2009, മേയ് 31, ഞായറാഴ്‌ച

ഇനിയും പൂക്കും ആ നീര്‍മാതളം പക്ഷേ....


ഇന്നലെ സഹപ്രവര്‍ത്തകന്റെ കോളാണെന്നെ ഉണര്‍ത്തിയത്‌. ആ വിളിച്ചുണര്‍ത്തല്‍ തന്നത്‌ സഹിക്കാന്‍ വയ്യാത്ത ഒരു പിടയലായിരുന്നു. മാധവിക്കുട്ടി മരിച്ചു. പത്തുമണികഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതെ കിടന്ന എന്റെയുള്ളില്‍ നിന്നും ഞായറാഴ്‌ചയുടെ മടിയും ആലസ്യവും എവിടെയോ പോയൊളിച്ചു.

മരണമെന്നത്‌ യാഥാര്‍ത്ഥ്യമാണെങ്കിലും ഒരിക്കലും മരിക്കാതിരുന്നെങ്കില്‍ എന്ന്‌ ഞാനാഗ്രഹിച്ചവരുടെ കൂട്ടത്തില്‍ എന്റെ പ്രിയകഥാകാരിയും ഉണ്ടായിരുന്നു. ഈ യാഥാര്‍ത്ഥ്യം എനിക്ക്‌ സമ്മാനിച്ചത്‌ മൂടിക്കെട്ടിയ ഒരു മെയ്‌മാസ ദിനമായിരുന്നു. വേര്‍പാടിയില്‍ വിങ്ങിയെന്നപോലെ പ്രകൃതിയും കണ്ണീര്‍ തോര്‍ത്തു, പതിവില്ലാതെ മഴ.... ആ മഴയൊടുങ്ങിയപ്പോഴാണ്‌ ഒരിത്തിരിയെങ്കിലും ആ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞത്‌.

ആദ്യമായി ഞാന്‍ വായിച്ചത്‌ അവരുടെ നെയ്‌പ്പായസമെന്ന ചെറുകഥയായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വെക്കേഷന്‍ കാലത്ത്‌ പനിവന്നുകിടന്ന ഒരു ദിവസമാണ്‌ ആ കഥ വായിച്ചത്. മക്കള്‍ക്കുവേണ്ടി നെയ്‌പ്പായസമൊരുക്കിവച്ച്‌ മരിച്ചുപോയ ഒരമ്മ. കഥാകാരി വരച്ചുവച്ച സ്‌നേഹത്തിന്റെയും മരണത്തിന്റെയും തണുപ്പൂറിയ ആ നെയ്‌പ്പായസത്തിന്റെ ചിത്രത്തിന്‌ വല്ലാത്ത രുചിയും മണവുമുണ്ടായിരുന്നു.

ആ കഥ തന്നെ വായനാസുഖത്തില്‍ നിന്നാണ്‌ ഞാന്‍ മാധവിക്കുട്ടിയെ പ്രണയിച്ചുതുടങ്ങിയത്‌. പിന്നീട്‌ പുസ്‌തകക്കൂട്ടത്തിലുള്ളതെല്ലാം കഴിഞ്ഞപ്പോള്‍ ഇല്ലാത്തവ തേടപ്പിടിച്ച്‌ വായിച്ചു. എന്നിട്ടും വായിക്കാന്‍ കഴിയാതെ പോയി പലതും. നീര്‍മാതളം പൂത്തകാലവും നഷ്ടപ്പെട്ട നീലാംബരിയും തന്നത്‌ തീര്‍ത്തും വ്യത്യസ്ഥമായ വായനാനുഭവങ്ങള്‍. പലരും പറയാന്‍ മടിച്ചത്‌ വിളിച്ചുപറയുന്ന അവര്‍ക്ക്‌ എന്റെയുള്ളില്‍ ധീരയായ സ്‌ത്രീയുടെ പരിവേഷമായിരുന്നു.

ടിവിയിലെ അഭിമുഖങ്ങളില്‍ കാണുമ്പോള്‍ പലപ്പോഴും ഞാനാഗ്രഹിച്ചിരുന്നു ഒന്ന്‌ നേരിട്ട്‌ കാണാന്‍ കഴിഞ്ഞെങ്കിലെന്ന്‌. അത്‌ സാധിച്ചത്‌ കാലമേറെക്കഴിഞ്ഞാണ്. ഒരു സാഹിത്യയാത്രയെന്ന്‌ പേരിട്ട്‌ തസറാക്കിലേയ്‌ക്കുള്‍പ്പെടെ നടത്തിയ യാത്രയുടെ അവസാനത്തില്‍ ഞങ്ങള്‍ കയറിയത്‌ മലയാളത്തിന്റെ കഥാകാരിക്കടുത്തായിരുന്നു.

എല്ലാവരും ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കാറ്റില്‍ ചെറുതായി ആടുന്ന അവരുടെ ശിരോവസ്‌ത്രവും കയ്യിലെ മൈലാഞ്ചിച്ചോപ്പും കണ്ണിലെ തിളക്കവും നോക്കിയിരുന്നത്‌. അതെ ശരിയ്‌ക്കും അവര്‍ സ്‌നേഹത്തിന്റെ ഒരു സ്ഥായീ ഭാവമായിരുന്നു.

പിന്നീട്‌ അവിടെനിന്നും പോരുമ്പോള്‍ മതം മാറ്റത്തിന്റെ പേരില്‍ അവരെ ചോദ്യം ചോദിച്ച്‌ കുഴക്കിയ കൂട്ടുകാരോട്‌ ഞാന്‍ വഴക്കിട്ട്‌ പിണങ്ങി. എന്റേത്‌ ആവശ്യമില്ലാത്ത അന്ധമായ ആരാധനയാണെന്ന്‌ പറഞ്ഞ്‌ അവരോരോരുത്തരും എന്നെ കുറ്റപ്പെടുത്തി. അതേ എനിക്ക്‌ അന്ധമായ ആരാധന തന്നെയാണ്‌.

മതം മാറിയെങ്കില്‍ അതവരുടെ അവകാശം, നമുക്ക്‌ വായിക്കാന്‍ ഒട്ടേറെ എഴുതിത്തന്നുവെന്നും അതിന്റെ പേരില്‍ അറിയപ്പെട്ടുവെന്നും കരുതി. അവര്‍ക്ക്‌ മതം മാറാനും മാറാതിരിക്കാനും ഒക്കെ അവകാശമില്ലേ. ഉണ്ട്‌. എല്ലാവര്‍ക്കുമെന്നപോലെ അവര്‍ക്കും അവകാശങ്ങളുണ്ട്‌.

അതിന്റെ പേരില്‍ വിവാദങ്ങളുണ്ടാക്കുകയും പകല്‍മാന്യത ചമഞ്ഞ്‌ അവരെ അന്തിക്കൂട്ടിന്‌ വിളിച്ചുകൊണ്ടുവരെ കത്തുകളെഴുതുകയും ചെയ്‌തവരെയാണ്‌ കല്ലെറിയേണ്ടത്‌. ഇക്കൂട്ടരെല്ലാം അവരുടെ വ്യക്തിത്വത്തില്‍ അസൂയപ്പെട്ടിരുന്നുവെന്നുതന്നെ വിശ്വസിക്കാനാണ്‌ അവരെ ആരാധിക്കുന്നവര്‍ക്ക്‌ തോന്നുക, ഞാനും അക്കൂട്ടത്തിലാണ്‌.

അവര്‍ വരച്ചിട്ട എത്രയോ ചിത്രങ്ങള്‍, നീര്‍മാതളവും, നാലപ്പാട്ട്‌ തറവാടും, ആമിയെന്ന കൗമാരക്കാരിയും തേളും തേരട്ടയും വിഹരിക്കുന്ന നാലപ്പാട്ടെ കുളിമുറിയും വരെ തെളിമയോടെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നില്ലേ. മരണത്തിന്‌ അവയെ കവര്‍ന്നെടുക്കാന്‍ കഴിയില്ലല്ലോ. അവയിലൂടെ രൂപമില്ലാത്ത ഒരു വിഗ്രഹമായി മാധവിക്കുട്ടിയെന്ന ദീപ്‌തമായ ഓര്‍മ്മ..........................

ഇന്നും എനിക്കൊരു സങ്കടം ബാക്കിയാണ്‌ എവിടെയൊക്കെ തിരഞ്ഞിട്ടും ഓര്‍മ്മകളില്‍ പൂവിട്ട്‌ നില്‍ക്കന്ന ഒരു നീര്‍മാതളത്തിന്റെ തൈ കണ്ടെത്താന്‍ എനിക്ക്‌ കഴിഞ്ഞില്ല. പുന്നയൂര്‍ കുളത്തുപോയി അത്‌ കാണാനും എനിയ്‌ക്കവസരമൊത്തില്ല. എനിക്കറിയില്ല അവര്‍ വാക്കുകള്‍ കൊണ്ട്‌ വരച്ചിട്ടത്‌ കണ്ട്‌ ഞാന്‍ മനസ്സില്‍ വരച്ചിട്ട നീര്‍മാതളത്തിന്‌ പുന്നയൂര്‍കുളത്തെ നീര്‍മാതളത്തിന്റെ അതേ രൂപമാണോയെന്ന്‌. ഞാനതിന്റെ ഒരു കുഞ്ഞുതൈയ്‌ക്കുവേണ്ടി ഇപ്പോഴും അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്‌. എന്നെങ്കിലും ആ നീര്‍മാതളം എന്റെ മുറ്റത്ത്‌ പൂവിടും.

2009, മേയ് 30, ശനിയാഴ്‌ച

അവര്‍ ഇത്രേം വളര്‍ന്നു




ഓര്‍ക്കുന്നില്ലേ ഇവരെ കൊച്ചുണ്ടാപ്രീം കിച്ചുണ്ടാപ്രീം (ഷാവേസ് ലാല്‍ , സഫ്ദര്‍ ലാല്‍)
രണ്ടുപേരും മഹാകുറുന്പന്മാരാണെന്നാണ് അവള്‍ പറയുന്നത്. അവര്‍ അമ്മയോടൊപ്പം
.

2009, മേയ് 28, വ്യാഴാഴ്‌ച

വഴുക്കുന്ന മഴപ്പച്ച

അന്ന് പെയ്ത മഴ നീ ഓര്‍ക്കുന്നുവോ?
മുറ്റത്തെ വഴുക്കില്‍ ഞാനിന്ന് വഴുതി വീണു
മഴയുടെ പച്ചപിടിച്ച വഴുക്ക്
അന്ന് നീ വിടപറഞ്ഞപ്പോള്‍ പെയ്ത മഴ....

പിന്നെ ഞാന്‍ മഴ കണ്ടില്ല
മഴ കേട്ടുമില്ല.....
പക്ഷേ മുറ്റത്തിപ്പോഴും ആ മഴപ്പച്ച
അതില്‍ അന്നത്തെ മഴപ്പെരുക്കം

നിന്‍റെ വിടപറച്ചില്‍
വണ്ടിയെടുക്കും വരെ ഒരു കുടയില്‍
പപ്പാതി നനഞ്ഞ് നമ്മള്‍ നിന്നത്
ആരൊക്കെയോ അത് നോക്കി നിന്നത്
അവര്‍ കണ്ണുകള്‍ കൊണ്ട് ചോദ്യങ്ങള്‍ ചോദിച്ചത്

വേര്‍പാടിന്‍റെ വേദനയില്‍
നെഞ്ചു പിടഞ്ഞുകൊണ്ട് കയ്യില്‍ അമര്‍ത്തിപ്പിടിച്ച്
ഇനിയും വരുമെന്ന് നീയെന്നോട് പറഞ്ഞത്
നിനക്കോര്‍മ്മയില്ലേ?
ഞാനിവിടെ കാത്തിരിക്കുകയാണ്...

മഴയ്ക്കിടയില്‍ നിന്‍റെ ചിരിയുടെ
താളപ്പെരുക്കം കേള്‍ക്കാന്‍
പഴങ്കഥകള്‍കേട്ട് അതിശയിക്കാന്‍
കാത്തുകാത്തെന്‍റെ കണ്ണു കഴയ്ക്കുന്നു

ഞാന്‍ നരച്ചുപോയിരിക്കുന്നു
പ്രായം ചെന്നനക്ഷത്രങ്ങള്‍
ജന്മം വെടിഞ്ഞ് ഉരുകിയൊലിച്ച് പെയ്യുന്നു
നിറമില്ലാത്ത മഴയായി
നിന്‍റെ പ്രണയം പോലെ, നിറമില്ലാതെ.....

ഇനിയും നക്ഷത്രങ്ങള്‍ പിറക്കും കൊഴിയും
അന്നും ഞാനീ ഓര്‍മ്മകളുടെ വഴുക്കില്‍
തെന്നിവീണുകൊണ്ടേയിരിക്കും
എത്ര മഴക്കാലങ്ങള്‍ പെയ്തുപോയാലും.........

2009, മേയ് 25, തിങ്കളാഴ്‌ച

നീ ഇറങ്ങി വരുകയാണോ?


രാവില്‍ മഴപ്പക്ഷികള്‍ ഉഴറിക്കരയുമ്പോള്‍
മനസ്സില്‍ നീ ഇറങ്ങി നടക്കാന്‍ തുടങ്ങുന്നു
മഴത്തുള്ളികളുടെ നേര്‍ത്ത ശബ്ദത്തിനിടയില്‍
മഴപ്പക്ഷിയുടെ ഉള്ളിടറിയ കരച്ചിലിനിടയില്‍
വെറുതെ ഒരു പദനിസ്വനത്തിന്‌
കാതോര്‍ത്ത്‌ ഞാനിരിക്കുന്നു

ഇവിടെ എന്റെ വിഭ്രമം തുടങ്ങുന്നു
നിന്റെ കൈകളില്‍ക്കിടന്ന്‌ ബോധം നശിയ്‌ക്കണമെന്നും
നിന്റെ മടിയില്‍ക്കിടന്ന്‌ മരണത്തെ വരിക്കണമെന്നും
ഞാനത്രമേല്‍ ആശിച്ചുപോകുന്നു
അത്രമേല്‍ ഞാനെന്നെ തനിച്ചാക്കിയിരിക്കുന്നു

നിന്നെയോര്‍ക്കുമ്പോള്‍
എന്റെ ശ്വാസഗതിപോലും
ഇന്നും വിറയ്‌ക്കുന്നതെന്താണ്‌
നീ അരികത്തുണ്ടെന്നപോലെ
ഞാന്‍ താരാട്ട്‌ മൂളുന്നതെന്തിനാണ്‌
വെറുതെ പിറിപിറുക്കുന്നതെന്തിനാണ്‌

ഇന്നും ചോരമണമുള്ള ഒരോര്‍മ്മയായി നീ
എന്നിലവശേഷിക്കുന്നു
നീ തന്ന മുറിവുകളില്‍ ചോര തോര്‍ന്നിട്ടില്ല
എനിക്ക്‌ മരിക്കാന്‍ തോന്നുമ്പോള്‍
നിന്നെയൊന്ന്‌ കാണാന്‍
എനിക്ക്‌ ജീവിക്കാന്‍ തോന്നുമ്പോള്‍
നിന്നെയൊന്നു മറക്കാന്‍
ഞാന്‍ എവിടെയാണ്‌ കാണിക്കയിടേണ്ടത്‌

ഓര്‍മ്മകള്‍ ഉരുകിയൊലിച്ച്‌ പരക്കുകയാണ്‌
അതില്‍ തിരിച്ചറിയാനാകാത്ത ഗന്ധങ്ങള്‍
കൂടിക്കലരുകയാണ്‌
എവിടെയായിരുന്നു എന്റെ തുടക്കം?
എവിടെയായിരിക്കും എന്റെ ഒടുക്കം?
നിനക്ക്‌ പറഞ്ഞുതരാന്‍ കഴിയുമോ?

ആഴക്കയത്തിലേയ്‌ക്ക്‌ ഞാനൂര്‍ന്നുപോകുമ്പോള്‍
നീട്ടിയ കൈ പിന്‍വലിച്ച്‌ നീ നടന്നകന്നത്‌
ഒരിക്കലും ഞാന്‍ കൈ നീട്ടിയിരുന്നില്ലെന്ന്‌
നീ എല്ലാവരോടും വിളിച്ചുപറഞ്ഞത്‌

അതെന്റെ ചെവിയിലിപ്പോഴും മുഴങ്ങുന്നു
നിന്റെ ശബ്ദമാണെന്റെ ബോധം നിറയെ
നിന്റെ ഗന്ധമാണെന്റെ ഓര്‍മ്മ നിറയെ
നീ തന്നെ മുറിവുകളാണെന്റെ ഉടല്‍ നിറയെ

നിനക്കെങ്ങനെ കഴിയുന്നു?
അതോ നിനക്കും കഴിയുന്നില്ലേ?
എല്ലാം സ്വപ്‌നമായിരുന്നിരിക്കാം
ആ സ്വപ്‌നത്തിന്‌ കടുന്നുവരാതിരിക്കാമായിരുന്നു
ഓര്‍മ്മകളില്‍ എന്നെ ഇത്രമേല്‍
തനിച്ചാക്കാതിരിക്കാന്‍
വേദനകളും വിഭ്രമവും തന്നെന്നെ
മൃതപ്രായയാക്കാതിരിക്കാന്‍

2009, മേയ് 24, ഞായറാഴ്‌ച

വൈകിപ്പോയ ഒരു വഴിപാട്


ഒരാഴ്‌ച കഴിഞ്ഞുപോയത്‌ ഞാന്‍ അറിഞ്ഞതേയില്ല. യാത്രകളും പ്രാര്‍ത്ഥകളും ഒക്കെയായി ഒരാഴ്‌ചയിലെ മുഴുവന്‍ സമയവും ഞാന്‍ എന്റെ കുടുംബത്തിനൊപ്പമായിരുന്നു. മുത്തശ്ശിയുടെ നേര്‍ച്ചപ്രകാരം ഗുരുവായൂരില്‍ തൊഴല്‍, പൂജകള്‍, പ്രാര്‍ത്ഥന എന്നിങ്ങനെ പറയേണ്ട പൂരം മൊത്തം ആത്മീയമായിരുന്നു ഇക്കഴിഞ്ഞയാഴ്‌ച മുഴുവന്‍.

ഏറെ നാള്‍ കഴിഞ്ഞാണ്‌ ഗുരുവായൂരപ്പനെ കാണാന്‍ പോകുന്നത്‌. അദ്ദേഹത്തിന്‌ വലിയ വ്യത്യാസം ഒന്നും ഇല്ലെങ്കിലും ചുറ്റുപാടുകളില്‍ നല്ല മാറ്റം. എന്തായാലും എനിക്ക്‌ വേണ്ടിയുള്ള മുത്തശ്ശീടെം അമ്മേടേം പ്രാര്‍ത്ഥനകളും വഴിപാടുകളും ഒക്കെ കഴിയുമ്പോഴേയ്‌ക്കും അച്ഛന്റെ കീശ ഏതാണ്ട്‌ കാലിയായിക്കാണുമെന്നുറപ്പ്‌.

മൂന്നു ദിവസം ഗുരുവായൂരില്‍ ഞങ്ങള്‍ അടിച്ചുപൊളിച്ചു. അനിയന്‍കുട്ടീം കൂടെയുണ്ടായിരുന്നതുകൊണ്ട്‌. പലപ്പോഴും ഇന്‍സ്‌റ്റന്റ്‌ തമാശകള്‍ കാരണം ഇരിക്കപ്പൊറുതിയുണ്ടായിരുന്നില്ല. സാധാരണ അമ്പലത്തില്‍ പോകാന്‍ പറയുമ്പോഴൊക്കെ മുഖം തിരിച്ച്‌ നില്‍ക്കാറുണ്ടായിരുന്ന ഞാന്‍ ഗുരുവായൂരില്‍ പോകാം എന്നൊരു ഓപ്‌ഷന്‍ അച്ഛന്‍ മുന്നോട്ട്‌ വച്ചപ്പോ ചാടി അപ്രൂവ്‌ ചെയ്‌തു.

മുത്തശ്ശിയ്‌ക്കും അമ്മയ്‌ക്കും ആകെ അമ്പരപ്പായിരുന്നു. കമ്യൂണിസ്റ്റുകാരായ ചെറിയച്ഛന്മാര്‍ എന്നെ ഒരു നിരീശ്വരവാദി ആക്കിമാറ്റിയെന്ന്‌ പരാതി പറയാറുള്ള അവര്‍ പിന്നെ ഞാന്‍ ഗുരുവായൂരേയ്‌ക്ക്‌ ചാടി പുറപ്പെട്ടാ അമ്പരക്കാതിരിക്യോ. അങ്ങനെ യാത്ര തുടങ്ങി. നിര്‍മ്മാല്യം തൊഴാന്‍ തിക്കിത്തിരക്കി അകത്ത്‌ കടന്ന്‌ പ്രസാദോം വാങ്ങി കൊടിമരത്തിന്‌ കീഴില്‍ എത്തിയപ്പോ ഞാന്‍ പെട്ടെന്ന്‌ അടിയെണ്ണി പ്രദക്ഷിണം വയ്‌ക്കാന്‍ തുടങ്ങി.

( പുരുഷന്മാര്‍ ശയനപ്രദക്ഷിണം നടത്തുന്നതുപോലെ സ്‌ത്രീകള്‍ക്ക്‌ ചെയ്യാവുന്ന ഒരു പ്രാര്‍ത്ഥനാ രീതിയാണിത്‌, സാധാരണ നടക്കുന്നതുപോലെ നടക്കുന്നതിന്‌ പകരം പ്രദക്ഷിണവഴി ഓരോ പാദവും അടുപ്പിച്ച്‌ വച്ച്‌ അളന്ന്‌ നടക്കുക)

അച്ഛന്‍ അമ്മ മുത്തശ്ശി അനിയന്‍ ആദിയായവരെല്ലാം ഇതെന്തുകഥയെന്നോര്‍ത്ത്‌ എന്റെ പിന്നാലെ വന്നു. ഞാന്‍ പറഞ്ഞു എനിക്ക്‌ അടിയെണ്ണി പ്രദക്ഷിണം വയ്‌ക്കണം അച്ഛന്‍ വീണ്ടും ചോദ്യഭാവത്തില്‍ എന്നെ നോക്കി ഞാനൊന്ന്‌ ചിരിച്ച്‌ കാണിച്ചു. അതോടെ അച്ഛന്‍ പോയി ഊട്ടുപുരേടെ പടിയിലിരുന്നു. മുത്തശ്ശിയ്‌ക്ക്‌ പെരുത്ത്‌ സന്തോഷായി. എന്റെ കുട്ടിയെ രക്ഷിയ്‌ക്കണേന്നും പറഞ്ഞ്‌ മുത്തശ്ശീം അനിയനും അമ്മയും എന്നെ അനുഗമിച്ചു. അടിയെണ്ണി മൂന്നു പ്രദക്ഷിണം ശ്ശി കടുപ്പായിരുന്നു.

ന്നാലും ഞാന്‍ അടിപിഴയ്‌ക്കാതെ മുന്നെണ്ണം വിജയകരമായി പൂര്‍ത്തിയാക്കി. നടക്കല്‍ കുമ്പിട്ട്‌ തൊഴുതു. എന്തോ എന്റെ മനസ്സിനാകെ ഒരു സമാധാനം. കുറച്ച്‌ കാലം പഴക്കമുള്ള ഒരു വഴിപാടായിരുന്നു അത്‌. എന്തായാലും ഗുരുവായൂരപ്പന്‌ അത്‌ വൈകിയതിലുള്ള പരിഭവം തീര്‍ന്നുകാണണം. എനിക്ക്‌ ഏറ്റവും അടുപ്പമുള്ളയൊരാള്‍ക്ക്‌ ഒരസുഖം വന്നപ്പോ അത്‌ വേഗം മാറ്റണേന്നും പറഞ്ഞ്‌ പേടിച്ച്‌ ഞാന്‍ നേര്‍ന്നതായിരുന്നു ഈ അടിയെണ്ണല്‍ പാര്‍ത്ഥനേം ഒരു നെയ്‌ വിളക്കും.

മുത്തശ്ശീം അനിയനും ഒക്കെ സന്തോഷത്തോടെ മെല്ലെ തുലാഭാരം നടത്താനുള്ള കൗണ്ടറിനടുത്തേയ്‌ക്ക്‌ നീങ്ങി. ഇതിനിടെ അമ്മ എന്റെ അടുത്ത്‌ വന്ന്‌ ഈ വഴിപാടിന്റെ രഹസ്യം അന്വേഷിച്ചു. കാര്യം ഞാന്‍ പറഞ്ഞപ്പോ, ചോദ്യഭാവത്തിലൊന്ന്‌ നോക്കി അമ്മ മുന്നോട്ട്‌ നടന്നു. കൗണ്ടറിനടുത്ത്‌ ക്യൂ നില്‍ക്കുന്നതിനിടെ ഞാന്‍ മറ്റൊരു വഴിപാടിന്റെ കൂടികാര്യം പറഞ്ഞപ്പോ അമ്മശരിയ്‌ക്കും സങ്കടപ്പെട്ടു. പക്ഷേ അച്ഛന്റെം അനിയന്റേം കണ്ണില്‍പ്പെടാതെ അമ്മ ആ വഴിപാടിനും പണമടച്ച്‌ റസീറ്റ്‌ വാങ്ങി.

വഴിപാടുകളും പ്രാര്‍ത്ഥനകളും എല്ലാം കഴിഞ്ഞ്‌ തിരിച്ച്‌ മുറിയിലേയ്‌ക്ക്‌ നടക്കുമ്പോള്‍ അമ്മയുടെ കണ്ണില്‍ ഒരു നനവുണ്ടായിരുന്നു. അച്ഛന്‍ എത്ര ചോദിച്ചിട്ടും അമ്മ ഒന്നും പറഞ്ഞില്ല. പക്ഷേ എനിക്കറിയാമായിരുന്നു. ആ നനവിന്റെ അര്‍ത്ഥം. ഞാനമ്മയുടെ കൈത്തലം എന്റെ കൈയ്‌ക്കുള്ളിലാക്കി ഒന്നു മുറുകെ പിടിച്ച്‌ ഉള്ളുനിറഞ്ഞ്‌ ഒന്നു ചിരിച്ചുകാണിച്ചു. അമ്മയ്‌ക്ക്‌ സമാധാനമായെന്ന്‌ തോന്നു. ഇതൊക്കെയല്ലെ അമ്മേ എനിക്ക്‌ ചെയ്യാന്‍ കഴിയൂ എന്ന്‌ ഞാന്‍ പറഞ്ഞപ്പോ. അമ്മയും വേദന നിറഞ്ഞ ഒരു ചിരി എനിക്ക്‌ സമ്മാനിച്ചു.

അപ്പോഴേയ്‌ക്കും അച്ഛനും കുട്ടനും മുത്തശ്ശീം കൂടി തെരുവോരത്തെ കടകളിലേയ്‌ക്ക്‌ നീങ്ങിയിരുന്നു. ഓരോന്നും വിലിച്ചിട്ട്‌ തപ്പിയെടുക്കുന്നതിനിടെ അച്ഛനും അനിയനും സ്ഥലത്തുനിന്നും പതിയെ സ്‌കൂട്ടായി റോഡിന്‌ മറുവശത്തുള്ള ഒരു കടയിലേയ്‌ക്ക്‌ നീങ്ങുന്നു. അച്ഛനെ അനിയന്‍ കെട്ടിപ്പിടിച്ചതില്‍ ഒരു വശപ്പിശക്‌ തോന്നിയാണ്‌ ഞാന്‍ അമ്മേം മുത്തശ്ശിയേം കടയിലാക്കി വേഗം റോഡ്‌ ക്രാസ്‌ ചെയ്‌ത്‌ അപ്പുറത്തെത്തിയത്‌.

അവിടെ അച്ഛനും മോനും തമ്മില്‍ തര്‍ക്കം നടക്കുന്നു. കാര്യം മറ്റൊന്നുമല്ല മകന്റെ കാമുകിയ്‌ക്ക്‌ ഒരു സമ്മാനം വാങ്ങണം. അനിയന്‍ ഓരോ തറ സാധനങ്ങള്‍ സെലക്ട്‌ ചെയ്യുന്നു, മാല, വള എന്നിങ്ങനെ, അച്ഛനാണേല്‍ ഒരു രാധാകൃഷ്‌ണ പ്രതിമയില്‍ പിടിച്ച്‌ ഇതുമതീംന്നും പറഞ്ഞ്‌ വാശിപിടിച്ച്‌ നില്‍ക്കുന്നു. നോക്കണേ കാര്യം അവസാനം ഞാനും അച്ഛന്റെ വശം ചേര്‍ന്നു.

അങ്ങനെ ഭാവി നാത്തൂന്‌ വേണ്ടി രാധാകൃഷ്‌ണ പ്രതിമ വാങ്ങി. പിന്നെ അമ്മേം മുത്തശ്ശീം തെരുവ്‌ മുഴുവന്‍ നടന്ന്‌ വേണ്ടതും വേണ്ടാത്തതും ഒക്കെക്കൂടി വാങ്ങി മുറിയില്‍ക്കയറി. അവിടെ ഞങ്ങളെല്ലാരുംകൂടി ഇരുന്ന്‌ ഗുസ്‌തി പിടിച്ചു. കത്തിവച്ചു, പാട്ടുപാടി അങ്ങനെ അങ്ങനെ ആകെ രസായിരുന്നു. പക്ഷേ അപ്പോഴും അമ്മയുടെ മുഖത്ത്‌ മാത്രം ചെറിയൊരു മ്ലാനത മറ്റേക്കാര്യം ഓര്‍ത്തിട്ടേ, അടിയെണ്ണല്‍.

ആസങ്കടം ഞാന്‍ തിരികെ ബാംഗ്ലൂരേയ്‌ക്ക്‌ വണ്ടികയറുന്നതുവരെ അമ്മയുടെ കണ്ണിലുണ്ടായിരുന്നു. കൂടുതലൊന്നും പറയാനില്ലാത്ത കാര്യമായതുകൊണ്ടാകാം അമ്മയൊന്നും ചോദിച്ചില്ല, ഞാനൊന്നും പറഞ്ഞുമില്ല. ഇതിനിടെ മറ്റൊരു മഹാസംഭവം നടന്നു. എന്റെ കല്യാണം നടക്കാന്‍ ദമ്പതീ പൂജ. എന്റമ്മോ ഒരു ദിവസം മുഴുവന്‍ വെള്ളം മാത്രം കുടിച്ച്‌ ഞാന്‍ വശം കെട്ടു.

അവസാനം ഉച്ചയോടടുത്തപ്പോ അച്ഛാ ഞാന്‍ വേണേല്‍ രണ്ടുകെട്ടിക്കോളാം എനിയ്‌ക്കിത്തിരി ചോറുതായെന്നും പറഞ്ഞ്‌ ഞാന്‍ കരയേണ്ടി വന്നു. പക്ഷേ ഏറ്റില്ല അവാസനം വൈകീട്ട്‌ അഞ്ചുമണിയ്‌ക്ക്‌ തുടങ്ങിയ പൂജ അവസാനിച്ചത്‌ രാത്രി 10 മണിയ്‌ക്ക്‌ പൂജയുടെ പ്രസാദമായിരുന്നു അന്നത്തെ ആകെയുള്ള എന്റെ ഭക്ഷണം.

ഒരു സിമ്പോളിക്‌ വിവാഹം അതാണ്‌ ദമ്പതീ പൂജ(ഇതൊക്കെ തപ്പിമനസ്സിലാക്കിയെടുക്കുന്നത്‌ മുത്തശ്ശിയാണേ) കല്യാണത്തിന്‌ വേണ്ടപോലെ പുടവയും മുല്ലപ്പൂവും എല്ലാം വേണം. വരനുള്ളത്‌ ഒരു താലത്തിലും വധുവിനുള്ളത്‌ മറ്റൊരു താലത്തിലും വയ്‌ക്കും. പൂജയ്‌ക്കിടെ എന്നോട്‌ ഏതെങ്കിലും ഒരു താലം എടുക്കാന്‍ പറഞ്ഞു.

വരന്‌ വച്ച താലത്തിലെ ഷര്‍ട്ടിനുള്ള ലൈറ്റ്‌ ബ്ലൂ സില്‍ക്‌ തുണി കണ്ടിട്ടോ എന്തോ ഞാന്‍ രണ്ടാമതൊന്ന്‌ ആലോചിക്കാതെ ആ താലമെടുത്തു. അപ്പോ പൂജാരി ചിരിച്ചുകൊണ്ട്‌ എന്നോട്‌ പറയാ ഇനി ഇഷ്ടമംഗല്യത്തിന്‌ വേണ്ടി പ്രാര്‍ത്ഥിച്ചോളൂ എന്ന്‌. അതുവരെ ശീഘ്ര മംഗല്യത്തിന്‌ വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞ പൂജാരി എന്തേ അങ്ങനെ പറയാനെന്ന്‌ എനിക്ക്‌ മനസ്സിലായില്ല.

എന്തായാലും മംഗല്യം എന്നൊരു പരിപാടിയെക്കുറിച്ച്‌ ചിന്തിക്കാത്തതുകൊണ്ടുതന്നെ അമ്മ ദീര്‍ഘ സുമംഗലിയായിരിക്കണേ എന്നും പ്രാര്‍ത്ഥിച്ച്‌ ഞാന്‍ പൂജേം കണ്ടു നിന്നു. അവസാനം തന്ന പ്രസാദം ആക്രാന്തത്തോടെ വലിച്ചുവാരി തിന്നു. തിരിച്ചുപോകുമ്പോ ഇങ്ങനെ ഓരോപൂജ നടത്തി എന്നെ ശിക്ഷിക്കുന്നതിന്‌ ഞാന്‍ മുത്തശ്ശിയ്‌ക്കിട്ട്‌ നല്ല കുത്തും നുള്ളും കൊടുത്തു. അല്ലാണ്ടെന്ത്‌ ചെയ്യാന്‍.

എന്തായാലും ദമ്പതീ പൂജേം ഗുരുവായൂര്‍ ദര്‍ശനോ ഒക്കെ കഴിഞ്ഞപ്പോഴേയ്‌ക്കും എന്റെ കാല്‌ പിണങ്ങി. പിന്നെ ഡോക്ടറെക്കണ്ട്‌ മരുന്നും കഴിച്ച്‌ പറഞ്ഞതില്‍ക്കൂടുതല്‍ അവധീം എടുത്ത്‌ അനങ്ങാതിരിക്കേണ്ടിവന്നു. അവസാനം നടക്കാന്‍ പാകമായപ്പോള്‍ ഞാന്‍ തിരികെ വണ്ടികയറി. എങ്കിലും രസായിരുന്നു. എല്ലാരുമൊത്ത്‌ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും അകന്ന്‌. അച്ഛനോടും അനിയോനോടും ഗുസ്‌തിപിടിച്ച്‌. അമ്മയോടും മുത്തശ്ശിയോടും കുറുമ്പ്‌ കാണിച്ച്‌ ഞാന്‍ ശരിയ്‌ക്കും ആസ്വദിച്ചു.

ബസ്സിലിരുന്ന്‌ ഞാനാലോചിച്ചത്‌ ഇതായിരുന്നു ഞാന്‍ ഒരു ഈശ്വരവാദിയോ നിരീശ്വരവാദിയോ ഉത്തരം കിട്ടുന്നേയില്ല. ചിലപ്പോ ഈ അവസരവാദ രാഷ്ട്രീയക്കാരെപ്പോലെയാ ഞാന്‍ പെരുമാറുന്നേ. പലസമയത്തും ദൈവത്തിന്റെ മൈന്റ്‌ ചെയ്യാതെ ചില കാര്യങ്ങള്‍ സ്വന്തം കൈപ്പിടിയില്‍ നില്‍ക്കില്ലെന്ന്‌ തോന്നുമ്പോ ചാടിക്കേറി ഓരോ വഴിപാട്‌ അങ്ങ്‌ നേരും. ആലോചിച്ചപ്പോ എനിക്ക്‌ ചിരിവന്നു. പിന്നെ ഗുരുവായൂരപ്പനല്ലേ മൂപ്പര്‌ സഹിച്ചോളും എന്നതുമാത്രമാണെന്റെ ശിവനേ എന്റെയൊരു സമാധാനം

2009, മേയ് 17, ഞായറാഴ്‌ച

മൂഷികവധം!!!!!!!!!!!!!!!!!!!!


രണ്ട്‌ രണ്ടരയാഴ്‌ച മുമ്പായിരിക്കും ഞങ്ങളുടെ മുറിയില്‍ ഒരു പുതിയ അതിഥിയെത്തി ഒരു മൂഷികന്‍ മീന്‍സ്‌ എലി. എന്റെ സഹമുറിയത്തി മേരി മിക്‌സ്‌ചര്‍ ഇട്ടുവച്ചിരുന്ന കവര്‍ പൊട്ടിച്ച ദിവസമാണ്‌ ഞങ്ങള്‍ ഇങ്ങനെ ഒരാള്‍ മുറിയില്‍ നുഴഞ്ഞുകയറിയ കാര്യം കണ്ടെത്തുന്നത്‌.

വൈകീട്ട്‌ ജോലി കഴിഞ്ഞ്‌ ഞാന്‍ മുറിയിലെത്തുമ്പോള്‍ ആരായിരിക്കും മിക്‌സ്‌ചറിന്റെ കവര്‍ പൊട്ടിച്ചതെന്നറിയാനായി മേരി മലര്‍ന്നും കമിഴ്‌ന്നും പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അവള്‍ക്കൊപ്പം ഞാനും ചേര്‍ന്നു.

സഹമുറിയത്തിയല്ലേ സഹായിക്കാതെ.... അവസാനം രാത്രി ഒന്‍പത്‌ മണിയോടെ തിരച്ചില്‍ അവസാനിപ്പിച്ച്‌ അയുധങ്ങളും മടക്കി ഞങ്ങള്‍ എന്‍ഡിടിവി ഇമാജിനില്‍ കണ്ണും നട്ടിരിക്കുമ്പോള്‍ ദേണ്ടെ രണ്ട്‌ ചെവികള്‍ വളരെ കൂര്‍പ്പിച്ച്‌ വളരെ ഡിപ്ലോമാറ്റിക്കായി ആ രൂപം ഇങ്ങനെ മേരിയുട പലഹാരസ്റ്റാന്റിന്റെ അടുത്തേയ്‌ക്ക്‌ വരുന്നു. മുറിയില്‍ ഒരു തിയേറ്റര്‍ എഫക്ട്‌ കിട്ടാനായി ടിവി തുറന്നാല്‍ ഞങ്ങള്‍ ലൈറ്റ്‌ ഓഫ്‌ മാടും.

ഞാന്‍ ഈ പതുങ്ങിപ്പതുങ്ങി വരുന്ന രൂപത്തെ കണ്ട്‌ കിടന്ന കിടപ്പില്‍ നിന്നും എഴുന്നേറ്റിരുന്നു. മേ.....എന്നു തുടങ്ങി രീ....യില്‍ അവസാനിക്കുന്നതിന്‌ മുമ്പേ ഞങ്ങളുടെ ബംഗാളി സുഹൃത്ത്‌ പ്രിയങ്ക മൂഷിക്‌ യാര്‍ എന്നും പറഞ്ഞ്‌ അലറി വിളിച്ച്‌ ലൈറ്റിട്ടു. അതോടെ മൂഷിക സുഹൃത്തി അവിടത്തെ ഫര്‍ണിച്ചറുകള്‍ക്കിടയില്‍ എവിടെയോ ഒളിച്ചു. മേരീം പ്രിയങ്കേം കൂടി ബാറ്റും ചൂലും ഒക്കെ എടുത്ത്‌ മൂഷിക വേട്ട തുടങ്ങി.

അപ്പോഴാണ്‌ എനിക്ക്‌ സാക്ഷാല്‍ വൈക്കം മുഹമ്മദ്‌ ബഷീറിനെയും ഭൂമിയുടെ അവകാശികളെയും കുറിച്ച്‌ ഓര്‍മ്മവന്നത്‌. പിന്നെ വീട്ടില്‍ എലിയെക്കണ്ടാല്‍ ഗണപതിയുടെ വാഹനമാണെന്ന്‌ പറഞ്ഞ്‌ കൊല്ലാന്‍ സമ്മതിക്കാത്ത മുത്തശ്ശിയെയും ഞാനോര്‍ത്തു. ഉടനെ ഞാന്‍ ചൂലും ബാറ്റും ഒക്കെ പിടിച്ചുവാങ്ങി. ലെറ്റ്‌ ഇറ്റ്‌ ഗോ എന്നും പറഞ്ഞ്‌ മുറിയുടെ വാതില്‍ തുറന്നിട്ടു. കുറെ എന്നെ ശപിച്ചെങ്കിലും അവര്‍ രണ്ടുപേരും എന്നോട്‌ സഹകരിച്ചു. ചെന്നൈയില്‍ നിന്നും വാങ്ങിക്കോണ്ടുവന്ന മധുരവും എരിവും കലര്‍ന്ന അപൂര്‍വ്വ മിക്‌സ്‌ചര്‍ മൂഷിക്‌ കവര്‍ന്നതിന്റെ അരിശമായിരുന്നു മേരിയ്‌ക്ക്‌. പ്രിയങ്കയ്‌ക്കാകട്ടെ റാറ്റ്‌ ഫീവര്‍ ഭയം.

പിന്നീട്‌ രണ്ടു ദിവസം മൂഷികിനെക്കുറിച്ച്‌ ഒരു അറിവുമില്ല. പാവം തുറന്ന വാതില്‍വഴിയേ പോയിട്ടുണ്ടാകുമെന്ന്‌ കരുതി ഞങ്ങളും സമാധാനിച്ചു. ഞങ്ങളുടെ അടുത്ത വീട്ടില്‍ ഒരു സായിപ്പ്‌ കുടുംബം താമസിക്കുന്നുണ്ട്‌. ആ മദാമ്മച്ചേച്ചി ഇടക്കിടെ ഞങ്ങളുടെ മുറിയില്‍ വന്നിരിക്കുക പതിവാണ്‌.

അങ്ങനെ ഒരു ദിവസം വന്നപ്പോള്‍ ഞാന്‍ ചായംകൊണ്ട്‌ കളിക്കുന്നത്‌ അവര്‍ കണ്ടുപിടിച്ചു. ഞാനൊരു വലിയ ചിത്രകാരിയാണെന്ന്‌ തെറ്റിദ്ധരിച്ച്‌ മൂന്നടി വീതി, മൂന്നടി നീളത്തില്‍ ഒരു പോട്രിയേറ്റ്‌ വേണമെന്ന്‌ ആവശ്യപ്പെട്ടു. ഞാന്‍ ഓകെ പറഞ്ഞു. പിറ്റേ ദിവസം തന്നെ ഞാന്‍ ഈ മൂന്നടി പോട്രിയേറ്റിന്റെ പണി തുടങ്ങി( മദാമ്മച്ചേച്ചി എനിക്ക്‌ 1000 രൂപ വാഗ്‌ദാനം ചെയ്‌തിരുന്നു)

അങ്ങനെ മൂന്നാമത്തെ ദിവസം കാര്യങ്ങളൊക്കെ ഒരുവിധം പൂര്‍ത്തിയാക്കി എണ്ണച്ചായത്തില്‍തീര്‍ത്ത ചിത്രം ഞാന്‍ ഉണങ്ങാന്‍ വച്ചു. പിറ്റേന്ന്‌ രാവിലെ കണ്ണും തിരുമ്മി എഴുന്നേറ്റ്‌ ചിത്രം നോക്കിയപ്പോള്‍ ബോധം കെട്ടില്ലെന്നേയുള്ളു മുഷിക്‌ തന്റെ കാലും കയ്യും ഉപയോഗിച്ച്‌ അതിനെ ഒരുഗ്രന്‍ മോഡേണ്‍ ആര്‍ട്‌ ആക്കി മാറ്റിയിരിക്കുന്നു.

ഭൂമിയുടെ അവകാശിയായി അവനെ ഇനി നിലനിര്‍ത്തില്ലെന്ന്‌ ഞാനുള്ളിലുറപ്പിച്ചു. വൈകീട്ട്‌ മോര്‍ട്ടീന്‍ കമ്പനിയുടെ ഒരു റാറ്റ്‌ കേക്കും വാങ്ങി ഞാന്‍ മറിയില്‍ വന്ന്‌ കേക്കിന്റെ കഷണങ്ങള്‍ അവിടവിടെയായി വച്ചു. രണ്ടു ദിവസം കാത്തിരുന്നിട്ടും അനക്കമൊന്നും കണ്ടില്ല. കേക്കുകഷണങ്ങളില്‍ പലതും പാതി സേവിച്ച നിലയിലായിരുന്നു. ഇതിനിടെ മേരി വീട്ടില്‍പ്പോയി. ഇതെല്ലാം ഫ്‌ളാഷ്‌ ബാക്ക്‌

ഇന്ന്‌ സംഭവിച്ചതാണ്‌ സംഭവം

ശനിയാഴ്‌ച തിരഞ്ഞെടുപ്പു ഫലത്തിന്റെ ആലസ്യവുമായി മുറിയില്‍ച്ചെന്നപ്പോള്‍ പ്രിയങ്ക അവിടെ ഇരിക്കുന്നു. സ്വന്തമായി ഒരു ബോയ്‌ഫ്രണ്ടുള്ള അവള്‍ ശനി ഞായര്‍ ദിവസങ്ങളില്‍ മുറിയില്‍ ഉണ്ടാവുക പതിവില്ല. കാര്യം അന്വേഷിച്ചപ്പോള്‍ അവനുമായി പിണങ്ങിയെന്നും കല്യാണം കഴിയ്‌ക്കണോയെന്നകാര്യം വീണ്ടും ചിന്തിക്കുകയാണെന്നുമക്കെ തുടങ്ങി, പൊതുവേ ഇപ്പോള്‍ പ്രണയത്തിലുള്ള ചീറ്റിങ്‌ ട്രണ്ടിനെക്കുറിച്ചൊക്കെ ഞങ്ങള്‍ ചര്‍ച്ച ചെയ്‌തു.

ഇടക്ക്‌ രവി അവളെ മനസ്സിലാക്കുന്നില്ലെന്നും പറഞ്ഞ്‌ അവള്‍ ഇത്തിരി കരയുകേം ചെയ്‌തു. ഞാന്‍ പറഞ്ഞ്‌ സമാധാനിപ്പിച്ച്‌ അവസാനം ഉറങ്ങാന്‍ കിടന്നു. അവളുടെ പാചകം രാത്രി 12 മണിയ്‌ക്ക്‌ ശേഷമാണ്‌. അതുകൊണ്ടുതന്നെ കിടക്കാന്‍ 2മണിയെങ്കിലും ആകും. കാലത്ത്‌ ഒരു 11 മണിവരെ അതീവ ഹൃദ്യമായ കുംഭകര്‍ണസേവ നടത്തും.

ബോംബ്‌ പൊട്ടിയാല്‍പ്പോലും അറിയാത്ത കുംഭകര്‍ണസേവ. എന്തായാലും കാലത്ത്‌ ഞാന്‍ കയ്യും കാലുമൊക്കെ വലിച്ച്‌ കുടഞ്ഞ്‌ പുതപ്പ്‌ മാറ്റി എഴുന്നേല്‍ക്കുമ്പോള്‍ ദേ എന്റെ മേശപ്പുറത്ത്‌ ഒരു എഴുത്ത്‌, വെള്ളക്കടലാസില്‍ നീല മഷികൊണ്ട്‌ എഴുതിയ ഒരു കത്ത്‌, ഡിയര്‍ സിജി എന്ന്‌ തുടക്കം അവസാനം നോക്കിയപ്പോള്‌ ബൈ പ്രിയങ്ക.

ഞാനാകെ തളര്‍ന്നുപോയി. കത്തിലെ ഉള്ളടക്കം വായിക്കാനുള്ള അതിബുദ്ധിയൊന്നും എനിക്കപ്പോള്‍ തോന്നിയില്ല. തലേന്ന്‌ അവള്‍ പറഞ്ഞ പ്രശ്‌നങ്ങളും അവളുടെ കരച്ചിലുമായിരുന്നു എന്റെ മനസ്സിലേയ്‌ക്ക്‌ ഓടിയെത്തിയത്‌. ഇതിനിടെ വിറച്ചു വിറച്ച്‌ ചെന്ന്‌ ഞാന്‍ അവളെ തട്ടിവിളിച്ചു, കുലുക്കി, മറിച്ചിട്ടു അവളാകെ തളര്‍ന്നപോലെ.

പേരറിയാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ച്‌ ഞാന്‍ താഴെ ഓണര്‍ ആന്റിയുടെ അടുത്തേയ്‌ക്കോടി, കാര്യം പറഞ്ഞപ്പോള്‍ ആന്റി, അങ്കിള്‍, മകന്‍ എന്നിവര്‍ സംഘം ചേര്‍ന്ന്‌ മുറിയിലെത്തി. എനിക്കാണെങ്കില്‍ കരച്ചില്‍ സഹിക്കാന്‍ കഴിയുന്നില്ലായിരുന്നു. അവളുടെ കിടപ്പ്‌ കണ്ട്‌ ആന്റിയും അങ്കിളും കിടുങ്ങി.

എത്ര വിളിച്ചിട്ടും ആള്‌ അറിയുന്നില്ല. അവാസാനം ആന്റി ഇത്തിരി വെള്ളം എടുത്ത്‌ അവളുടെ മുഖത്ത്‌ തളിച്ചു. ദേണ്ടെ ചാടി എഴുന്നേല്‍ക്കുന്നു. എന്നിട്ട്‌ വാട്ട്‌ ഹാപ്പന്റ്‌ ഡിയര്‍ എന്നൊരു ചോദ്യവും രണ്ട്‌ മൂന്ന്‌ സെക്കന്റ്‌ കഴിഞ്ഞാണ്‌ അവള്‍ എനിക്കൊപ്പമുള്ള മറ്റ്‌ മൂന്നുപേരെയും കാണുന്നത്‌. ഇതിനിടെ ആന്റിയുടെ ബഹളം കേട്ട്‌ അപ്പുറത്തും ഇപ്പുറത്തുമുള്ള ടെറസില്‍ ചില തലകള്‍ പ്രത്യക്ഷപ്പെട്ട്‌ തുടങ്ങിയിരുന്നു. ഇതിനിടെയാണ്‌ ആന്റിയുടെ മകന്‍ അവളെഴുതിവച്ച കത്ത്‌ മുഴുവന്‍ വായിച്ചത്‌. അതോടെ സംഭവങ്ങളാകെ മാറി മറിഞ്ഞു.

രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ വല്ലാത്ത നാറ്റം അനുഭവപ്പെട്ടെന്നും മൂഷിക്‌ ചത്തു കാണണമെന്നും രാവിലെ എഴുന്നേല്‍ക്കമ്പോള്‍ ഏതുവിധേനയും അവളെ വിളിക്കണമെന്നും ഒരുമിച്ച്‌ മുറി വൃത്തിയാക്കാമെന്നുമാണ്‌ കത്തില്‍ എഴുതിയിരിക്കുന്നത്‌. ഞാനാണ്‌ മുറിയില്‍ ആദ്യം എഴുന്നേല്‍ക്കുന്നത്‌ അതുകൊണ്ടാണ്‌ അവള്‍ എന്നെ ഉറക്കം ഉണര്‍ത്തേണ്ടെന്ന്‌ കരുതി എഴുന്നേല്‍ക്കുമ്പോള്‍ കാണാന്‍ പാകത്തില്‍ എഴുത്തെഴുതി വച്ചത്‌.

എല്ലാവരും ഇങ്ങനെ തരിച്ചു നില്‍ക്കേ ആന്റീടെ മകന്‍ കാര്യം പറഞ്ഞു. ആന്റിക്ക്‌ കയ്യില്‍ കിട്ടിയത്‌ എന്റെ ഷട്ടില്‍ ബാറ്റാണ്‌ ഹമ്മേ അതെന്റെ പുറത്ത്‌ വീഴും മുമ്പേ ഞാന്‍ കട്ടിലും കസേരയും ഒക്കെ ചാടിക്കടന്ന്‌ പടികള്‍ ഓടിയിറങ്ങി ഗെയ്‌റ്റും കടന്ന്‌ ഒരു വിധം റോഡിലെത്തി അവിടെ കുത്തിയിരുന്ന്‌ ചിരിച്ച്‌ ചിരിച്ച്‌ എനിക്ക്‌ എല്ലുനുറുങ്ങി.

പിന്നാലെ എല്ലാരും കൂടെ ഇറങ്ങിവന്നു ഞാന്‍ ചെയ്‌ത ഒരു കാര്യമേ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തുവെന്ന്‌ വരുത്തിത്തീര്‍ക്കാനല്ലേ ശ്രമിച്ചത്‌.എന്റമ്മോ അവളെങ്ങാനും മാനനഷ്ടത്തിന്‌ കേസ്‌ കൊടുത്താല്‍. എന്റെ കാര്യം പോക്കാ...

അങ്കിള്‍ ഒരുവിധം ആന്റിയെ സമാധാനിപ്പിച്ച്‌ എന്നെ റോഡില്‍ നിന്നും അകത്തേയ്‌ക്ക്‌ വിളിച്ചു. ചമ്മി നാറിക്കുളമായി ഞാന്‍ കയറിച്ചെന്നപ്പോള്‍ അവിടെ കൂട്ടച്ചിരി. ദേഷ്യം വന്ന്‌ ചുവന്ന ആന്റി പതിയെ തണുത്ത്‌ വെളുത്ത നിറമായി. പക്ഷേ ആ കോലാഹലത്തിനിടയില്‍ ആന്റിയുടെ കറി ചട്ടിയില്‍ കിടന്ന്‌ വറ്റി വരണ്ട്‌ ഉണങ്ങിപ്പോയി, ദോശ കത്തിക്കരിഞ്ഞ്‌ വിറകു കൊള്ളിപോലെയായി.

പിന്നെ പതിയെ ഞാന്‍ മുറിയിലേയ്‌ക്ക്‌ കയറിച്ചെന്നു. പ്രിയങ്ക ചിരി നിയന്ത്രിക്കാന്‍ വയ്യാതെ നിക്കേം ഇരിക്ക്വേം എന്തൊക്കെയോ കാണിക്കുന്നു അതു കണ്ട്‌ പിന്നേം എനിക്ക്‌ കണ്‍ട്രോള്‍ പോയി ഞാന്‍ ചെന്ന്‌ ബെഡില്‍ കയറി തല കുമ്പിട്ടിരുന്ന്‌ ചിരിച്ചു.

അവസാനം ചിരി നിയന്ത്രണാധീനമായപ്പോള്‍ ചീഞ്ഞു നാറുന്ന മൂഷിക ജഡത്തിന്‌ വേണ്ടി ഞങ്ങള്‍ തിരച്ചില്‍ തുടങ്ങി. അവസാനം എന്റെ ഷൂറാക്കിന്‌ അടിയില്‍ നിന്നും സംഭവം ഞങ്ങള്‍ കണ്ടെടുത്തു. ചീര്‍ത്ത്‌ വീര്‍ത്ത മൂഷിക ജഡം........!!!!!!!!!!!!!!!!!!!!!!! പിന്നെ ഒക്കെ എടുത്തു കൊണ്ടുപോയി കളഞ്ഞ്‌, ഡെറ്റോളും ഫിനോളുമൊക്കെ ഇട്ട്‌ മുറി വൃത്തിയാക്കി. ഹാവൂ അവസാനം ഞാന്‍ വന്ന്‌ ബെഡില്‍ ഇരുന്നു.

അപ്പോള്‍ പ്രിയങ്ക എന്നോട്‌ കൈകൊണ്ട്‌ ആംഗ്യം കാണിച്ചു കം ഹിയര്‍ ഞാന്‍ അവളുടെ ബെഡിന്‌ അടുത്തേയ്‌ക്ക്‌ ചെന്നു. അവള്‍ എനിക്ക്‌ ശിക്ഷവിധിയ്‌ക്കുകയായിരുന്നു. അവള്‍ ആത്മഹത്യാ ശ്രമം നടത്തിയെന്ന തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച്‌ മാനഹാനി വരുത്തിയതിന്‌ ഞാന്‍ അമ്പത്‌ തവണ ഹാവ്‌സ്‌ക്വാട്ട്‌ ഇടണം, മനസ്സിലായില്ലേ ഏത്തമിടണം എന്ന്‌. പിന്നെ രക്ഷയില്ല അതു ചെയ്യാതെ അവളെന്നെ ഓഫീസിലേയ്‌ക്ക്‌ വിടില്ലെന്നും പറഞ്ഞ്‌ വാതിലടച്ച്‌ താക്കോല്‍ ഒളിപ്പിച്ചു.

രക്ഷയില്ലാതെ കാലി വയറോടെ ഞാന്‍ എത്തമിട്ടു. ഹോ അവസാനം എട്ടരമണിയായപ്പോള്‍ ഞാന്‍ ബാഗും എടുത്ത്‌ സ്ഥലം കാലിയാക്കി. ഓഫീസിലെത്തി ഒരു പിതനൊന്നര മണിയായപ്പോള്‍ ഒരു കോള്‍, ദേണ്ടെ!!!!!!!!!!! പ്രിയങ്ക വീണ്ടും!!!!!!!!!!!!!!! ഇനി അടുത്ത പണിഷ്‌മെന്റിനുള്ള പുറപ്പാടാണോയെന്ന്‌ കരുതി കുറേ നേരം ഞാന്‍ ഫോണും നോക്കിയിരുന്നു അവസാനം അറ്റന്റ്‌ ചെയ്‌തു.

അവള്‍ പറഞ്ഞത്‌ കേട്ടപ്പോള്‍ എനിക്ക്‌ കുളിര്‌ കോരി എന്താണെന്നോ. അവള്‍ ഇതാദ്യമായിട്ടാ ഞാനിത്രേം മനസ്സുതുറന്ന്‌ ചിരിക്കുന്നത്‌ കാണുന്നതെന്ന്‌. നൗ യു ആര്‍ ഒകെ സിജി, നോ പ്രോബ്ലം വിത്‌ യു. ഐം ഷ്വര്‍ യു ആര്‍ നോര്‍മ്മല്‍.

പിന്നീടാണ്‌ ഞാനും ഓര്‍ത്തത്‌ ഞാനിങ്ങനെയൊന്ന്‌ ചിരിച്ചിട്ട്‌ കാലമേറെയായിരിക്കുന്നു. അതോര്‍ത്തപ്പോള്‍ ഓഫീസില്‍ കസേരയില്‍ ഇരുന്ന ഇരുപ്പില്‍ ഞാനൊരു ഒരു വട്ടം കറങ്ങി എന്തായാലും മൂഷിക വധം ഏറ്റുവെന്ന്‌ ചുരുക്കം. മേരി നാട്ടീന്ന്‌ വന്നിട്ട്‌ ഞാന്‍ വെക്കേഷന്‍ കഴിഞ്ഞ്‌ തിരിച്ചെത്തിയിട്ട്‌ ഞങ്ങള്‍ മൂഷിക വധം വന്‍ ഹര്‍ഷാരവത്തോടെ ആഘോഷിക്കും.

മറ്റൊരു സന്തോഷവാര്‍ത്ത മൂഷിക്‌ തന്റെ കയ്യൊപ്പു വച്ച ആ പോട്രിയേറ്റ്‌ മദാമ്മച്ചേച്ചിയ്‌ക്ക്‌ വളരെ ഇഷ്ടപ്പെട്ടു. അങ്ങനെ ആയിരം രൂപ എന്റെ പേഴ്‌സില്‍ വന്നു വീഴുകയും ചെയ്‌തു. അതിന്‌ പരേതനായ അല്ല ഞാന്‍ കൊലപ്പെടുത്തിയ മൂഷികനോട്‌ കടപ്പാട്‌

2009, മേയ് 15, വെള്ളിയാഴ്‌ച

വിര്‍ച്വല്‍ റിയാലിറ്റി അഥവാ പ്രതീതി യാഥാര്‍ത്ഥ്യം


അക്ഷരത്തെറ്റുകളില്‍ നിന്ന്‌ എന്നെ
നേര്‍രേഖയിലേയ്‌ക്ക്‌ കൊണ്ടുവരാമെന്ന്‌ പ്രത്യാശിച്ച്‌
ഒരു പാവം മനുഷ്യന്‍
നൂറാവര്‍ത്തി ആലോചിച്ച്‌ എനിക്കൊരു
മെയില്‍ അയച്ചു

ചാറ്റ്‌ വിന്‍ഡോയില്‍
വര്‍ത്തമാനത്തിന്റെ എല്ലാ തലങ്ങളിലും
പോയ്‌ മടങ്ങിയിട്ടും
എന്റെ ഓര്‍മ്മകള്‍ക്ക്‌ മടക്കമില്ലെന്ന്‌ തിരിച്ചറിഞ്ഞ്‌
ഉദ്യമം ഉപേക്ഷിച്ച്‌ അയാള്‍
ഒരു വിര്‍ച്വല്‍ റിയാലിറ്റി മാത്രമായി
വിന്‍ഡോയ്‌ക്കിടയില്‍ മറഞ്ഞുപോയി

ഇതോ ചാറ്റില്‍ക്കേട്ട അതില്‍ക്കണ്ട രൂപവുമായി
സാമ്യമേതുമില്ലാഞ്ഞിട്ടോ എന്തോ പിന്നെ പിന്നെ
ആ വിര്‍ച്വല്‍ മനുഷ്യന്‍ വെറും വിര്‍ച്വലായി മാറിപ്പോയി
അതൊരു വിര്‍ച്വല്‍ റിയാലിറ്റി മാത്രമായിരുന്നു
അഥവാ വെറുമൊരു പ്രതീതി യാഥാര്‍ഥ്യം


താനെന്ന വിര്‍ച്വല്‍ റിയാലിറ്റിയെ
ഈ പെണ്‍കുട്ടി ഒരു റിയാലിറ്റിയാക്കിക്കളയുമോയെന്ന്‌
ഭയന്ന്‌ അയാള്‍ മെയില്‍ തുറന്നിട്ട്‌ ഇന്‍വിസിബിള്‍ ആയി
ചാറ്റെന്ന ഭ്രാന്ത്‌ തലയില്‍ക്കയറി പെണ്‍കുട്ടിയെപ്പോഴും
ചാറ്റ്‌ വിന്‍ഡോകളില്‍ ഇമോട്ടിക്കോണ്‍കൊണ്ട്‌
കളിയാട്ടം നടത്തുന്നു

അതേ വിര്‍ച്വല്‍ റിയാലിറ്റികള്‍ എല്ലാം
ഒരു യാഥാര്‍ത്ഥ്യ പ്രതീതിമാത്രമാണ്‌
വിര്‍ച്വല്‍ റിയാലിറ്റി റിയാലിറ്റിയായപ്പോഴൊക്കെ
ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന്‌
എഴുതപ്പെട്ടിരിക്കുന്നു

അതേ ഇവരൊക്കെ ബുദ്ധിയുള്ളവര്‍തന്നെ
അതി ബുദ്ധിമാന്‍മാരും ബുദ്ധിമതികളും
പ്രതീതി യാഥാര്‍ത്ഥ്യമുണ്ടാക്കി
ഇന്‍ബോക്‌സുകളില്‍ ജീവനില്ലാത്ത
കുറേ മെയിലുകളും
ചാറ്റ്‌ ഹിസ്‌റ്ററിയില്‍ വായിക്കപെടാത്ത
ചില സംസാരങ്ങളുമായി
അവര്‍ ഡിലീറ്റ്‌ ചെയ്യപ്പെടാതെ കിടക്കുന്നു

ഇതിനിടെ യൂസര്‍നെയിമും പാസ്‌വേര്‍ഡും
കട്ടെടുത്ത്‌ നുഴഞ്ഞു കയറുന്നവര്‍ വേറെ
ഈ മെയിലുകളും ചാറ്റ്‌ ഹിസ്റ്ററിയിലെ
വായിക്കപ്പെടാത്ത ചില വാചകങ്ങളുടെ
അര്‍ത്ഥങ്ങളും ചികഞ്ഞല്ലേ അവരും
നുഴഞ്ഞു കയറുന്നത്‌?

2009, മേയ് 10, ഞായറാഴ്‌ച

ഇതെന്റെ അമ്മയ്‌ക്ക്‌


അമ്മ എന്നും അങ്ങനെയാണ്‌ അച്ഛനൊപ്പം തന്നെ ഏത്‌ പതര്‍ച്ചയിലും തളര്‍ച്ചയിലും നിഴലുപോലെ കൂടെനിന്ന്‌ സ്വയം സംഭരിച്ച ധൈര്യം മുഴവന്‍ പകര്‍ന്ന്‌ കൊടുക്കുക. അച്ഛനോടാണ്‌ മാനസികമായി കൂടുതല്‍ അടുപ്പമുള്ളതെന്നുകൊണ്ടുവരെ വളര്‍ച്ചയുടെ ഒരു ഘട്ടംവരെ അമ്മ എന്നില്‍ അത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നില്ല.

എന്നാല്‍ ഡിഗ്രി പഠനകാലത്ത്‌ അസുഖം വന്ന്‌ വീട്ടില്‍ കിടപ്പായസമയത്താണ്‌ അമ്മയിലെ എന്റെ അമ്മയെ ഞാന്‍ തിരിച്ചറിയുന്നത്‌. അനിയന്‍ കുട്ടിയോടാണ്‌ സ്‌നേഹക്കൂടുതലെന്ന്‌ പറഞ്ഞ്‌ ഞാന്‍ വമ്പന്‍ ബഹളം വച്ച ഒരു ദിവസം അമ്മയെന്നോട്‌ പറഞ്ഞ വാക്കുകള്‍.... പലപ്പോഴും അതാലോചിക്കുമ്പോള്‍ എങ്ങനെയെങ്കിലും ഓടി വീട്ടിലെത്തി അമ്മയെ വട്ടം ചുറ്റിപ്പിടിച്ച്‌ ഒരു കറക്കം കറങ്ങണം എന്ന്‌ തോന്നാറുണ്ട്‌.

അമ്മ അന്ന്‌ പറയുകയായിരുന്നു. അവന്‍ ആണ്‍കുട്ടിയാണ്‌ വീട്ടില്‍ വേണ്ടത്ര പരിഗണന കിട്ടിയില്ലെങ്കില്‍ ആണ്‍കുട്ടികളുടെ മനസ്സില്‍ എന്നും അതൊരു മുറിവായിരിക്കും, അവര്‌ വഴിതെറ്റിപ്പോകാന്‍ വേറൊന്നും വേണ്ട, നീ എന്റെ മോളല്ലെ.... ഞാന്‍ തന്നെയല്ലേ.... പിന്നെ നിന്നോട്‌ എന്തിനാണ്‌ ഞാന്‍ പ്രത്യേകമൊരു സ്‌നേഹം കാണിക്കുന്നതെന്ന് അതില്‍പ്പിന്നെ ഒരിക്കലും ഞാനമ്മയുടെ സ്‌നേഹത്തെ അളന്നു തൂക്കിയിട്ടില്ല.

അച്ഛനാണ്‌ അമ്മയുടെ ആത്മാവ്‌ എങ്കിലും അച്ഛനോട്‌ പറയരുതെന്ന്‌ പറഞ്ഞ്‌ ഞാനൊരു കാര്യം പറഞ്ഞാല്‍ അത്‌ എല്ലാ കാലത്തും അമ്മയുടെ മനസ്സില്‍ ഭദ്രമാണ്‌. അച്ഛന്‍ പറയാറുണ്ട്‌ അച്ഛന്റെ എല്ലാ ഐശ്വര്യവും അമ്മയാണെന്ന്‌. ഗള്‍ഫില്‍ ജോലിചെയ്യുന്നതിനിടെ ഉണ്ടായ വിഷമതകള്‍ മുഴുവന്‍ സഹിച്ച്‌ പിടിച്ചുനില്‍ക്കാന്‍ അച്ഛന്‌ കഴിഞ്ഞത്‌ അമ്മയുടെ ഒരു സപ്പോര്‍ട്ട് ‌കൊണ്ട്‌ മാത്രമാണെന്ന്‌. പലപ്പോഴും അവരുടെ സ്‌നേഹവും പരസ്‌പരധാരണയും കണ്ട്‌ ഞാന്‍ അതിശയിച്ചു പോയിട്ടുണ്ട്‌.

എനിയ്‌ക്ക്‌ നല്ല ഓര്‍മ്മയുണ്ട്‌, ഒരിക്കല്‍ ഒരായുഷ്‌കാലം മുഴുവന്‍ ഒരു പുരുഷന്റെ മാത്രം മുഖം കണ്ട്‌ ഉറക്കമുണരുമ്പോള്‍ ബോറടിക്കാറില്ലേ എന്ന്‌ ചോദ്യം ഞാന്‍ ചോദിച്ച്‌ തീരും മുമ്പേ കയ്യില്‍ കിട്ടിയ ചട്ടുകവുമെടുത്ത്‌ അമ്മ എന്റെ പിന്നാലെ ഓടിയത്‌. പിന്നെയാണ്‌ ഹോ ചോദ്യം എത്ര അബദ്ധമായിപ്പോയെന്ന്‌ എനിക്ക്‌ തോന്നിയത്‌.

മക്കള്‍ രണ്ടുപേരും ദൂരത്തായിരിക്കുന്നതിന്റെ വിഷമത്തനിടയിലും അച്ഛനും അമ്മയും ജീവിതം ആഘോഷിക്കുന്നു. എത്ര അകലത്തലായിരിക്കുമ്പോഴും അതാണ്‌ എന്റെയൊരു സമാധാനം. അച്ഛന്‌ അമ്മയും അമ്മയ്‌ക്ക്‌ അച്ഛനും ഉണ്ട്‌.

വീട്ടില്‍ വന്നുപോയിട്ടുള്ള എന്റെ കൂട്ടുകാരെല്ലാം എന്നോട്‌ അസൂയപ്പെടുന്ന ഓരേയൊരു കാര്യം ഇതാണ്‌ അമ്മേടേം അച്ഛന്റേം പ്രേമം, സ്വന്തം അച്ഛന്റെ പിന്തുണയോടെ അമ്മയെ വിളിച്ചിറക്കിക്കൊണ്ടുവരാന്‍ പോയതും പിന്നീട്‌ നാണക്കേട്‌ ഭയന്ന്‌ അമ്മയുടെ അച്ഛന്‍ വാശിവിട്ട്‌ കല്യാണം നടത്തിക്കൊടുക്കാമെന്ന്‌ പറഞ്ഞ കഥയുമൊക്കെ പറയുമ്പോള്‍ അച്ഛനിപ്പോഴും ആ പഴയ ഇരുപതികളിലെത്തുന്നതുപോലെ തോന്നാറുണ്ട്‌.

ഉഗ്രമായ വഴക്കില്‍ അകന്നു കഴിഞ്ഞിരുന്ന രണ്ടു കുടുംബങ്ങള്‍ ആ കല്യാണത്തോടെ ഹൃദയം കൊണ്ട്‌ ഏറ്റവും അടുത്തവരായി. ആര്‍ക്കു കൊടുത്താലും മകളെ സുരേന്ദ്രന്‌ കൊടുക്കില്ലെന്ന്‌ പറഞ്ഞ മുത്തശ്ശന്‌ സുരേന്ദ്രന്‍ പിന്നെ സ്വന്തം മകനേക്കാള്‍ പ്രധാനിയായി. അമ്മേടെ വീട്ടില്‍ എന്തിനും ഏതിനും അച്ഛനില്ലാതെ പറ്റില്ലെന്ന സ്ഥിതിയായി.

അച്ഛന്‌ ഒരു ചെറിയ തലവേദന വന്നാല്‍ അമ്മയ്‌ക്കും, അമ്മയ്‌ക്കൊരു ചെറിയ പനി വന്നാല്‍ അച്ഛനും കാണിക്കുന്ന വെപ്രാളം കണ്ട്‌ എനിക്ക്‌ പലപ്പോഴും തോന്നാറുണ്ടായിരുന്നു. എന്താ ഇപ്പോ ഇത്ര പ്രശ്‌നം ഡോക്ടറെ ചെന്നു കണ്ടാല്‍പ്പോരേന്ന്‌. ഒരിക്കല്‍ ഇക്കാര്യം ഞാന്‍ ചോദിച്ചാ അച്ഛന്‍ പറയുകയായിരുന്നു വളര്‍ന്നുകഴിയുമ്പോ അതൊക്കെ മോള്‍ക്ക്‌ മനസ്സിലാവുമെന്ന്‌.

വിവാഹത്തിന്റെ ഈ മുപ്പതാം വര്‍ഷത്തിലും അവര്‍ പഴയ പ്രണയം അതുപോലെ സൂക്ഷിക്കുന്നുവെന്ന്‌ അച്ഛന്റെ പല കൂട്ടുകാരും പറയാറുണ്ട്‌. അതുകേള്‍ക്കുമ്പോള്‍ എന്റെയുള്ളിലുണ്ടാവാറുള്ള സന്തോഷം എതെങ്ങനെ പറഞ്ഞറിയിക്കുമെന്ന്‌ എനിക്കുതന്നെ അറിയില്ല.

കഴിഞ്ഞ തവണ വീട്ടില്‍ ചെന്നപ്പോള്‍ അമ്മയുടെ കൈ പൊള്ളിയിരിക്കുന്നു. കാര്യം എന്താണന്ന്‌ ചോദിച്ചപ്പോള്‍ അമ്മയും അച്ഛനും ഉരുണ്ടു കളിയ്‌ക്കുന്നു. പിന്നെ മുത്തശ്ശിയാണ്‌ സസ്‌പെന്‍സ്‌ പൊട്ടിച്ചത്‌. അമ്മ വിഷുക്കണിവയ്‌ക്കാന്‍ ഉണ്ണിയപ്പം ഉണ്ടാക്കാനായി മാവ്‌ എണ്ണയിലേയ്‌ക്കൊഴിക്കുമ്പോള്‍ അച്ഛന്‍ വളരേ റൊമാന്റിക്കായി തീര്‍ത്തും അപ്രതീക്ഷിതമായി പിന്നിലൂടെ വന്ന്‌ ഒരു കെട്ടിപ്പിടുത്തം അമ്മയുടെ കയ്യില്‍ നിന്നും മാവും തവിയും എല്ലാം കൂടെ എണ്ണയില്‍ വീണ്‌ പിന്നെ ഒന്നും പറയേണ്ടല്ലോ കയ്യും വയറും ഒക്കെ പൊള്ളി നാശമായി.

ഇടയ്‌ക്ക്‌ ഞാന്‍ വെറുതേ രണ്ടുപേരെയും ശ്രദ്ധിക്കുന്നേയില്ലെന്ന മട്ടില്‍ ഇരിക്കുമ്പോള്‍ ഇങ്ങനെയും മനുഷ്യര്‍ക്ക്‌ പ്രേമിക്കാന്‍ കഴിയുമോ എന്ന്‌ ആശ്ചര്യപ്പെട്ടുപോയിട്ടുണ്ട്‌. ചിലപ്പോഴൊക്കെ നല്ല മുട്ടന്‍ വഴക്കു കഴിഞ്ഞ്‌ ചിലപ്പോള്‍ രണ്ടുപേരും ഉണ്ണാവ്രതം ഒക്കെ അനുഷ്ടിച്ചായിരിക്കും രാത്രി കിടക്കാന്‍ പോകുന്നത്‌.

ഹോ രണ്ടും കൂടി തല്ലുകൂടിച്ചത്തോ എന്നറിയാതെ രാവിലെ കണ്ണും തിരുമ്മി എഴുന്നേറ്റ്‌ അടുക്കളയിലേയ്‌ക്ക്‌ വരുമ്പോ ദേണ്ടെ അമ്മ അച്ഛനോട്‌ കറിയിലെ ഉപ്പു നോക്കാന്‍ പറയുന്നു. അച്ഛന്‍ ചപ്പാത്തി പരത്തുന്നു രണ്ടുപേരേം തറപ്പിച്ചു ഒരു നോട്ടത്തിലൂടെ ഇതെന്തു കഥയെന്നചോദ്യം ചോദിച്ച്‌ ബ്രഷും പേസ്റ്റുമെടുത്ത്‌ ഞാന്‍ അടുക്കളയില്‍ നിന്നും ഇറങ്ങിപ്പോരും. അച്ഛന്റെ മുഖത്ത്‌ അപ്പോഴുണ്ടാകാറുള്ള ചിരിക്ക്‌ നല്ല അസ്സല്‍ ചമ്മലിന്റെ ഒരു ചാരുതയുണ്ട്‌.

വഴക്കിനിടെ അച്ഛന്‍ പലപ്പോഴും പറയുന്ന ഒരു കാര്യമിതാണ്‌ ഹൊ ഇത്രേം വലിയ ഒരു ശല്യത്തെ ഞാന്‍ തലയിലെടുത്ത്‌ വച്ചല്ലോ ആ നേരം കൊണ്ട്‌ സ്വന്തം മുറപ്പെണ്ണിനെ കെട്ടിയാ മതിയായിരുന്നുവെന്ന്‌. കേള്‍ക്കേണ്ട താമസം അമ്മ ചന്ദ്രഹാസമിളക്കിക്കൊണ്ട്‌ പണ്ട്‌ വീട്ടില്‍ നിന്നും വിളിച്ചിറക്കാന്‍ വന്നതിക്കുറിച്ച്‌ പറഞ്ഞ്‌ അച്ഛന്റെ വായടയ്‌ക്കും.

അച്ഛന്റെ മുറപ്പെണ്ണ്‌ ഇപ്പോഴും കല്യാണം കഴിയ്‌ക്കാതിരിക്കുന്നതുകൊണ്ടുതന്നെ അച്ഛന്‍ ആ മുറപ്പെണ്ണിന്റെ പേരു പറയുന്നത്‌ പോലെ അമ്മയ്‌ക്ക്‌ ശുണ്ട്‌ഠിയുണ്ടാക്കുന്ന മറ്റൊരു കാര്യവുമില്ല. ആ മുറപ്പെണ്ണിനെ കെട്ടാന്‍ അച്ഛന്റെ അപ്പച്ചി അച്ഛനോട്‌ പറഞ്ഞപ്പോഴാണത്രേ അച്ഛന്റേം അമ്മേടേം പ്രണയകഥ കുടുംബത്ത്‌ പാട്ടായത്‌. അതോടെ അച്ഛനെ മൗനമായി പ്രണയിച്ച അവര്‍ കല്യാണം വേണ്ടെന്ന്‌ വയ്‌ക്കുകയായിരുന്നുവത്രേ. അച്ഛന്റെ മോളായതുകൊണ്ടായിരിക്കും എന്നോട്‌ വല്യ സ്‌നേഹമാണ്‌ ഒരു മാനസപുത്രി അപ്രോച്ച്‌

പലപ്പോഴും ഇവരുടെ പ്രണയം കണ്ട്‌ അസൂയ തോന്നി ഞാന്‍ രണ്ടുപേരുടെയും ഇടയില്‍ കയറി ഒറ്റയിരിപ്പങ്ങ്‌ ഇരിക്കും. ഇക്കാര്യത്തില്‍ എന്റെ അനിയന്‍ കുട്ടന്‍ വളരെ ഡിപ്ലോമാറ്റിക്‌ ആണ്‌ കേട്ടോ, ഭാവിയില്‍ കല്യാണം കഴിഞ്ഞാല്‍ സ്വന്തം ഭാര്യയ്‌ക്കുനേരെ അമ്മ പോരെടുക്കാതിരിക്കാന്‍ അവന്‍ അമ്മയെ കുപ്പീലാക്കാന്‍ ശ്രമിക്കുന്നതാണെന്നും അറിയില്ല.

ഇടക്കിടയ്‌ക്ക്‌ ഏറ്റവും പുതുതായി റിലീസ്‌ ചെയ്‌ത സിനിമയ്‌ക്ക്‌ വേണ്ടി കാലേക്കൂട്ടി രണ്ടുപേര്‍ക്കുമായി ഓരോ ടിക്കറ്റ്‌ റിസര്‍വ്വ്‌ ചെയ്യും. അപ്രതീക്ഷിതമായി രണ്ടുപേരേം കൂട്ടി പുറത്തെവിടെയെങ്കിലും ഒരു ഡിന്നര്‍ ഇതൊക്കെയാണ്‌ അവന്റെ ഏര്‍പ്പാടുകള്‍.

ആള്‍ക്കൂട്ടത്തിനിടയില്‍വച്ചും റോഡ്‌ മുറിച്ച്‌ കടക്കുമ്പോഴുമൊക്കെ അച്ഛന്‍ അമ്മയെ ചേര്‍ത്തു പിടിക്കുന്നത്‌ കാണുമ്പോള്‍ ചെറുപ്പത്തില്‍ എനിക്ക്‌ നാണക്കേട്‌ തോന്നാറുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അച്ഛന്‍ അമ്മയെ ചേര്‍ത്തുപിടിച്ചില്ലെങ്കില്‍ അച്ഛനിട്ട്‌ ഒരിടി കൊടുക്കാനാണ്‌ എനിക്ക്‌ തോന്നാറുള്ളത്‌. അമ്മയെ ചേര്‍ത്തു പിടിക്കാന്‍ കിട്ടുന്ന ഒരവസരവം അച്ഛന്‍ പാഴാക്കില്ലെന്നത്‌ പിന്നെപന്നെ ഞാന്‍ മനസ്സിലാക്കി എന്തായാലും പുള്ളിക്കാരനും പുള്ളിക്കാരിയും വീട്ടില്‍ സ്വസ്ഥം സുഖം സന്തോഷം.

പ്രണയം തുടങ്ങി ഇന്നേവരെ അമ്മയുടെ ഒറ്റ പിറന്നാളം, വിവാഹവാര്‍ഷികവും മറന്നുപോകാതെ അച്ഛന്‍ സമ്മാനങ്ങള്‍ കൊടുത്തിരിക്കുന്നു അച്ഛന്റെ അനിയന്‍മാര്‍ പറയുന്നത്‌ ഈ ഏട്ടനെ സമ്മതിക്കണം എന്നാണ്‌ ഇവരില്‍പ്പലരും സ്വന്തം വിവാഹദിവസം പോലും ഓര്‍ത്തുവയ്‌ക്കാത്തവരാണെന്നതുകൊണ്ടുതന്നെ ചെറിയമ്മമാര്‍ക്കെല്ലാം അച്ഛന്‍ ഐഡിയല്‍ ഭര്‍ത്താവാണ്‌.

പലപ്പോഴും ഞാനോര്‍ക്കാറുണ്ട്‌. ഇവരില്‍ ആരെങ്കിലും ഒറ്റയ്‌ക്കായിപ്പോകുന്ന ഒരവസ്ഥയെക്കുറിച്ച്‌. ഇരുവരും ആ ശൂന്യതയെ എങ്ങനെ സഹിക്കുമെന്നോര്‍ത്തിട്ട്‌. വേര്‍പാട്‌ സഹിച്ച്‌ ഒരാള്‍ മാത്രം സങ്കടത്തോടെ ജീവിക്കുന്നതോര്‍ക്കുമ്പോഴേ എനിയ്‌ക്ക്‌ നെഞ്ച്‌ കുടുങ്ങുന്ന ഒരു വേദന തോന്നും.

ജീവിതത്തില്‍ പതറിപ്പോയ പലഘട്ടങ്ങളിലും അമ്മയായിരുന്നു എന്റെ താങ്ങ്‌. പുസ്‌കതക്കൂട്ടത്തിലേയ്‌ക്ക്‌ കൈപിടിച്ചു നടത്തി. അടുക്കളയിലെ രുചിഭേദങ്ങള്‍ പറഞ്ഞു തന്ന്‌ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ പഠിപ്പിച്ച്‌ അങ്ങനെ അമ്മയെന്നെ ചേര്‍ത്തു നടത്തി. എന്നിട്ടും ഞാന്‍ തിരിച്ച്‌ നല്‍കിയത്‌ പലപ്പോഴും അമ്മയുടെ സ്വപ്‌നങ്ങളെ കരിയിച്ചു കളയുന്ന പലതുമായിരുന്നു.

മകളെ ഒരു പിഎച്ച്‌ഡിക്കാരിയാക്കണമെന്ന്‌ അമ്മ സ്വപ്‌നം കണ്ടപ്പോള്‍ ഞാന്‍ പോയത്‌ മറ്റൊരു വഴിക്ക്‌. പിന്നെ എന്നോ ഒരിക്കല്‍ നിരാശയോടെ അമ്മയിക്കാര്യം പറഞ്ഞപ്പോള്‍ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്‌ എങ്കിലും എഴുതിയെടുക്കുക എന്നതായിരുന്നു എന്റെ മുന്നിലുള്ള ഒരേയൊരു വഴി. യുജിസി സര്‍ട്ടിഫിക്കറ്റ്‌ കൊണ്ടുചെന്ന്‌ കയ്യില്‍ കൊടുത്തപ്പോള്‍ അമ്മയെന്നെ ചേര്‍ത്തു പിടിച്ച്‌ നെറ്റിയില്‍ത്തന്ന മുത്തത്തിന്‌ എന്നത്തേതിലും തണുപ്പും നനവുമുണ്ടിയിരുന്നു. അച്ഛന്റെ മനസ്സിലെ വിളക്കായി, വീടിന്റെ നാദമായി, മുത്തശ്ശിയുടെ താങ്ങായി എന്റെയും അനിയന്റെയും അവകാശമായി ഞങ്ങളുടെ അമ്മ.

എവിടെനിന്നും ആശ്വാസം കിട്ടുന്നില്ലെന്ന്‌ തോന്നുന്ന അവസരങ്ങളിള്‍ ഇപ്പോഴെനിക്ക്‌ എന്റെ അമ്മയുടെ നെഞ്ചില്‍ച്ചേര്‍ന്ന്‌ കരഞ്ഞുതീര്‍ക്കാം. കാരണം എന്തെന്ന്‌ അമ്മയെന്നോട്‌ ചോദിക്കില്ല. എന്റെ ഇടര്‍ച്ചകളും പതര്‍ച്ചകളും അമ്മയറിയുന്നു. അമ്മ കാത്തിരിക്കുകയാണ്‌ വേദനകളില്‍ നിന്നും മുക്തി നേടി ഞാന്‍ പഴയപോലെ ബഹളക്കാരിയായി നടക്കുന്ന ആ കാലത്തിന്‌ വേണ്ടി.

2009, മേയ് 6, ബുധനാഴ്‌ച

വലനെയ്യുന്നവര്‍


മഴപ്പാറ്റകള്‍ വിളക്കിന്‌ ചുറ്റും പറന്നു തുടങ്ങിയപ്പോഴാണ്‌ ഇന്നലെയും മഴപെയ്‌തിരുന്നുവെന്ന കാര്യം ഞാന്‍ അറിയുന്നത്‌. ഇപ്പോഴിങ്ങനെയാണ്‌ ഒരു പാട്‌ മോഹിച്ച്‌ കാത്തിരിക്കുമ്പോള്‍ നേര്‍ത്ത തണുപ്പുകൊണ്ട്‌ പുതപ്പിച്ചുറക്കി മഴ പലപ്പോഴും എന്റെ കണ്ണുകളെ പറ്റിച്ച്‌ രാവിന്റെ ഓരങ്ങളിലൂടെ ഒളിച്ചുപോവുക പതിവായിരിക്കുന്നു.

പണ്ടൊക്കെയായിരുന്നുവെങ്കില്‍ അവരുണ്ടായിരുന്നു. ഉറക്കില്‍നിന്നുണര്‍ത്തി നിക്ക് മഴകാണിച്ചുതരാന്‍. മഴത്തുള്ളികളുടെ തിളക്കം എനിക്കുവേണ്ടി വലകളില്‍ സൂക്ഷിച്ചുവയ്‌ക്കാന്‍. പക്ഷേ ഇപ്പോള്‍ ഉണരുമ്പോള്‍ ജാലകങ്ങള്‍ക്കപ്പുറം മരങ്ങളുടെ തനിയാവര്‍ത്തനങ്ങള്‍ മാത്രം. ഇതില്‍ നിന്നുമാത്രമാണ്‌ ഞാനിപ്പോള്‍ മഴയെ അറിയുന്നത്‌.

മഴ കഴിഞ്ഞെത്തുന്ന മഴപ്പാറ്റകള്‍ മാത്രമാണ്‌ ഇപ്പോള്‍ മഴയെക്കുറിച്ച്‌ രണ്ടക്ഷരം മിണ്ടുന്നത്‌. ഒരു മഴക്കാലത്താണ്‌ ഞാനവരെ, എന്റെ കൂട്ടുകാരെ കണ്ടെത്തുന്നത്‌. ആദ്യമാദ്യമൊന്നും ഞാനവരെ അങ്ങനെ ശ്രദ്ധിച്ചിരുന്നേയില്ല. പകരം മഴത്തുള്ളികളും പാറ്റച്ചിറകുകളും വീണ്‌ ഇളവെയിലില്‍ തിളങ്ങുന്ന അവരുടെ വലകള്‍ മാത്രമേ ശ്രദ്ധയില്‍പ്പെട്ടിരുന്നുള്ളു.

എന്തൊരു ചാരുതയായരുന്നു അവയ്‌ക്ക്‌. ഈ വലകള്‍ അവര്‍ നെയ്യുന്നതാണത്രേ, ഇര പിടിക്കാന്‍വേണ്ടി. ഇരയെയും കാത്ത് വലകളില്‍ ചാഞ്ചാടി നേര്‍ത്ത മയക്കത്തില്‍ കഴിയാനാണത്രേ അവര്‍ക്കിഷ്ടം. ഇവരില്‍ ഏറെ കഷ്ടം പിതാക്കന്മാരുടെ കാര്യമാണ്‌. അവരങ്ങനെയാണത്രേ പുതിയ തലമുറയ്‌ക്കുവേണ്ടി രക്തസാക്ഷിത്വം വരിക്കുന്നവര്‍. അവസാനം ജന്മം നല്‍കിയതിന്റെ ശേഷിപ്പുകളായി പഴയ വകളിലും ഉത്തരങ്ങലിലും തൂങ്ങിക്കിടക്കാന്‍ വിധിക്കപ്പെട്ടവരാണവര്‍.

അതിലവര്‍ക്ക്‌ ഒരു പരാതിയും ഇല്ലെന്നാണ്‌ പറയുന്നത്‌. ഉണ്ടെങ്കില്‍ത്തന്നെ അതാരോട്‌ പറയാനാണെന്ന്‌ അവര്‍ ചോദിക്കാതെ ചോദിക്കുന്നു. ഇങ്ങനെ നടക്കുന്നിടത്തും ഇരിക്കുന്നിടത്തുമെല്ലാം പതിയെ പതിയെ അവരുടെ സാന്നിധ്യം. പിന്നെപ്പിന്നെ ഞങ്ങള്‍ പതിയെ കൂട്ടുകാരായി. നേര്‍ത്ത വെള്ളിനൂലുകള്‍ ചേര്‍ത്ത്‌ അവര്‍ വലനെയ്‌തെടുക്കുന്നത്‌ എത്ര ഞാന്‍ നോക്കി നിന്നിരിക്കുന്നു.

എന്തൊര്‌ ഏകാഗ്രതയാണവര്‍ക്ക്‌. ആ ഏകാഗ്രത കാണുമ്പോള്‍ ഞാന്‍ ആരെയൊക്കെയോ ഓര്‍ത്തുപോകാറുണ്ട്‌. വെറുതെ ഇരിക്കുന്ന ചില നേരങ്ങളില്‍ ചിന്തകളില്‍ അവന്‍ ആരെയോ ഓര്‍ത്ത്‌ വലനെയ്യുമായിരുന്നു. ആ വലക്കണ്ണികള്‍ക്കിടയില്‍ അവന്‍ മരുഭൂമികളും വേണുഗാനവും കണ്ണീരും സൂക്ഷിച്ചുവച്ചിരുന്നു.

ഇങ്ങനെ ചിന്തകള്‍ കൊണ്ട്‌ വലനെയ്‌ത്‌ അവനെന്നെ ചങ്ങലയ്‌ക്കിടുമ്പോള്‍ അവരുടെ ഇടയില്‍ നിന്നാരോ ഇറങ്ങിവരുന്നു. അതവളായിരുന്നു........... എന്റെ എട്ടുകാലിപ്പെണ്‍കൊടി............ ചിന്തകള്‍ വഴിതെറ്റുന്ന ഇടനേരങ്ങളില്‍ എനിയ്‌ക്കമ്മയും അമ്മൂമ്മയും ആയിരിക്കുന്നവള്‍, നക്ഷത്രത്തിളക്കമുള്ള കണ്ണുകളോടെ അവള്‍ അടുത്തിരിക്കുമ്പോള്‍ ഞാന്‍ ലോകത്തെ വിസ്‌മരിക്കുന്നു.

ഇങ്ങനെ നോക്കിയും കണ്ടും ഞാനുമെന്റെ എട്ടുകാലിക്കൂട്ടരും ഏറെ അടുത്തിരിക്കുന്നു. എത്രയോ മുമ്പേതന്നെ വീടിന്റെ ഉത്തരത്തില്‍ തൂങ്ങിക്കിടന്ന്‌ അവരെന്നെ കാണാറുണ്ടായിരുന്നുവത്രേ. ഞാനതിശയിച്ചുപോയി. ഇപ്പോള്‍ എന്റെ കാഴ്‌ചയിലും കാണാമറയത്തും അവര്‍ നിരന്നു നില്‍ക്കുന്നു. പാതിരാവോളം സിദ്ധാന്തങ്ങളെന്ന കീറാമുട്ടിയുമായി മലക്കം മറിഞ്ഞ്‌ തളരുമ്പോള്‍ വെള്ളിനൂലുകള്‍ ചേര്‍ത്തു തുന്നിയ നനുത്ത വലനൂലുകള്‍ കൊണ്ട് അവരെനിക്ക്‌ തൊട്ടിലുണ്ടാക്കുന്നു.

ഞാനുണരാതിരിക്കാന്‍ അവര്‍ ഘടികാരസൂചികള്‍പോലും വലകെട്ടി നിശ്ചലമാക്കുമായിരുന്നു. പിന്നെ ചില ഇടവേളകളില്‍ തട്ടിന്‍പുറത്തെ തുറന്ന അരങ്ങില്‍ അവര്‍ സംവാദങ്ങള്‍ നടത്തുന്നു. ഉത്തരാധുനികത, അത്യുത്തരാധുനികത, ലെവിസ്‌ട്രോസ്‌, ദെറിത, ഘടനാവാദം എല്ലാം വിഷയങ്ങള്‍. ചിലപ്പോഴൊക്കെ ഞാനും ചെന്നിരിക്കാറുണ്ട്‌. ഉത്തരാധുനികതയില്‍ അവര്‍ക്ക്‌ വലനെയ്യാന്‍ ഉത്തരങ്ങള്‍ ഇല്ലാതാവുമത്രേ. അത്യുത്തരാധുനികതയില്‍ അവര്‍ വീടുകള്‍ വിട്ട്‌ പുതിയ സങ്കേതങ്ങള്‍ തേടേണ്ടിവരുമെന്നും പ്രവചനമുണ്ടത്രേ.

അവരുടെ വാദങ്ങളും പ്രതിവാദങ്ങളും പലപ്പോഴും എനിക്ക്‌ മനസ്സിലായില്ല. അത്‌ ഒരു ഉത്തരാധുനിക കലാസൃഷ്ടിയെപ്പോലും തോല്‍പ്പിച്ചുകളയുന്നു. അല്ലെങ്കിലും ഉത്തരാധുനികതിയില്‍ എല്ലാവരും അങ്ങനെയല്ലേ മറ്റുള്ളവര്‍ക്ക്‌ മനസ്സിലാകാത്ത കാര്യങ്ങള്‍ മാത്രമേ പറയൂ എന്ന്‌ ശാഠ്യം പിടിക്കുന്നവര്‍.

എന്തൊക്കെയായാലും ചിലപ്പോള്‍ എന്റെ കൂട്ടുകാര്‍ മഹാ വികൃതികളാണ്‌. വിളമ്പിവച്ച ഊണില്‍ ചാടിവീഴുക. നടവഴികളില്‍ വല നെയ്‌ത്‌ വയ്‌ക്കുക. ഈ വലകള്‍ കണ്ണില്‍ കുരുങ്ങി ഞാനെത്ര വട്ടം ഉരുണ്ടു വീണിരിക്കുന്നു. ദേഷ്യംവന്ന്‌ തല്ലിയോടിക്കാന്‍ ചൂലുമായി ചെല്ലുമ്പോള്‍ നേര്‍ത്ത വലനൂലുകളില്‍ തൂങ്ങി തെന്നിത്തെന്നി അവരെനിക്ക്‌ സമ്മാനങ്ങള്‍ തരുന്നു. എട്ടുകാലിപ്പിതാക്കന്മാരുടെ തിരുശേഷിപ്പുകള്‍............ അവരെന്നോട്‌ പറയുന്നു അതുകൊണ്ട്‌ നല്ലൊരു കൊളാഷ്‌ നിര്‍മ്മിച്ച്‌ സ്വീകരണമുറിയില്‍ തൂക്കിയിടാന്‍.

ദേഷ്യം മറന്ന്‌ അവ കയ്യും നീട്ടി വാങ്ങുമ്പോള്‍ അവരുടെ കണ്ണില്‍ സ്‌നേഹത്തിന്റെ നീര്‍ത്തിളക്കം എനിയ്‌ക്കാകട്ടെ അറിയിക്കാന്‍ കഴിയാത്ത ആത്മനിന്ദയും. രാത്രികാല സംവാദങ്ങള്‍ക്കിടെ ഒരു ദിവസം വലനെയ്‌ത്ത്‌ പഠിപ്പക്കാമോ എന്ന്‌ ഞാന്‍ ചോദിച്ചപ്പോള്‍ കാതടപ്പിക്കുന്ന കൂട്ടച്ചിരിയായിരുന്നു മറുപടി. ആകെ നാണം കെട്ടുപോയി. എങ്കിലും എന്റെ പിടിവാശിക്കുമുന്നില്‍ അവര്‍ നിലംപരിശായി.

എന്നിട്ടും എന്നെ പിന്തിരിപ്പിക്കാന്‍ അവര്‍ ഓരോന്ന്‌ പറഞ്ഞുകൊണ്ടിരുന്നു. വലനെയ്യാന്‍ മുടിയിഴകളേക്കള്‍ നേര്‍ത്ത നൂലുകള്‍ വേണമെന്ന്‌ പിന്നെ ഏകാഗ്രത, കുഞ്ഞുമുള്ളുകളുള്ള എട്ട്‌ കാലുകള്‍ അങ്ങനെ പലതും. പക്ഷേ ഞാന്‍ പിന്മാറിയില്ല ഒരു വൈകുന്നേരം കിണറ്റുകയറുമായി ഞാന്‍ തട്ടിന്‍പുറത്ത്‌ ചെന്നു. അപ്പോഴും പഴയ അതേ കൂട്ടച്ചിരി. അവസാനം വലനെയ്യാനുള്ള നൂലുകളും താരമെന്ന്‌ അവര്‍തന്നെ ഏറ്റു.

ഇനി ഏകാഗ്രത കൂടുതല്‍ ഏകാഗ്രത കിട്ടണമെങ്കില്‍ തലകുത്തി നില്‍ക്കണമത്രേ. അത്രയല്ലേ വേണ്ടൂ ഭാരിച്ച ശരീരത്തെ തലയില്‍ത്താങ്ങി ഹാവൂ!!!!!!!!!!!!!!! ഏകാഗ്രത ഒരുവിധം കൈവെള്ളയിലായി!!!!!!!!!!!. ക്രമേണ തടസ്സങ്ങളെല്ലാം നീങ്ങി. അവരെന്നെ വലനെയ്യാന്‍ പടിപ്പിക്കുന്നു. പഠനം രാവേറും വെരെ നീളുന്ന പരിശീലനം. ആദ്യമാദ്യം ഒന്നു തൊടുമ്പോഴേയ്‌ക്കും വലനൂലുകള്‍ പൊട്ടപ്പോകുന്നു.

എങ്കിലും അവര്‍ ക്ഷമയോടെ അധ്യയനം നടത്തുന്നു. പാഠശാലയിലെ വിശ്വവിജ്ഞാനികളെല്ലാം എവിടെയോ പോയി ഒളിക്കുന്നു. ഞാനാവട്ടെ വലനെയ്‌ത്തിന്റെ മാസ്‌മരികമായ ഏകാന്തതയില്‍ സ്വയം മറക്കുന്നു. അവര്‍ ഇടക്കിടെ പറയാറുണ്ട്‌. ഇങ്ങനെ വലനെയ്‌ത്‌ കാലം കഴിക്കരുതെന്ന്‌. കാലത്തിന്‌ കുറുകേ നടക്കണമെന്ന്‌. നടന്നില്ലെങ്കില്‍ എന്താവും എന്ന്‌ ചോദിച്ചാല്‍ മടുപ്പിക്കുന്ന നിശ്ശബ്ദതമാത്രം.

ഒരിക്കല്‍ ഞാന്‍ സ്വയംമറന്ന്‌ സന്തോഷിച്ചിരുന്നു. എന്റെ പൂന്തോട്ടത്തില്‍ വസന്തം വന്നെന്ന്‌ ഞാന്‍ എല്ലാവരോടും വിളിച്ചുപറഞ്ഞു. പക്ഷേ പിന്നീടാണ്‌ അറിഞ്ഞത്‌ ആ വസന്തം വഴിതെറ്റിക്കയറിയതായിരുന്നുവെന്ന്‌. എന്റെ കൂട്ടുകാര്‍ പറഞ്ഞു വഴിതെറ്റിക്കയറിയ ആ വസന്തത്തെ പോകാന്‍ അനുവദിക്കണമെന്ന്‌. വഴിതെറ്റിക്കയറിയവരെ എന്തിന്‌ ബുദ്ധിമുട്ടിക്കണമെന്ന്‌ കരുതി ഞാനാ വസന്ത ഋതുവിന് ഒരു വമ്പന്‍ യാത്രയയപ്പ്‌ നല്‍കി.

അന്നുമുതല്‍ ഋതുപ്പകര്‍ച്ചകളെ ഞാന്‍ ആഗ്രഹിക്കാറേയില്ല. തോട്ടത്തിലെ പൂക്കുന്ന ചെടികളെല്ലാം വെട്ടിക്കളഞ്ഞ്‌ ഞാന്‍ പൂക്കാത്ത പാഴ്‌ച്ചെടികള്‍ വച്ചു പിടിപ്പിച്ചു. വസന്തം ഇനിയും വഴിതെറ്റിക്കയറാതിരിക്കാന്‍ ഞാനെന്റെ എട്ടുകാലിക്കൂട്ടരെ കാവല്‍മാലാഖമാരാക്കി. ചെയ്യുന്ന ജോലിക്ക്‌ അവര്‍ ബോണവും അലവന്‍സും ചോദിച്ചാല്‍? വലനെയ്യാനായി അവര്‍ക്കെന്റെ മുടിയിഴകള്‍ നല്‍കാം.

വലനെയ്‌ത്‌ നെയ്‌തു കാലമേറെക്കഴിഞ്ഞിരിക്കുന്നു. അവര്‍ പറയുന്നു ഇപ്പോള്‍ ഞാനൊരുവിധം നന്നായി വിലനെയ്യുമെന്ന്‌. എന്നിട്ടും വലനെയ്‌ത്തിന്റെ ഏതോ ഒരു പടവ്‌ അവര്‍ എന്നില്‍ നിന്നും മറച്ചുപിടിക്കുന്നു. എങ്കിലും അവസാനം എനിക്കാ ഘടകവും വെളിപ്പെട്ടു. ഇനിയവരെന്ത്‌ ഒളിച്ചുവയ്‌ക്കാനാണ്‌.

ഇന്ദ്രിയങ്ങളുടെ കവാടങ്ങളിലെല്ലാം വലനെയ്‌തുവയ്‌ക്കാം. എങ്കിലും ഇളം കാറ്റില്‍പ്പോലും വലകളിളകി അതിന്റെ പഴുതിലൂടെ ഭൂതവും വര്‍ത്തമാനവും ശക്തമാകുന്നു. ഭാവിമാത്രം തിരിച്ചറിവുകള്‍ തേടാതെ......... ഒരു വേള കാറ്റുനിലയ്‌ക്കുമ്പോള്‍ എല്ലാം വീണ്ടും ഭദ്രം. ഇതിനിടെ സ്വര്‍ഗത്തില്‍ നിന്നും വിടപറഞ്ഞ പ്രിയ്യപ്പെട്ടവര്‍ വന്നു വിളിച്ചു.

സ്വര്‍ഗത്തിലെ കൊതുകു കടിയില്‍ നിന്നും രക്ഷപ്പെടാന്‍ അവര്‍ക്ക്‌ വലകള്‍ വേണമെന്ന്‌. അവര്‍ക്കായി ഞാന്‍ പഠിച്ച വിദ്യയുടെ സാങ്കേതികതയെ മാറ്റിമറിച്ചു. കൂട്ടുകാര്‍ ഭയന്നുപോയെന്നു തോന്നുന്നു. എങ്കിലും വകളെല്ലാം വിറ്റുപോയി, അതിനിടെ സ്വര്‍ഗത്തിനെക്കുറിച്ച്‌ ചോദിക്കാന്‍ ഞാന്‍ മറക്കുകയും ചെയ്‌തു.

പിന്നെ വീണ്ടും വേനല്‍മഴ കഴിഞ്ഞ്‌ മഴക്കാലം വന്നു. ഞാന്‍ വലനെയ്യാതായി, കൂട്ടുകാരില്‍പ്പലരും ഉത്തരങ്ങളില്‍ത്തൂങ്ങിക്കിടന്നു. ഇടക്ക്‌ ഞാന്‍ വീണ്ടും ചിന്തകളുടെ കുന്നുകള്‍ കയറി താഴ്‌ വാരങ്ങളിലൂടെ നദികള്‍കടന്ന് നിസ്സീമമായ കടല്‍ക്കരയില്‍. അതറിഞ്ഞ്‌ അവരിങ്ങിവന്നു. ചിന്തകളാല്‍ ചൂടുപിടിക്കുന്ന എന്റെ മസ്‌തിഷ്‌കത്തെ വീശിത്തണുപ്പിച്ച്‌ അവര്‍ ഉറക്കമിളച്ചിരിക്കുന്നു.

വലനെയ്‌ത്‌ ഞാന്‍ നിശ്ചലമാക്കിയ ഘടികാരസൂചികളില്‍ നിന്നും അവര്‍ വലകള്‍ പറിച്ചുമാറ്റുന്നു , പിന്നെ പതിയെ എന്റെ കണ്ണുകളില്‍ നിന്നും അവര്‍ വലകള്‍ എടുത്തുമാറ്റിക്കൊണ്ടിരിക്കുന്നു എനിക്ക്‌ മുറിയാതിരിക്കാന്‍ അവരേറെ ശ്രമിച്ചിരുന്നു. എന്നിട്ടും പലേടത്തും ചെറിയ ചെറിയ നീറ്റല്‍, ആ മുറിവുകള്‍ പഴുത്ത്‌ വ്രണമാവാതിരിക്കാന്‍ അവര്‍ ഉള്ളട്ടക്കരികള്‍ കൊണ്ടുവന്ന്‌ ഔഷധമാക്കുന്നു. അങ്ങനെ കാഴ്‌ചയിലെ മങ്ങല്‍ മാറി. അക്ഷരത്തെറ്റുകളില്‍ നിന്നും ഞാന്‍ പതിയെ ചിന്തയുടെ നേര്‍രേഖയിലേയ്‌ക്ക്‌.

ഇപ്പോള്‍ എനിക്ക്‌ കാണാം കൊടും താപമായി അരികിലുണ്ടായിരുന്ന ഒരു രൂപം പതിയെ തിരിച്ചു നടക്കുന്നത്‌. മഞ്ഞുമലകള്‍ താണ്ടി കാണാമറയത്താവുന്നത്‌. അസ്വാഭാവികതയുടെ നിഴലാട്ടം കഴിഞ്ഞ്‌ എന്നെ തിരികെയേല്‍പ്പിച്ച്‌ അവര്‍ വിടപറയാനൊരുങ്ങുന്നു. ഞാനെങ്ങനെയാണ്‌ വിട നല്‍കേണ്ടത്‌? ഇനിയെനിക്കാരാണ?യാത്രയാക്കാന്‍ വയ്യെന്ന്‌ പറയുമ്പോള്‍ അവര്‍ ഒരുമിച്ച്‌ പറയുന്നു.

ഞങ്ങളിനിയും വരും ചിന്തികള്‍ക്ക്‌ ചൂടുപിടിച്ച്‌ നീ തളരുന്പോള്‍ നേര്‍ത്ത വലകളുമായി സ്വീകരിയ്‌ക്കാന്‍. മതി അത്രയും മതി, എനിക്ക്‌ കാത്തിരിക്കാമല്ലോ. ഇനിയവര്‍ പോകുന്നത്‌ എന്റെ കൂട്ടുകാരനടുത്തേയ്‌ക്കാണ്‌ നനുത്ത തൂവലുകളാല്‍ അവന്‌ കളിത്തൊട്ടിലൊരുക്കാന്‍, നൂലുകളാല്‍ മഴമേഘങ്ങളെ കെട്ടിവലിച്ച്‌ കൊണ്ടുവന്ന്‌ അശാന്തമായ അവന്റെ ഭൂരൂപങ്ങളില്‍ മഴപെയ്യിക്കുവാന്‍

പിന്നെ ഏറെനാള്‍ ഞാനൊറ്റക്കായിരുന്നു. അവര്‍ പറഞ്ഞതുപോലെ ഞാന്‍ ആകുലതകളെ വാക്കുകളും വാചകങ്ങളുമാക്കുന്നു. ഇതിനിടെ മഴ നനഞ്ഞു വന്നവര്‍ പറഞ്ഞു. പുതിയ ദൗത്യത്തില്‍ അവര്‍ വിജയം കൈവരിച്ചെന്ന്‌. അസ്‌പഷ്ടതകളില്‍ നിന്നും അവനെപ്പിടിച്ച്‌ ജീവിതത്തിന്റെ സ്‌പഷ്ടമായ വഴിത്താരകളില്‍ കെട്ടിയിട്ട്‌ നക്ഷത്രങ്ങളെ കാവലാക്കിയെന്ന്‌.

മഴപെയ്‌തുപടരുന്ന അവന്റെ മരുഭൂമികളിലേയ്‌ക്ക്‌ ഞാനെന്റെ വസന്തത്തെ ഇഷ്ടദാനം നല്‍കുന്നു. പോവുന്നതിന്‌ മുമ്പ്‌ എട്ടുകാലിക്കൂട്ടരെനിക്ക്‌ മുമ്പില്‍ ഒരു ലക്ഷ്‌മണരേഖ വരച്ചിട്ടിരുന്നു. നിഴലുകളുമായി ഞാന്‍ കണ്ണുപൊത്തിക്കളിക്കാതിരിക്കാന്‍ പലപ്പോഴും ഞാനത്‌ മറികടന്നുപോയി, എങ്കിലും ഇപ്പോള്‍ നിഴലുകളും മുഖം മൂടികളും കണ്ട്‌ ഞാന്‍ ഭയപ്പെടാറില്ല മോഹിക്കാറുമില്ല.

ഇപ്പോള്‍ ഉത്തരങ്ങളിലൊന്നും അവരെക്കാണാറേയില്ല. ഇടക്ക്‌ നടവഴികളിലെ ചെടികളില്‍ച്ചിലതില്‍ കണ്ടെങ്കിലായി. എങ്കിലും ഉത്തരാധുനികതയില്‍ അവര്‍ക്ക്‌ വലനെയ്യുവാനായി ഞാനെന്റെ വീടിന്റെ ഉത്തരങ്ങള്‍ പൊളിക്കാതിട്ടിരിക്കുന്നു. അതില്‍ തലകീഴായിക്കുന്ന അവരോട്‌ എനിക്ക്‌ സംവദിക്കാന്‍.

അനാദികാലത്തോളം അവരെയും കാത്ത്‌ ഞാനിരിക്കും. ജന്മാന്തരങ്ങളിലെവിടെയോ നഷ്ടപ്പെട്ട പ്രിയ്യപ്പെട്ടവര്‍ക്കായിട്ടെന്നപോലെ. ഇനിയും എന്റെ ചിന്തകള്‍ക്ക്‌ തീപിടിച്ചെങ്കില്‍ അസ്‌പഷ്ടതയുടെ കാണാക്കയങ്ങളിലേയ്‌ക്ക്‌ ഞാന്‍ വീണുപോയെങ്കില്‍.......എങ്കിലവര്‍ വരുമായിരുന്നു നേര്‍ത്ത വലനൂലുകളുമായി. ഇനി വലനെയ്യാന്‍ ഇടമില്ലാഞ്ഞിട്ടാണെങ്കില്‍ അവരെന്റെ മുടിയിഴകളില്‍ കയറി വസിച്ചുകൊള്ളട്ടെ......