2009, ജൂലൈ 30, വ്യാഴാഴ്‌ച

യാത്ര

അകന്നകന്നു നീ പോവതും നോക്കീ
നെഞ്ചുനീറി ഞാനന്നു വിറച്ചിരുന്നതും
നിന്‍റെ യാത്രാമൊഴി വന്നുവീണപ്പോള്‍
ആ ചൂളം വിളി വന്നലച്ചതും.....
വീണ്ടും വീണ്ടും ഉണ്ടായിരുന്നെങ്കില്‍ എന്നു തോന്നിപ്പോകുന്ന ഒരു യാത്രക്കിടയിലെ ഒരു പുറം കാഴ്ച

2009, ജൂലൈ 24, വെള്ളിയാഴ്‌ച

ഞാനൊരു വികലാംഗയായി

എന്താപ്പോ പറയാ മനുഷ്യജീവിതംന്നൊക്കെ വച്ചാ ഇങ്ങനെയാ രണ്ടു നാലു ദിനം കൊണ്ടെന്നൊക്കെ പൂന്താനം പറഞ്ഞതെത്ര സത്യാന്ന്‌ ഇപ്പോഴാ ഞാന്‍ ശരിക്കും മനസ്സിലാക്കുന്നേ. നിങ്ങളൊക്കെ ചിന്തിച്ചില്ലേ ങ്‌ഹേ ഇവളിതെവിടെപ്പോയി എന്ന്‌?. ചിന്തിച്ചിട്ടുണ്ടാകുംന്നെ എന്നിക്കറിയാം.

ഒരു മാസത്തിനുള്ളില്‍ ഞാനൊരു വികലാംഗയായി. അപ്പന്റിസൈറ്റിസിന്റെ സംഹാരതാണ്ഡവത്തില്‍ വീണുപോയി. പിന്നെ ശസ്‌ത്രിക്രിയ, വിശ്രമം അങ്ങനെ ഒരു മാസോ ഒരാഴ്‌ചേം ശൂന്നങ്ങ്‌ പോയി. കൃത്യമായിപ്പറഞ്ഞാല്‍ ജൂണ്‍ 16ന്‌ പുലര്‍ച്ചെ ബാംഗ്ലൂരില്‍ സെന്റ്‌ജോണ്‍സ്‌ മെഡിക്കല്‍ കോളെജിലെ സര്‍ജന്‍ ആ കൃത്യനിര്‍വ്വഹണം നടത്തി.

അന്നേ ദിവസം വൈകുന്നേരമായപ്പോള്‍ അമ്മേം അച്ഛനും അനിയന്‍കുട്ടിയുമെല്ലാം വീട്ടില്‍ നിന്നും ബാംഗ്ലൂരില്‍ ലാന്റ്‌ ചെയ്‌തു. പിന്നെ അഞ്ചു ദിവസം സുഖമായ ആശുപത്രി വാസം. സത്യം പറഞ്ഞാല്‍ ഈ വേദനയ്‌ക്കു പുറമേ എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടായില്ലെന്നതാണ്‌ സത്യം. സഹമുറിയത്തി മേരിയ്‌ക്കായിരുന്നു സകല പാടും വിധീം, പിന്നെ അടുത്ത വീട്ടിലെ രണ്ടു ചേട്ടന്മാര്‍ക്കും.

വേദനതാങ്ങാന്‍ കഴിയാതെ ബോധംമെല്ലെ മെല്ലെ മറഞ്ഞുപോകുമ്പോള്‍ മേരി കൂവി താഴത്തേ ചേട്ടന്മാരെ വിളിച്ച്‌ അവര്‌ രണ്ടുപേരും തൂക്കിയെടുത്ത്‌ വണ്ടിയിലിട്ടെന്നെ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ വയറിലൊന്ന്‌ ആഞ്ഞൊരു അമര്‍ത്തല്‍ കിടക്കയില്‍ നിന്നും സ്‌പ്രിംങ്‌ ആക്ഷന്‍കൊണ്ടെന്നപോലെ ഞാന്‍ എഴുന്നേറ്റ്‌ ആര്‍ത്തുവിളിച്ചു.

അപ്പന്റിസൈറ്റിസ്‌ ആവാനാണ്‌ സാധ്യതയെന്ന്‌ ഡോക്ടര്‍, അപ്പോഴേയ്‌ക്കും ഡ്രിപ്പും സിറിഞ്ചം ഒക്കെയായി നഴ്‌സുമാരെത്തി പിടിച്ചുവെച്ച്‌ എന്റെ കയ്യില്‍ ഞരമ്പുകള്‍ക്കായി തിരച്ചില്‍ തുടങ്ങി. അവസാനം ഡോക്ടര്‍മാര്‍ എന്നെ സ്‌കാനിങിന്‌ വിട്ടു, അപ്പന്റിസൈറ്റിസ്‌ തന്നെ എന്ന്‌ സ്‌കാനിങ്‌ ചെയ്‌ത്‌ ലേഡി എഴുതി ഒപ്പിട്ടു.

ഉടന്‍ സര്‍ജറി വേണമെന്ന്‌ ഡോക്ടര്‍മാര്‍, ആശുപത്രി സാഗര്‍ അപ്പോളോ ആയതിനാല്‍ കൂടെയുണ്ടായിരുന്ന ചേട്ടന്‍ ആകെമൊത്തം ടോട്ടല്‍ എന്ത്‌ ചെലവാകുമെന്ന്‌ അന്വേഷിച്ചു. സര്‍ജറിയ്‌ക്ക്‌ മാത്രം ഒരു അറുപതിനായിരം, പിന്നെ റൂം റെന്റ്‌, കണ്‍സള്‍ട്ടിങ്‌ ഫീ, മെഡിസിന്‍ എല്ലാം കൂടി എന്തായാലും ഒരു ഒന്നന്നര ലക്ഷത്തിനടത്താക്കിത്തരാമെന്ന്‌ ആശുപത്രിക്കാന്‍ പറഞ്ഞപ്പോള്‍.

രോഗി ചത്താലും വേണ്ടില്ലെന്ന്‌ എഴുതിക്കൊടുത്ത്‌ ചേട്ടന്മാരും മേരീം എന്നെ വലിച്ച്‌ കാറിലിട്ട്‌ സെന്റ്‌ ജോണ്‍സ്‌ ലക്ഷ്യമാക്കി പറന്നു. അവിടെയെത്തി വീണ്ടും പരിശോധന, സ്‌കാനിങ്‌, അതിനിടെ മനുഷ്യനെ പേടിപ്പിക്കുന്ന മറ്റുചില വെളിപ്പെടുത്തലുകള്‍, കിടന്നകിടപ്പില്‍ മരിച്ചാമതിയെന്ന്‌ തോന്നിപ്പോയ സമയം.

അവസാനം സര്‍ജറിക്കാര്യം തീരുമാനമായി. ഇതിനിടെ ബിപി കുറഞ്ഞ്‌ എനിക്ക്‌ വിറ തുടങ്ങി. അസ്സലൊരു വാളിന്റെ കുറവേ എനിക്കുണ്ടായിരുന്നുവെന്നാണ്‌ മാര്‍ഷലേട്ടന്‍ പറയുന്നത്‌. അതുകൂടിയുണ്ടായിരുന്നെങ്കില്‍ ഞാന്‍ നമ്മുടെ നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാടിനെവരെ തോല്‍പ്പിക്കുമായിരുന്നുവത്രേ.

എന്തായാലും ടെസ്റ്റുകളൊക്കെ കഴിഞ്ഞ്‌ ഓപ്പറേഷന്‍ ടേബിളിലേയ്‌ക്ക്‌...... ഇതിനിടെ ഭര്‍ത്താവാണെന്ന്‌ കരുതി നഴ്‌സ്‌ കൂടെയുണ്ടായിരുന്ന ചേട്ടന്റെയടുത്ത്‌ ഒപ്പുവാങ്ങാന്‍ എത്തി, ചേട്ടന്‍ നിന്ന്‌ പരുങ്ങുന്നത്‌ കണ്ട്‌ ഞാന്‍ നഴ്‌സിനെ വിളിച്ച്‌ ഹി ഈസ്‌ ജസ്റ്റ്‌ എ ഫ്രണ്ട്‌ എന്നും പറഞ്ഞ്‌ എന്ത്‌ പണ്ടാരവും ചെയ്‌തോളാന്‍ ഒപ്പിട്ടുകൊടുത്തു.

പിന്നെ എല്ലാവരോടും സ്‌റ്റൈലില്‍ യാത്ര പറഞ്ഞ്‌ ഞാന്‍ തിയേറ്ററിലേയ്‌ക്ക്‌. എന്റെ നെറ്റിയിലും ചുണ്ടിലും ഹോളി ക്രോസ്‌ വരച്ചു തന്ന്‌ മേരി എന്നെ യാത്രയാക്കി. പുതിയ ഒരു ലോകം, ജീവിതത്തിലെ ആദ്യാനുഭവം. പേടിയൊക്കെ എവിടെയോ പോയി. പകരം മറ്റെന്തോ ഒരു വികാരം.

ഇതിനിടെ എത്ര കുട്ടികളുണ്ടെന്ന സര്‍ജന്റെ ചോദ്യം ഞാന്‍ മിഴിച്ചു നോക്കിയപ്പോള്‍ എന്റെ സിഖുകാരന്‍ ഡോക്ടറുടെ മറുപടി ഷി ഈസ്‌ സിങ്കിള്‍. പിന്നെ ഡോക്ടര്‍ സ്‌നേഹപൂര്‍വ്വം അനസ്‌തീഷ്യ തന്നു. പിന്നെ കണ്ണുതുറക്കുമ്പോള്‍ മൂക്കിലൂടെ ഒരു റ്റിയൂബൊക്കെയിട്ട്‌ ഞാനിങ്ങനെ ഫുള്‍ സെറ്റപ്പില്‍ മുറിയില്‍ കിടക്കുന്നു.

മേരി എന്റെ നെറ്റിയില്‍ തടവിക്കൊണ്ട്‌ അടുത്ത്‌. തൊട്ടപ്പുറത്ത്‌ ചേട്ടന്മാര്‍. പിന്നെ ആകെ തമാശയായിരുന്നു. സര്‍ജറി വൈകിയപ്പോള്‍ ഞാന്‍ ഓപ്പറേഷന്‍ ടെബിളില്‍ നിന്നും ഇറങ്ങി പിന്നാമ്പുറത്തൂടെ പോയിക്കാണുമെന്നാണ്‌ കരുതിയതെന്ന്‌ മാര്‍ഷലേട്ടന്‍. അതിനിടെ ഞാനൊരു കാര്യം കണ്ടുപിടിച്ചു. മറ്റേ ചേട്ടന്റെ കണ്ണ്‌ സദാസമയവും മേരിയുടെ മേലിങ്ങനെ പാറി പറക്കുന്നു.

കാര്യം സ്വകാര്യമായി മേരിയോട്‌ പറഞ്ഞപ്പോഴാണ്‌ ആ സത്യം ഞാനറിഞ്ഞത്‌. തലേന്ന്‌ എന്നെ സാഗര്‍ അപ്പോളോയില്‍ കൊണ്ടുപയോതുമുതല്‍ മറ്റേ ചേട്ടന്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന്‌. അതുകേട്ട്‌ ഉറക്കെ ചിരിച്ചപ്പോള്‍ വയറ്റില്‍ നിന്നൊരു വല്ലാത്ത വേദന തൊണ്ടയിലൊരു കുരുങ്ങല്‍, ഹോ അപ്പോഴാണ്‌ ഈ സര്‍ജറീടെ കാര്യവും മൂക്കിലെ കുഴലിന്റെ കാര്യവും ഞാനോര്‍ത്തത്‌.

എന്റെ ഭക്ഷണകാര്യത്തെക്കുറിച്ച്‌ ഡോക്ടറോട്‌ ചോദിക്കാനായി മേരി പുറത്തപോയപ്പോള്‍ ചേട്ടന്‍മാര്‍ പറഞ്ഞകാര്യം കേട്ട്‌ അതുവരെയുള്ള തമാശകളൊക്കെ മാറി എനിക്ക്‌ കുറേശ്ശെ സങ്കടം വന്നു തുടങ്ങി. തിയേറ്ററിലേയ്‌ക്ക്‌ എന്നെ കൊണ്ടുപോയതുമുതല്‍ പുറത്തെത്തുന്നതുവരെ എന്റെ മേരി മുട്ടുകാലില്‍ നിന്ന്‌ കൊന്ത ചൊല്ലുകയായിരുന്നുവെന്ന്‌ കേട്ടപ്പോള്‍.

അവള്‍ തിരിച്ചെത്തി എന്റെയടുത്ത്‌ വന്നിരുന്ന്‌ വീണ്ടും നെറ്റിയില്‍ തലോടാന്‍ തുടങ്ങി. കൈപിടിച്ചപ്പോള്‍ എന്റെ നാവില്‍ വന്നത്‌ താങ്ക്‌സ്‌ എന്ന ആ നശിച്ച വാക്കായിരുന്നു. പക്ഷേ ബദ്ധപ്പെട്ട്‌ ഞാനത്‌ വിഴുങ്ങി അവളുടെ കയ്യില്‍ ഒരു മുത്തം കൊടുത്തു. അവള്‍ കുനിഞ്ഞ്‌ എന്റെ നെറ്റിയില്‍ ഒരു മുത്തം തന്ന്‌ ഞാനുണ്ടെടാ എന്ന്‌ പറഞ്ഞപ്പോള്‍ അച്ഛനും അമ്മയും അടുത്തില്ലാഞ്ഞതിന്റെ സങ്കടമൊക്കെ എവിടെയോ അലിഞ്ഞുപോയി. കുറച്ചു കഴിഞ്ഞ്‌ മൂക്കിലെ റ്റിയൂബ്‌ വലിച്ചെടുക്കുന്ന നഴ്‌സിന്റെ സാഹസം കണ്ട്‌ എന്റെ സഹപ്രവര്‍ത്തകയ്‌ക്ക്‌ തലചുറ്റി. അപ്പോഴാണ്‌ ഈ വായ്‌യ്‌ക്കും വയറിനും ഇടയില്‍ എത്ര കിലോമീറ്റര്‍ ഉണ്ടെന്ന്‌ എനിക്ക്‌ മനസ്സിലായത്‌.

പിന്നെ വൈകീട്ടായപ്പോള്‍ അച്ഛന്‍ അമ്മ അനിയന്‍ എല്ലാവരും എത്തി അച്ഛന്റെ പതിവുള്ള അടക്കിപ്പിടിച്ചുള്ള കരച്ചില്‍ അമ്മയുടെ മുഖത്തെ വേദന, അനിയന്റെ വെപ്രാളം ആകെ കുറേനേരം സെന്റിസീനുകളായിരുന്നു. പിന്നെ സുഹൃത്തുക്കളുടെ ഇടവിടാതെയുള്ള സന്ദര്‍ശനം. അപ്പോഴാണ്‌ ഞാനോര്‍ത്തത്‌ വെറും മൂന്നു വര്‍ഷം കൊണ്ട്‌ ഇവിടെ എനിക്ക്‌ സ്വന്തമെന്ന്‌ പറയാന്‍ എത്രയോ പേരുണ്ടായിരിക്കുന്നു.

ചുരിദാര്‍ തുന്നിത്തരുന്ന ചേച്ചി മുതല്‍ സ്ഥിരമായി സാധനം വാങ്ങിക്കുന്ന കടയിലെ ചേട്ടന്‍വരെ എന്റെ സൗഹൃദ വലയം കണ്ട്‌ അച്ഛനും അമ്മേം അമ്പരന്നുപോയെന്നതാണ്‌ സത്യം. അഞ്ചു ദിവസം ആശുപത്രി മുറി ഞങ്ങളൊരു കോമഡി സിനിമപോലെയാക്കി മാറ്റി.

അഞ്ചാം ദിവസം ഡിസ്‌ചാര്‍ജ്‌ ആവുമ്പോള്‍ യാത്രപറയാന്‍ മലയാളി നഴ്‌സുമാര്‍ ഓരോരുത്തരും എത്തി. അവസാനം ഡോക്ടറും അച്ഛന്‍ വാങ്ങിത്തന്ന പേന അദ്ദേഹത്തിന്‌ കൊടുത്ത്‌ ഞാന്‍ താങ്ക്‌സ്‌ പറഞ്ഞു. അപ്പോ ഡോക്ടര്‍ പറഞ്ഞത്‌ തിരിച്ചെത്തിയാല്‍ വന്ന്‌ കാണണം ഡിപ്രഷന്‌ നല്ലൊരു കൗണ്‍സിലിങ്‌ ഏര്‍പ്പെടുത്തിത്തരാമെന്നായിരുന്നു.

പിന്നെ വീട്ടിലേയ്‌ക്ക്‌ ബന്ധുക്കളും സുഹൃത്തുക്കളും ഇടമുറിയാതെ.... ആദ്യം മുതല്‍ അവസാനം വരെ കഥ പറഞ്ഞുപറഞ്ഞ്‌ എനിക്ക്‌ ഏതാണ്ട്‌ മടുത്തു. ഒരു മാസോം ഒരാഴ്‌ചേം വളരെ വേഗത്തില്‍ ഓടിപ്പോയി. തിരിച്ചുവരുമ്പോള്‍ വീണ്ടും അച്ഛന്റേം അമ്മേടേം വേദന തിങ്ങിയ മുഖം.

എന്നാലും ഞാന്‍ തിരിച്ചുപോന്നു. ഓഫീസിലെത്തിയപ്പോള്‍ ആകെ ഒരു വ്യത്യാസം പോലെ, എന്തുപറ്റിയെന്നുചോദിച്ച്‌ ചേര്‍ത്ത്‌ പിടിച്ച്‌ എന്നെ വരവേറ്റത്‌ ഞങ്ങളുടെ ഹൗസ്‌ കീപ്പിങ്‌ ആന്റിയായിരുന്നു. രണ്ടുപേരും ഒരു പോലെ ഇമോഷണല്‍ ആയിപ്പോയി. ആന്റിയുടെ കണ്ണില്‍ സ്‌നേഹത്തിന്റെ വല്ലാത്ത ഒരു തിളക്കം, പതിവില്‍ക്കൂടുതല്‍ സന്തോഷം കാണിച്ച്‌ ഞാനാ സങ്കടത്തെ അലിയിച്ചു കളഞ്ഞു.

ഇപ്പോ വീണ്ടും ജോലി, മുറിയിലെ തമാശകള്‍, മേരി, പ്രിയങ്ക, ബന്ധുക്കളെപ്പോലെയായ താഴത്തെ വീട്ടിലെ ചേട്ടന്മാര്‍. ഇതിനിടെ പാച്ചിക്കുട്ടിച്ചേച്ചി എന്നെ കാണാനില്ലാഞ്ഞ്‌ മെയിലുകള്‍ അയച്ചു. അവസാനം സിജിയെ കണ്ടവരുണ്ടോയെന്ന്‌ ചോദിച്ച്‌ പോസ്‌റ്റ്‌ ഇടുന്നതിന്റെ തൊട്ടുമുന്നേ ഞാന്‍ മെയിലിന്‌ മറുപടി കൊടുത്തു. ഇല്ലെങ്കില്‍ ബൂലോകത്ത്‌ ഞാനാകെ നാറി നാണം കെട്ടേനെ. എന്റെ പാച്ചിക്കുട്ടിച്ചേച്ചീ എന്നോട്‌ ക്ഷമിയ്‌ക്കൂ.