2012, മാർച്ച് 9, വെള്ളിയാഴ്‌ച

ചുവന്നമഴ........

ചുവന്നമഴയാണ്........!
ചോരത്തുള്ളികള്‍ ഇറ്റിയിറ്റിയൊരു
പുഴയായി താഴേയ്ക്ക് ഒഴുകുകയാണ്....
ചോരപ്പുഴയുടെ ഉറവിടം തേടി,
വലിയൊരാള്‍ക്കൂട്ടം,
കുന്നുകയറിയെത്തുന്നുണ്ട്........

ഇന്നലെയീ കുന്നുകയറുന്പോള്‍,
തുടങ്ങിയതാണ്,
ഈ ചുവന്ന പെയ്ത്ത്,
ഇന്നീ നേരംവരെ നിലയ്ക്കാതെ.......

അവര്‍ കണ്ടെത്തും,
താഴ്വരയില്‍ ഭീതിവിതച്ച്,
ചോരമഴപെയ്യിച്ചവളെ
അവര്‍ തിരിച്ചറിയും.....

ധമനികളില്‍ തുള വീണ്,
എന്‍റെ പ്രണയമാണ് പെയ്യുന്നതെന്ന്,
പറഞ്ഞാല്‍, അവരെന്നെ
ഈ ആത്മഹത്യാ മുനന്പില്‍ നിന്നും
താഴേയ്ക്കു തള്ളുമെന്നുറപ്പ്

അതിന് മുന്പേ ,
ഇറ്റിവീഴുന്ന ഈ ചുവന്ന തുള്ളികളില്‍,
ഞാന്‍ തിരയുകയാണ് നിന്‍റെ മുഖം,
അതിന്‍റെ പ്രതിബിംബം,
ഇല്ല ഒരുതുള്ളിയില്‍പ്പോലുമില്ല...

അതുവളരെപ്പണ്ടേ,
എന്‍റെ ഹൃദയത്തില്‍വീണ ദ്വാരത്തിലൂടെ,
ഊര്‍ന്നുപോയിരിക്കണം,
അതില്‍പ്പിന്നെയാകാം ധമനികള്‍,
പ്രണയം പെയ്യിച്ചുകളയാനുറച്ചത്.....

അവരിങ്ങടുത്തെത്തി......
അവസാനതുള്ളി പ്രണയവും
സിരയില്‍ നിന്നും ഊര്‍ന്നുപോവുകയാണ്........
വെറുമൊരു കയ്യകലത്തിലാണ്
അവരിലൊരാള്‍................

അവസാന നിശ്വാസമെടുക്കുകയാണ്........
ഒരിക്കല്‍ക്കൂടി നിന്‍റെ ഗന്ധം
വേര്‍തിരിച്ചെടുക്കാന്‍....
ഇല്ല!
എനിയ്ക്ക് ചുറ്റം ചോരച്ചൂരല്ലാതെ
മറ്റൊന്നുമില്ല!

ഏതൊക്കെയോ കൈകള്‍ അടുത്തുവരുകയാണ്
ഞാന്‍ മറയുകയാണ്
ആത്മഹത്യാമുനന്പിന്‍റെ പേര് ഒരിക്കല്‍ക്കൂടി
അന്വര്‍ത്ഥമാക്കിക്കൊണ്ട്
പ്രണയം വറ്റിയ ഒരാത്മാവുമാത്രമായി.......

2012, മാർച്ച് 6, ചൊവ്വാഴ്ച

കവിത

പാതിരകഴിയുന്പോഴും,
ഉറങ്ങാതെ കിടന്നാണ്,
പുതിയൊരു കവിത,
ഉള്ളില്‍ കുറിച്ച്,
പലവട്ടം താലോലിച്ച്,
തലക്കെട്ടിടാന്‍ തുടങ്ങുന്നത്.............

അപ്പോള്‍, ഒരുറക്കം കഴിഞ്ഞ്,
മറുവശത്തുനിന്നിഴഞ്ഞ് നീയെത്തുന്നു....
പിന്നെ നിന്‍റെ നിശ്വാസത്തിന്‍റെ
ഗതിവേഗങ്ങളില്‍,
കവിത നിശ്ചലമിരുന്ന് വെറുങ്ങലിക്കുന്നു.................
ഒടുക്കം പറിഞ്ഞകന്ന്,
വേനലിനെ ശപിച്ച്,
നീ വീണ്ടും മറ്റേയറ്റത്തേയ്ക്ക്..............

നെഞ്ചില്‍ നീ വടിച്ചിട്ട,
വിയര്‍പ്പില്‍,
ഉറക്കമിളച്ച് കുറിച്ചിട്ട,
കവിത തലക്കെട്ടഴിഞ്ഞ്,
നഗ്നമായി, നനഞ്ഞ് കുതിരുന്നു,
ഒടുക്കം നിലത്തിറ്റി ,
ചാണകത്തറയില്‍ പരക്കുന്നു............
കളഞ്ഞുപോയ കവിത സ്വപ്നം കണ്ടിനി,
നേരം വെളുപ്പിച്ചെടുക്കാം.........