2010, നവംബർ 17, ബുധനാഴ്‌ച

മരുക്കാലം

ചില വരണ്ട മണല്‍ക്കാറ്റുകള്‍ക്കൊടുവിലാണ്
നീറ്റിപ്പുകയ്ക്കുന്ന,
ഒരു മണല്‍ത്തരിയായി,
നീ കണ്ണിലേയ്ക്കു കടന്നുവന്നത്.

അവിടെയിരുന്നൊരു ഒരു മരുഭൂമിയുടെ
കഥപറഞ്ഞെന്നെ,.
കരയിച്ച് ഒടുക്കമെന്റെ കണ്ണുനീരിലലിഞ്ഞൊ-
ഴുകിപ്പോയതെങ്ങോട്ടാണ്?

ഇനിയും ആഞ്ഞുവീശുന്നൊരു,
കാറ്റിനെക്കാത്തിരിക്കയാവാം,
മരുക്കാട്ടിലെ മണല്‍മഴയുടെ,
കള്ളക്കഥ പറഞ്ഞെന്റെ,
തേങ്ങലില്‍ ഊറിച്ചിരിക്കാന്‍....

നിന്റെ കഥകേട്ടൊടുക്ക-
മെന്റെയുള്ളിരൊരു,
മരൂഭൂമി പിറന്നുവീഴുന്നു.....
അവിടെ മരുക്കാറ്റുവീശി,
മണല്‍ പഴുത്തുഷ്ണം തിളയ്ക്കുന്നു....

ഇനിയും നീ വെറുതേ കാറ്റിലേറി,
വന്നു കണ്ണില്‍ വീഴാതിരിക്കുക.
വീണ്ടും മരുക്കഥകള്‍ പറ‍ഞ്ഞെന്റെയുള്ളില്‍,
വലിയ മരുക്കാലങ്ങള്‍ സൃഷ്ടിക്കാതിരിക്കുക......

കണ്ണടച്ചിരിക്കയാണ്,
മരുക്കാലത്തിനൊടുക്കമൊരു-
മഴക്കാലം വന്ന്,
മരുഭൂമി തളിര്‍ക്കുമെന്നാശിച്ച്........

അന്ന് നീ വരുക,
പതുക്കെ കാറ്റിലൂ-,
ളിയിട്ടെന്റെ കണ്ണില്‍ കടന്ന്,
നീറ്റിപ്പുകച്ചാ പഴയ,
മരുക്കാലത്തെയോര്‍മ്മിച്ച്,
അടഞ്ഞുപോയ കണ്ണില്‍,
അകലെയവിടെപ്പെയ്യുന്ന,
മണല്‍മഴയുടെ,
ചിത്രങ്ങളെഴുതുക......

2010, നവംബർ 9, ചൊവ്വാഴ്ച

നീ

തല്ലിയുടഞ്ഞുപോകുന്ന വേദനകളിലേയ്ക്ക്,
ഇടയ്ക്കു നീയിങ്ങനെ ,
കയറി വന്നുപോകുന്പോള്‍,
വീണ്ടും വര്‍ത്തമാനത്തിന്റെ-
ചടുലതകളിലേയ്ക്ക് ,
ഇന്നുകള്‍ ഒന്നു പിടഞ്ഞുണരുന്നു...

ഉറഞ്ഞുപോയ പഴയ മഞ്ഞുകാലത്തില്‍,
ഇലപൊഴിഞ്ഞു തീര്‍ന്ന്,
പിന്നെ വന്ന ഗ്രീഷ്മത്തില്‍,
കാട്ടുതീയ്ക്ക് പുല്‍കാന്‍ പാകത്തില്‍,
മരിച്ചു നിന്ന മരങ്ങളില്‍,
സ്വപ്നങ്ങളുടെ ചില പച്ചപ്പൊട്ടുകള്‍......

കടുത്ത ഗ്രീഷ്മമെന്നപോലെയാണ്,
നിന്റെ ചടുലപ്രവേശം, പിന്നെ....
വേഗത്തിലൊന്നു സ്വയം കുടഞ്ഞു
നീ വിതയ്ക്കുന്ന പൂക്കാലങ്ങള്‍.......
പഠിച്ചിരിക്കുന്നു, എന്റെ പക്ഷികള്‍,
നിനക്കുകേള്‍ക്കെമാത്രം,
പാട്ടുമൂളിപ്പറക്കാന്‍.....

അവിടെ താഴ്വാരത്തില്‍ നിലച്ച,
പുഴകള്‍ ഒഴുകാന്‍ തുടങ്ങുന്നു.
നരച്ചു നേര്‍ത്ത ഗ്രീഷ്മത്തെ മറന്ന്,
തെളി നീലിമയില്‍ അവര്‍,
അഗാധത തേടി പരക്കുന്നു,

പതുക്കെ വീണ്ടും,
ഇരുള്‍ കനക്കാന്‍ തുടങ്ങുന്നു....
നീ ഇറങ്ങാന്‍ സമയമായി,
ഞാന്‍ വീണ്ടും കണ്ണുകളടച്ച്,
പഴയ പാതിമയക്കത്തിലേയ്ക്ക്.....
ഇനി നിന്റെ കാലൊച്ച തിരികെയത്തുവോളം,
ഉണര്‍വ്വില്ല, പകലില്ല, വെളിച്ചവും......

പാതിവഴിയ്ക്ക് നീ,
പിന്‍തിരിയുമെന്നോര്‍ത്താണ്,
ഇവിടെ ഒളിഞ്ഞുനില്‍ക്കാറുള്ളത്
വെറുതെ, വെറുതേയാണാ തോന്നല്‍,
നീ പിന്‍തിരിയാറില്ല, ഒരാള്‍മാത്രം നടക്കുന്ന,
നേര്‍ത്ത നേര്‍രേഖകള്‍ മാത്രമാണു
നിന്റെ വഴികള്‍........
വെറും നേര്‍രേഖകള്‍.....