2012, സെപ്റ്റംബർ 5, ബുധനാഴ്‌ച

യക്ഷി

ഇവിടെ പാലമരങ്ങളില്ല,

 ആടിയുലയുന്ന ഈ പനത്തലപ്പുകളെ

പ്രണയിയ്ക്കുന്നതില്‍ അടിയ്ക്കടി പരാജയപ്പെടുകയാണ്....

യക്ഷകിന്നരര്‍ക്കൊപ്പം പകല്‍കുടിച്ചുറങ്ങി,

രാവില്‍ പാലപ്പൂഗന്ധം തേടിത്തേടി അലയുകയാണ്.....

പാലകളില്ലാത്ത നാട്ടില്‍

 പനത്തലപ്പില്‍ പകലുറങ്ങി,

രാവില്‍ മായികമാളിക പണിത്,

 ചുണ്ണാമ്പു ചോദിച്ചിറങ്ങുന്ന

പഴയൊരു തേഞ്ഞ ബിംബമാ-

കുന്നതോര്‍ക്കവേ,

ഇരുമ്പാണിയില്‍ ആവാഹിച്ചു

തറച്ചുവച്ചാലെന്നപോലൊരു പിടച്ചിലാണ്....

 നീലിച്ച രാവില്‍

നിന്നെ പൂപ്പാലമരത്തിലേയ്ക്കാനയിച്ച്

 മടിയില്‍ കിടത്തി,

നീലമേലുടയാട വലിച്ചുകീറുമ്പോള്‍

 തെളിയുന്ന നീല ഞരമ്പുകളില്‍

 പല്ലുകള്‍ കടിച്ചിറക്കുക....! ഹാ!

ആ ചുടുനീല രക്തം നുകര്‍ന്ന്

 ആകെ നീലിച്ച് മൂര്‍ച്ഛിച്ച് വീഴുമ്പോള്‍

നീയെന്നെയാഞ്ഞാഞ്ഞു പുല്‍കി

നിശ്ചലനാകുന്നത്.....

ഇന്ന്,

രാവുകളില്‍ താവളമില്ലാത്തൊരു

 വെറും നിശാചരിയായി,

നേര്‍ത്തു വെളുത്തൊരു

വസ്ത്രത്തിന്‍റെ മറവില്‍,

യക്ഷിയെന്ന വിളികള്‍ വന്നു തുളച്ചുകയറുന്ന

ഒരു പഴങ്കഥ മാത്രമാകുന്നു......

4 അഭിപ്രായങ്ങൾ:

  1. ഇങ്ങനെ വഴിതെറ്റി ആലോചിക്കുന്നത് ശുഭ ലക്ഷണം.
    എഴുത്ത് കവിതയിലേക്ക് മാത്രം ചുരുക്കിയാല്‍
    മലയാളത്തിനു നല്ല ഒരു കവിയെ കിട്ടും.
    മലബുഴയിലെ കാനായിയുടെ യക്ഷിയുടെ
    ഏകാന്തതയും ഇതേ അവലോകനങ്ങളിലൂടെയാണ്.
    നന്മ വരട്ടെ.... നല്ല വരികളും മനസ്സില്‍ പിറക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  2. പാവം യക്ഷി. ആവാഹിച്ച്‌ തറച്ച്‌ ആണിയില്‍ പിടഞ്ഞ്‌, ഒരു പഴങ്കഥ മാതമായ്‌... നല്ല കവിത, സിജി.

    മറുപടിഇല്ലാതാക്കൂ
  3. 'ആ ചുടുനീല രക്തം നുകര്‍ന്ന്

    ആകെ നീലിച്ച് മൂര്‍ച്ഛിച്ച് വീഴുമ്പോള്‍

    നീയെന്നെയാഞ്ഞാഞ്ഞു പുല്‍കി

    നിശ്ചലനാകുന്നത്.....'

    valare nannaayi ezuthi

    aashamsakal

    http://admadalangal.blogspot.com/

    മറുപടിഇല്ലാതാക്കൂ