2009, ഡിസംബർ 28, തിങ്കളാഴ്‌ച

ജന്മങ്ങള്‍











അറിയില്ല.....
മുമ്പേ നടക്കുന്ന നിന്റെ
കാല്‍പ്പാടുകളില്‍
അമര്‍ത്തിച്ചവിട്ടി
ഗര്‍വ്വോടെ നടക്കുമ്പോള്‍
ഇടറി വീഴുന്നതെവിടെയാകുമെന്ന്......

ഉറപ്പുണ്ട്.....
ഇനിയും വീഴ്ചയില്ലാതെ
ഇടര്‍ച്ചയില്‍ത്തന്നെ
പ്രാണനുപേക്ഷിച്ച്
പോകാന്‍ കഴിയുമെന്ന്......

പ്രണയമെന്ന് ചെവിയില്‍
അടക്കം പറഞ്ഞ് നീ
കയ്യിലേല്‍പ്പിച്ചു പോയ
മരണം നിറച്ച ആ പാത്രം
ഇപ്പോഴുമുണ്ടെന്റെ കയ്യില്‍.....

ഒരിടര്‍ച്ചയ്ക്ക് കാത്ത്
ചുവടുവയ്ക്കുകയാണ്
നിന്റെ പ്രണയം രുചിച്ച്
ഇടറിവീണ്.....
മണ്ണില്‍ പുതച്ചുറങ്ങി....
പുതുമഴയില്‍ വീണ്ടും മുളച്ച് .....
കൊടുംകാറ്റും വരള്‍ച്ചയും കൊണ്ട് ....
വീണ്ടും ജന്മങ്ങള്‍ പൊഴിഞ്ഞുവീഴാന്‍....

2009, ഡിസംബർ 8, ചൊവ്വാഴ്ച

മുറിവ്









കാറ്റിനും ക്രൂരതയാണ്
മഴയില്‍ പെയ്യുന്നത് കനലുകള്‍
പച്ചത്തലപ്പുകള്‍ തീപിടിച്ചുലയുന്പോള്‍,
കണ്ണുപൊത്തിക്കളി കഴിഞ്ഞ്
നീ മടങ്ങിയതറിയാതെ
ഞാനീ ഇറയത്ത് തനിയെ......

വെറുമൊരു നിഴലായിരുന്നു
വെറും ഒരു നിഴല്‍...
കെട്ടിവയ്ക്കാനും പൂട്ടിയിടാനും
കഴിയാത്തൊരു നിഴല്‍....
തിരഞ്ഞു തിരഞ്ഞു ഞാനലഞ്ഞൊരു
പാഴ് നിഴല്‍....

വെറുമൊരു തോന്നലായിരുന്നു
എത്തിപ്പിടിച്ചുവെന്ന
ഒരു തോന്നല്‍.....
കനല്‍ ചിന്നിച്ചിതറിയപ്പോഴാണ്
പൊള്ളിയത് .....
അപ്പോഴാണ് കൈവലിച്ചതും

പൊള്ളിയിരിക്കുന്നു
ഒരു ചന്ദ്രക്കലപോലെ
ഉള്ളിലൊരു കോണില്‍
ഒരു കനല്‍വീണു പൊള്ളി
വെറുതെ....
വെറുതെയൊരു പൊള്ളല്‍
മഴപെയ്ത് പഴുക്കട്ടെ
കനല്‍മഴ പെയ്ത് പഴുക്കട്ടെ.....

പിന്നെ തൊലിയുരിച്ചുകളയാം
നിറംകൂടിയൊരു
അടയാളമായി
അവശേഷിപ്പിക്കാം
ഒരു പാട് നിറക്കൂട്ടുകളുള്ള
വെറുമൊരു അടയാളമാക്കാം.......




ഈ മുറിവിന് പിന്നിലുണ്ടൊരു വലിയ കടപ്പാട്.......

2009, ഡിസംബർ 4, വെള്ളിയാഴ്‌ച

സ്വപ്നങ്ങള്‍

അവര്‍ വിലങ്ങണിയിച്ച്
കൊണ്ടുപോകുന്പോഴാണ്
ദീനതയോടെ ആദ്യമായി
എന്നെയവര്‍ നോക്കുന്നത്
എന്റെ സ്വപ്നങ്ങള്‍
ഇരുന്പഴിയ്ക്കുള്ളില്‍ ദ്രിവിച്ചുതീരാന്‍
വിധിക്കപ്പെട്ടവര്‍

ഉദയാസ്തമയങ്ങള്‍ക്കിടയില്‍
നേര്‍ത്ത ഒരു നിശ്വാസം മാത്രമായി
അവശേഷിക്കുന്പോഴും
പുറത്ത് കാത്തിരിക്കുകയാണ്
പരോളെങ്കിലും കിട്ടി പുറത്തിറങ്ങുന്ന
സ്വപ്നങ്ങള്‍ക്ക് വേണ്ടി

അവകാശികള്‍ വേറെയുമുണ്ടിവിടെ
കീറപ്പായയ്ക്കരികില്‍
വിലകൂടിയ ഇംഗ്ലീഷ് പത്രം വിരിച്ചുറങ്ങുന്നവര്‍
കയ്യൂക്കുള്ളവര്‍
ഒരിക്കലും കാണാത്ത
സ്വപ്നങ്ങള്‍ക്ക് വേണ്ടി
അവകാശം പറഞ്ഞ്
കാത്തിരിക്കുന്നവര്‍

പുറത്തിറങ്ങുന്പോള്‍
നെഞ്ചേറ്റി നടന്ന എന്നെയവര്‍
ഉപേക്ഷിച്ചേയ്ക്കും
അവര്‍ക്ക് കുടിയേറാന്‍
കഴിയാത്തത്രയും ക്ഷീണിച്ച
വെറുമൊരു നിശ്വാസം,
അതുമാത്രമാണ് ഞാന്‍

മറ്റവര്‍ക്കൊപ്പം തന്നെ പൊയ്ക്കൊള്‍ക
വിലകൂടിയ സപ്രമഞ്ചത്തില്‍
നിങ്ങള്‍ക്ക് ശയിയ്ക്കാം
നിദ്രാഭംഗമില്ലാതെ ജീവിക്കാം
ഇടയ്ക്കെന്നെങ്കിലും സ്വയം സാക്ഷാത്കരിക്കാം
എനിയ്ക്കൊപ്പമെങ്കില്‍
വെറും മോഹഭംഗങ്ങളായി
നിങ്ങള്‍ക്കവശേഷിക്കേണ്ടിവരും