2012, സെപ്റ്റംബർ 5, ബുധനാഴ്‌ച

യക്ഷി

ഇവിടെ പാലമരങ്ങളില്ല,

 ആടിയുലയുന്ന ഈ പനത്തലപ്പുകളെ

പ്രണയിയ്ക്കുന്നതില്‍ അടിയ്ക്കടി പരാജയപ്പെടുകയാണ്....

യക്ഷകിന്നരര്‍ക്കൊപ്പം പകല്‍കുടിച്ചുറങ്ങി,

രാവില്‍ പാലപ്പൂഗന്ധം തേടിത്തേടി അലയുകയാണ്.....

പാലകളില്ലാത്ത നാട്ടില്‍

 പനത്തലപ്പില്‍ പകലുറങ്ങി,

രാവില്‍ മായികമാളിക പണിത്,

 ചുണ്ണാമ്പു ചോദിച്ചിറങ്ങുന്ന

പഴയൊരു തേഞ്ഞ ബിംബമാ-

കുന്നതോര്‍ക്കവേ,

ഇരുമ്പാണിയില്‍ ആവാഹിച്ചു

തറച്ചുവച്ചാലെന്നപോലൊരു പിടച്ചിലാണ്....

 നീലിച്ച രാവില്‍

നിന്നെ പൂപ്പാലമരത്തിലേയ്ക്കാനയിച്ച്

 മടിയില്‍ കിടത്തി,

നീലമേലുടയാട വലിച്ചുകീറുമ്പോള്‍

 തെളിയുന്ന നീല ഞരമ്പുകളില്‍

 പല്ലുകള്‍ കടിച്ചിറക്കുക....! ഹാ!

ആ ചുടുനീല രക്തം നുകര്‍ന്ന്

 ആകെ നീലിച്ച് മൂര്‍ച്ഛിച്ച് വീഴുമ്പോള്‍

നീയെന്നെയാഞ്ഞാഞ്ഞു പുല്‍കി

നിശ്ചലനാകുന്നത്.....

ഇന്ന്,

രാവുകളില്‍ താവളമില്ലാത്തൊരു

 വെറും നിശാചരിയായി,

നേര്‍ത്തു വെളുത്തൊരു

വസ്ത്രത്തിന്‍റെ മറവില്‍,

യക്ഷിയെന്ന വിളികള്‍ വന്നു തുളച്ചുകയറുന്ന

ഒരു പഴങ്കഥ മാത്രമാകുന്നു......