2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

പഴയവഴി

എന്നില്‍ നിന്നു നീയും
നിന്നില്‍ നിന്നു ഞാനും
അടര്‍ന്നു മാറുന്പോള്‍
നമ്മളില്ലാതാകുമെന്നോര്‍ക്കാതെ
ഞാനിന്നും ചില മിനുങ്ങുവെട്ടങ്ങളെത്തേടി
കാറ്റിനും മഴയ്ക്കുമൊപ്പം
പഴയവഴികളിയെ യാത്രക്കാരിയാകുന്നു...........

മതിലരികില്‍ എന്റെ കണ്ണിലെ നനവു തൊട്ടു,
നീ വരച്ചിട്ട ചിത്രങ്ങള്‍,
പായല്‍പിടിച്ച് മങ്ങിയ പച്ചനിറത്തില്‍,
ഇപ്പൊഴും കഥ പറഞ്ഞേയിരിക്കുന്നു......

എത്രയോ സത്യമായിരിക്കുന്നു,
പഴയ വഴി വീണ്ടും വന്നിരിക്കുമെന്ന്,
എന്നെയോര്‍ത്തുനീ ആത്മഗതം കൊണ്ടത്,
ഒടുക്കം വാതുവച്ച് കരയിച്ചത്........

ഇനി പല മഴയത്തും
തനിച്ചായിരിക്കുമെന്നോര്‍മ്മിപ്പിച്ച്,
ഉള്ളംകയ്യിലേയ്ക്ക് ധൈര്യമാവാഹിച്ചുതന്ന്,
പഴയമഴക്കാലത്തില്‍ ചേര്‍ത്തുനടത്തിയത്,
ഇന്നലെ അതേ മഴയുടെ ആവര്‍ത്തനത്തില്‍
ഞാന്‍ കുതിര്‍ന്ന്, വിറകൊണ്ട് തനിയേ നടന്നു

ഒരിക്കലും ഒന്നുചേരില്ലെന്ന് ശഠിച്ച് ,
ചില ഒറ്റയടിപ്പാതകള്‍,
നീണ്ടു നനഞ്ഞു കിടക്കുകയാണ്....
ചില വഴുക്കിന്റെ പാടുകള്‍ കാണിച്ച്,
ഓര്‍മ്മകളില്‍ മുറുകെപ്പിടിച്ചുകൊള്ളുകയെന്ന്,
മൗനമായ്പ്പറഞ്ഞ്,
അരികിലുണ്ടെന്നോര്‍മ്മിപ്പിച്ച്,
വെറുതെയൊരു മഴപ്പാട്ട്......
കാലംതെറ്റിപ്പെയ്യുന്ന മഴയ്ക്കൊപ്പം,
ഈണം തെറ്റി ആരോ പാടുന്നു,
പഴയ അതേ മഴപ്പാട്ട് .......

2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

പ്രണയം തീണ്ടി മരിച്ചവള്‍

ഞാന്‍ ഇതാ ഇവിടെയാണ്.
നിന്റെ കണ്ണിന്റെ നീലച്ച അഗാധത്തില്‍,
വെറുതെ പരന്നൊഴുകി,
പിന്നെ വറുമൊരു തണുത്ത തുള്ളിപോല്‍,
അലിഞ്ഞിറങ്ങി ശൂന്യമാവുകയാണ്.......

അവിടെയാ ശൂന്യ ബിന്ദുവില്‍,
എന്റെ പ്രണയം മുളയ്ക്കുന്നു......

വെറുതെ ആവാഹിച്ചെടുത്ത്,
അവിടെയാ അഗാധത്തില്‍,
ചുഴിയും മലരിയും സൃഷ്ടിച്ച്,
പുറംകാഴ്ചകളില്‍ നിന്നകറ്റി,
അകത്ത് ഗൂഡമായ് തീര്‍ത്തൊരറയില്‍,
നീലച്ചായത്തില്‍ കുതിര്‍ത്ത്,
ആത്മാവില്‍ ചേര്‍ത്ത് വച്ചേയ്ക്കുക.......

പിന്നെ ഞാന്‍ കണ്ടെടുക്കും,
നിലാവിന്റെ നീലപോലെ,
നിന്റെയുള്ളിലെ നേര്‍ത്ത നനവില്‍
ചേര്‍ന്നിരുന്ന്,
പെറ്റുപെരുകുന്ന എന്റെ പ്രണയം.......

വേനലില്‍ നിന്റെയുള്ളില്‍,
വലിയ വര്‍ഷമായ് പെയ്തുതിറങ്ങി,
ഒടുക്കമൊരു തുള്ളിമാത്രമായ്,
കണ്ണിലെ തിളങ്ങുന്ന നീലയായ്,
ഇറ്റുവീഴുന്ന ഒരു തുള്ളിതേങ്ങലായ്,
വീണ്ടും തിരികെയലിഞ്ഞു ചേരും.

ആവര്‍ത്തനങ്ങള്‍ക്കൊടുവില്‍,
എന്റെ ജീവന്‍, അവിടെ ,
നിന്റെ നെഞ്ചിന്റെ ആഗാധത്തിലേയ്ക്ക് ,
പതുക്കെ വീണിടറി, പ്രണയം തീണ്ടി മരിയ്ക്കും.
ഒടുക്കം പരക്കുന്ന നീല നിറം,
തനിയേ കുറിച്ചുവെയ്ക്കും,
ഇവള്‍ പ്രണയം തീണ്ടി മരിച്ചവള്‍.........