2010, ഫെബ്രുവരി 22, തിങ്കളാഴ്‌ച

ചിലനേരത്ത്








ഇടക്കിടെ ഒരെത്തിനോട്ടം പോലെ
വാതില്‍പ്പാളികള്‍ ശബ്ദമില്ലാതെ തുറന്ന്
ഓര്‍മ്മകള്‍ തപിയ്ക്കുന്ന
ഈ വിശാലതയിലൂടെ
മാറാലകള്‍ നീക്കി
വെറുതെ നടക്കട്ടെ.....

കോണുകളിലിരന്നാരോ പിറുപിറുക്കുന്നു
മാറ്റൊലികൊണ്ട് കാറ്റിനൊപ്പം
അലിഞ്ഞില്ലാതാവുന്ന ചില നെടുവീര്‍പ്പുകള്‍
നേര്‍ത്തു നനഞ്ഞ ചില നിശ്വാസങ്ങള്‍

നേരംകെട്ട നേരത്ത്
അപഥസഞ്ചാരമെന്ന് പിറുപിറുത്ത്
അമ്മ തിരിഞ്ഞുകിടന്നു
സമയമേറെയായെന്ന് അച്ഛന്‍ ചുമച്ചറിയിച്ചു
പക്ഷേ സഞ്ചരിക്കാതെയെങ്ങനെ?

ഓര്‍മ്മകളുടെ നേര്‍ത്ത നൂലുകള്‍
ഇഴപിരിച്ചെടുത്ത് ഊഞ്ഞാല്‍കെട്ടിയാടി
മഴക്കാലങ്ങളില്‍ നിന്നും വേനലിലൂടെ
ശിശിരത്തിലേയ്ക്കും വസന്തത്തിലേയ്ക്കും
കാറ്റിനേക്കാള്‍ വേഗത്തിലാടിയെത്തി
വീണ്ടും ഇവിടെ ഈ ഇടനാഴിയില്‍
കിതച്ചിരിക്കയാണ്

പേരറിയാത്ത ഭൂരൂപങ്ങളില്‍
വെയിലും മഴയുമേല്‍ക്കാതെ
ചില ഭൂതകാലങ്ങള്‍
നിര്‍വ്വികാരം പൊഴിച്ച്
നിഴലനക്കം പോലുമില്ലാതെ
വര്‍ത്തമാനത്തിലും നിശ്ചലമായിരിക്കുന്നു

മാറാലതട്ടി അടുക്കിവെയ്ക്കുകയാണ്
കാറ്റു കടന്നുവരാത്തകോണുകളില്‍
മഴച്ചാറ്റലെത്താത്ത അകത്തളങ്ങളില്‍
മാറ്റമില്ലാതെ സൂക്ഷിച്ചു വയ്ക്കുകയാണ്

ഇടക്കിടെ അസമയങ്ങളില്‍
വിരുന്നെത്തിടാമെന്നൊരു
വാക്കുമാത്രം പകര്‍ത്തിവച്ച്
ഇപ്പോഴിറങ്ങുകയാണ്

ഇടയ്ക്കീ തപിയ്ക്കുന്ന കൊടുമുടികള്‍
തനിയെ കയറിയിറങ്ങി
വീണ്ടും ഓര്‍മ്മകളുടെ
ഈ വിജന താഴ്വാരങ്ങളില്‍
തനിച്ച് നടക്കാതെ
എങ്ങനെ കാലം കഴിയ്ക്കാന്‍?

2010, ഫെബ്രുവരി 11, വ്യാഴാഴ്‌ച

വേനല്‍മഴ










നെഞ്ചില്‍ കനല്‍ നീറ്റിയാണീ ഇരിപ്പ്
മറഞ്ഞുപോകുന്ന പോക്കുവെയില്‍
നോക്കി മോഹിച്ചിരിയ്ക്കവേ,
നടന്നുപോയതാണ്, യാത്ര പറയാതെ

ഇരുളിറങ്ങിപ്പരന്നപ്പോഴും
വെറുതെയൊരു പിന്‍വിളി മോഹിച്ചെത്രനാള്‍
ഇരുളിനും പകലിനുമുണ്ടായിരുന്നു പറയാന്‍
നാനാര്‍ത്ഥങ്ങള്‍ പേറുന്ന വാക്കുകള്‍
വെയിലില്‍ തിളച്ചുരുകി,
മഴയില്‍ പടര്‍ന്നൊലിയ്ക്കുന്ന,
പഴയ വെറുംവാക്കുകള്‍....

ഇപ്പോഴിവിടെ ഇരുളം പകലും
മിണ്ടാന്‍ കഴിയാതെ നിശ്ചലം
പഴയ പാഴ്വാക്കുകളുടെ സഞ്ചി
ദൂരെ വലിച്ചെറിഞ്ഞിവിടെ
തനിച്ചിരിക്കുന്പോഴാണ്
വീണ്ടും നിനച്ചിരിക്കാതെ ഈ മഴ,
ഒരു വേനല്‍മഴ.....

ആകെ നനച്ച് കുളിര്‍കോരി
തണുപ്പു പരക്കുന്ന
നാട്ടിടവഴികളില്‍ കൂട്ടുനടന്ന്
പഴയ കനല്‍ക്കടലുകള്‍ ഓര്‍ത്തെടുത്ത്
ഇപ്പോഴുമെരിയുന്ന കനലുകളില്‍
മഴത്തുള്ളികള്‍ കുടഞ്ഞ് , കെടുത്തി

എന്നെ നീ നിന്നിലേയ്ക്ക് പടര്‍ത്തുകയാണ്
ചായക്കൂട്ടുകളുടെ അകന്പടികളില്ലാതെ
വെറും കറുപ്പിലും വെളുപ്പിലും ചാലിച്ച
ഒരു നേര്‍രേഖയായി, പകര്‍ത്തിവയ്ക്കുകയാണ്

വീണ്ടും തണുപ്പേറ്റി
മഴപെയ്തുവരുന്നുണ്ട്
ഈ മരത്തണലിലും
മഴ പെയ്യുകയാണ് എങ്കിലും
കൈകളാല്‍ കാത്തുവച്ചിട്ടുണ്ടീ
നേര്‍ത്ത ഒറ്റവരയെ...
പടര്‍ന്നലിഞ്ഞു പെയ്തുപോകാതെ...
പെയ്തൊഴിഞ്ഞുപോകാതെ...