2011, ഒക്ടോബര്‍ 20, വ്യാഴാഴ്ച

പൂര്‍ണവിരാമത്തിലേയ്ക്ക്

ഇരുണ്ട അകത്തളങ്ങളില്‍,
തേങ്ങി വിറച്ചൊരു കാറ്റ്....
പഴയ മാറാലകളില്‍,
മുഖം ചേര്‍ത്തു വിതുന്പുന്ന,
മൃത സ്മരണകളില്‍
ഒരു ചെറുതലോടലായി
വെറുതേ വേച്ചു വീശുന്നു.....

ദിക്കറിയാതെയലഞ്ഞൊ-
ടുക്കമീ പ്രണയം,
ഉള്‍ച്ചൂടേറ്റ്, മരണവേദനയില്‍,
കണ്ണീരായൊഴുകി,
ഉപ്പു പൊടിഞ്ഞ,
ചാലായുണങ്ങിക്കിടക്കുന്നു....

ഇനിയുമുണ്ട് വേപഥുപൂണ്ട
അടയാളങ്ങള്‍,
നിനക്കൊരിക്കലും വഴിതെറ്റാതിരിക്കാന്‍
നിരനിരയായി ഒരുക്കിവച്ചിരിക്കുന്നു.....
മുറ്റത്തുണ്ട് വേദനകളുടെ
ചില പടുമുളകള്‍,
മഴകാത്ത് വാടിക്കിടക്കുന്നു...

തെക്കേത്തൊടിയില്‍,
സ്വപ്നങ്ങളുടെ ചുടുകാട്...
അവിടെ ഇപ്പോഴുമുണ്ട്,
മുഴുവന്‍ മരിയ്ക്കാത്ത,
ചില സ്വപ്ന ശകലങ്ങള്‍....
വെറുതേ നീ വരുന്നതും കാത്ത്
കാലങ്ങളായി,
ചാരത്തില്‍ ഇടയ്ക്കൊന്ന് തിളങ്ങി,
ജീവനുണ്ടെന്ന് ഉറപ്പുവരുത്തുന്നു.....

ഇനി വെറുമൊരു തേങ്ങലിനു
മാത്രമേ ത്രാണിയുള്ളു
അതു ഞാനടക്കിപ്പിടിക്കുകയാണ്....
വെറുമൊരു തുള്ളിക്കണ്ണീരായി
എന്റെ പ്രണയം നിനക്ക് കൈമാറി
ഒന്നു ദീര്‍ഘമായ് തേങ്ങി
പിടച്ചിലില്ലാത്തൊരു പൂര്‍ണവിരാമത്തിലേയ്ക്ക്
ഞാന്‍ കാത്തിരിക്കയാണ്....

2011, ഒക്ടോബര്‍ 12, ബുധനാഴ്ച

കറുപ്പിലും വെളുപ്പിലും

ഇരുട്ടിലും വെളിച്ചത്തിലും
തീര്‍ത്ത കള്ളികളില്‍
ആരോ കരുവാക്കിക്കളിയ്ക്കുന്നു.......
മറുഭാഗത്തുണ്ട് വിജയി,
ആര്‍ത്തുചിരിച്ച് വിജയമുറപ്പിക്കുന്നു...
കള്ളക്കരുനീക്കങ്ങളാണ്,
ഉള്ളില്‍ ഒളിച്ചുവച്ചിരിക്കുന്ന
ഏതോ കിരാത ചിന്തയിലേയ്ക്കുള്ള
വഴിവെട്ടുകയാണ്
ഓരോ കരുക്കളും....

ഓരോ തോല്‍വിയിലും
കരുവിനാണു പഴി .....
ഗുരുത്വമില്ലെന്ന പഴി.......
കളികഴിഞ്ഞരങ്ങൊഴിയുന്പോള്‍
തനിച്ചാണ്, വെറുതേയീ
കറുത്ത കള്ളികളില്‍ മാത്രം വിരലോടിച്ച്
നാളത്തെ മത്സരം വരെ കാത്തിരിക്കണം....

ജീവിതം! കരുവാക്കപ്പെടല്‍തന്നെ
കറുപ്പം വെളുപ്പം,
ഭാഗ്യവും നിര്‍ഭാഗ്യവുമായി,
കളി തുടരുന്പോള്‍,
നടുക്ക് ആരോ നീക്കിവച്ചൊരു
കരുവായി നിന്ന്.......
ഞാന്‍ നീ പറഞ്ഞതോര്‍ക്കുകയാണ്.....
ജീവിതമെന്നാല്‍ തനിയെ!
കളിക്കളത്തില്‍,
ബാക്കിയാവുന്നൊരൊറ്റക്കരുവോളം
തനിച്ച് ......

2011, ആഗസ്റ്റ് 21, ഞായറാഴ്ച

സ്വപ്നവേഴ്ച....!

രാത്രിമഴയുടെ കുളിരിനൊപ്പമാണ്....
കനത്ത കാലടികള്‍ അടുത്തേയ്ക്ക് വന്നത്,
കുത്തുവിളക്കിന്റെ നേര്‍ത്ത വെളിച്ചത്തിലാണ്.....
തറ്റുടുത്തിരിക്കുന്ന ഭീമശരീരം കണ്ടത്.....

പതുക്കെയെന്നെയെഴുന്നേല്‍പ്പിച്ചു-
കൊണ്ടാണടുത്തിരുന്നത്,
പരിചയപ്പെടല്‍ പോലുമില്ലാതെയാണ്
പറഞ്ഞുതുടങ്ങിയത്,
കഥകള്‍........
കുന്തി, അരക്കില്ലം, കര്‍ണ്ണന്‍,
ഹിഡുംബി, ഒടുവില്‍ പാഞ്ചാലപുത്രി.....
പിന്നെയെപ്പോഴോ കഥ നിലച്ചപ്പോഴാണ്
രണ്ടാമൂഴക്കാരനെന്ന ആത്മനിന്ദയുതിര്‍ന്നത്

കേട്ടിരിക്കവയ്യാതെയാണ്
ധീരമായൊരു പരിരംഭണത്തിന് മുതിര്‍ന്ന്
ശ്മശ്രുക്കള്‍ വളരാത്ത താടിയില്‍ത്തടവി
ചേര്‍ന്നിരുന്നത് .......
കാട്ടുപൂക്കള്‍ വീണ നദിക്കരയിലാണ്
ഒടുക്കം ഞാന്‍ തളര്‍ന്നുറങ്ങിയത്.......


ഫോണിന്റെ കിണുക്കം,
വല്ലാത്തൊരപശ്രുതിപോലെ
മധുരമായ തളര്‍ച്ചയിലേയ്ക്കുവന്നെന്നെ
ഉലച്ചുണര്‍ത്തി....

അങ്ങേത്തലയ്ക്കല്‍ നിന്റെ ശബ്ദം!
അകമേ വിറച്ചുകിടുങ്ങി-
യൊരു കാറ്റുവീശിയകന്നു....
വിശ്വാസവഞ്ചനയുടെ കുറ്റബോധം!
നീ സംശയിച്ചില്ലേ?
പതിവില്ലാത്ത എന്റെ സ്നേഹത്തെ!

നിന്റെ സല്ലാപത്തിനിടെയാണ്
തലയിണമാറി അത് പുറത്തുവന്നത്
ചുവന്ന പുറംചട്ടയില്‍ പാണ്ഡവരില്‍
രണ്ടാമന്റെ ഭൂതവടിവ് വരച്ച പുസ്തകം!
നിരാശയോടെയാണ് ഞാനതറിഞ്ഞത്
എല്ലാം ഒരു സ്വപ്നമായിരുന്നു......
വെറുമൊരു സ്വപ്നവേഴ്ച......!

2011, ആഗസ്റ്റ് 7, ഞായറാഴ്ച

സ്വപ്നഭ്രൂണം

നേര്‍ത്തൊരു ചാറ്റല്‍ മഴയുടെ,
അകന്പടിയോടെയായിരുന്നു യാത്രപറച്ചില്‍...
അതേ മഴയാണ്......
പിന്നെ നിലച്ചതേയില്ല.......

തണുത്തുറഞ്ഞ,
സിമന്റുബെഞ്ചിലായിരുന്നു നമ്മള്‍,
എന്റെ തണുത്ത കൈത്തലം
മെല്ലെയെടുത്ത് മടിയില്‍വച്ചാണ്,
യാത്രയ്ക്ക് മുന്പേ നീയത് സമ്മാനിച്ചത്......

ഒരു സ്വപ്നഭ്രൂണം!
ഇവിടെ ഈ മഴത്തണുപ്പേല്‍ക്കാത,
ഞാനത് കാത്തുവച്ചിരിക്കയാണ്,
നിനക്കൊപ്പം വരുന്ന മഴയില്‍,
പതുക്കെ നനച്ചെടുത്ത്...
സ്വപ്നം മുളച്ച് വിടരുന്നതൊ-
രുമിച്ചിരുന്ന് കാണാന്‍.....

അകത്തിരുന്നതു വിതുന്പുന്നുണ്ടൊന്നു
വിടരാന്‍, പതുക്കെയൊന്ന് മുളച്ചുപൊങ്ങാന്‍,
മഴതീരും മുന്പ് വന്നേയ്ക്കുക...
കാറും കോളുമില്ലാതെ,
നനുത്തൊരു ചാറ്റല്‍മഴയെ കൂട്ടുവിളിച്ച്.....

2011, ജൂലൈ 3, ഞായറാഴ്ച

മകള്‍ക്ക്...

നെഞ്ചില്‍ച്ചേര്‍ത്തു കാത്തുവയ്ക്കവയ്യിനി,
വിരല്‍ത്തുന്പിലൊട്ടു പിടിച്ചിരിക്കയുമില്ല
നീ....വളര്‍ന്നിരിയ്ക്കുന്നു.....
മകളേ, നിന്നെ ഞാനെങ്ങനെ കാത്തുവെയ്ക്കേണ്ടു?
സ്വപ്നങ്ങളിലുണ്ട് നിന്റെ വളര്‍ച്ചയുടെ വഴികള്‍,
ഉള്ളില്‍ കരുത്തൂതിയിരുക്കിത്തന്നാണ്,
നിന്നെ ഞാന്‍ യാത്രയാക്കുന്നത്,
നിനക്കു നീ തന്നെ കാവലാള്‍....

വൈകീട്ട്, അമ്മയെന്നൊരു വിളി കേള്‍ക്കുവോളം,
പിന്നെ ഇരുട്ടിന്റെ മറ നീങ്ങും വരേയ്ക്കും,
വീണ്ടും പകലിന് നീളം കൂടിയെന്ന് ശപിച്ച്,
ഉരുകിയുരുകി കാത്തിരിക്കയാണമ്മ...........

പത്രത്തലക്കെട്ടുകള്‍, ചാനലില്‍ തത്സമയം....
പിച്ചിയെറിയപ്പെട്ടവരില്‍,
നിന്നെപ്പോലെയെത്രമക്കള്‍...
നീ വൈകുകയാണെന്നറിയേ,
അമ്മ നെഞ്ചിടറിച്ചെല്ലുന്നത്,
അലമാരയിലെ ഉഗ്രവിഷക്കുപ്പിയുടെ,
പാതിവഴിയോളം......

വയ്യ, അമ്മയ്ക്കിനിയും വയ്യ,
ദുസ്വപ്നങ്ങളില്‍,
ഭയത്തിന്റെയീ കട്ടപിടിച്ചോരിരുട്ടിലേയ്ക്ക്,
നീ തനിയെ പടിയിറങ്ങിപ്പോകുന്നു,
പിന്നെയെപ്പോഴോ കീറിപ്പറിഞ്ഞ് നീ,
തിരികെയെത്താനാവാതെ......

ഇനി നീ പതിയെ മടിയിലേയ്ക്ക് ചായുക,
അമ്മ നാവിലിറ്റിയ്ക്കാം ഒരു തുള്ളി വിഷം,
അമ്മിഞ്ഞപ്പാലെന്നുകരുതി നീ,
മധുരമായ് കുടിച്ചിറക്കുക....
നമുക്കൊരുമിച്ച് നടക്കാം...
ഒരുമിച്ച് ദഹിച്ചൊടുങ്ങാം...
സ്വപ്നങ്ങള്‍ നഷ്ടമായെങ്കിലെന്ത്?
നമ്മള്‍ ഇനി മാനഭംഗപ്പെടാത്തവര്‍....
മൃത്യുകൊണ്ട് മാനം മുറുകെപ്പിടിച്ചവര്‍.......

2011, മേയ് 8, ഞായറാഴ്ച

വിട..........

ഒടുവില്‍ നീ പറന്നകലന്നു.....
പൂകൊഴിഞ്ഞൊരീ ചില്ലയില്‍,
ചോര്‍ന്നൊലിക്കൊന്നൊരിക്കൂട്ടില്‍,
ഇനിയൊറ്റയെന്ന് ഞാന്‍,
വീണ്ടും ഉച്ചത്തില്‍ പറഞ്ഞു,
പഠിയ്ക്കട്ടെ..........

വിടപറച്ചില്‍,
ആവര്‍ത്തനങ്ങളിനിയും വയ്യ....
പഴയമുറിവുകള്‍,
വിങ്ങിത്തുടങ്ങിയപ്പോള്‍,
ഞാനൊളിച്ചോടിയതാണ്.........
നെഞ്ചില്‍ ഞെരിഞ്ഞുപൊട്ടുന്ന,
ഒരു തുണ്ടുവേദനയുമായി ........

ചിലച്ചുപറന്ന്, കൊത്തിപ്പിരിഞ്ഞ്
വീണ്ടും ചിക്കിച്ചികഞ്ഞടുത്തുവന്ന്
മഴയിലും മഞ്ഞിലും നമ്മളീ
മരച്ചില്ലയില്‍ കാലംകഴിച്ചത്....

ഒടുവില്‍ പുതിയൊരു പൂമരം,
അവിടെയകലെ നിന്നെ വിളിക്കുന്നു...
ഇവിടെ വരാന്‍വൈകുന്നൊരു,
വസന്തത്തെക്കാതോര്‍ത്ത്,
ഞാനും....


നമ്മള്‍ ഒരിക്കലും പിരിയുന്നില്ലെന്ന് പറഞ്ഞ് എന്റെ മേരി ഇന്നു പോകുന്നു....കടങ്ങളും കടപ്പാടുകളും ബാക്കി

2011, ഏപ്രില്‍ 29, വെള്ളിയാഴ്ച

സ്വപ്നം

ചില സ്വപ്നങ്ങള്‍,
ചാരം മാറി തിളങ്ങുന്ന,
പകയുടെ കനല്‍പോലെ.....
സമ്മതം തേടാതെ,
തുറന്നിട്ട ജാലകപ്പാളിയിലൂടെ,
അകത്തേയ്ക്ക്.....

പതുക്കെ ഒരു നിഴലുപോലെ,
അടുത്ത് വന്നിരിക്കുന്പോള്‍,
ശരിയ്ക്കും ഒരു സുന്ദരസ്വപ്നത്തിന്റെ ഭാവം.....
വൈകാതെ പുറത്തേയ്ക്കു നീളുന്ന കൂര്‍ത്തനഖം!
പുതിയ മുറിവുകള്‍ എഴുതിച്ചേര്‍ക്കാനുള്ള
ഒരുക്കം കൂട്ടല്‍!
രക്ഷതേടിഓടുന്പോള്‍ പിന്നാലെ കൂടി,
ഓടിയാലെത്താത്ത
വഴികളില്‍
പഴയമുറിവുകളുടെ
പൊറ്റപൊളിച്ചിട്ട്
തടസ്സപ്പെടുത്തുന്നു....

അടര്‍ന്നുവീഴുന്ന പൊറ്റകള്‍
അകത്തിപ്പോഴും
ചോരപൊടിയുന്നുവെന്നോര്‍മ്മിപ്പിച്ച്
ഇരുട്ടില്‍ ചുവന്നു തിളങ്ങുന്നു.......

ഹൃദയം പകുത്തെടുത്ത്
ചോരനനവുള്ള
നഖം കൊണ്ട് വീണ്ടും വീണ്ടും കോറിവരച്ച്
ഒടുക്കം തളര്‍ന്നുവീഴുന്പോള്‍
കയ്യൊഴിഞ്ഞ്,
യാത്രപറച്ചില്‍പോലുമില്ലാതെ, സ്വപ്നം
അതേ ജാലകപ്പാളിയിലൂടെ
തിടുക്കത്തില്‍ കടന്നു പോകുന്നു

പിന്നില്‍ ചോരതൂവന്ന പുതിയ മുറിവും,
നഗ്നമാക്കപ്പെട്ട പഴയ മുറിവുമായി,
ഉഷ്ണം തിളയ്ക്കുന്ന വേനലില്‍,
ഉറക്കമില്ലാതെ........