2009, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

ക്വട്ടേഷന്‍ എടുക്കപ്പെടും

വളരെ മുമ്പ്‌ അതായത്‌ അപ്പന്റിസൈറ്റിസ്‌ വരുന്നതിനൊക്കെ എത്രയോ മുമ്പ്‌ നടന്നൊരു സംഭവമാണേ. കഴിഞ്ഞ ദിവസം വീട്ടിലേയ്‌ക്ക്‌ നടന്നുപോകുമ്പോള്‍ ഞാനാ പഴയ മുഖം കണ്ടു. ഇപ്പോഴാണ്‌ അന്നത്തെ സംഭവം ഒരു ഫ്‌ളാഷ്‌ ബാക്കുപോലിങ്ങനെ മനസ്സിലൂടെ മിന്നിമറിഞ്ഞു പോയത്‌.

ഡിപ്രഷന്‍ കാലത്ത്‌ ആന്റി ഡിപ്രസന്റ്‌സ്‌ കഴിച്ച്‌ ഞാന്‍ വല്ലാതെ തടിവച്ചപ്പോ എന്റെ ഡോക്ടര്‍ എന്നോടു പറഞ്ഞു ഒരു ഫിറ്റ്‌നസ്‌ സെന്ററില്‍ പോയി തടിയൊക്കെ ഒന്നു മെലിയിച്ചെടുക്കാന്‍. പറഞ്ഞപടി ഞാന്‍ ഒരു ഹെല്‍ത്ത്‌ ക്ലബ്ബില്‍ ചേര്‍ന്ന്‌ ഡിഷ്യം ഡിഷ്യും തുടങ്ങി.

ഒരാഴ്‌ച പനി പിടിച്ച്‌ കിടപ്പിലായിപ്പോയെങ്കിലും പലതരം വ്യായാമങ്ങള്‍ ഞാന്‍ അനായാസേന പഠിച്ചെടുത്തു. ഫിറ്റ്‌നസ്സിന്‌ വേണ്ടിമാത്രമല്ല അത്മരക്ഷയ്‌ക്കു വേണ്ടിയുള്ള ചില നമ്പറുകളും എന്റെ ഇന്‍സ്‌ട്രക്ടര്‍ എനിക്ക്‌ പറഞ്ഞു തന്നുകൊണ്ടിരുന്നു. അങ്ങനെ ഒരു വൈകുന്നേരം ഞാനും കൂട്ടുകാരും കൂടി ഞങ്ങളുടെ പച്ചക്കറിപ്പറുദീസയായ സ്‌പാറിലേയ്‌ക്ക്‌ ഷോപ്പിങിന്‌ പോയി.

മൂന്നു പേരും കണ്ണില്‍ കണ്ടതൊക്കെ ട്രോളിയില്‍ വാരിയിട്ട്‌ ബില്ലാക്കി. ചേന, തേങ്ങ, ഉരുളക്കിഴങ്ങ്‌, ബിറ്റ്‌റൂട്ട്‌, മത്തി, കോഴി, കോഴിമുട്ട, കപ്പ എന്നുവേണ്ട കേരളീയ മണമുള്ളതും അല്‍പം മോഡേണായതുമായ സകല പച്ചക്കറികളും ബില്ലിങ്‌ ചേട്ടന്മാര്‍ മൂന്നു കവറുകളിലാക്കിത്തന്നു.

ചുമടേന്തി ഞങ്ങള്‍ മൂന്നുപേരുമിങ്ങനെ കുറേദൂരം നടന്നു. റോഡിന്റെ അരികുചേര്‍ന്നാണെങ്കിലും റോഡ്‌ തറവാട്ടുവകയാക്കി ഞങ്ങള്‍ മൂന്നുപേരും നിരന്നങ്ങനെ നടക്കുകയാണ്‌. നേരം അല്‍പം ഇരുട്ടിത്തുടങ്ങിയിരുന്നു. എന്നാലും ആളുകളെ നന്നായി തിരിച്ചറിയാം. കുറേ ദൂരെ നിന്നേ റോഡ്‌ തറവാട്ടുവകയാണെന്ന ഞങ്ങളുടെ അതേ ഭാവത്തില്‍ ഒരു സംഘം ആളുകള്‍ നടന്നടുക്കുന്നു.

അവര്‍ ഞങ്ങള്‍ മൂന്നെണ്ണത്തിന്റെയും ഇടയിലൂടെ തട്ടിയും മുട്ടിയും കടന്നുപോയി. കടന്നുപോകുന്നതിനിടയ്‌ക്ക്‌ എന്റെ ഇടതുവശത്തു നടന്നവന്‍ എന്റെ ഷോള്‍ഡറില്‍ ആഞ്ഞൊന്നു മുട്ടിയിട്ട്‌ നടന്നുപോയി. വേദനകൊണ്ട്‌ കണ്ണുകാണാതെ ഞാനെന്റെ കയ്യിലിരുന്ന കവര്‍ നിലത്തുവച്ചു.

കൂട്ടുകാരില്‍ കത്തിവച്ചുകൊണ്ട്‌ സംഭവമൊന്നുമറിയാതെ കുറേ മന്നോട്ടു നടന്നിരുന്നു. വായില്‍ വന്ന സകല വാക്കുകളും മനസ്സില്‍ പറഞ്ഞുകൊണ്ട്‌ തിരിഞ്ഞുനോക്കിയപ്പോള്‍ ആ വഷളന്‍ തിരിഞ്ഞുനോക്കി ചിരിക്കുന്നു. എന്റെ തള്ളവിരലില്‍ നിന്നും ഒരു പെരുക്കം മേലോട്ട്‌ പാഞ്ഞുകേറി.

കൂട്ടത്തിലുള്ളതില്‍ വേണ്ടത്ര ആരോഗ്യമുള്ളതിനാല്‍ തേങ്ങ, ചേന, തുടങ്ങി ഭാരമുള്ളവയെല്ലാമുള്ള കവര്‍ എന്റെ കയ്യിലാണ്‌. പിന്നെ ഞാനൊന്നുമോര്‍ത്തില്ല കവറൊന്നു ആഞ്ഞ്‌ ചുറ്റി കയ്യില്‍പ്പിടിച്ച്‌ ഓടിച്ചെന്ന്‌ ചേട്ടന്റെ നടുപ്പുറത്തിട്ടൊന്നു കൊടുത്തു.
കുഞ്ഞുന്നാളില്‍ കളരിച്ചുവടുകള്‍ പഠിപ്പിച്ച അച്ഛനെയും വലിയച്ഛനെയും മനസ്സില്‍ ധ്യാനിച്ച്‌.

ചാടി വലതുമറിഞ്ഞ്‌ േേേേേേേേഠേ

ചേട്ടന്‍ വേദനകൊണ്ട്‌ പുളഞ്ഞ്‌ നരിയ്‌ക്ക്‌ മുറിഞ്ഞാലെന്നപോലെ തിരിഞ്ഞുനിന്നതും അതേ ശക്തിയില്‍ ഞാന്‍ വീണ്ടും കവര്‍ ചുറ്റിപ്പിടിച്ച്‌ അടിക്കാന്‍ നോക്കിയപ്പോഴാണ്‌ കൂട്ടുകാരികള്‍ സംഭവമെന്തെന്ന്‌ അറിയാതെ തിരിച്ചുവരുന്നത്‌. അപ്പോഴേയ്‌ക്കും അടുത്തുണ്ടായിരുന്ന കടകളില്‍ നിന്നും അളുകള്‍ ഇറങ്ങിവന്നു.

സംഗതി പ്രശ്‌നമാവുമെന്ന്‌ മനസ്സിലാക്കിയ ചേട്ടന്മാര്‍ ഒരു ബലപരീക്ഷണത്തിന്‌ നില്‍ക്കാതെ വേഗം എന്നുവച്ചാല്‍ സൂപ്പര്‍ഫാസ്റ്റ്‌ കണക്കെ തിരിച്ചു നടന്നു. കടകളില്‍നിന്നിറങ്ങിവന്നവരെല്ലാം എന്നെ അഭിനന്ദിച്ചു. മിക്കവാറും മലയാളികളുടെ കടകളാണ്‌. ഇങ്ങനെ വേണം മോളെ, ഇങ്ങനെ കിട്ടാത്തതിന്റെ കുറവാ അവന്മാര്‍ക്ക്‌ എന്നുവേണ്ട പുകഴ്‌ത്തലും അഭിനന്ദനങ്ങളും എനിക്കാകെ കുളിരുകോരി. ആകെയൊരു താരപരിവേഷം.


ഇവളുടെ കൂട്ടുകാരികളാണെന്നും പറഞ്ഞ്‌ കൂടെയുള്ള രണ്ടെണ്ണവും അതിന്റെ പങ്കും പറ്റി. ഒരു കടക്കാന്‍ എനിക്കൊരു അഞ്ചുരൂപയുടെ മഞ്ച്‌ സമ്മാനമായി തന്നു. പിന്നെ ഒന്നും അഭിമാനം തലയ്‌ക്കുപിടിച്ച്‌ നിലം തൊടാതെ മെല്ലെ പറന്നുപറന്നങ്ങനെയാണ്‌ ഞാന്‍ വീട്ടിലെത്തിയത്‌. പിന്നെ കൂട്ടുകാരികള്‍ വിവരം പറഞ്ഞപ്പോള്‍ അങ്കിളിന്റേം ആന്റീടേം വക പ്രശംസ, ശ്ശൊ ഇപ്പോ ഓര്‍ക്കുമ്പോ ഒരുതവണകൂടി ആ ദിവസമൊന്നു തിരിച്ചുവന്നെങ്കിലെന്ന്‌ ഞാന്‍ അറിയാതെയങ്ങ്‌ ആശിച്ചുപോകുന്നു.

പിന്നെ ഒരു നൂറു രൂപയ്‌ക്ക്‌ ഫോണും റി ചാര്‍ജ്‌ ചെയ്‌തുവന്ന്‌ അച്ഛന്‍ മുതല്‍ അമ്മാവന്‍ വരെയുള്ളവരെയൊക്കെ വിളിച്ച്‌ ഞാന്‍ എന്റെ സാഹസിക കൃത്യം വിളമ്പി. അച്ഛന്‍ ഒക്കെ മൂളിക്കേട്ടെങ്കിലും. പറഞ്ഞകാര്യം എന്നെ ഇത്തിരി നിരാശപ്പെടുത്തി. കാരണം അന്യനാടാണ്‌ സൂക്ഷിക്കണം. എടുപിടീന്ന്‌ പ്രതികരിക്കരുത്‌ കയറി തല്ലരുത്‌ എന്നൊക്കെ. ആദ്യം അത്ര സുഖിച്ചില്ലെങ്കിലും പിന്നീട്‌ ആലോചിച്ചപ്പോ കാര്യം എനിക്ക്‌ ബോധിച്ചു. പിന്നെ ഒരു സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയ്‌ക്ക്‌ രണ്ടാഴ്‌ച ഞാന്‍ സ്‌പാറിന്റെ വഴിയിലേയ്‌ക്കേ പോയില്ല.

മുമ്പ്‌ കോഴിക്കോട്‌ ബസ്‌ സ്‌റ്റാന്റില്‍ വച്ച്‌ ഞരമ്പ്‌ രോഗിയെ കൈവച്ചതിന്റെ പേരില്‍ ഞാന്‍ മാത്രമല്ല അച്ഛനേം ഞാന്‍ കമ്മീഷണര്‍ ഓഫീസ്‌ കയറ്റിച്ചിട്ടുണ്ട്‌. അന്നൊക്കെ അച്ഛന്റെയും വീട്ടിലെ മറ്റു പുരുഷാരങ്ങളുടെയും ഉറച്ച പിന്തുണയുണ്ടായിരുന്നു. എന്നാലും പോക്രിത്തരം കാണിക്കുന്നവരെ ആണായാലും പെണ്ണായാവും വെറുതെ അങ്ങ്‌ വിടുന്നതെങ്ങനെ

ഇതിനിടെ സംഭവം അറിഞ്ഞ മറ്റ്‌ കൂട്ടുകാരെല്ലാവരും ചേര്‍ന്ന്‌ ക്വട്ടേഷന്‍കാരിയെന്ന ഓമനപ്പേരും ചാര്‍ത്തിത്തന്നു. ഫോണ്‍ ചെയ്‌താല്‍പ്പോലും ഒരു ക്വട്ടേഷന്‍ എടുക്കുമോയെന്ന ചോദ്യം. എടുക്കാം പക്ഷേ അമ്പത്‌ രൂപയില്‍ കൂടുതലുള്ള ക്വട്ടേഷന്‍ തരരുത്‌ പ്ലീസ്‌.

2009, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

ചതുരംഗം



ഉള്ളിലിരുന്നൊരു ചോദ്യം
മൂളിക്കൊണ്ടിരിക്കുന്നു
നീ ആരാണ്?
ഞാന്‍ ആരാണ്?

നീ ഞാന്‍ തന്നെയെന്നും
ഞാന്‍ നീതന്നെയെന്നും പറയുന്പോള്‍
എന്താണ് അങ്ങനെയല്ലാതാവുന്നത്?
ഞാന്‍ നീയല്ലാതാവുന്ന കാലത്ത്
സൂര്യന്‍ രാത്രിയില്‍ ഉദിച്ചുതുടങ്ങും!
നീ ഞാനല്ലാതാവുന്ന കാലത്ത്
ചന്ദ്രന്‍ കത്തിജ്വലിക്കുമെന്നുമുറപ്പ് !

ചിലവെറുക്കപ്പെട്ട വാക്കുകള്‍
അറപ്പുളവാക്കുന്ന ചില ശബ്ദങ്ങള്‍
നീയും! ഞാനും!
വെറുക്കപ്പെട്ട വാക്കുകള്‍ കൊണ്ട്
ചതുരംഗക്കളങ്ങളില്‍ ചെക്ക് പറഞ്ഞ്
കാലാള്‍പ്പടയെ മുഴുവന്‍ കുരുതികൊടുത്ത്
തേരേറ്റിയ ആനകളെ കുത്തിമലര്‍ത്തി
നീ വിജയിച്ചു മുന്നേറിയപ്പോള്‍

ചില ചീഞ്ഞ വാക്കുകള്‍ ചേര്‍ത്തുവച്ച്
ഞാന്‍ പ്രതിഷേധമറിയിച്ചു
എന്‍റെ സാമ്രാജ്യത്തില്‍ മുഴുവന്‍
അഗ്നിവിത്തുകള്‍ വാരിയെറിഞ്ഞു
വെള്ളമൊഴിച്ച് നീയത് മുളപ്പിച്ചെടുത്തു

മരുഭൂമിയാക്കപ്പെട്ട
സാമ്രാജ്യത്തില്‍ മോഹിക്കാന്‍
നീ വച്ചുപോയ മരുപ്പച്ചകള്‍!
അതു കണ്ടു ഞാന്‍ വിസ്മയിക്കുകയാണ്
ദൂരെ ചക്രവാളത്തില്‍
നെറ്റിയില്‍ എന്‍റെ വാള്‍മുനയേറ്റ
മുറിവില്‍
നിന്നും
നീ വടിച്ചുകളഞ്ഞ രക്തത്തുള്ളികള്‍ ‍
ശോണിമ തീര്‍ക്കുന്നു!

ഇവിടെ ചതുരംഗക്കളങ്ങള്‍ എപ്പോഴും തയ്യാറാണ്
സ്വന്തമാക്കാനുള്ള സാമ്രാജ്യങ്ങളും
ഒരു തവണയെങ്കിലും
സിംഹാസനത്തില്‍ നിന്നും താഴെവരിക
കാലാളും കുതിരയുംമില്ലാതെ
യുദ്ധത്തിനൊരുങ്ങുക

ഒരിക്കലെങ്കിലും ഞാനൊന്നു
ചെക് പറയട്ടെ!
അന്നെങ്കിലും പുറത്തുവരാതിരിക്കില്ല
നീയാരെന്നും ഞാനാരെന്നുമുള്ള സത്യങ്ങള്‍!

2009, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

വഴിയരികിലെ നിഷ്കളങ്കത



ഊട്ടിയാത്രക്കിടയില്‍ വണ്ടിയില്‍ നിന്നും ഒരു സ്നാപ്പ്

2009, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

പേരിടാന്‍ വയ്യ....

പുറത്തുമഴയെങ്കിലും
അകത്തിവിടെ വേനല്‍ തിളയ്‌ക്കുന്നു
ഒരു സ്വപ്‌നത്തെ ഉള്ളിലിട്ട്‌
കീറിമുറിച്ച്‌
അവര്‍ എത്രയെളുപ്പം
പുറത്തേയ്‌ക്ക്‌ വലിച്ചെറിഞ്ഞു
അരുതെന്ന്‌ ഒരിക്കലെങ്കിലും
നീ പറഞ്ഞിരുന്നോ

ആരുമറിയാതെ ഞാന്‍ നോറ്റിരുന്ന്‌
പാകി മുളപ്പിച്ചൊരു വിത്ത്‌
മുളയില്‍ത്തന്നെ കരിയാനുള്ള വിധിവാങ്ങി
എന്നെ നോക്കി ശാപം ചൊരിയുന്നു
ശപിക്കപ്പെട്ടവളെന്ന്‌ ആരോ
ചുവരുകളിലെഴുതിവച്ചിരിക്കുന്നു

ജന്മാന്തരങ്ങളിലെവിടെയോ പെയ്‌ത
ഒരു മഴയുടെ ദ്രുതതാളം
ആര്‍ത്തിരമ്പി കണ്ണുനീരിനെയലിയിച്ച്‌
കൂടെപെയ്‌ത്‌ തോരുന്നു
മഴയിലും ചുവരെഴുത്തുകള്‍
അലിയാന്‍ മടിയ്‌ക്കുന്നു

മൗനം തേങ്ങിനില്‍ക്കുന്ന ഇടനാഴികള്‍
തിരികെ വിളിക്കുകയാണ്‌
വിരലുകളില്‍ കൊരുത്തൊരു കൈ
മുന്നോട്ടുവലിക്കുന്നു
വയ്യ, തിരിച്ചുപോകണം

ഒരു വേള, ഒരു വേളയെങ്കിലും
ഒന്നു നെഞ്ചോടു ചേര്‍ക്കണം
ശൂന്യമാം ആ ഇരുട്ടിനെ
തേങ്ങിയിടറുന്ന ആ ഹൃദയത്തെ

ജന്മാന്തരങ്ങളിലേയ്‌ക്കുള്ള
വ്യഥയാണ്‌ നീ
കാണാതെ പോയ നിന്റെ മുഖവും
കേള്‍ക്കാതെ പോയ നിന്റെ കൊഞ്ചലും
നിന്റെ പിടച്ചിലോര്‍ക്കവയ്യാതെ
ഞാനിവിടെ പിടഞ്ഞുതീരുകയാണ്‌

ഒരു താരാട്ടിനെ ഞാനിവിടെ ഉപേക്ഷിക്കുന്നു
ഒരു തവണയെങ്കിലും
നീയൊന്നു കാതോര്‍ക്കുക
അത്‌ സ്വയം മൂളുകയാണ്‌
നീ മയക്കം വിട്ടുണരാതിരിക്കാന്‍