2009, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

ക്വട്ടേഷന്‍ എടുക്കപ്പെടും

വളരെ മുമ്പ്‌ അതായത്‌ അപ്പന്റിസൈറ്റിസ്‌ വരുന്നതിനൊക്കെ എത്രയോ മുമ്പ്‌ നടന്നൊരു സംഭവമാണേ. കഴിഞ്ഞ ദിവസം വീട്ടിലേയ്‌ക്ക്‌ നടന്നുപോകുമ്പോള്‍ ഞാനാ പഴയ മുഖം കണ്ടു. ഇപ്പോഴാണ്‌ അന്നത്തെ സംഭവം ഒരു ഫ്‌ളാഷ്‌ ബാക്കുപോലിങ്ങനെ മനസ്സിലൂടെ മിന്നിമറിഞ്ഞു പോയത്‌.

ഡിപ്രഷന്‍ കാലത്ത്‌ ആന്റി ഡിപ്രസന്റ്‌സ്‌ കഴിച്ച്‌ ഞാന്‍ വല്ലാതെ തടിവച്ചപ്പോ എന്റെ ഡോക്ടര്‍ എന്നോടു പറഞ്ഞു ഒരു ഫിറ്റ്‌നസ്‌ സെന്ററില്‍ പോയി തടിയൊക്കെ ഒന്നു മെലിയിച്ചെടുക്കാന്‍. പറഞ്ഞപടി ഞാന്‍ ഒരു ഹെല്‍ത്ത്‌ ക്ലബ്ബില്‍ ചേര്‍ന്ന്‌ ഡിഷ്യം ഡിഷ്യും തുടങ്ങി.

ഒരാഴ്‌ച പനി പിടിച്ച്‌ കിടപ്പിലായിപ്പോയെങ്കിലും പലതരം വ്യായാമങ്ങള്‍ ഞാന്‍ അനായാസേന പഠിച്ചെടുത്തു. ഫിറ്റ്‌നസ്സിന്‌ വേണ്ടിമാത്രമല്ല അത്മരക്ഷയ്‌ക്കു വേണ്ടിയുള്ള ചില നമ്പറുകളും എന്റെ ഇന്‍സ്‌ട്രക്ടര്‍ എനിക്ക്‌ പറഞ്ഞു തന്നുകൊണ്ടിരുന്നു. അങ്ങനെ ഒരു വൈകുന്നേരം ഞാനും കൂട്ടുകാരും കൂടി ഞങ്ങളുടെ പച്ചക്കറിപ്പറുദീസയായ സ്‌പാറിലേയ്‌ക്ക്‌ ഷോപ്പിങിന്‌ പോയി.

മൂന്നു പേരും കണ്ണില്‍ കണ്ടതൊക്കെ ട്രോളിയില്‍ വാരിയിട്ട്‌ ബില്ലാക്കി. ചേന, തേങ്ങ, ഉരുളക്കിഴങ്ങ്‌, ബിറ്റ്‌റൂട്ട്‌, മത്തി, കോഴി, കോഴിമുട്ട, കപ്പ എന്നുവേണ്ട കേരളീയ മണമുള്ളതും അല്‍പം മോഡേണായതുമായ സകല പച്ചക്കറികളും ബില്ലിങ്‌ ചേട്ടന്മാര്‍ മൂന്നു കവറുകളിലാക്കിത്തന്നു.

ചുമടേന്തി ഞങ്ങള്‍ മൂന്നുപേരുമിങ്ങനെ കുറേദൂരം നടന്നു. റോഡിന്റെ അരികുചേര്‍ന്നാണെങ്കിലും റോഡ്‌ തറവാട്ടുവകയാക്കി ഞങ്ങള്‍ മൂന്നുപേരും നിരന്നങ്ങനെ നടക്കുകയാണ്‌. നേരം അല്‍പം ഇരുട്ടിത്തുടങ്ങിയിരുന്നു. എന്നാലും ആളുകളെ നന്നായി തിരിച്ചറിയാം. കുറേ ദൂരെ നിന്നേ റോഡ്‌ തറവാട്ടുവകയാണെന്ന ഞങ്ങളുടെ അതേ ഭാവത്തില്‍ ഒരു സംഘം ആളുകള്‍ നടന്നടുക്കുന്നു.

അവര്‍ ഞങ്ങള്‍ മൂന്നെണ്ണത്തിന്റെയും ഇടയിലൂടെ തട്ടിയും മുട്ടിയും കടന്നുപോയി. കടന്നുപോകുന്നതിനിടയ്‌ക്ക്‌ എന്റെ ഇടതുവശത്തു നടന്നവന്‍ എന്റെ ഷോള്‍ഡറില്‍ ആഞ്ഞൊന്നു മുട്ടിയിട്ട്‌ നടന്നുപോയി. വേദനകൊണ്ട്‌ കണ്ണുകാണാതെ ഞാനെന്റെ കയ്യിലിരുന്ന കവര്‍ നിലത്തുവച്ചു.

കൂട്ടുകാരില്‍ കത്തിവച്ചുകൊണ്ട്‌ സംഭവമൊന്നുമറിയാതെ കുറേ മന്നോട്ടു നടന്നിരുന്നു. വായില്‍ വന്ന സകല വാക്കുകളും മനസ്സില്‍ പറഞ്ഞുകൊണ്ട്‌ തിരിഞ്ഞുനോക്കിയപ്പോള്‍ ആ വഷളന്‍ തിരിഞ്ഞുനോക്കി ചിരിക്കുന്നു. എന്റെ തള്ളവിരലില്‍ നിന്നും ഒരു പെരുക്കം മേലോട്ട്‌ പാഞ്ഞുകേറി.

കൂട്ടത്തിലുള്ളതില്‍ വേണ്ടത്ര ആരോഗ്യമുള്ളതിനാല്‍ തേങ്ങ, ചേന, തുടങ്ങി ഭാരമുള്ളവയെല്ലാമുള്ള കവര്‍ എന്റെ കയ്യിലാണ്‌. പിന്നെ ഞാനൊന്നുമോര്‍ത്തില്ല കവറൊന്നു ആഞ്ഞ്‌ ചുറ്റി കയ്യില്‍പ്പിടിച്ച്‌ ഓടിച്ചെന്ന്‌ ചേട്ടന്റെ നടുപ്പുറത്തിട്ടൊന്നു കൊടുത്തു.
കുഞ്ഞുന്നാളില്‍ കളരിച്ചുവടുകള്‍ പഠിപ്പിച്ച അച്ഛനെയും വലിയച്ഛനെയും മനസ്സില്‍ ധ്യാനിച്ച്‌.

ചാടി വലതുമറിഞ്ഞ്‌ േേേേേേേേഠേ

ചേട്ടന്‍ വേദനകൊണ്ട്‌ പുളഞ്ഞ്‌ നരിയ്‌ക്ക്‌ മുറിഞ്ഞാലെന്നപോലെ തിരിഞ്ഞുനിന്നതും അതേ ശക്തിയില്‍ ഞാന്‍ വീണ്ടും കവര്‍ ചുറ്റിപ്പിടിച്ച്‌ അടിക്കാന്‍ നോക്കിയപ്പോഴാണ്‌ കൂട്ടുകാരികള്‍ സംഭവമെന്തെന്ന്‌ അറിയാതെ തിരിച്ചുവരുന്നത്‌. അപ്പോഴേയ്‌ക്കും അടുത്തുണ്ടായിരുന്ന കടകളില്‍ നിന്നും അളുകള്‍ ഇറങ്ങിവന്നു.

സംഗതി പ്രശ്‌നമാവുമെന്ന്‌ മനസ്സിലാക്കിയ ചേട്ടന്മാര്‍ ഒരു ബലപരീക്ഷണത്തിന്‌ നില്‍ക്കാതെ വേഗം എന്നുവച്ചാല്‍ സൂപ്പര്‍ഫാസ്റ്റ്‌ കണക്കെ തിരിച്ചു നടന്നു. കടകളില്‍നിന്നിറങ്ങിവന്നവരെല്ലാം എന്നെ അഭിനന്ദിച്ചു. മിക്കവാറും മലയാളികളുടെ കടകളാണ്‌. ഇങ്ങനെ വേണം മോളെ, ഇങ്ങനെ കിട്ടാത്തതിന്റെ കുറവാ അവന്മാര്‍ക്ക്‌ എന്നുവേണ്ട പുകഴ്‌ത്തലും അഭിനന്ദനങ്ങളും എനിക്കാകെ കുളിരുകോരി. ആകെയൊരു താരപരിവേഷം.


ഇവളുടെ കൂട്ടുകാരികളാണെന്നും പറഞ്ഞ്‌ കൂടെയുള്ള രണ്ടെണ്ണവും അതിന്റെ പങ്കും പറ്റി. ഒരു കടക്കാന്‍ എനിക്കൊരു അഞ്ചുരൂപയുടെ മഞ്ച്‌ സമ്മാനമായി തന്നു. പിന്നെ ഒന്നും അഭിമാനം തലയ്‌ക്കുപിടിച്ച്‌ നിലം തൊടാതെ മെല്ലെ പറന്നുപറന്നങ്ങനെയാണ്‌ ഞാന്‍ വീട്ടിലെത്തിയത്‌. പിന്നെ കൂട്ടുകാരികള്‍ വിവരം പറഞ്ഞപ്പോള്‍ അങ്കിളിന്റേം ആന്റീടേം വക പ്രശംസ, ശ്ശൊ ഇപ്പോ ഓര്‍ക്കുമ്പോ ഒരുതവണകൂടി ആ ദിവസമൊന്നു തിരിച്ചുവന്നെങ്കിലെന്ന്‌ ഞാന്‍ അറിയാതെയങ്ങ്‌ ആശിച്ചുപോകുന്നു.

പിന്നെ ഒരു നൂറു രൂപയ്‌ക്ക്‌ ഫോണും റി ചാര്‍ജ്‌ ചെയ്‌തുവന്ന്‌ അച്ഛന്‍ മുതല്‍ അമ്മാവന്‍ വരെയുള്ളവരെയൊക്കെ വിളിച്ച്‌ ഞാന്‍ എന്റെ സാഹസിക കൃത്യം വിളമ്പി. അച്ഛന്‍ ഒക്കെ മൂളിക്കേട്ടെങ്കിലും. പറഞ്ഞകാര്യം എന്നെ ഇത്തിരി നിരാശപ്പെടുത്തി. കാരണം അന്യനാടാണ്‌ സൂക്ഷിക്കണം. എടുപിടീന്ന്‌ പ്രതികരിക്കരുത്‌ കയറി തല്ലരുത്‌ എന്നൊക്കെ. ആദ്യം അത്ര സുഖിച്ചില്ലെങ്കിലും പിന്നീട്‌ ആലോചിച്ചപ്പോ കാര്യം എനിക്ക്‌ ബോധിച്ചു. പിന്നെ ഒരു സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയ്‌ക്ക്‌ രണ്ടാഴ്‌ച ഞാന്‍ സ്‌പാറിന്റെ വഴിയിലേയ്‌ക്കേ പോയില്ല.

മുമ്പ്‌ കോഴിക്കോട്‌ ബസ്‌ സ്‌റ്റാന്റില്‍ വച്ച്‌ ഞരമ്പ്‌ രോഗിയെ കൈവച്ചതിന്റെ പേരില്‍ ഞാന്‍ മാത്രമല്ല അച്ഛനേം ഞാന്‍ കമ്മീഷണര്‍ ഓഫീസ്‌ കയറ്റിച്ചിട്ടുണ്ട്‌. അന്നൊക്കെ അച്ഛന്റെയും വീട്ടിലെ മറ്റു പുരുഷാരങ്ങളുടെയും ഉറച്ച പിന്തുണയുണ്ടായിരുന്നു. എന്നാലും പോക്രിത്തരം കാണിക്കുന്നവരെ ആണായാലും പെണ്ണായാവും വെറുതെ അങ്ങ്‌ വിടുന്നതെങ്ങനെ

ഇതിനിടെ സംഭവം അറിഞ്ഞ മറ്റ്‌ കൂട്ടുകാരെല്ലാവരും ചേര്‍ന്ന്‌ ക്വട്ടേഷന്‍കാരിയെന്ന ഓമനപ്പേരും ചാര്‍ത്തിത്തന്നു. ഫോണ്‍ ചെയ്‌താല്‍പ്പോലും ഒരു ക്വട്ടേഷന്‍ എടുക്കുമോയെന്ന ചോദ്യം. എടുക്കാം പക്ഷേ അമ്പത്‌ രൂപയില്‍ കൂടുതലുള്ള ക്വട്ടേഷന്‍ തരരുത്‌ പ്ലീസ്‌.

12 അഭിപ്രായങ്ങൾ:

  1. ദയവായി ഇക്കഥ മറ്റാരോടും പറയരുത് കാരി സതീഷോ ഓംപ്രകാശോ വല്ലതും കേട്ടാല്‍ അവര്‍ എന്നെ പൊക്കിക്കോണ്ടുപോകും :(

    മറുപടിഇല്ലാതാക്കൂ
  2. appo udakku comment idunnathu sookshichu venam alle...................ayyoooooo

    മറുപടിഇല്ലാതാക്കൂ
  3. അഞ്ചുരൂപയുടെ മഞ്ച്‌ സമ്മാനമായി തരുന്നു. ഇങ്ങനെ തന്നെ വേണം

    മറുപടിഇല്ലാതാക്കൂ
  4. ഇനിയും ആ ദിവസം തിരിച്ചു വന്നാല്‍....അന്ന് ആ ചേട്ടന്റെ കയ്യിനു തല്ലു തിരികെ വാങ്ങി കൂട്ടിക്കോ..
    അപ്പൊ പേരും മാറികിട്ടും

    മറുപടിഇല്ലാതാക്കൂ
  5. രാവണപ്രഭുവിലെ ഡയലോഗ് ഓര്‍മ വരുന്നു:"നടേശാ... കൊല്ലണ്ടാ...."

    ((((((( ടെ)))))))) തേങ്ങ എന്റെ വക..

    മറുപടിഇല്ലാതാക്കൂ
  6. എന്നാലും പോക്രിത്തരം കാണിക്കുന്നവരെ ആണായാലും പെണ്ണായാവും വെറുതെ അങ്ങ്‌ വിടുന്നതെങ്ങനെ
    കൊള്ളാം ചങ്കുറ്റം അത് കലക്കി അങ്ങനെ എങ്കില്‍ ഒരു മനോഹര ഓണാശംസ ഇരിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  7. ഏയ്...... ഈ കഥ കേട്ടാല്‍ അവരു ക്വട്ടേഷന്‍ മതിയാക്കി നല്ല കുട്ടികളാകും... ഒറപ്പ്........

    മറുപടിഇല്ലാതാക്കൂ
  8. ഓണത്തല്ല് കിട്ടിയിട്ടുണ്ടോ? ഇല്ലായെങ്കില്‍ ആ കടയുടെ മുന്നിലൂടെ ഈ ഓണത്തിനു കുറച്ചധികം നേരം നടക്കൂ .. ഓണാശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  9. ദയവായി ഇക്കഥ മറ്റാരോടും പറയരുത് കാരി സതീഷോ ഓംപ്രകാശോ വല്ലതും കേട്ടാല്‍ അവര്‍ എന്നെ പൊക്കിക്കോണ്ടുപോകും :(..............അത് സത്യമാ ..ഇപ്പൊ അവര്‍ recruitment നടത്തുന്നുണ്ട് ..ഒരു detailed resume അയയ്ക്ക് ..

    മറുപടിഇല്ലാതാക്കൂ
  10. അഭിനവ ജാന്‍സി റാണി, സംഭവം കലക്കി....
    മറ്റവന്റെ മുതുകിന്റെ ഊപ്പാട് ഇളകിയിട്ടു ഉണ്ടാവും ....

    മറുപടിഇല്ലാതാക്കൂ