2011, ജനുവരി 19, ബുധനാഴ്‌ച

നിഴല്‍

ജീവിച്ചിരിക്കുന്നുവെന്നോര്‍മ്മിപ്പിച്ച്,
മുന്നിലും പിന്നിലുമായി,
ഇടയ്ക്ക് നീണ്ടും ഇടക്ക് കുറുകിയും,
ഇരുണ്ടും തെളിഞ്ഞും,
നിഴല്‍ .........

തനിച്ചു നടക്കുന്പോള്‍ ഒരിട,
കാലിനടയിലേയ്ക്ക് ചുരുങ്ങി,
തെല്ലിട കഴിഞ്ഞ്,
ഞാന്‍ മാത്രമേ സ്വന്താമായുള്ളുവെന്ന്
ധാര്‍ഷ്ട്യം കാണിച്ച്,
ഇരട്ടിവലിപ്പത്തില്‍ നീണ്ടു നിവര്‍ന്ന്
കറുത്ത നിഴല്‍......

ചിലപ്പോള്‍,
കൈപിടിച്ചെന്നപോലെ നടത്തി,
പിന്നെയും മുന്നോട്ടായുന്പോള്‍,
പേടിച്ച് പിന്നോക്കം മാറി,
മറപറ്റി നടന്ന്,
വീണ്ടും കാലിനടിയിലേയ്ക്ക് ചുരുങ്ങി,
ഒറ്റയാണെന്നോര്‍മ്മിപ്പിച്ച്,
നിഴല്‍,

നിഴല്‍ മാത്രമാണ്,
നിഴല്‍ മാത്രമേയുള്ളു,
നിഴലുപോലെ,
നിഴലായി നില്‍ക്കാന്‍....‍.
ജീവനുണ്ടെന്നോര്‍മ്മപ്പെടുത്താന്‍....

നോക്കൂ... നിന്നെ ‍ഞാനെന്നിലേയ്ക്കു
ചേര്‍ത്തിരുന്പാണി തറയ്ക്കുന്നു,
വെളിച്ചം മാറുന്നവേളയില്‍,
എന്നെ കളഞ്ഞിട്ടു പോകാതിരിക്കാന്‍,
ജീവനുണ്ടെന്ന് ഇടയ്ക്കെനിയ്ക്കൊന്ന്,
ഓര്‍ത്തെടുക്കാന്‍.....

2011, ജനുവരി 3, തിങ്കളാഴ്‌ച

വീണ്ടുമൊഴുകുന്ന നദി

നീയില്ലാ നേരത്ത്,
പഴയ വേവിന്റെ കനലൂതിത്തെളിച്ച്,
ദിശതെറ്റിയൊരു കാറ്റുവന്നലച്ചു.......
പൊടുന്നനെയാണ്,
നിശ്ചലമായ നദി പിടഞ്ഞുണര്‍ന്ന്,
ഉപ്പുനീരിന്റെ ഗന്ധം പരത്തി,
വീണ്ടും തിളച്ചുമറിഞ്ഞ് ഒഴുകാന്‍ തുടങ്ങിയത്...

നീയില്ലാതെ തനിയെ ഞാനതില്‍,
വീണ്ടും പാതി വെന്ത് വികൃതയായൊഴുകി....
പഴയ കിനാക്കള്‍, കനല്‍വഴി,
വിഷം പടര്‍ന്ന് തീരം കരിച്ച
അതേ നദി......

നീ കൈവഴിയായി ചേരുന്ന
ഈയിടം വരെ ഞാന്‍
വിഷം തീണ്ടി പാതി വെന്തൊഴുകി,
ഒടുവില്‍ നിന്റെ തെളിനീര്‍, തണുപ്പ്,
എന്നെയും നെഞ്ചിലേറ്റി,
പതുക്കെ വഴിമാറിയൊഴുകുന്പോള്‍,
പഴയകാറ്റ് തിരികെ വീശാന്‍ തുടങ്ങി.....

എന്റെ കണ്ണീരുപ്പ് വീണ്ടും
പടര്‍ന്നപ്പൊഴാണ്
നീ പറഞ്ഞത്
കാറ്റുകാണാ അഗാധതയിലാണ്
നമ്മളൊന്നിച്ചൊഴുകുന്നതെന്ന്,
വിഷം തീണ്ടി നീലിച്ചൊരീ കൈവഴി,
നീ നിന്നിലലിയിച്ച്.....
മറ്റൊരു നദിയായ് ഒഴുകിത്തുടങ്ങിയെന്ന്....