2012, ഏപ്രിൽ 5, വ്യാഴാഴ്‌ച

കൂട്ടുകാരിയ്ക്ക്


നിനക്കുവേണ്ടിഞാന്‍,
ചെറിവസന്തത്തിന്‍റെ രണ്ടിതളുകള്‍
പുസ്തകത്താളില്‍ ഒളിപ്പിച്ചിരിക്കുന്നു....
പിന്നെ ഋതുസഞ്ചാരത്തിന്‍റെ നിഴലുകള്‍ വീണ,
നിറമുള്ള ഒരു കുടന്ന ഇലകളും....

ഇനിയും പിന്നിടാത്ത,
നമ്മുടെ ബാല്യത്തിന്‍റെ പീലികള്‍,
നിന്‍റെ പുസ്തകത്താളില്‍,
പെറ്റുപെരുകുന്ന സ്വപ്നം കണ്ട്,
ചെറിമരമേറി വരുന്ന വസന്തത്തെ,
ഞാനകത്തേയ്ക്ക് ക്ഷണിയ്ക്കയാണ്.....

ഇനിയുമൊരു ഋതുമാറ്റം കഴിഞ്ഞ്,
ഓടിയെത്താമെന്ന സ്വപ്നത്തില്‍
പെയ്തു കുളിര്‍ക്കുന്നൊരു
മുത്തശ്ശിമാവുണ്ട്....
അതിനുകീഴെ ഇടിമുഴക്കത്തില്‍,
ഭയന്നുവിറച്ച് നമ്മളും.....


ഇത്
ഉള്ളുപിടയ്ക്കുന്നവേദനയില്‍ ഞാന്‍ ദൂരെയാക്കിപ്പോന്ന എന്‍റെ കൂട്ടുകാരിയ്ക്ക്......