ഞ്
വരണ്ട ഭൂതകാലത്തിലേയ്ക്കാഞ്ഞുവീശുന്ന
മരുക്കാറ്റ് ...........

നേര്‍ത്തൊരു സീല്‍ക്കാരത്തില്‍
മോഹിപ്പിച്ചടുത്തെത്തി
ഞൊടിയിടെ കറുത്തകാലത്തെ
പേക്കൂത്തുകളുടെ വേഗംപൂണ്ട്
പെരുവിരലില്‍ നിന്നുച്ചിയിലേയ്ക്കു
പിണഞ്ഞ് ചുറ്റി
മനസ്സറുത്ത് ചുഴിയിലേയ്ക്കെറിഞ്ഞ്
തിമിര്‍ത്താടി കടന്നുപോകുന്ന
വരണ്ട കാറ്റ് ........

പെയ്യാനൊരുങ്ങി തണുപ്പേറ്റി,
ഒളിച്ചുവരുന്പൊഴും,
പിന്നാലെയകന്പടി സേവിച്ച്,
പെയ്തൊഴിയാന്‍ വിടില്ലെന്നുറപ്പിച്ച്,
തണുപ്പുപോലും തുടച്ചെടുത്ത്,
വിങ്ങല്‍ വിതച്ചിതിങ്ങനെയെത്രനാള്‍?

തണുപ്പായിറങ്ങി,
പച്ചയായ് പരന്നൊഴുകി.
പഴയ വഴുക്കൊന്ന് നനയ്ക്കാന്‍,
തെല്ലിട നല്‍കുക.......
ഒഴുകിപ്പരൊന്നു മായാത്ത മഴപ്പച്ചയാകാന്‍,
വെറുതെയൊരിട നല്‍കുക......

2010, ഏപ്രിൽ 8, വ്യാഴാഴ്‌ച

സമ്മാനപ്പൊതി

ഒരു സമ്മാനപ്പൊതി,
മനസ്സില്‍ മാറാലപിടിച്ചൊരു മൂലയില്‍,
ഒറ്റയ്ക്കിരുന്നു തിടിക്കമേറ്റുന്നു.....
കൈമാറുകയെന്ന് നിശബ്ദം പറയുന്നു.......

പലനാളായി കടന്നുപോകുന്നു
നോക്കാതെ കാണാതെയന്നപോല്‍
ജാലകവിരിക്കുള്ളില്‍
മറച്ചുവച്ചിരിക്കയാണ്.....

എന്നേ സ്വയം പൊതിഞ്ഞൊരുങ്ങി
നിറമണിഞ്ഞ് ,
ആശംസകള്‍ തുന്നി,
മറന്നുപോകരുതെന്ന് ഓര്‍മ്മിപ്പിച്ച്,
ഗാഢമായിടക്കിടെ നോക്കി,
മറവിയിലേയ്ക്കെടുത്തെറിയരുതെന്ന്
ലോലലോലം മന്ത്രിച്ച് ,
ഇരവിലും പകലിലും,
മഞ്ഞും മഴയുമേറ്റ് നരച്ചിരിക്കുന്നു.....

പൊടിതട്ടിയെടുക്കാമെന്നോര്‍ത്ത്
പലവട്ടം ഞാന്‍ വന്നതോര്‍മ്മയില്ലേ?
പിണക്കം ഭാവിച്ച് അകന്നകന്നിരുന്ന്
ക്രൂരമായി പരിഹസിച്ച്,
ചിരിച്ചതോര്‍മ്മയില്ലേ?

അന്നേ തടവിലാക്കിയതാണ്
ഒരു ജന്മദിനത്തിന്റെ ഓര്‍മ്മയ്ക്ക് ......
എത്രരക്ത രൂഷിത വിപ്ലവങ്ങള്‍ നടത്തിയാലും
തുറന്നുവിടില്ലെന്നുറപ്പിച്ചതാണ്.....
ഈ മാറാലപിടിച്ച മൂലയില്‍,
നീ തടവിലാണ്..............

വെറുതെ പൊതിഞ്ഞൊരുങ്ങേണ്ട,
ഒരു സമ്മാനപ്പൊതിമാത്രമാവാനാണ് വിധി,
ഒരിക്കലും കൈപ്പറ്റാത്ത,
മേല്‍വിലാസക്കാരനില്ലാത്ത,
വെറുമൊരു സമ്മാനപ്പൊതി............


ഒരിക്കല്‍,
ഒരു സ്ഥിരം മേല്‍വിലാസത്തിലേയ്ക്കയച്ച്
നിന്നെ സ്വതന്ത്രമാക്കാം,
അതുവരെ ജാലകവിരിയ്ക്കുള്ളില്‍
ഒളിഞ്ഞുതന്നെയിരിക്കുക......