2011, ഓഗസ്റ്റ് 21, ഞായറാഴ്‌ച

സ്വപ്നവേഴ്ച....!

രാത്രിമഴയുടെ കുളിരിനൊപ്പമാണ്....
കനത്ത കാലടികള്‍ അടുത്തേയ്ക്ക് വന്നത്,
കുത്തുവിളക്കിന്റെ നേര്‍ത്ത വെളിച്ചത്തിലാണ്.....
തറ്റുടുത്തിരിക്കുന്ന ഭീമശരീരം കണ്ടത്.....

പതുക്കെയെന്നെയെഴുന്നേല്‍പ്പിച്ചു-
കൊണ്ടാണടുത്തിരുന്നത്,
പരിചയപ്പെടല്‍ പോലുമില്ലാതെയാണ്
പറഞ്ഞുതുടങ്ങിയത്,
കഥകള്‍........
കുന്തി, അരക്കില്ലം, കര്‍ണ്ണന്‍,
ഹിഡുംബി, ഒടുവില്‍ പാഞ്ചാലപുത്രി.....
പിന്നെയെപ്പോഴോ കഥ നിലച്ചപ്പോഴാണ്
രണ്ടാമൂഴക്കാരനെന്ന ആത്മനിന്ദയുതിര്‍ന്നത്

കേട്ടിരിക്കവയ്യാതെയാണ്
ധീരമായൊരു പരിരംഭണത്തിന് മുതിര്‍ന്ന്
ശ്മശ്രുക്കള്‍ വളരാത്ത താടിയില്‍ത്തടവി
ചേര്‍ന്നിരുന്നത് .......
കാട്ടുപൂക്കള്‍ വീണ നദിക്കരയിലാണ്
ഒടുക്കം ഞാന്‍ തളര്‍ന്നുറങ്ങിയത്.......


ഫോണിന്റെ കിണുക്കം,
വല്ലാത്തൊരപശ്രുതിപോലെ
മധുരമായ തളര്‍ച്ചയിലേയ്ക്കുവന്നെന്നെ
ഉലച്ചുണര്‍ത്തി....

അങ്ങേത്തലയ്ക്കല്‍ നിന്റെ ശബ്ദം!
അകമേ വിറച്ചുകിടുങ്ങി-
യൊരു കാറ്റുവീശിയകന്നു....
വിശ്വാസവഞ്ചനയുടെ കുറ്റബോധം!
നീ സംശയിച്ചില്ലേ?
പതിവില്ലാത്ത എന്റെ സ്നേഹത്തെ!

നിന്റെ സല്ലാപത്തിനിടെയാണ്
തലയിണമാറി അത് പുറത്തുവന്നത്
ചുവന്ന പുറംചട്ടയില്‍ പാണ്ഡവരില്‍
രണ്ടാമന്റെ ഭൂതവടിവ് വരച്ച പുസ്തകം!
നിരാശയോടെയാണ് ഞാനതറിഞ്ഞത്
എല്ലാം ഒരു സ്വപ്നമായിരുന്നു......
വെറുമൊരു സ്വപ്നവേഴ്ച......!

2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

സ്വപ്നഭ്രൂണം

നേര്‍ത്തൊരു ചാറ്റല്‍ മഴയുടെ,
അകന്പടിയോടെയായിരുന്നു യാത്രപറച്ചില്‍...
അതേ മഴയാണ്......
പിന്നെ നിലച്ചതേയില്ല.......

തണുത്തുറഞ്ഞ,
സിമന്റുബെഞ്ചിലായിരുന്നു നമ്മള്‍,
എന്റെ തണുത്ത കൈത്തലം
മെല്ലെയെടുത്ത് മടിയില്‍വച്ചാണ്,
യാത്രയ്ക്ക് മുന്പേ നീയത് സമ്മാനിച്ചത്......

ഒരു സ്വപ്നഭ്രൂണം!
ഇവിടെ ഈ മഴത്തണുപ്പേല്‍ക്കാത,
ഞാനത് കാത്തുവച്ചിരിക്കയാണ്,
നിനക്കൊപ്പം വരുന്ന മഴയില്‍,
പതുക്കെ നനച്ചെടുത്ത്...
സ്വപ്നം മുളച്ച് വിടരുന്നതൊ-
രുമിച്ചിരുന്ന് കാണാന്‍.....

അകത്തിരുന്നതു വിതുന്പുന്നുണ്ടൊന്നു
വിടരാന്‍, പതുക്കെയൊന്ന് മുളച്ചുപൊങ്ങാന്‍,
മഴതീരും മുന്പ് വന്നേയ്ക്കുക...
കാറും കോളുമില്ലാതെ,
നനുത്തൊരു ചാറ്റല്‍മഴയെ കൂട്ടുവിളിച്ച്.....