poem എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
poem എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012, നവംബർ 5, തിങ്കളാഴ്‌ച

മഴയുടെ പശ്ചാത്തലത്തിലെ ചായകുടി ഓര്മ്മിപ്പിയ്ക്കുന്നത്

മഴ പെയ്യുമ്പോള് ഊതിയൂതിക്കുടിയ്ക്കുന്ന
കട്ടന്ചായയുടെ
ഓരോ കവിളിനിടയിലുമുണ്ട്
പണ്ട് പണ്ട് ആര്ത്തലച്ചുപെയ്ത
മഴകളില്
എത്രയോ പല്ലുകള്ക്കിടയില്
അമര്ന്നു ഞെരിഞ്ഞ
വറുത്ത കറിക്കടലകളുടെ മുറുമുറുപ്പ്........

അതിനിടയിലെവിടെയോ ഉണ്ടാകും
മഴത്തണുപ്പില്
നേര്യതിന് തലപിടിച്ച് മാറിലേയ്ക്കടുപ്പിച്ച്
ചൂടുകായുന്ന ചിത്രം ഉള്ളില് വരച്ച്
മടിച്ചിരിയ്ക്കാന് കൊതിച്ചിട്ടും
ആര്ക്കൊക്കെയോ
മഴ കൊഴുപ്പിയ്ക്കാനായി
തണുത്ത നിലത്ത്
ചെരുപ്പിടാതെ നിന്ന്
കടലവറുക്കേണ്ടിവന്ന വല്യമ്മയുടെ
നിരാശ, അമര്ഷങ്ങള്.......

നിരാശയെ ഊതിപ്പുകച്ചാവും
വല്ല്യമ്മ
പൂമുഖത്തെ വെടിവട്ടക്കാര്ക്ക്
കറുത്ത കുത്തുകളുള്ള
ചായപ്പാത്രത്തില്
മധുരം തെറ്റിച്ച്
കൊടുങ്കാറ്റുകളെക്കൂടി ആറ്റിച്ചേര്ത്ത്
തൊണ്ടപൊള്ളുമാറ് ചൂടുള്ള
കട്ടന്ചായകള്
പകര്ന്നത്.......

ചൂടോര്ക്കാതെ
അമര്ഷക്കൊടുങ്കാറ്റുകളുറങ്ങുന്ന
ചായ തിടുക്കത്തില് മൊത്തി-
യെത്രയോ നാവുകളാവും
ഓരോ മഴക്കിടയിലും
പൊള്ളിക്കുമിളിച്ചത്.....

ഉള്ളുകൊണ്ട് തിളച്ചുമറിയുന്നൊരു
രോഷലായനിയാണ്
പല്ലുകള്ക്കിടയില്
കിറുകിറെന്ന് പ്രതിഷേധിയ്ക്കുന്ന
കടലകള്ക്കൊപ്പം
ഇറങ്ങിയിറങ്ങിപ്പോകുന്നതെന്ന്
അവരിലാരെല്ലാം ആരെല്ലാം
തിരിച്ചറിഞ്ഞിട്ടുണ്ടാകും.........

2012, മാർച്ച് 9, വെള്ളിയാഴ്‌ച

ചുവന്നമഴ........

ചുവന്നമഴയാണ്........!
ചോരത്തുള്ളികള്‍ ഇറ്റിയിറ്റിയൊരു
പുഴയായി താഴേയ്ക്ക് ഒഴുകുകയാണ്....
ചോരപ്പുഴയുടെ ഉറവിടം തേടി,
വലിയൊരാള്‍ക്കൂട്ടം,
കുന്നുകയറിയെത്തുന്നുണ്ട്........

ഇന്നലെയീ കുന്നുകയറുന്പോള്‍,
തുടങ്ങിയതാണ്,
ഈ ചുവന്ന പെയ്ത്ത്,
ഇന്നീ നേരംവരെ നിലയ്ക്കാതെ.......

അവര്‍ കണ്ടെത്തും,
താഴ്വരയില്‍ ഭീതിവിതച്ച്,
ചോരമഴപെയ്യിച്ചവളെ
അവര്‍ തിരിച്ചറിയും.....

ധമനികളില്‍ തുള വീണ്,
എന്‍റെ പ്രണയമാണ് പെയ്യുന്നതെന്ന്,
പറഞ്ഞാല്‍, അവരെന്നെ
ഈ ആത്മഹത്യാ മുനന്പില്‍ നിന്നും
താഴേയ്ക്കു തള്ളുമെന്നുറപ്പ്

അതിന് മുന്പേ ,
ഇറ്റിവീഴുന്ന ഈ ചുവന്ന തുള്ളികളില്‍,
ഞാന്‍ തിരയുകയാണ് നിന്‍റെ മുഖം,
അതിന്‍റെ പ്രതിബിംബം,
ഇല്ല ഒരുതുള്ളിയില്‍പ്പോലുമില്ല...

അതുവളരെപ്പണ്ടേ,
എന്‍റെ ഹൃദയത്തില്‍വീണ ദ്വാരത്തിലൂടെ,
ഊര്‍ന്നുപോയിരിക്കണം,
അതില്‍പ്പിന്നെയാകാം ധമനികള്‍,
പ്രണയം പെയ്യിച്ചുകളയാനുറച്ചത്.....

അവരിങ്ങടുത്തെത്തി......
അവസാനതുള്ളി പ്രണയവും
സിരയില്‍ നിന്നും ഊര്‍ന്നുപോവുകയാണ്........
വെറുമൊരു കയ്യകലത്തിലാണ്
അവരിലൊരാള്‍................

അവസാന നിശ്വാസമെടുക്കുകയാണ്........
ഒരിക്കല്‍ക്കൂടി നിന്‍റെ ഗന്ധം
വേര്‍തിരിച്ചെടുക്കാന്‍....
ഇല്ല!
എനിയ്ക്ക് ചുറ്റം ചോരച്ചൂരല്ലാതെ
മറ്റൊന്നുമില്ല!

ഏതൊക്കെയോ കൈകള്‍ അടുത്തുവരുകയാണ്
ഞാന്‍ മറയുകയാണ്
ആത്മഹത്യാമുനന്പിന്‍റെ പേര് ഒരിക്കല്‍ക്കൂടി
അന്വര്‍ത്ഥമാക്കിക്കൊണ്ട്
പ്രണയം വറ്റിയ ഒരാത്മാവുമാത്രമായി.......

2012, മാർച്ച് 6, ചൊവ്വാഴ്ച

കവിത

പാതിരകഴിയുന്പോഴും,
ഉറങ്ങാതെ കിടന്നാണ്,
പുതിയൊരു കവിത,
ഉള്ളില്‍ കുറിച്ച്,
പലവട്ടം താലോലിച്ച്,
തലക്കെട്ടിടാന്‍ തുടങ്ങുന്നത്.............

അപ്പോള്‍, ഒരുറക്കം കഴിഞ്ഞ്,
മറുവശത്തുനിന്നിഴഞ്ഞ് നീയെത്തുന്നു....
പിന്നെ നിന്‍റെ നിശ്വാസത്തിന്‍റെ
ഗതിവേഗങ്ങളില്‍,
കവിത നിശ്ചലമിരുന്ന് വെറുങ്ങലിക്കുന്നു.................
ഒടുക്കം പറിഞ്ഞകന്ന്,
വേനലിനെ ശപിച്ച്,
നീ വീണ്ടും മറ്റേയറ്റത്തേയ്ക്ക്..............

നെഞ്ചില്‍ നീ വടിച്ചിട്ട,
വിയര്‍പ്പില്‍,
ഉറക്കമിളച്ച് കുറിച്ചിട്ട,
കവിത തലക്കെട്ടഴിഞ്ഞ്,
നഗ്നമായി, നനഞ്ഞ് കുതിരുന്നു,
ഒടുക്കം നിലത്തിറ്റി ,
ചാണകത്തറയില്‍ പരക്കുന്നു............
കളഞ്ഞുപോയ കവിത സ്വപ്നം കണ്ടിനി,
നേരം വെളുപ്പിച്ചെടുക്കാം.........

2011, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

പൂര്‍ണവിരാമത്തിലേയ്ക്ക്

ഇരുണ്ട അകത്തളങ്ങളില്‍,
തേങ്ങി വിറച്ചൊരു കാറ്റ്....
പഴയ മാറാലകളില്‍,
മുഖം ചേര്‍ത്തു വിതുന്പുന്ന,
മൃത സ്മരണകളില്‍
ഒരു ചെറുതലോടലായി
വെറുതേ വേച്ചു വീശുന്നു.....

ദിക്കറിയാതെയലഞ്ഞൊ-
ടുക്കമീ പ്രണയം,
ഉള്‍ച്ചൂടേറ്റ്, മരണവേദനയില്‍,
കണ്ണീരായൊഴുകി,
ഉപ്പു പൊടിഞ്ഞ,
ചാലായുണങ്ങിക്കിടക്കുന്നു....

ഇനിയുമുണ്ട് വേപഥുപൂണ്ട
അടയാളങ്ങള്‍,
നിനക്കൊരിക്കലും വഴിതെറ്റാതിരിക്കാന്‍
നിരനിരയായി ഒരുക്കിവച്ചിരിക്കുന്നു.....
മുറ്റത്തുണ്ട് വേദനകളുടെ
ചില പടുമുളകള്‍,
മഴകാത്ത് വാടിക്കിടക്കുന്നു...

തെക്കേത്തൊടിയില്‍,
സ്വപ്നങ്ങളുടെ ചുടുകാട്...
അവിടെ ഇപ്പോഴുമുണ്ട്,
മുഴുവന്‍ മരിയ്ക്കാത്ത,
ചില സ്വപ്ന ശകലങ്ങള്‍....
വെറുതേ നീ വരുന്നതും കാത്ത്
കാലങ്ങളായി,
ചാരത്തില്‍ ഇടയ്ക്കൊന്ന് തിളങ്ങി,
ജീവനുണ്ടെന്ന് ഉറപ്പുവരുത്തുന്നു.....

ഇനി വെറുമൊരു തേങ്ങലിനു
മാത്രമേ ത്രാണിയുള്ളു
അതു ഞാനടക്കിപ്പിടിക്കുകയാണ്....
വെറുമൊരു തുള്ളിക്കണ്ണീരായി
എന്റെ പ്രണയം നിനക്ക് കൈമാറി
ഒന്നു ദീര്‍ഘമായ് തേങ്ങി
പിടച്ചിലില്ലാത്തൊരു പൂര്‍ണവിരാമത്തിലേയ്ക്ക്
ഞാന്‍ കാത്തിരിക്കയാണ്....

2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

കറുപ്പിലും വെളുപ്പിലും

ഇരുട്ടിലും വെളിച്ചത്തിലും
തീര്‍ത്ത കള്ളികളില്‍
ആരോ കരുവാക്കിക്കളിയ്ക്കുന്നു.......
മറുഭാഗത്തുണ്ട് വിജയി,
ആര്‍ത്തുചിരിച്ച് വിജയമുറപ്പിക്കുന്നു...
കള്ളക്കരുനീക്കങ്ങളാണ്,
ഉള്ളില്‍ ഒളിച്ചുവച്ചിരിക്കുന്ന
ഏതോ കിരാത ചിന്തയിലേയ്ക്കുള്ള
വഴിവെട്ടുകയാണ്
ഓരോ കരുക്കളും....

ഓരോ തോല്‍വിയിലും
കരുവിനാണു പഴി .....
ഗുരുത്വമില്ലെന്ന പഴി.......
കളികഴിഞ്ഞരങ്ങൊഴിയുന്പോള്‍
തനിച്ചാണ്, വെറുതേയീ
കറുത്ത കള്ളികളില്‍ മാത്രം വിരലോടിച്ച്
നാളത്തെ മത്സരം വരെ കാത്തിരിക്കണം....

ജീവിതം! കരുവാക്കപ്പെടല്‍തന്നെ
കറുപ്പം വെളുപ്പം,
ഭാഗ്യവും നിര്‍ഭാഗ്യവുമായി,
കളി തുടരുന്പോള്‍,
നടുക്ക് ആരോ നീക്കിവച്ചൊരു
കരുവായി നിന്ന്.......
ഞാന്‍ നീ പറഞ്ഞതോര്‍ക്കുകയാണ്.....
ജീവിതമെന്നാല്‍ തനിയെ!
കളിക്കളത്തില്‍,
ബാക്കിയാവുന്നൊരൊറ്റക്കരുവോളം
തനിച്ച് ......

2011, ഓഗസ്റ്റ് 21, ഞായറാഴ്‌ച

സ്വപ്നവേഴ്ച....!

രാത്രിമഴയുടെ കുളിരിനൊപ്പമാണ്....
കനത്ത കാലടികള്‍ അടുത്തേയ്ക്ക് വന്നത്,
കുത്തുവിളക്കിന്റെ നേര്‍ത്ത വെളിച്ചത്തിലാണ്.....
തറ്റുടുത്തിരിക്കുന്ന ഭീമശരീരം കണ്ടത്.....

പതുക്കെയെന്നെയെഴുന്നേല്‍പ്പിച്ചു-
കൊണ്ടാണടുത്തിരുന്നത്,
പരിചയപ്പെടല്‍ പോലുമില്ലാതെയാണ്
പറഞ്ഞുതുടങ്ങിയത്,
കഥകള്‍........
കുന്തി, അരക്കില്ലം, കര്‍ണ്ണന്‍,
ഹിഡുംബി, ഒടുവില്‍ പാഞ്ചാലപുത്രി.....
പിന്നെയെപ്പോഴോ കഥ നിലച്ചപ്പോഴാണ്
രണ്ടാമൂഴക്കാരനെന്ന ആത്മനിന്ദയുതിര്‍ന്നത്

കേട്ടിരിക്കവയ്യാതെയാണ്
ധീരമായൊരു പരിരംഭണത്തിന് മുതിര്‍ന്ന്
ശ്മശ്രുക്കള്‍ വളരാത്ത താടിയില്‍ത്തടവി
ചേര്‍ന്നിരുന്നത് .......
കാട്ടുപൂക്കള്‍ വീണ നദിക്കരയിലാണ്
ഒടുക്കം ഞാന്‍ തളര്‍ന്നുറങ്ങിയത്.......


ഫോണിന്റെ കിണുക്കം,
വല്ലാത്തൊരപശ്രുതിപോലെ
മധുരമായ തളര്‍ച്ചയിലേയ്ക്കുവന്നെന്നെ
ഉലച്ചുണര്‍ത്തി....

അങ്ങേത്തലയ്ക്കല്‍ നിന്റെ ശബ്ദം!
അകമേ വിറച്ചുകിടുങ്ങി-
യൊരു കാറ്റുവീശിയകന്നു....
വിശ്വാസവഞ്ചനയുടെ കുറ്റബോധം!
നീ സംശയിച്ചില്ലേ?
പതിവില്ലാത്ത എന്റെ സ്നേഹത്തെ!

നിന്റെ സല്ലാപത്തിനിടെയാണ്
തലയിണമാറി അത് പുറത്തുവന്നത്
ചുവന്ന പുറംചട്ടയില്‍ പാണ്ഡവരില്‍
രണ്ടാമന്റെ ഭൂതവടിവ് വരച്ച പുസ്തകം!
നിരാശയോടെയാണ് ഞാനതറിഞ്ഞത്
എല്ലാം ഒരു സ്വപ്നമായിരുന്നു......
വെറുമൊരു സ്വപ്നവേഴ്ച......!

2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

സ്വപ്നഭ്രൂണം

നേര്‍ത്തൊരു ചാറ്റല്‍ മഴയുടെ,
അകന്പടിയോടെയായിരുന്നു യാത്രപറച്ചില്‍...
അതേ മഴയാണ്......
പിന്നെ നിലച്ചതേയില്ല.......

തണുത്തുറഞ്ഞ,
സിമന്റുബെഞ്ചിലായിരുന്നു നമ്മള്‍,
എന്റെ തണുത്ത കൈത്തലം
മെല്ലെയെടുത്ത് മടിയില്‍വച്ചാണ്,
യാത്രയ്ക്ക് മുന്പേ നീയത് സമ്മാനിച്ചത്......

ഒരു സ്വപ്നഭ്രൂണം!
ഇവിടെ ഈ മഴത്തണുപ്പേല്‍ക്കാത,
ഞാനത് കാത്തുവച്ചിരിക്കയാണ്,
നിനക്കൊപ്പം വരുന്ന മഴയില്‍,
പതുക്കെ നനച്ചെടുത്ത്...
സ്വപ്നം മുളച്ച് വിടരുന്നതൊ-
രുമിച്ചിരുന്ന് കാണാന്‍.....

അകത്തിരുന്നതു വിതുന്പുന്നുണ്ടൊന്നു
വിടരാന്‍, പതുക്കെയൊന്ന് മുളച്ചുപൊങ്ങാന്‍,
മഴതീരും മുന്പ് വന്നേയ്ക്കുക...
കാറും കോളുമില്ലാതെ,
നനുത്തൊരു ചാറ്റല്‍മഴയെ കൂട്ടുവിളിച്ച്.....

2011, ജൂലൈ 3, ഞായറാഴ്‌ച

മകള്‍ക്ക്...

നെഞ്ചില്‍ച്ചേര്‍ത്തു കാത്തുവയ്ക്കവയ്യിനി,
വിരല്‍ത്തുന്പിലൊട്ടു പിടിച്ചിരിക്കയുമില്ല
നീ....വളര്‍ന്നിരിയ്ക്കുന്നു.....
മകളേ, നിന്നെ ഞാനെങ്ങനെ കാത്തുവെയ്ക്കേണ്ടു?
സ്വപ്നങ്ങളിലുണ്ട് നിന്റെ വളര്‍ച്ചയുടെ വഴികള്‍,
ഉള്ളില്‍ കരുത്തൂതിയിരുക്കിത്തന്നാണ്,
നിന്നെ ഞാന്‍ യാത്രയാക്കുന്നത്,
നിനക്കു നീ തന്നെ കാവലാള്‍....

വൈകീട്ട്, അമ്മയെന്നൊരു വിളി കേള്‍ക്കുവോളം,
പിന്നെ ഇരുട്ടിന്റെ മറ നീങ്ങും വരേയ്ക്കും,
വീണ്ടും പകലിന് നീളം കൂടിയെന്ന് ശപിച്ച്,
ഉരുകിയുരുകി കാത്തിരിക്കയാണമ്മ...........

പത്രത്തലക്കെട്ടുകള്‍, ചാനലില്‍ തത്സമയം....
പിച്ചിയെറിയപ്പെട്ടവരില്‍,
നിന്നെപ്പോലെയെത്രമക്കള്‍...
നീ വൈകുകയാണെന്നറിയേ,
അമ്മ നെഞ്ചിടറിച്ചെല്ലുന്നത്,
അലമാരയിലെ ഉഗ്രവിഷക്കുപ്പിയുടെ,
പാതിവഴിയോളം......

വയ്യ, അമ്മയ്ക്കിനിയും വയ്യ,
ദുസ്വപ്നങ്ങളില്‍,
ഭയത്തിന്റെയീ കട്ടപിടിച്ചോരിരുട്ടിലേയ്ക്ക്,
നീ തനിയെ പടിയിറങ്ങിപ്പോകുന്നു,
പിന്നെയെപ്പോഴോ കീറിപ്പറിഞ്ഞ് നീ,
തിരികെയെത്താനാവാതെ......

ഇനി നീ പതിയെ മടിയിലേയ്ക്ക് ചായുക,
അമ്മ നാവിലിറ്റിയ്ക്കാം ഒരു തുള്ളി വിഷം,
അമ്മിഞ്ഞപ്പാലെന്നുകരുതി നീ,
മധുരമായ് കുടിച്ചിറക്കുക....
നമുക്കൊരുമിച്ച് നടക്കാം...
ഒരുമിച്ച് ദഹിച്ചൊടുങ്ങാം...
സ്വപ്നങ്ങള്‍ നഷ്ടമായെങ്കിലെന്ത്?
നമ്മള്‍ ഇനി മാനഭംഗപ്പെടാത്തവര്‍....
മൃത്യുകൊണ്ട് മാനം മുറുകെപ്പിടിച്ചവര്‍.......

2011, മേയ് 8, ഞായറാഴ്‌ച

വിട..........

ഒടുവില്‍ നീ പറന്നകലന്നു.....
പൂകൊഴിഞ്ഞൊരീ ചില്ലയില്‍,
ചോര്‍ന്നൊലിക്കൊന്നൊരിക്കൂട്ടില്‍,
ഇനിയൊറ്റയെന്ന് ഞാന്‍,
വീണ്ടും ഉച്ചത്തില്‍ പറഞ്ഞു,
പഠിയ്ക്കട്ടെ..........

വിടപറച്ചില്‍,
ആവര്‍ത്തനങ്ങളിനിയും വയ്യ....
പഴയമുറിവുകള്‍,
വിങ്ങിത്തുടങ്ങിയപ്പോള്‍,
ഞാനൊളിച്ചോടിയതാണ്.........
നെഞ്ചില്‍ ഞെരിഞ്ഞുപൊട്ടുന്ന,
ഒരു തുണ്ടുവേദനയുമായി ........

ചിലച്ചുപറന്ന്, കൊത്തിപ്പിരിഞ്ഞ്
വീണ്ടും ചിക്കിച്ചികഞ്ഞടുത്തുവന്ന്
മഴയിലും മഞ്ഞിലും നമ്മളീ
മരച്ചില്ലയില്‍ കാലംകഴിച്ചത്....

ഒടുവില്‍ പുതിയൊരു പൂമരം,
അവിടെയകലെ നിന്നെ വിളിക്കുന്നു...
ഇവിടെ വരാന്‍വൈകുന്നൊരു,
വസന്തത്തെക്കാതോര്‍ത്ത്,
ഞാനും....


നമ്മള്‍ ഒരിക്കലും പിരിയുന്നില്ലെന്ന് പറഞ്ഞ് എന്റെ മേരി ഇന്നു പോകുന്നു....കടങ്ങളും കടപ്പാടുകളും ബാക്കി

2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച

സ്വപ്നം

ചില സ്വപ്നങ്ങള്‍,
ചാരം മാറി തിളങ്ങുന്ന,
പകയുടെ കനല്‍പോലെ.....
സമ്മതം തേടാതെ,
തുറന്നിട്ട ജാലകപ്പാളിയിലൂടെ,
അകത്തേയ്ക്ക്.....

പതുക്കെ ഒരു നിഴലുപോലെ,
അടുത്ത് വന്നിരിക്കുന്പോള്‍,
ശരിയ്ക്കും ഒരു സുന്ദരസ്വപ്നത്തിന്റെ ഭാവം.....
വൈകാതെ പുറത്തേയ്ക്കു നീളുന്ന കൂര്‍ത്തനഖം!
പുതിയ മുറിവുകള്‍ എഴുതിച്ചേര്‍ക്കാനുള്ള
ഒരുക്കം കൂട്ടല്‍!
രക്ഷതേടിഓടുന്പോള്‍ പിന്നാലെ കൂടി,
ഓടിയാലെത്താത്ത
വഴികളില്‍
പഴയമുറിവുകളുടെ
പൊറ്റപൊളിച്ചിട്ട്
തടസ്സപ്പെടുത്തുന്നു....

അടര്‍ന്നുവീഴുന്ന പൊറ്റകള്‍
അകത്തിപ്പോഴും
ചോരപൊടിയുന്നുവെന്നോര്‍മ്മിപ്പിച്ച്
ഇരുട്ടില്‍ ചുവന്നു തിളങ്ങുന്നു.......

ഹൃദയം പകുത്തെടുത്ത്
ചോരനനവുള്ള
നഖം കൊണ്ട് വീണ്ടും വീണ്ടും കോറിവരച്ച്
ഒടുക്കം തളര്‍ന്നുവീഴുന്പോള്‍
കയ്യൊഴിഞ്ഞ്,
യാത്രപറച്ചില്‍പോലുമില്ലാതെ, സ്വപ്നം
അതേ ജാലകപ്പാളിയിലൂടെ
തിടുക്കത്തില്‍ കടന്നു പോകുന്നു

പിന്നില്‍ ചോരതൂവന്ന പുതിയ മുറിവും,
നഗ്നമാക്കപ്പെട്ട പഴയ മുറിവുമായി,
ഉഷ്ണം തിളയ്ക്കുന്ന വേനലില്‍,
ഉറക്കമില്ലാതെ........

2011, മാർച്ച് 10, വ്യാഴാഴ്‌ച

വാക വേനലിനോട്

പതിവില്ലാതെ ഒരാര്‍ദ്ര ഭാവം!
നീയൊന്ന് പൊള്ളിച്ച് ചുവപ്പിക്കുമെന്ന്
കരുതിയാണ്,
പുല്‍കാന്‍ നീട്ടിയ കൈത്തലത്തില്‍,
ഞാനൊന്നുമമ്മവച്ചത്....

തണുത്തിരിക്കുന്നു പതിവില്ലാത്തവിധം,
നഷ്ടമായിരിക്കുന്നു പഴയ വന്യത,
മോഹിക്കാന്‍,
വളരെനേര്‍ത്തൊരു വിയര്‍പ്പുമണം മാത്രം.......
അതിനപ്പുറം വേനല്‍.......
നീ വല്ലാതെ നരച്ചിരിക്കുന്നു........

ഒരു ചെന്പൂവിതള്‍ പോലുമില്ലാതെ,
ഞാനും നരച്ചിരിക്കുന്നു.....
നിന്റെ ചെങ്കനല്‍ത്തിളക്കം കാത്താണ്,
മഴയും മഞ്ഞുമേറ്റ് , ഞാനിരുന്നത്,
നീ ചൂടേറ്റിയൊന്നു തഴുകുക,
ഉഷ്ണം പഴുത്ത് ഞാനൊന്ന് പൊള്ളി വിറയ്ക്കട്ടെ,
വേവില്‍ പഴയ വേനല്‍ച്ചുവപ്പൊന്നു-
ള്ളിലോര്‍ത്ത് സ്വയം മറക്കട്ടെ......

വിയര്‍പ്പില്‍ കടും ചുവപ്പ് ചാലിച്ച്,
ചൂടേറ്റിയൊന്നാഞ്ഞുപുല്‍കി,
ഒരു പൂക്കാലം തരുക,
അതു നിന്റെ പ്രണയമാണെന്ന്,
അടയാളപ്പെടുത്തുക..........
എനിയ്ക്കൊന്ന് വിടരാന്‍ വെന്പലായി..............

2011, ഫെബ്രുവരി 6, ഞായറാഴ്‌ച

രക്തനക്ഷത്രം

എന്നും ഓര്‍ത്തു കണ്ണീര്‍ പൊഴിയ്ക്കാന്‍
ഒരു രക്തനക്ഷത്രം
ക്രൂരതയുടെ കൈകളില്‍ ‍
പിടഞ്ഞു തീര്‍ന്നൊരു ശുഭ്ര ബിന്ദു

നിനക്കൊന്നുറക്കെ ശപിയ്ക്കാമായിരുന്നു
പിന്നില്‍ ബാക്കിയാവുന്ന ലോകത്തെ
ഇനി പെണ്‍പിറവിയില്ലാതെയാകാന്‍
ഇനിയും നെഞ്ചുവേവുന്ന അമ്മമാര്‍ക്കൊന്നു
സ്വയം മറന്നുറങ്ങാന്‍

ആരുണ്ടറിയാന്‍?
ഇരുന്പുപാളത്തില്‍ ഞെരിഞ്ഞമര്‍ന്ന-
നിന്റെ പിടിച്ചില്‍,
പ്രജ്ഞയറ്റ നിന്നമ്മതന്‍ വേവ്,
കാലവായ് നിന്ന കൂടപ്പിറപ്പിന്റെ തേങ്ങല്‍.......

ഇനി പൊതുദര്‍ശനം,
വിലാപയാത്ര,
അനുശോചനങ്ങള്‍,
ഒടുവില്‍ നാളുകള്‍ക്കകം,
നീ വെറുമൊരോര്‍മ്മ,
വരും വര്‍ഷത്തില്‍,
വെറുമൊരു ഓര്‍മ്മദിനം.....
പതിയെ മറവിയുടെ കയങ്ങളില്‍........

ഇനിയുമുണ്ടാകാം
നിനക്ക് ആവര്‍ത്തനങ്ങള്‍
അനുഭവത്താല്‍ നിനക്ക് അനിയത്തിമാരാകാന്‍
വിധിക്കപ്പെട്ടവര്‍

റാഞ്ചിപ്പറക്കാന്‍ കാത്തിരിക്കവാം
ഇരുട്ടിലും പകലിലും
വട്ടമിട്ടു പറക്കുന്ന കഴുകന്മാര്‍
അമ്മയുടെ നിഴല്‍ മാറുന്ന വേളയില്‍
ഇനിയും സ്വപ്നങ്ങളിവിടെ പിടഞ്ഞുമരിയ്ക്കും

( സൗമ്യയ്ക്ക്)

2011, ജനുവരി 19, ബുധനാഴ്‌ച

നിഴല്‍

ജീവിച്ചിരിക്കുന്നുവെന്നോര്‍മ്മിപ്പിച്ച്,
മുന്നിലും പിന്നിലുമായി,
ഇടയ്ക്ക് നീണ്ടും ഇടക്ക് കുറുകിയും,
ഇരുണ്ടും തെളിഞ്ഞും,
നിഴല്‍ .........

തനിച്ചു നടക്കുന്പോള്‍ ഒരിട,
കാലിനടയിലേയ്ക്ക് ചുരുങ്ങി,
തെല്ലിട കഴിഞ്ഞ്,
ഞാന്‍ മാത്രമേ സ്വന്താമായുള്ളുവെന്ന്
ധാര്‍ഷ്ട്യം കാണിച്ച്,
ഇരട്ടിവലിപ്പത്തില്‍ നീണ്ടു നിവര്‍ന്ന്
കറുത്ത നിഴല്‍......

ചിലപ്പോള്‍,
കൈപിടിച്ചെന്നപോലെ നടത്തി,
പിന്നെയും മുന്നോട്ടായുന്പോള്‍,
പേടിച്ച് പിന്നോക്കം മാറി,
മറപറ്റി നടന്ന്,
വീണ്ടും കാലിനടിയിലേയ്ക്ക് ചുരുങ്ങി,
ഒറ്റയാണെന്നോര്‍മ്മിപ്പിച്ച്,
നിഴല്‍,

നിഴല്‍ മാത്രമാണ്,
നിഴല്‍ മാത്രമേയുള്ളു,
നിഴലുപോലെ,
നിഴലായി നില്‍ക്കാന്‍....‍.
ജീവനുണ്ടെന്നോര്‍മ്മപ്പെടുത്താന്‍....

നോക്കൂ... നിന്നെ ‍ഞാനെന്നിലേയ്ക്കു
ചേര്‍ത്തിരുന്പാണി തറയ്ക്കുന്നു,
വെളിച്ചം മാറുന്നവേളയില്‍,
എന്നെ കളഞ്ഞിട്ടു പോകാതിരിക്കാന്‍,
ജീവനുണ്ടെന്ന് ഇടയ്ക്കെനിയ്ക്കൊന്ന്,
ഓര്‍ത്തെടുക്കാന്‍.....

2011, ജനുവരി 3, തിങ്കളാഴ്‌ച

വീണ്ടുമൊഴുകുന്ന നദി

നീയില്ലാ നേരത്ത്,
പഴയ വേവിന്റെ കനലൂതിത്തെളിച്ച്,
ദിശതെറ്റിയൊരു കാറ്റുവന്നലച്ചു.......
പൊടുന്നനെയാണ്,
നിശ്ചലമായ നദി പിടഞ്ഞുണര്‍ന്ന്,
ഉപ്പുനീരിന്റെ ഗന്ധം പരത്തി,
വീണ്ടും തിളച്ചുമറിഞ്ഞ് ഒഴുകാന്‍ തുടങ്ങിയത്...

നീയില്ലാതെ തനിയെ ഞാനതില്‍,
വീണ്ടും പാതി വെന്ത് വികൃതയായൊഴുകി....
പഴയ കിനാക്കള്‍, കനല്‍വഴി,
വിഷം പടര്‍ന്ന് തീരം കരിച്ച
അതേ നദി......

നീ കൈവഴിയായി ചേരുന്ന
ഈയിടം വരെ ഞാന്‍
വിഷം തീണ്ടി പാതി വെന്തൊഴുകി,
ഒടുവില്‍ നിന്റെ തെളിനീര്‍, തണുപ്പ്,
എന്നെയും നെഞ്ചിലേറ്റി,
പതുക്കെ വഴിമാറിയൊഴുകുന്പോള്‍,
പഴയകാറ്റ് തിരികെ വീശാന്‍ തുടങ്ങി.....

എന്റെ കണ്ണീരുപ്പ് വീണ്ടും
പടര്‍ന്നപ്പൊഴാണ്
നീ പറഞ്ഞത്
കാറ്റുകാണാ അഗാധതയിലാണ്
നമ്മളൊന്നിച്ചൊഴുകുന്നതെന്ന്,
വിഷം തീണ്ടി നീലിച്ചൊരീ കൈവഴി,
നീ നിന്നിലലിയിച്ച്.....
മറ്റൊരു നദിയായ് ഒഴുകിത്തുടങ്ങിയെന്ന്....

2010, ഡിസംബർ 19, ഞായറാഴ്‌ച

വീട്ടിലേയ്ക്കുള്ള വഴി

വീട്ടിലേയ്ക്കുള്ള എന്റെ വഴിയില്‍,
തുരുന്പുമണം പൂണ്ടൊരു കാറ്റ്‍,
ഇടക്കിടെ നിന്നെയും കടന്ന്‍,
ഇവിടെ എനിയ്ക്കടുത്തെത്തി‍,
മോഹഭംഗങ്ങളുടെ താളത്തില്‍‍,
വെറുതെയെന്തോ മൂളുന്നുണ്ട്..........

ഞാനത് കേള്‍ക്കാതിരിക്കയാണ്,
കയറിയിരിക്കുന്ന
ഈ വേനല്‍ വണ്ടിയില്‍ നിന്നിറങ്ങി.
പോന്നുപോയെങ്കിലെന്നോര്‍ത്ത്......

ഇനിയൊരു രാത്രി തിളച്ചേറ്റുന്ന ഓര്‍മ്മകളില്‍,
പഴയൊരു പാട്ടിന്റെ താളത്തില്‍,
നീയില്ലാത്തൊരു യാത്രയായി,
തനിച്ചിരുന്നു ഞാനതിനിനെ രേഖപ്പെടുത്തും.......

ഇടക്കിടെ വീട്ടിലേയ്ക്കുള്ള വഴിയില്‍,
ഞാന്‍ തനിച്ചാവുന്നു....
നിന്നെ അകലെയിവിടെ കളഞ്ഞ്,
ഒരു രാത്രിയുടെ അകലത്തില്,
ഞാന്‍ മറ്റൊരു കാലത്തില്‍,
മറ്റൊരാളായി വേഷപ്പകര്‍ച്ച തേടുന്നു....

തിരികെയവിടെ ദുഖം ഘനീഭവിപ്പിച്ച്,
പടിയിറങ്ങുന്പോള്‍,
വീണ്ടും പഴയ തുരുന്പുമണം,
പിന്നെ ദൂരെയിവിടെ കാത്തിരിക്കുന്ന,
ഓര്‍മ്മകളില്‍ സ്വപ്നത്തെ ദത്തുനല്‍കി,
വീണ്ടുമൊരുരാത്രിയില്‍ ഒറ്റയായി,
ഞാന്‍ തിരികെ വന്നിടും,
നീ ഉറക്കംവിട്ടുണരുന്പൊഴേയ്ക്കും..........

2010, ഡിസംബർ 9, വ്യാഴാഴ്‌ച

വിഷം വിതയ്ക്കുന്നവര്‍

ഇവിടെയിന്നും ഒഴുകിപ്പരക്കുന്നു,
ഒരു വിഷപ്പുഴ......
പുതിയ കൈവഴികള്‍ ജനിപ്പിച്ച്,
മരണം വിതച്ച് തലമുറകളിലേയ്ക്ക്,
ഒഴുകിപ്പരക്കുന്ന, കാളകൂടം തോല്‍ക്കുന്ന,
കൊടും വിഷപ്പുഴ.........

തീരങ്ങളില്‍ വിഷം തീണ്ടി,
മുരടിച്ച ബാല്യങ്ങള്‍,
മുട്ടിലിഴയുന്ന യൗവ്വനം,
വെളിച്ചം കെട്ട കണ്ണുകള്‍.
വിഷദ്വാരം വീണ ഹൃദയങ്ങള്‍........

അവിടെയ-
വരെക്കാത്ത് ചുറ്റിലും കണ്ണുകള്‍,
നിറംകെട്ട് നീരുവറ്റി,
കവിളില്‍ കണ്ണീര്‍ച്ചാലുണങ്ങിയവര്‍,
ഇവരത്രേ ദുരന്തങ്ങള്‍ക്ക് ജന്മമേകിയോര്‍.....

തേങ്ങിത്തേങ്ങി,
നിറം കെട്ട് ചില സ്വപ്നങ്ങള്‍,
ഇന്നും ചുറ്റിയലയുന്നു,
വെറുതെ തെല്ലിട നേരത്തേ,
നിറപ്പകര്‍ച്ച , കണ്ട് മോഹിച്ച്.....

വാഗ്ദാനങ്ങള്‍,
ചൂണ്ടയില്‍ക്കുരുക്കി അധികാരമേറി,
ഇടക്കിടെ ശുഭ്രവേഷത്തില്‍ച്ചിലര്‍,
കവലപ്രസംഗത്തിനെത്തുന്നു.....
ഇവരുടെ നിഴലില്‍,
വീണ്ടും ചിലര്‍ നാടുകയറി,
വിഷം ചീറ്റിച്ച് മരണമാം ഭൂതത്തെ,
പുകയായ് പുറത്തേയ്ക്കയയ്ക്കുന്നു....

നീറുക മുന്നിലുള്ളൊരീ സത്യങ്ങളില്‍,
പിടഞ്ഞൊടുങ്ങുക വിഷം വിതയ്ക്കുന്ന ഭാവിയില്‍,
ഒടുവില്‍ ഓരോ വിഷം തീണ്ടിയ ജീവനും,
പൊലിഞ്ഞുതീരുന്പോള്‍,
രക്ഷയായെന്നുറച്ച് മറ്റൊരു തുള്ളി,
വിഷജലത്തിലൊടുങ്ങാം....

പിന്നെയവര്‍ നാടു കേറട്ടെ,
കാടുകേറട്ടെ,
അവിടെയാകെ,
മൃത്യുവിന്റെ വിത്തു വിതയ്ക്കട്ടെ,
വിഷപ്പുഴകള്‍ക്ക് കൈവഴി തീര്‍ക്കട്ടെ ..........

{മുന്പ് കൂട്ടുകാര്‍ക്കൊപ്പം എന്‍ഡോസള്‍ഫാന്‍ ദുരിതം വതയ്ക്കുന്ന കാസര്‍കോട്ടെ ചില ഗ്രാമങ്ങളില്‍ നടത്തിയ ഒരു യാത്ര, അന്ന് കണ്ട അംഗവൈകല്യം വന്ന ചില കുട്ടികള്‍, അവരുടെ അച്ഛനമമ്മമാര്‍, ഉത്തരംകിട്ടാതെ നില്‍ക്കുന്ന നാട്ടുകാര്‍........ഇപ്പോള്‍ എന്‍സള്‍ഫാന്‍ വിഷയത്തില്‍ നേതാക്കള്‍ പരസ്പരം വിഴുപ്പലക്കുന്പോള്‍ അന്നത്തെ അതേ നീറ്റലോടെ വീണ്ടും ആ ഓര്‍മ്മ.........ഓര്‍ത്തോര്‍ത്തിരുന്നപ്പോള്‍ വെറുതേ ഇങ്ങനെ തോന്നി............}

2010, നവംബർ 17, ബുധനാഴ്‌ച

മരുക്കാലം

ചില വരണ്ട മണല്‍ക്കാറ്റുകള്‍ക്കൊടുവിലാണ്
നീറ്റിപ്പുകയ്ക്കുന്ന,
ഒരു മണല്‍ത്തരിയായി,
നീ കണ്ണിലേയ്ക്കു കടന്നുവന്നത്.

അവിടെയിരുന്നൊരു ഒരു മരുഭൂമിയുടെ
കഥപറഞ്ഞെന്നെ,.
കരയിച്ച് ഒടുക്കമെന്റെ കണ്ണുനീരിലലിഞ്ഞൊ-
ഴുകിപ്പോയതെങ്ങോട്ടാണ്?

ഇനിയും ആഞ്ഞുവീശുന്നൊരു,
കാറ്റിനെക്കാത്തിരിക്കയാവാം,
മരുക്കാട്ടിലെ മണല്‍മഴയുടെ,
കള്ളക്കഥ പറഞ്ഞെന്റെ,
തേങ്ങലില്‍ ഊറിച്ചിരിക്കാന്‍....

നിന്റെ കഥകേട്ടൊടുക്ക-
മെന്റെയുള്ളിരൊരു,
മരൂഭൂമി പിറന്നുവീഴുന്നു.....
അവിടെ മരുക്കാറ്റുവീശി,
മണല്‍ പഴുത്തുഷ്ണം തിളയ്ക്കുന്നു....

ഇനിയും നീ വെറുതേ കാറ്റിലേറി,
വന്നു കണ്ണില്‍ വീഴാതിരിക്കുക.
വീണ്ടും മരുക്കഥകള്‍ പറ‍ഞ്ഞെന്റെയുള്ളില്‍,
വലിയ മരുക്കാലങ്ങള്‍ സൃഷ്ടിക്കാതിരിക്കുക......

കണ്ണടച്ചിരിക്കയാണ്,
മരുക്കാലത്തിനൊടുക്കമൊരു-
മഴക്കാലം വന്ന്,
മരുഭൂമി തളിര്‍ക്കുമെന്നാശിച്ച്........

അന്ന് നീ വരുക,
പതുക്കെ കാറ്റിലൂ-,
ളിയിട്ടെന്റെ കണ്ണില്‍ കടന്ന്,
നീറ്റിപ്പുകച്ചാ പഴയ,
മരുക്കാലത്തെയോര്‍മ്മിച്ച്,
അടഞ്ഞുപോയ കണ്ണില്‍,
അകലെയവിടെപ്പെയ്യുന്ന,
മണല്‍മഴയുടെ,
ചിത്രങ്ങളെഴുതുക......

2010, നവംബർ 9, ചൊവ്വാഴ്ച

നീ

തല്ലിയുടഞ്ഞുപോകുന്ന വേദനകളിലേയ്ക്ക്,
ഇടയ്ക്കു നീയിങ്ങനെ ,
കയറി വന്നുപോകുന്പോള്‍,
വീണ്ടും വര്‍ത്തമാനത്തിന്റെ-
ചടുലതകളിലേയ്ക്ക് ,
ഇന്നുകള്‍ ഒന്നു പിടഞ്ഞുണരുന്നു...

ഉറഞ്ഞുപോയ പഴയ മഞ്ഞുകാലത്തില്‍,
ഇലപൊഴിഞ്ഞു തീര്‍ന്ന്,
പിന്നെ വന്ന ഗ്രീഷ്മത്തില്‍,
കാട്ടുതീയ്ക്ക് പുല്‍കാന്‍ പാകത്തില്‍,
മരിച്ചു നിന്ന മരങ്ങളില്‍,
സ്വപ്നങ്ങളുടെ ചില പച്ചപ്പൊട്ടുകള്‍......

കടുത്ത ഗ്രീഷ്മമെന്നപോലെയാണ്,
നിന്റെ ചടുലപ്രവേശം, പിന്നെ....
വേഗത്തിലൊന്നു സ്വയം കുടഞ്ഞു
നീ വിതയ്ക്കുന്ന പൂക്കാലങ്ങള്‍.......
പഠിച്ചിരിക്കുന്നു, എന്റെ പക്ഷികള്‍,
നിനക്കുകേള്‍ക്കെമാത്രം,
പാട്ടുമൂളിപ്പറക്കാന്‍.....

അവിടെ താഴ്വാരത്തില്‍ നിലച്ച,
പുഴകള്‍ ഒഴുകാന്‍ തുടങ്ങുന്നു.
നരച്ചു നേര്‍ത്ത ഗ്രീഷ്മത്തെ മറന്ന്,
തെളി നീലിമയില്‍ അവര്‍,
അഗാധത തേടി പരക്കുന്നു,

പതുക്കെ വീണ്ടും,
ഇരുള്‍ കനക്കാന്‍ തുടങ്ങുന്നു....
നീ ഇറങ്ങാന്‍ സമയമായി,
ഞാന്‍ വീണ്ടും കണ്ണുകളടച്ച്,
പഴയ പാതിമയക്കത്തിലേയ്ക്ക്.....
ഇനി നിന്റെ കാലൊച്ച തിരികെയത്തുവോളം,
ഉണര്‍വ്വില്ല, പകലില്ല, വെളിച്ചവും......

പാതിവഴിയ്ക്ക് നീ,
പിന്‍തിരിയുമെന്നോര്‍ത്താണ്,
ഇവിടെ ഒളിഞ്ഞുനില്‍ക്കാറുള്ളത്
വെറുതെ, വെറുതേയാണാ തോന്നല്‍,
നീ പിന്‍തിരിയാറില്ല, ഒരാള്‍മാത്രം നടക്കുന്ന,
നേര്‍ത്ത നേര്‍രേഖകള്‍ മാത്രമാണു
നിന്റെ വഴികള്‍........
വെറും നേര്‍രേഖകള്‍.....

2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

പഴയവഴി

എന്നില്‍ നിന്നു നീയും
നിന്നില്‍ നിന്നു ഞാനും
അടര്‍ന്നു മാറുന്പോള്‍
നമ്മളില്ലാതാകുമെന്നോര്‍ക്കാതെ
ഞാനിന്നും ചില മിനുങ്ങുവെട്ടങ്ങളെത്തേടി
കാറ്റിനും മഴയ്ക്കുമൊപ്പം
പഴയവഴികളിയെ യാത്രക്കാരിയാകുന്നു...........

മതിലരികില്‍ എന്റെ കണ്ണിലെ നനവു തൊട്ടു,
നീ വരച്ചിട്ട ചിത്രങ്ങള്‍,
പായല്‍പിടിച്ച് മങ്ങിയ പച്ചനിറത്തില്‍,
ഇപ്പൊഴും കഥ പറഞ്ഞേയിരിക്കുന്നു......

എത്രയോ സത്യമായിരിക്കുന്നു,
പഴയ വഴി വീണ്ടും വന്നിരിക്കുമെന്ന്,
എന്നെയോര്‍ത്തുനീ ആത്മഗതം കൊണ്ടത്,
ഒടുക്കം വാതുവച്ച് കരയിച്ചത്........

ഇനി പല മഴയത്തും
തനിച്ചായിരിക്കുമെന്നോര്‍മ്മിപ്പിച്ച്,
ഉള്ളംകയ്യിലേയ്ക്ക് ധൈര്യമാവാഹിച്ചുതന്ന്,
പഴയമഴക്കാലത്തില്‍ ചേര്‍ത്തുനടത്തിയത്,
ഇന്നലെ അതേ മഴയുടെ ആവര്‍ത്തനത്തില്‍
ഞാന്‍ കുതിര്‍ന്ന്, വിറകൊണ്ട് തനിയേ നടന്നു

ഒരിക്കലും ഒന്നുചേരില്ലെന്ന് ശഠിച്ച് ,
ചില ഒറ്റയടിപ്പാതകള്‍,
നീണ്ടു നനഞ്ഞു കിടക്കുകയാണ്....
ചില വഴുക്കിന്റെ പാടുകള്‍ കാണിച്ച്,
ഓര്‍മ്മകളില്‍ മുറുകെപ്പിടിച്ചുകൊള്ളുകയെന്ന്,
മൗനമായ്പ്പറഞ്ഞ്,
അരികിലുണ്ടെന്നോര്‍മ്മിപ്പിച്ച്,
വെറുതെയൊരു മഴപ്പാട്ട്......
കാലംതെറ്റിപ്പെയ്യുന്ന മഴയ്ക്കൊപ്പം,
ഈണം തെറ്റി ആരോ പാടുന്നു,
പഴയ അതേ മഴപ്പാട്ട് .......

2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

പ്രണയം തീണ്ടി മരിച്ചവള്‍

ഞാന്‍ ഇതാ ഇവിടെയാണ്.
നിന്റെ കണ്ണിന്റെ നീലച്ച അഗാധത്തില്‍,
വെറുതെ പരന്നൊഴുകി,
പിന്നെ വറുമൊരു തണുത്ത തുള്ളിപോല്‍,
അലിഞ്ഞിറങ്ങി ശൂന്യമാവുകയാണ്.......

അവിടെയാ ശൂന്യ ബിന്ദുവില്‍,
എന്റെ പ്രണയം മുളയ്ക്കുന്നു......

വെറുതെ ആവാഹിച്ചെടുത്ത്,
അവിടെയാ അഗാധത്തില്‍,
ചുഴിയും മലരിയും സൃഷ്ടിച്ച്,
പുറംകാഴ്ചകളില്‍ നിന്നകറ്റി,
അകത്ത് ഗൂഡമായ് തീര്‍ത്തൊരറയില്‍,
നീലച്ചായത്തില്‍ കുതിര്‍ത്ത്,
ആത്മാവില്‍ ചേര്‍ത്ത് വച്ചേയ്ക്കുക.......

പിന്നെ ഞാന്‍ കണ്ടെടുക്കും,
നിലാവിന്റെ നീലപോലെ,
നിന്റെയുള്ളിലെ നേര്‍ത്ത നനവില്‍
ചേര്‍ന്നിരുന്ന്,
പെറ്റുപെരുകുന്ന എന്റെ പ്രണയം.......

വേനലില്‍ നിന്റെയുള്ളില്‍,
വലിയ വര്‍ഷമായ് പെയ്തുതിറങ്ങി,
ഒടുക്കമൊരു തുള്ളിമാത്രമായ്,
കണ്ണിലെ തിളങ്ങുന്ന നീലയായ്,
ഇറ്റുവീഴുന്ന ഒരു തുള്ളിതേങ്ങലായ്,
വീണ്ടും തിരികെയലിഞ്ഞു ചേരും.

ആവര്‍ത്തനങ്ങള്‍ക്കൊടുവില്‍,
എന്റെ ജീവന്‍, അവിടെ ,
നിന്റെ നെഞ്ചിന്റെ ആഗാധത്തിലേയ്ക്ക് ,
പതുക്കെ വീണിടറി, പ്രണയം തീണ്ടി മരിയ്ക്കും.
ഒടുക്കം പരക്കുന്ന നീല നിറം,
തനിയേ കുറിച്ചുവെയ്ക്കും,
ഇവള്‍ പ്രണയം തീണ്ടി മരിച്ചവള്‍.........