2010, ജൂലൈ 28, ബുധനാഴ്‌ച

മരണം; അല്ല പ്രണയം

കറുത്തപക്ഷത്തില്‍,
ഉലഞ്ഞാടുന്ന,
മരത്തലപ്പുകള്‍ക്കിടയിലൂടെ,
നിന്നെ കാണുകയാണ്.
കുനിഞ്ഞിരുന്ന വിതുന്പുന്ന,
ഒരു നിഴല്‍പോലെ.....

പേരിഷ്ടമില്ലെന്ന നിന്റെ പിറുപിറുക്കല്‍,
കേള്‍ക്കുന്നുണ്ട്, ഇടയ്ക്കുയരുന്ന
നെടുവീര്‍പ്പിനുള്ളില്‍ ഉറഞ്ഞുകൂടുന്ന,
അമര്‍ഷധ്വനികളും....

പേരെന്തുമാവട്ടെ,
എത്രപേര്‍ നിന്നെ
പ്രണയിച്ച് അടുത്തുകൂടുന്നു,
ഒരുവട്ടം വന്നപ്പോള്‍
ഞാനോര്‍ക്കുന്നു,

പച്ച ജാലകവിരിയുള്ള മുറിയ്ക്കുള്ളില്‍
കടന്നുവന്ന് മോഹിപ്പിച്ച്
കൂടെവിളിച്ച്, പിന്നെ
നരച്ചൊരു വരാന്തയില്‍വച്ച് ,
പാതിവഴിയില്‍ കൈവിടുവിച്ച്,
കളഞ്ഞിട്ടു പോയത്......

‍ഞാനിനിയും വരുകയാണ്,
വീണ്ടും നീ ജാലകം തുറന്ന്,
നല്ലനേരംനോക്കി കൈപിടിച്ചേറ്റി...
കൂടെ ഇടതുഭാഗത്തായി,
ഇരുത്തുമെന്നോര്‍ത്ത്......

എന്തിനീ കണ്ണുനീര്‍?
മറന്നേയ്ക്കുക, മരണമെന്ന,
ആരോ തന്നൊരാ പേര്,
പ്രണയമെന്ന് ഞാനത് തിരുത്തുട്ടെ......
കറുത്തപക്ഷത്തില്‍
ചുവപ്പു കടുത്ത് കറുത്തുപോയ,
എന്റെ പ്രണയം........

2010, ജൂലൈ 16, വെള്ളിയാഴ്‌ച

വെളുത്ത രക്തം

വെളുത്ത രക്തബിന്ദുക്കളാണ്,
കുടിയിറക്കപ്പെട്ടവളെന്ന് അടയാളപ്പെടുത്തുന്നത്.
ഞാനറിയാതെയാണ്,
അടയാളങ്ങള്‍ വന്നുവീണത്.
അന്ന് ഇറക്കിവിട്ടപ്പോള്‍,
മുറിഞ്ഞ് പൊടിഞ്ഞിറ്റിയതാണിത്.....

വെറുതെയൊന്ന് താഴേയ്ക്ക് നോക്കു,
അവിടെ ആ വാതില്‍പ്പടിയിലുണ്ട്,
വെളുത്ത പൊട്ടുകളായി,
ഉണങ്ങിയൊട്ടിയിരിക്കുന്നു,
വെള്ളത്തിലലിയാത്തവിധം.....

അന്ന് അതിറ്റുവീണപ്പോള്‍,
വെള്ള നിറം കയ്യില്‍ തൊട്ടെടുത്ത്,
മുഖത്തു മിന്നിച്ച ഭാവങ്ങള്‍,
തേഞ്ഞുപഴകിയ,
ഒരു ക്ലീഷേയെ ഓര്‍മ്മപ്പെടുത്തി.....

പലവുരു കേട്ടുപഴക്കമേറിപ്പോയതാണ്,
ചെവി കൊടുക്കാതെ തിടുക്കത്തില്‍,
ഇറങ്ങാനൊരുങ്ങിയപ്പോഴാണ്,
കൈത്തലത്തില്‍ കുരുക്കി,
ഇറയത്ത് കെട്ടിയിട്ട ഇരുന്പു ചങ്ങല,
ഒരു ചോദ്യമെറിഞ്ഞു തന്നത്......

തന്നേ പൊട്ടിച്ചുകൊള്‍കെന്ന നിന്റെ,
ദുശ്ശാഠ്യത്തിന് മുന്നില്‍ വിറച്ചുകൊണ്ടീ,
വലം കൈ പകരം കൊടുത്താണ്,
ഒടുക്കം ഞാനിറങ്ങിയത്.....
അപ്പോഴാണ് അവിടമാകെ ഇറ്റുവീണത്,
ആ വെളുത്ത അടയാളങ്ങള്‍......

ഇപ്പോഴും പൊടിഞ്ഞു തൂവുകയാണ്,
കുടിയറക്കപ്പെട്ടുവെന്ന്,
എല്ലായിടത്തും അടയാളപ്പെടുത്തിക്കൊണ്ട്,
ഇറ്റുവീഴുകയാണ്....
ഈ വെളുത്ത രക്തബിന്ദുക്കള്‍.....

2010, ജൂലൈ 6, ചൊവ്വാഴ്ച

ഉടയുന്ന ചിത്രങ്ങള്‍

ഏറെ ആര്‍ദ്രമെന്ന് തോന്നിയ്ക്കുന്ന,
ചില പറച്ചിലുകള്‍ക്കൊടുവില്‍,
ഒരു വാക്കു തട്ടി,
പഴയൊരു ചിത്രം കണ്ണില്‍ നിന്നൂര്‍ന്ന്,
നെഞ്ചില്‍ വീണ് ചിതറിയുടയുന്നു.....

പിന്നെ പഴമണമുള്ളൊരു കാറ്റില്‍
വീണ്ടുമെത്തുന്നു
ചില ദിശതെറ്റിയ വാക്കുകള്‍
കല്ലുകളുടെ വേഗത്തില്‍
പഴയ ചിത്രങ്ങളില്‍ച്ചെന്ന് തറഞ്ഞ്
ചിതറിച്ചുടയ്ക്കുന്നു

പറയുന്നുണ്ട്, ചില വാക്കുകള്‍
ചില്ലിട്ടുവച്ചേയ്ക്കരുതെന്ന്,
കണ്ണിലും മനസ്സിലും,
വെറുതെ മാറാല തൂങ്ങുന്ന,
ഭിത്തിയില്‍പ്പോലും.....

വീണ്ടും വീണ്ടും പറയുന്നുണ്ട്,
വീണ്ടുമിങ്ങനെ പഴമണമേറ്റി,
കാറ്റടിയ്ക്കുമെന്ന്.....
ദിക്കറിയാതെയാവും കാറ്റെത്തുക
ദിശയറിയാതെ വാക്കുകളുമെന്ന്....

എന്നുമിങ്ങനെ, ഇതാ....
അലിഞ്ഞുതീര്‍ന്നേയ്ക്കുമെന്ന്,
തോന്നിയ്ക്കുന്ന ചില ആദ്രതകള്‍
അവയ്ക്കിടയിലാണ്
മുരള്‍ച്ചയുമായി വാക്കുകളെ
വേര്‍പെടുത്തിയെടുത്ത്
വീണ്ടും വീണ്ടും
കാറ്റുവന്നെത്തുന്നത്.................