2009, ജനുവരി 31, ശനിയാഴ്‌ച

എന്‍റെ ഇതിഹാസകാരന് .....


മഴ പെയ്യുന്നു മഴ മാത്രമേയുള്ളു
കാലവര്‍ഷത്തിന്‍റെ വെളുത്ത മഴ
മഴ ഉറങ്ങി, മഴ ചെറുതായി, രവി ചാഞ്ഞു കിടന്നു
അയാള്‍ ചിരിച്ചു.. അനാദിയായ മഴവെള്ളത്തിന്‍റെ സ്പര്‍ശം
ചുറ്റും പുല്‍ക്കൊടികള്‍ മുളപൊട്ടി
രോമകൂപങ്ങളിലൂടെ പുല്‍ക്കൊടികള്‍ വളര്‍ന്നു
മുകളില്‍ വെളുത്ത കാലവര്‍ഷം പെരുവിരലോളം ചുരുങ്ങി
ബസ് വരുവാനായി രവി കാത്തുകിടന്നു.....

ഈ ഓര്‍മ്മയില്‍ നിന്നാണ് ഇതിഹാസം വീണ്ടും വായിക്കാന്‍ എനിക്ക് തോന്നിയത്. സാധാരണ മഴക്കാലത്താണ് ഖസാക്കിലൂടെ വീണ്ടും വീണ്ടും നടക്കാന്‍ എനിക്ക് തോന്നാറുള്ളത്. ഇതെന്തോ കാലംതെറ്റി വന്ന മഴപോലെ തടഞ്ഞുനിര്‍ത്താന്‍ കഴിയാത്ത ഒരാഗ്രഹം.

പുസ്തകക്കൂട്ടത്തില്‍ നിന്നും ഇതിഹാസം വലിച്ചെടുത്തപ്പോഴും ആദ്യമായി വായിക്കാന്‍ പോകുന്ന ഒരു തരം തിടുക്കം. എന്തായിരുന്നു അങ്ങനെ തോന്നാനെന്ന് എനിക്കറിയില്ല.

ഒരു പാടുവട്ടം പണ്ടും ഈ പുസ്തകം വായിച്ചതാണ്. അമ്മയുടെ പുസ്തകക്കൂട്ടത്തില്‍ നിന്നും എടുത്ത് ആദ്യം വായിച്ചത് എട്ടാം ക്ലാസില്‍ വച്ചായിരുന്നു. അന്ന് ഖസാക്കിന്‍റെ ഇതിഹാസമെന്ന പുസ്തകം ചെതലി മലയെക്കാള്‍ വലുപ്പത്തില്‍ എന്‍റെ മുന്നില്‍ നിലകൊണ്ടു.

ഒന്നും മനസ്സിലാകാതെ ഞാനതിന് മുന്നില്‍ പകച്ചുനിന്നു. പിന്നീട് പലവട്ടം വായിച്ചു. പത്താം ക്ലാസ് പരീക്ഷയുടെ സ്റ്റഡി ലീവിനിടെ അമ്മകാണാതെ പുസ്തകത്തിനുള്ളില്‍ വച്ചും വായിച്ചു. അന്നും പണ്ടേപോലെ അപ്പുക്കിളിയെക്കുറിച്ച് മാത്രം എനിക്ക് മനസ്സിലായി.

പിന്നീടും പലവട്ടം വായിച്ചപ്പോള്‍ മാത്രമാണ് എനിക്ക് ഇതിഹാസത്തിന്‍റെ ഒര്‍പ്മെങ്കിലും പിടികിട്ടിയത്. വളര്‍ച്ചയുടെ ഓരോ പടവിലും ഞാനതിനെ കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കി. ഇതിഹാസം എന്നല്ലാതെ അതിനെ തസറാക്കിന്‍റേത് മാത്രമായി നല്കാന്‍ എങ്ങനെയാണ് കഴിയുക.

ഏറ്റവും ഒടുവിലത്തെ വായന ഇതിഹാസകാരന്‍റെ വേര്പാടിന്‍റെ തലേന്നായിരുന്നു. പുസ്തകം വായിച്ചു കഴിഞ്ഞ് നേരം പുലര്‍ന്നത് ഒവി വിജയന്‍ വിടപറഞ്ഞുവെന്ന വാര്‍ത്ത വായിച്ചുകൊണ്ടാണ്.

രവിയെന്നും ഒരു ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിച്ചു. അയാളില്‍ ഒരു ഈഡിപ്പസുണ്ട്, അവധൂതനുണ്ട്, അസ്ഥിത്വവാദിയുണ്ട്, അരാജകനുണ്ട് ഇതൊക്കെ മാത്രമേയുള്ളോ എനിക്കിപ്പോഴും അറിയില്ല.

അദ്ദേഹത്തിന്‍റെ മരണം കഴിഞ്ഞും ഇതിഹാസത്തെക്കുറിച്ച് പലരും എഴുതി. പക്ഷേ ഒന്നും പൂര്‍ണമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. വൈകാരികമായി ഞാനതുമായി അടുത്തുപോയതുകൊണ്ടാവാം.

പണ്ടെന്നോ ടൗണ്‍ ഹാളില്‍ നടന്ന ഒരു ചടങ്ങിനിടെ കഥാകാരന്‍റെ കയ്യൊപ്പു വാങ്ങിയ ഈ പുസ്തകം വീണ്ടും തുറന്നപ്പോള്‍ ശരിയ്ക്കും എനിക്ക് വല്ലാത്തൊരു നഷ്ടബോധം. വായനയിലൂടനീളം അദ്ദേഹത്തിന്‍റെ ഒരു ശീതള സാന്നിധ്യം വെറുതെ എനിക്ക് തോന്നിയതാവാം.....

2009, ജനുവരി 30, വെള്ളിയാഴ്‌ച

മരണം



കാലം വറ്റിവരണ്ടുപോയിരിക്കുന്നു
വരണ്ടുവിണ്ട മനസ്ഥലികളില്‍
കണ്ണീരുപോലും വറ്റിപ്പോയിരിക്കുന്നു
ഇനിയിവിടെ കാട്ടുതീ പടര്‍ന്ന് പതിയെ മരുഭൂമിയുണ്ടാകും

മൗനമായുരുണ്ടുകൂടി പെയ്യാനൊരുങ്ങുന്പോഴും
പതിവായ ആ കാറ്റ് എന്‍റെ വര്‍ഷമേഘങ്ങളെ
അകലങ്ങളിലേയ്ക്ക് പറത്തിക്കൊണ്ടുപോകുന്നു
അറിയാദിക്കിലെവിടെയോ അവ പെയ്തൊഴിയുന്നു

പകുത്തുകൊടുക്കാനെനിക്കിനി സ്വപ്നങ്ങളില്ല, നഷ്ടങ്ങളും
ഇല്ല എനിക്കിനി സ്വപ്നവും മരണവും
മരണത്തേക്കാള്‍ വിറങ്ങലിച്ച് കാലം ഇനിയും വന്നെത്തുമെന്ന്
ഇല്ല ഞാന്‍ കാത്തിരിക്കില്ല


മരണം മണക്കുന്ന കയങ്ങളില്‍
ഞാനെന്നെ കല്ലുകെട്ടി താഴ്ത്തിയരിക്കയാണ്
നേര്‍ത്ത ചന്ദനത്തിരി ഗന്ധത്തില്‍
വെറും പായിലെന്നരികത്തിനിരുന്ന്
എന്‍റെ സ്വപ്നങ്ങള്‍ തേങ്ങുന്നു
എന്‍റെ സ്വന്തങ്ങള്‍ വിതുന്പുന്നു


കത്തുന്ന കരിന്തിരിയെ ഈതിക്കെടുത്തി
ആ കാറ്റ് വീണ്ടും കടന്നുപോകുന്നു

2009, ജനുവരി 26, തിങ്കളാഴ്‌ച

പ്രണയം


പ്രണയം അതൊരു തോന്നലാണോ?
അല്ല അതൊരു തീരുമാനമാണെന്ന് ആരോ പറഞ്ഞിട്ടില്ലേ?
കാമുകി അക്കാര്യം ഓര്മ്മിപ്പിക്കുന്പോഴെല്ലാം
കാമുകനൊരു സിഗര്റ്റ് കത്തിച്ച് ചുണ്ടില്‍വയ്ക്കുന്നു

സംസാരിക്കാനതിരിക്കാനാണോ കാമുകിയെ നിശബ്ദയാക്കാനാണോ
അതല്ല തീരുമാനമെന്നത് ഒരു സിഗരറ്റുപോലെ
എരിഞ്ഞു തീര്‍ന്നുപോകുമെന്നാണോ
കാമുകന്‍ അര്‍ത്ഥമാക്കിയത്

കാമുകന്‍ പറയാറുണ്ടത്രേ
പ്രണയം മാംസനിബന്ധമാണെന്ന്
അല്ലെന്ന് പറഞ്ഞവരൊക്കെ പ്രണയിനിയുമൊത്ത് മനസ്സുകൊണ്ടെങ്കിലും
രതിസുഖം തേടിയിട്ടുണ്ടാകുമെന്ന്

അവന്‍റെ പ്രണയം തീരുമാനമല്ല
വെറുമൊരു തോന്നലാണെന്നറിഞ്ഞിട്ടും
പകല്‍സ്വപ്നങ്ങളില്‍
കാമുകി അവന്‍റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റി

അവരെ പാലൂട്ടി താരാട്ടുപാടിയുറക്കി
അവനെ സ്നേഹിക്കാന്‍ അവരെപഠിപ്പിച്ചു
പക്ഷേ അവസാനം അവള്‍ക്ക് അവരെയെല്ലാം
കഴുത്തുഞെരിച്ചു കൊല്ലേണ്ടിവന്നു

ഓര്‍മ്മകളില്‍ത്തട്ടിത്തടഞ്ഞ് വീണുകൊണ്ട്
വിഭ്രമങ്ങളില്‍ മുങ്ങിത്താഴ്ന്നുകൊണ്ട്
അവള്‍ കഴുത്തുഞെരിച്ചുകൊന്ന സ്വന്തം
കുഞ്ഞുങ്ങള്‍ക്കു വേണ്ടി വീണ്ടും താരാട്ടുകള്‍ രചിയ്ക്കുന്നു
കഥകള്‍ മെനയുന്നു

പുകമറയ്ക്കുള്ളിലേയ്ക്ക് വെറുമൊരു ഓര്‍മ്മയായി
അവന്‍ നടന്നുപോകുന്നു, നിന്നിടത്തുനിന്നും കാലിടറിയപ്പോഴാണ്
അവള്‍ തിരിച്ചറിയുന്നത് ഈ ഒറ്റപ്പെടലിനെ അതിലുപരി
ഹൃദയം മറിഞ്ഞു രണ്ടാകുന്ന വേദനയെ

2009, ജനുവരി 23, വെള്ളിയാഴ്‌ച

ഓര്മ്മകളെ ഡിലീറ്റ് ചെയ്യാന്


ഓര്മ്മകളെ ഒരു മുറിയ്ക്കകത്തിട്ട് പൂട്ടാന് കഴിയുന്നുവരുണ്ടോ
എങ്കില് ആ പൂട്ടും താക്കോലും എനിയ്ക്കും തരിക
സ്വപ്നങ്ങളെയും ഓര്മ്മകളെയും ഞാനൊരു മുറിയിലാക്കി പൂട്ടിവയ്ക്കട്ടെ
ആ താക്കോല് സ്വന്തമാക്കി വയ്ക്കുന്നത് സ്വാര്ത്ഥതയാണ്

ഓര്മ്മളിലൊഴുകി നടന്ന് ഉന്മാദികളാവുന്നവര്ക്ക്
നമുക്കാ താക്കോല് സമ്മാനിയ്ക്കാം
അവര് ഓര്മ്മകളില് നിന്നും വിടുതല് നേടട്ടെ
ഉപ്പുരുചി നല്കുന്ന ഓര്മ്മകള് ഇല്ലാതാവട്ടെ

ആ താക്കോല് കിട്ടിയില്ലെങ്കില് തലയറുത്ത് കയ്യിലെടുത്ത്
മസ്തിഷകത്തിലെ ഓര്മ്മയുടെ ഭാഗം ഞാന് തുറുന്നു നോക്കും
അവിടെയുള്ള ഓര്മ്മയുടെ ചിപ്പ് ഞാന് ഡിലീറ്റ് ചെയ്യും
എവിടെയെങ്കിലും അല്ഷിമേഴ്സിന്റെ വിത്തു കിട്ടാനുണ്ടെങ്കില്
അതവിടെ പാകി മുളപ്പിയ്ക്കും
ഉറപ്പാണ് അല്ലെങ്കില് ആ താക്കോല് എനിക്ക് തരിക
ഞാനൊന്ന് ഞാനാവട്ടെ

ഇനി ആ താക്കോല് വില്ക്കാനാണ് തീരുമാനമെങ്കില്
നിങ്ങളാഗ്രഹിക്കുന്ന വില പറയുക
എന്ത് വിറ്റും ഞാനാ താക്കോല് വാങ്ങിയിരിക്കും
എനിയ്ക്കൊന്ന് ഞാനാവണം

2009, ജനുവരി 21, ബുധനാഴ്‌ച

ഒരു പടുഹൃദയം


നിനക്കു തരാനായി എന്റെ കയ്യില്‍ ഒന്നുമില്ല
പുഴുക്കുത്തുവീണ്‌ ദ്രവിച്ച ഒരു ഹൃദയമല്ലാതെ
അതേറെക്കുറെ നിറം മങ്ങി വെറുങ്ങലിച്ചും പോയിരിക്കുന്നു
ഒരു തരം നരച്ച ചുവപ്പുനിറം

എല്ലാവരും പറഞ്ഞു നീ വരുമ്പോഴേയ്‌ക്കും
ഇത്തിരി കടുംവര്‍ണ്ണം വാങ്ങി അതിന്‌ മുകളില്‍ തൂവിയിടാന്‍
ആദ്യനോട്ടത്തിലെങ്കിലും സുന്ദര ഹൃദയം എന്ന്‌ നിനക്ക്‌ ആത്മഗതം കൊള്ളാന്‍
ഞാനതിനെക്കുറിച്ച്‌ ഓര്‍ക്കാതെയല്ല

അവസാനം പക്ഷേ മനസ്സുവന്നില്ല
ഇങ്ങനെ നിറം മങ്ങി നരച്ച്‌ വെറുങ്ങലിച്ച്‌ തന്നെയിരിക്കാം
നീ വരുമെന്ന്‌ ഞാന്‍ പ്രതീക്ഷിച്ചില്ലെന്നതാണ്‌ സത്യം
പിന്നെയെന്തിന്‌ ഞാന്‍ ചായം തേച്ചൊരുങ്ങണം

ഇടവഴിയില്‍ നിന്റെ തലവെട്ടം കണ്ടപ്പോള്‍
എന്റെ ഹൃദയം ക്ഷീണത്തോടെ തുടിച്ചു
അതേവഴിയില്‍ നിന്നും നീ അടുത്ത കൈവഴിയിലേയ്‌ക്ക്‌ നീങ്ങിയപ്പോള്‍
മറ്റൊരു ക്ഷീണിച്ച തുടിപ്പോടെ അത്‌ നിശ്ചലവുമായി

പോയവഴിയിലെവിടെയെങ്കിലും ചുടുരക്തം തുളുമ്പുന്ന
ഒരു സുന്ദരഹൃദയം നിനക്ക്‌ സ്വന്തമായിരിക്കുമെന്ന്‌ ഞാന്‍ കരുതട്ടെ
കാത്തുകൊള്ളുക ആ ഹൃദയത്തെ
നരയ്‌ക്കാതെ വെറുങ്ങലിക്കാതെ പുഴുക്കുത്തുവീഴാതെ

2009, ജനുവരി 19, തിങ്കളാഴ്‌ച

പേനയുടെ രതിമൂര്‍ച്ച തേടിയ വാലസ്


പേനയുടെ രതിമൂര്‍ച്ചയ്ക്കായ് എഴുത്തിനടിമപ്പെട്ട വാലസ്‌
പലമേഖലകളിലൂടെ എഴുത്തില്‍ എത്തിപ്പെട്ട്‌
എഴുതാനായി എഴുതിത്തുടങ്ങി
ഇടക്കിടെ കടുത്ത വിഷാദം

രക്ഷ തേടാന്‍ ഔഷധം, മദ്യം, പിന്നെ സ്‌ത്രീകള്‍
വിഷാദം വന്നത്‌ പലകാലത്ത്‌ പല രീതിയില്‍
ആദ്യ നോവലില്‍ ലോകത്തെ പിടിച്ചുനിര്‍ത്തി 'ഇന്‍ഫിനിറ്റ്‌ ജസ്റ്റ്‌ '
ആദ്യം തള്ളിപ്പറഞ്ഞവര്‍ പതിയെ അംഗീകരിക്കുന്നു

പ്രണയങ്ങള്‍ പലത്‌, അവസാനപ്രണയം വിവാഹത്തില്‍ കലാശിക്കുന്നു
മണിക്കൂറുകള്‍ കുത്തിയിരുന്ന്‌ എഴുത്ത്‌്‌
പിന്നെയും തുടരെത്തുടരെ എഴുത്ത്‌ അംഗീകാരങ്ങള്‍
പുരസ്‌കാരങ്ങള്‍, തള്ളിപ്പറഞ്ഞവരൊക്കെ ജീനിയസ്‌ എന്ന്‌ ആത്മഗതം കൊണ്ടു


വീണ്ടും വിഷാദരോഗത്തിന്റെ നീരാളിപ്പിടുത്തത്തില്‍
എല്ലാം മനസ്സിലാക്കുന്ന ഭാര്യയ്‌ക്കൊപ്പമൊരു സുവര്‍ണകാലം
ഒരിടെ ആത്മവിശ്വാസം വര്‍ധിച്ച്‌ ഔഷധം നിര്‍ത്തുന്നു
പതിയെ വിഷാദത്തിന്റെ കയങ്ങളില്‍ മുങ്ങിത്താണ്‌
കണ്ണുകള്‍ കുഴിഞ്ഞ്‌ പുര്‍വ്വാധികം ഉള്‍വലിഞ്ഞ്‌

2008 സെപ്‌റ്റംബറിലെ ഒരു പകല്‍
വളര്‍ത്തുനായകളെ കാവലാക്കി
ഭാര്യ പുറത്തുപോയ സമയത്ത്‌
ഒരു തുണ്ട്‌ കയറില്‍ ലോകം വെടിഞ്ഞിട്ടു പോയി

അറിയില്ലേ ഡേവിഡ്‌ ഫോസ്‌റ്റര്‍ വാലസ്‌
ഓര്‍ഗാസം പെന്‍ അതായിരുന്നു
വാലസിന്റെ ലക്ഷ്യം
'ഇന്‍ഫിനിറ്റ്‌ ജസ്റ്റ്‌' വായിച്ചലറിയാം ആ പ്രതിഭയെ

(മാധ്യമം ആഴ്ചപ്പതിപ്പില്‍ ജോസഫ് അലക്സ് എഴുതിയ 'ഉല്‍ക്കകള്‍ ആത്മഹത്യ ചെയ്യാറേയുള്ളു'വെന്ന ലേഖനത്തോട് കടപ്പാട്)

2009, ജനുവരി 10, ശനിയാഴ്‌ച

നെറ്റ്സാവിയെ പ്രണയിച്ച അവള്‍


അവനാദ്യം കണ്ടത് അവളുടെ മിനുപ്പുള്ള കണങ്കാലുകളാണ്
ഇടക്കിടെ ഓര്‍മ്മയില്‍ വന്നെങ്കിലും പിന്നീടവനത് മറന്നുവത്രേ
പിന്നീടെപ്പോഴെ അവര്‍ സുഹൃത്തുക്കളായി

സൗഹൃദം ദൃഢയപ്പോള്‍ അവള്‍ അവനോട് പറഞ്ഞു
വലി നിര്‍ത്തൂ കുടി നീര്‍ത്തൂ
അവന് കുലുക്കമില്ല, അവള്‍ വീണ്ടും പറഞ്ഞുകൊണ്ടിരുന്നു
അവസാനം അവന്‍ പറഞ്ഞു,

നിനക്ക് സ്ത്രൈണതയില്ല, സ്ത്രൈണതയുള്ളവര്‍ പറഞ്ഞാല്‍ ഞാന്‍ അനുസരിക്കാം
അവള്‍ക്കത് ഒരു ആഘാതമായിരുന്നു
സ്ത്രൈണതയില്ലെന്നോ? അവള്‍ക്ക് അപമാനം തോന്നി
പതിയെ അവള്‍ ഉള്ളില്‍ ഒളിപ്പിച്ചു വച്ച സ്ത്രൈണതയെ പുറത്തെടുത്തു

അവള്‍ വീണ്ടും പഴയ പല്ലവി ആവര്‍ത്തിച്ചു
അവന്‍ പതിയെ അനുസരിക്കാന്‍ തുടങ്ങി
വലിച്ചുതള്ളുന്ന കിംങ്സിന്‍റെ എണ്ണം കുറച്ചു
കുടിക്കുന്ന പെഗിന്‍റെ എണ്ണവും കുറഞ്ഞു

പണ്ടുകണ്ട അവളുടെ കണങ്കാലുകളെക്കുറിച്ച് അവന്‍ പറഞ്ഞു
സ്ത്രൈണത അംഗീകരിക്കപ്പെടുന്നതോര്‍ത്ത് അവള്‍ അഭിമാനിച്ചു
അവസാനം അവള്‍ അവന്‍റെ ജീവിതത്തിന്‍റെ ഭാഗമായി
പതിയെ അവര്‍ മൊബൈല്‍ ഫോണിന് അടിമകളായി

ചാറ്റിങ്, ഫ്ലെര്‍ടിങ്, മെസ്സേജിങ്
രാവേറെ സംസാരം... രാവെന്നും പകലെന്നുമില്ലാതെ കണ്ടുമുട്ടല്‍
അവള്‍ക്കൊരു കരിസ്മാറ്റിക് പവറുണ്ടെന്ന് അവന്‍
ഇല്ലെന്നറിഞ്ഞിട്ടും അവള്‍ തലകുലുക്കി സമ്മതിക്കുന്നു

ഇടക്ക് അവള്‍ക്ക് ബോധോദയം വരും
ഈ റിലേഷന്‍ ശരിയാകില്ല, പിരിയാം
ഇടയ്ക്ക് ഈ കണ്‍ഫ്യൂഷന്‍ ഞങ്ങളോടും പങ്കുവച്ചു
അവളെത്രപറഞ്ഞിട്ടും അവന്‍ പിരിയാന്‍ കൂട്ടാക്കിയില്ല
അവസാനം അവന്‍ പറഞ്ഞു 'എനിക്ക് നന്നെ കെട്ടണം'
അവള്‍ സമ്മതിച്ചില്ല, കാരണം അവനേ അറിയൂ
വീണ്ടും പ്രണയം, ചാറ്റിങ്, കണ്ടുമുട്ടല്‍
പതിയെ അവന്‍റെ കൗതുകങ്ങള്‍ അവസാനിക്കുന്നു

അവള്‍ക്ക് സമനില തെറ്റുന്നു
അവളുടെ സ്നേഹം ബാധ്യതയാണെന്ന് പറഞ്ഞ്
അവന്‍ ഒരു ദിവസം നാടുവിട്ടു
അവന്‍റെ പാര്‍ട്ണര്‍ സങ്കല്പം വ്യത്യസ്തമാണത്രേ!

ആ സ്ഥാനത്തിന് അവള്‍ അര്‍ഹയല്ലെന്ന്
അവള്‍ പൂര്‍വ്വാധികം തളര്‍ന്നു
അവന്‍ ഇന്‍റര്‍നെറ്റിനെ പ്രണയിച്ചു തുടങ്ങിയെന്ന് ആരോ പറഞ്ഞ് അവളറിഞ്ഞു
അനന്തമായ സാധ്യതകളാണ് വലക്കുരുക്കില്‍ അവനെക്കാത്തിരുന്നത്

സൗഹൃദ സൈറ്റുകളിലും വെബില്‍ നിന്നും വെബിലയ്ക്കും സര്‍ഫ് ചെയ്ത്
അവന്‍ ആഘോഷിക്കുന്നു!!!!!!
അവള്‍ തളര്‍ന്ന് മുറിയില്‍ ചുരുണ്ടുകൂടുന്നു
ഇന്നലെ ഞാനവളെ കണ്ടു

മിനുപ്പേറിയ സ്വന്തം കാലുകളേയ്ക്കും സ്വന്തം സ്ത്രൈണതയെയും അവള്‍ വെറുക്കുകയാണത്രേ
അവളുടെ കണ്ണിനുതാഴെ കറുപ്പടയാളം, ശരീരത്തിന് വിറയല്‍
അവള്‍ പറയുന്നു അവന്‍റെ ഇന്‍റര്‍നെറ്റ് അക്കൗണ്ടുകള്‍ അവള്‍ ഹാക്കര്‍മാര്‍ക്ക് ഒറ്റിക്കൊടുക്കുമെന്ന്, അവന്‍റെ പാസ് വേര്‍ഡ് ചോര്ത്തിക്കൊടുക്കുമെന്ന്
ഞാന്‍ നെടുവീര്‍പ്പിട്ടു.... അത്രയെങ്കിലും അവള്‍ ചെയ്യട്ടെ

2009, ജനുവരി 8, വ്യാഴാഴ്‌ച

അത് സ്നേഹമായിരുന്നോ?


നിന്‍റെ സ്നേഹത്തിന് തീഷ്ണമായ ചൂടായിരുന്നു
പലപ്പോഴും ആ ചൂടില്‍ ഞാന്‍ വാടിത്തളര്‍ന്നു
ഇത്തിരി തണുത്തവെള്ളത്തിനായി ദാഹിച്ചു
പക്ഷേ എങ്ങും വരള്‍ച്ചയായിരുന്നു.....

നിന്‍റെ തത്വശാസ്ത്രങ്ങളെ ഞാന്‍ ഭയപ്പെട്ടിരുന്നു
എങ്കിലും നീ കൈനീട്ടിയപ്പോള്‍ ഞാനതില്‍ അമര്‍ത്തിപ്പിടിച്ചു
കൈകള്‍ നീ പിന്‍വിക്കുമെന്നറിഞ്ഞിട്ടും ഞാനമര്‍ത്തിപ്പിടിച്ചു
നീ കൈപറിച്ചുമാറ്റിയപ്പോള്‍‍ എന്‍റെയുള്ളം കയ്യില്‍ ‍ ചോര വാര്‍ന്നു

നിന്നെപ്പൊതിഞ്ഞുനില്‍ക്കുന്ന നിഗൂഡതയുടെ
വിടവില്‍നിന്നും വിഷകിരണങ്ങളാണ് വമിച്ചുകൊണ്ടിരുന്നത്
അതില്‍ നിന്നും നിന്നെ രക്ഷിക്കാന്‍ ഞാനെത്ര പാടുപെട്ടു!
വിഷകിരണങ്ങളോടാണ് നിനക്ക് പ്രിയമെങ്കില്‍
പിന്നെ ഞാനെന്തുചെയ്യാന്‍ ?

എങ്കിലും എന്‍റെ കണ്ണുനീരുപ്പെടുത്ത്
ഞാനാ വിടവുകള്‍ അടച്ചുവെയ്ക്കുകയാണ്
ഇനി വരാനിരിക്കുന്ന ഒരു മഴവരെയെങ്കിലും
നിനക്ക് വിഷദംശമേല്‍ക്കാതിരിക്കാന്‍
ഒരിക്കലെങ്കിലും....

2009, ജനുവരി 7, ബുധനാഴ്‌ച

Please interpret My Dream.........


ഈ സ്വപ്നം കാണലെന്നാല്‍ ചിലപ്പോഴൊക്കെ നല്ല രസമുള്ള ഏര്‍പ്പാടാണ് ചിലപ്പോഴാകട്ടെ ചില ഉത്തരമില്ലാത്ത ചോദ്യങ്ങളും അതിലും വലിയ ആകുലതകളുമായി സ്വപ്നം ദിവസത്തെത്തന്നെ നഷ്ടപ്പെടുത്തിക്കളയും.

ഇന്നലെ കണ്ട ഒരു സ്വപ്നത്തെക്കുറിച്ച് വൈകീട്ടോളം ഞാന്‍ ചിന്തിച്ചു. ജോലി ചെയ്യുന്നതിനിടെ വീണ്ടും വീണ്ടും ആ സ്വപ്നമിങ്ങനെ അസ്വസ്ഥതയുണ്ടാക്കുന്നു. ആര്‍ക്കെങ്കിലും എന്‍റെ സ്വപ്നത്തെയൊന്ന് വ്യാഖ്യാനിക്കാമോ?

സ്വയം വ്യാഖ്യാനിക്കാന്‍ ഞാനൊരുപാട് ശ്രമിച്ചു, ഫ്രോയ്ഡിന്‍റെയും യുങിന്‍റെയും പിന്നാലെ കുറേദൂരം സഞ്ചരിച്ചു. നോ രക്ഷ. ഇനി സ്വപ്നത്തെക്കുറിച്ച് പറയാം. കുറച്ചുനാളായി ഉറക്കം കിട്ടാത്തതിനാല്‍ ഡോക്ടര്‍ തന്നെ ഉറക്കഗുളിക വിഴുങ്ങിയാണ് ഞാന്‍ രാത്രിയെ വരവേല്‍ക്കുന്നത്.....

സ്വപ്നം തുടങ്ങിയത് ഒരു തീവണ്ടിയാത്രയിലാണ്. പാളത്തില്‍ നിന്നും തീവണ്ടി ചെങ്കല്ല് വെട്ടിയുണ്ടാക്കിയ നേരിയ പാതിയിലേയ്ക്ക് മാറി യാത്രതുടരുന്നു. ഇരുവശത്തും ചെങ്കുത്തായി വെട്ടിയിറക്കിയിരിക്കുന്നു, താഴെ സമതലം, ആദ്യമൊന്നും സമതലത്തിലെ ദൃശ്യങ്ങള്‍ വ്യക്തമായിരുന്നില്ല.

പിന്നീട് ഇതിന്‍റെ ഒരു ഭാഗത്ത് വെള്ള തുണി തലവഴി ഇട്ട് മൂടി ആള്‍ രൂപങ്ങല്‍ നിന്ന് പതിയെ ഒരേ താളത്തില്‍ ഇളകുന്നു. മറുവശത്ത് നിറയെയുണ്ടായിരുന്ന മുളങ്കാടുകള്‍ വെട്ടിമാറ്റിയതിന്‍റെ കുറ്റികള്‍ മാത്രം, അവിടവിടെ ചില തീക്കുണ്ഡങ്ങളും...

വണ്ടി നീങ്ങിക്കൊണ്ടിരിക്കെ നല്ല കരിക്കറുപ്പു നറത്തിലുള്ള ചുവന്ന മുണ്ടുമാത്രം ധരിച്ച ഒരു മെലിഞ്ഞ പുരുഷന്‍ ഓടിക്കൊണ്ടിരിക്കുന്നു. അയാള്‍ക്കു പിന്നാലെ വടിയുമായി ഒരു ദൃഢഗാത്രനും. ഇയാളെ പേടിച്ചാണ് മുന്നിലുള്ളയാള്‍ ഓടുന്നത്. മുളങ്കുറ്റികള്‍ക്ക് മുകളിലൂടെ ഓടി ആ മെലിഞ്ഞയാളുടെ കാലുകളില്‍ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു.

നോക്കി നോക്കി നില്‍ക്കേ ആ ദൃശ്യം കാണാന്‍ കഴിയാതായി. മുളങ്കുറ്റികള്‍ക്ക് മുകളിലുള്ള ചോരപ്പാടുകള്‍ മാത്രം വളരെ വ്യക്തതയോടെ കാണായിരുന്നു. പൊടുന്നനെ കംപാര്‍ട്മെന്‍റിനുള്ളില്‍ പുകനിറയുന്നു..... ഞാന്‍ തനിച്ചാവുന്നു... ശ്വാസം മുട്ടി കണ്ണുകള്‍ തുറിക്കുന്നു... കഴുത്തില്‍ മുറുകെപ്പിടിച്ചുകൊണ്ടാണ് ഞാന്‍ ഉണര്‍ന്നുപോയത്.

സമയം രണ്ടര ഒരു വല്ലാത്ത ശ്വാസം മുട്ടല്‍, വെള്ളം കുടിച്ചു രക്ഷയില്ല. ആകാശം കാണണമെന്ന് വല്ലാത്ത ഒരു തോന്നല്‍, കൂടെ മുറിയില്‍ ഉറങ്ങിക്കിടക്കുന്നവരെ ഉണര്‍ത്താതെ ഞാന്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി കണ്ണു നിറയെ ആകാശം കണ്ടു.

മെല്ലെ നീങ്ങിക്കൊണ്ടിരിക്കുന്ന മേഘങ്ങള്‍ പേടിപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ വീണ്ടും മുറിയില്‍ക്കയറി തലവഴി മൂടിപ്പുതച്ച് ഉറങ്ങാന്‍ ശ്രമം തുടങ്ങി.... എന്താണീ സ്വപ്നത്തിന്‍റെ അര്‍ത്ഥം????????

2009, ജനുവരി 3, ശനിയാഴ്‌ച

കെഫേ ഡോറിനടിയിലെ കാലുകള്‍!!!

വിചിത്രമെന്നല്ലാതെ എന്തുപറയാനാണ്‌ ഒന്ന്‌ കബ്ബണ്‍ പാര്‍ക്കിലേയ്‌ക്കോ ലാല്‍ബാഗിലേയ്‌ക്കോ ഇറങ്ങിയാല്‍ ഒരു ഒളിവും മറവുമില്ലാതെ പലതും കാണാന്‍ കഴിയുന്ന നഗരത്തില്‍ കെഫേയ്‌ക്കുള്ളില്‍ ഒളിഞ്ഞുനോക്കി ആസ്വദിക്കുക. കേട്ടുകഴിഞ്ഞപ്പോള്‍ ഒരോരുത്തരുടെ അധ്വാനശീലമെന്നേ ഞങ്ങള്‍ക്ക്‌ പറയാന്‍ തോന്നിയുള്ളു.

എന്റെ കൂട്ടുകാരിയും ബാംഗ്ലാദേശികാമുകനുമാണ്‌ കഥയിലെ കേന്ദ്രകഥാപാത്രങ്ങള്‍. തെക്കന്‍ കേരളത്തിലെ വളരെ യാഥാസ്ഥിതികമായ ഒരു മുസ്ലിം കുടുംബത്തിലെ മൂത്തമകളാണ്‌ നായിക.(ആരെങ്കിലും തിരിച്ചറിഞ്ഞ്‌ വീട്ടുകാര്‍ അവളെപ്പിടിച്ച്‌ കെട്ടിച്ചാല്‍ ഒരു ഇന്റര്‍ കണ്ട്രി മാര്യേജ്‌ കാണാനുള്ള ഞങ്ങളുടെ ചാന്‍സ്‌ നഷ്ടമാകുമെന്നതിനാല്‍ അവളുടെ പേര്‌ ഞാന്‍ പറയില്ല :-) ). നായകനാകട്ടെ പഠിയ്‌ക്കാനായി ഇന്ത്യയിലെത്തിയ ഒരു ബംഗ്ലാ മുസ്ലിം പൗരനും.

കാര്യം അതിര്‍ത്തി പ്രശ്‌നമായതുകൊണ്ടതന്നെ കെട്ടുനടക്കുമോയെന്ന കാര്യത്തില്‍ ഇരുവര്‍ക്കും നല്ല ഉള്‍ഭയമുണ്ട്‌. ഈ ഉള്‍ഭയം ഇടക്കിടെ ഇരുവര്‍ക്കുമിടയില്‍ വന്‍ കലാപങ്ങളായി തലപൊക്കാറുമുണ്ട്‌. കണ്ണീരിനും മൂക്കുചീറ്റലിനും ഞങ്ങള്‍ സഹമുറിയത്തികള്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുമ്പോഴാണ്‌ പലപ്പോഴും കലാപങ്ങള്‍ കെട്ടടങ്ങിയിട്ടുള്ളത്‌. ചിലപ്പോഴൊക്കെ അതിര്‍ത്തി രക്ഷാസേനയെ ഇറക്കേണ്ടിവരും എന്നുവരെ തോന്നിപ്പോയിട്ടുണ്ട്‌.

രണ്ടുപേര്‍ക്കും സംസാരിക്കാന്‍ ഒരു പോലെ അറിയുന്നത്‌ ഇംഗ്ലീഷ്‌ ഭാഷ മാത്രമേയുള്ളുവെങ്കിലും തെറിവിളികള്‍ക്ക്‌ യാതൊരു കുറവുമില്ല. സ്‌നേഹത്തിന്‌ ഭാഷയില്ലെന്നതുപോലെ തെറിയും ഭാഷയ്‌ക്കതീതമാണെന്ന്‌ ഇരുവരും തെളിയിച്ചുകൊണ്ടിരിക്കുകയുമാണ്‌( തെറിയെന്നുദ്ദേശിച്ചത്‌ കുത്താ, കുത്തി.... എന്നിങ്ങനെമാത്രം എന്റെ കൂട്ടുകാരിയെക്കുറിച്ച്‌ അരുതാത്തത്‌ ചിന്തിയ്‌ക്കരുത്‌).

ഈയിടെ ജോലികിട്ടി(രണ്ടുപേരും തൊഴില്‍ രഹിതരാണ്‌) സാലറി ചിലവിടുന്ന കാര്യം പ്ലാന്‍ ചെയ്യുന്നതിനിടെ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടു. ബാങ്ക്‌ ലോണും കാര്യങ്ങളും കുടുംബത്തിനോടുള്ള ഉത്തരവാദിത്തവും പറഞ്ഞ്‌ നല്ല അസ്സല്‍ വാഗ്വാദങ്ങള്‍. പ്രശ്‌നം സാധാരണപോലെ കെട്ടടങ്ങിയില്ല.

രണ്ടുമൂന്നുദിവസം ഫോണില്ല, വിളിയില്ല... പക്ഷേ നാലാംദിവസം പുള്ളിക്കാരന്‍ വിളിച്ചു, പുള്ളിക്കാരത്തി ഫോണെടുത്തു...'' മറുതലയ്‌ക്കല്‍ നിന്ന്‌ രണ്ടാലൊന്ന്‌ തീരുമാനിയ്‌ക്കണം ഒന്നുകില്‍ മുന്നോട്ട്‌ അല്ലെങ്കില്‍ വേര്‍പിരിയല്‍.. ''എല്ലാം സംസാരിച്ച്‌ തീരുമാനിക്കൂ എന്നുപറഞ്ഞ്‌ ഞങ്ങള്‍ മറ്റുള്ളവര്‍ അവളെ അനുഗ്രഹിച്ചയച്ചു.

ഞങ്ങളെല്ലാം ഒരുപോലെ സ്വപ്‌നംകണ്ട ഒരു ബംഗ്ലാ-കേരളക്കല്ല്യാണം മുടങ്ങിയേയ്‌ക്കുമോ എന്നുവരെ സംശയിച്ചു. പക്ഷേ നേരില്‍ക്കണ്ടപ്പോള്‍ കാര്യങ്ങളൊക്കെ ശുഭം. അടുത്ത പരിപാടി ഫുഡ്ഡടി.(ബംഗ്ലാദേശിയാണെങ്കിലും സാമ്പാറൊഴിച്ച്‌ ഉണ്ണുന്നതിലാണ്‌ പുള്ളിക്കാരന്‌ കമ്പം) അതും കഴിഞ്ഞ്‌ ഇത്തിരി ഓര്‍ക്കൂട്ടില്‍ത്തപ്പാമെന്ന്‌ കരുതി രണ്ടുപേരും ഒരു ഇന്റര്‍നെറ്റ്‌ കെഫേയിലേയ്‌ക്ക്‌.
രണ്ടുപേരും തൊഴില്‍ രഹിതരാണെന്ന്‌ നേരത്തേ പറഞ്ഞല്ലോ. അതുകൊണ്ടുതന്നെ പത്തുരൂപകൊടുത്ത്‌ ഒരേ ക്യൂബിക്കിളിലിരുന്ന്‌ ബ്രൗസിംഗാവാമെന്ന്‌ തീരുമാനിച്ച്‌ അകത്തുകയറി. മാത്രവുമല്ല ഓര്‍ക്കൂട്ടില്‍ ആരാധകര്‍ അയയ്‌ക്കുന്ന സ്‌ക്രാപ്പുകള്‍ ഒറ്റയ്‌ക്കുകയറിത്തപ്പി കുണ്‌ഠിതപ്പെടുന്നതും ഒഴിവാക്കാമല്ലോ.

നെറ്റില്‍ സമയം നീങ്ങുന്നു, കാമുകന്റെ ഊഴമായപ്പോള്‍ അവള്‍ വെറുതെ ഹാഫ്‌ ഡോറിനടിയിലൂടെ പുറത്തേയ്‌ക്ക്‌ കണ്ണോടിച്ചു. വളരെ പ്രയാസപ്പെട്ട്‌ എന്തിനോ യത്‌നിക്കുന്നപോലെ രണ്ടു കാലുകള്‍, നില്‍ക്കുകയല്ല ഇരുക്കുകയുമല്ല, എന്നാല്‍ ഇതുരണ്ടുകൂടിയാണെന്ന്‌ പറയാനും കഴിയില്ല, അവള്‍ സീറ്റില്‍ നിന്നും കുനിഞ്ഞ്‌ വാതിലിനടിയിലൂടെ നോക്കി.
അവളുടെ തന്നെ രീതിയില്‍പ്പറഞ്ഞാല്‍ 'ഉള്ളിലൊരാന്തല്‍ ഒരുത്തനങ്ങനെ നോക്കി ആര്‍മാദിക്കുന്നു. എന്തോ കാണാനാ ഇവനിങ്ങനെ'യെന്നും പിറുപിറുത്ത്‌ അവളവനെയും പിടിച്ചുവലിച്ച്‌ പുറത്തെത്തി.

കാര്യമനസ്സിലാകാതെ പകയ്‌ക്കുന്ന അവന്‌ അത്യദ്ധ്വാനം ചെയ്‌ത്‌ ക്ഷീണിച്ച്‌ ഒന്നിരിക്കാന്‍ പോലും കഴിയാത്ത ചേട്ടനെ ചൂണ്ടി അവള്‍ കാര്യം പറഞ്ഞു. പുള്ളിക്കാരന്‌ രക്തം തിളച്ചു. വളരെ മാന്യമായി അകത്തിരുന്ന്‌ ബ്രൗസ്‌ ചെയ്യുന്ന പ്രായപൂര്‍ത്തിയായ ആണിനെയും പെണ്ണിനെയും ഒളിഞ്ഞുനോക്കുകയോ ദേഷ്യത്തിനിടെ അവന്‌ വന്നത്‌ ശുദ്ധ ഹിന്ദി അവസാനം പറഞ്ഞതേ അവള്‍ക്ക്‌ മനസ്സിലായുള്ളു. ക്യാ ഭായീ!!!!!!!?????? അതുമാത്രം....(ഹിന്ദിയിലോ ബംഗാളിയിലോ വേണ്ടത്രേ വിവരമുണ്ടാക്കാഞ്ഞത്‌ വലിയ അബദ്ധമായിപ്പോയെന്ന്‌ കഥയ്‌ക്കിടെ അവള്‍ നിരാശപ്പെടുകയും ചെയ്‌തു)

മാന്യമായി വസ്‌ത്രംധരിച്ച്‌ കെഫെയില്‍ സീന്‍ കാണാനെത്തിയ കൗണാന്‍ നല്ല സുന്ദരനായ ചേട്ടന്‍ നാറിനാണം കെട്ട്‌. അവളുടെഭാഷയില്‍ പറഞ്ഞാല്‍ 'ചള്ളിച്ചളമായി വിളറി വെളുത്ത്‌ നാണംകെട്ട്‌...ദേണ്ടെ കിടക്കുന്നു'.

കാമുകന്റെ തെറിവിളി നീണ്ടു....കഫെയിലെ ആളുകള്‍ മുഴുവന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ചേട്ടന്‍ മെല്ലെ രംഗത്തുനിന്നും തടിയൂരി. ആ രംഗമൊന്ന്‌ കാണാന്‍ കഴിഞ്ഞില്ലല്ലോ ദൈവങ്ങളേയെന്നായിരുന്നു കഥ കേട്ടുകഴിഞ്ഞ്‌ മുറിയിലുയര്‍ന്ന ആരവം.
എന്തായാലും ഇത്രയും അദ്ധ്വാനിക്കാന്‍ തയ്യാറുള്ള യുവഹൃദയങ്ങള്‍ ബാംഗ്ലൂരിലുണ്ടെന്ന്‌ കേട്ട് ഞങ്ങള്‍ കുളിര് കോരി!!!!!!!!