2010, ഡിസംബർ 19, ഞായറാഴ്‌ച

വീട്ടിലേയ്ക്കുള്ള വഴി

വീട്ടിലേയ്ക്കുള്ള എന്റെ വഴിയില്‍,
തുരുന്പുമണം പൂണ്ടൊരു കാറ്റ്‍,
ഇടക്കിടെ നിന്നെയും കടന്ന്‍,
ഇവിടെ എനിയ്ക്കടുത്തെത്തി‍,
മോഹഭംഗങ്ങളുടെ താളത്തില്‍‍,
വെറുതെയെന്തോ മൂളുന്നുണ്ട്..........

ഞാനത് കേള്‍ക്കാതിരിക്കയാണ്,
കയറിയിരിക്കുന്ന
ഈ വേനല്‍ വണ്ടിയില്‍ നിന്നിറങ്ങി.
പോന്നുപോയെങ്കിലെന്നോര്‍ത്ത്......

ഇനിയൊരു രാത്രി തിളച്ചേറ്റുന്ന ഓര്‍മ്മകളില്‍,
പഴയൊരു പാട്ടിന്റെ താളത്തില്‍,
നീയില്ലാത്തൊരു യാത്രയായി,
തനിച്ചിരുന്നു ഞാനതിനിനെ രേഖപ്പെടുത്തും.......

ഇടക്കിടെ വീട്ടിലേയ്ക്കുള്ള വഴിയില്‍,
ഞാന്‍ തനിച്ചാവുന്നു....
നിന്നെ അകലെയിവിടെ കളഞ്ഞ്,
ഒരു രാത്രിയുടെ അകലത്തില്,
ഞാന്‍ മറ്റൊരു കാലത്തില്‍,
മറ്റൊരാളായി വേഷപ്പകര്‍ച്ച തേടുന്നു....

തിരികെയവിടെ ദുഖം ഘനീഭവിപ്പിച്ച്,
പടിയിറങ്ങുന്പോള്‍,
വീണ്ടും പഴയ തുരുന്പുമണം,
പിന്നെ ദൂരെയിവിടെ കാത്തിരിക്കുന്ന,
ഓര്‍മ്മകളില്‍ സ്വപ്നത്തെ ദത്തുനല്‍കി,
വീണ്ടുമൊരുരാത്രിയില്‍ ഒറ്റയായി,
ഞാന്‍ തിരികെ വന്നിടും,
നീ ഉറക്കംവിട്ടുണരുന്പൊഴേയ്ക്കും..........

2010, ഡിസംബർ 9, വ്യാഴാഴ്‌ച

വിഷം വിതയ്ക്കുന്നവര്‍

ഇവിടെയിന്നും ഒഴുകിപ്പരക്കുന്നു,
ഒരു വിഷപ്പുഴ......
പുതിയ കൈവഴികള്‍ ജനിപ്പിച്ച്,
മരണം വിതച്ച് തലമുറകളിലേയ്ക്ക്,
ഒഴുകിപ്പരക്കുന്ന, കാളകൂടം തോല്‍ക്കുന്ന,
കൊടും വിഷപ്പുഴ.........

തീരങ്ങളില്‍ വിഷം തീണ്ടി,
മുരടിച്ച ബാല്യങ്ങള്‍,
മുട്ടിലിഴയുന്ന യൗവ്വനം,
വെളിച്ചം കെട്ട കണ്ണുകള്‍.
വിഷദ്വാരം വീണ ഹൃദയങ്ങള്‍........

അവിടെയ-
വരെക്കാത്ത് ചുറ്റിലും കണ്ണുകള്‍,
നിറംകെട്ട് നീരുവറ്റി,
കവിളില്‍ കണ്ണീര്‍ച്ചാലുണങ്ങിയവര്‍,
ഇവരത്രേ ദുരന്തങ്ങള്‍ക്ക് ജന്മമേകിയോര്‍.....

തേങ്ങിത്തേങ്ങി,
നിറം കെട്ട് ചില സ്വപ്നങ്ങള്‍,
ഇന്നും ചുറ്റിയലയുന്നു,
വെറുതെ തെല്ലിട നേരത്തേ,
നിറപ്പകര്‍ച്ച , കണ്ട് മോഹിച്ച്.....

വാഗ്ദാനങ്ങള്‍,
ചൂണ്ടയില്‍ക്കുരുക്കി അധികാരമേറി,
ഇടക്കിടെ ശുഭ്രവേഷത്തില്‍ച്ചിലര്‍,
കവലപ്രസംഗത്തിനെത്തുന്നു.....
ഇവരുടെ നിഴലില്‍,
വീണ്ടും ചിലര്‍ നാടുകയറി,
വിഷം ചീറ്റിച്ച് മരണമാം ഭൂതത്തെ,
പുകയായ് പുറത്തേയ്ക്കയയ്ക്കുന്നു....

നീറുക മുന്നിലുള്ളൊരീ സത്യങ്ങളില്‍,
പിടഞ്ഞൊടുങ്ങുക വിഷം വിതയ്ക്കുന്ന ഭാവിയില്‍,
ഒടുവില്‍ ഓരോ വിഷം തീണ്ടിയ ജീവനും,
പൊലിഞ്ഞുതീരുന്പോള്‍,
രക്ഷയായെന്നുറച്ച് മറ്റൊരു തുള്ളി,
വിഷജലത്തിലൊടുങ്ങാം....

പിന്നെയവര്‍ നാടു കേറട്ടെ,
കാടുകേറട്ടെ,
അവിടെയാകെ,
മൃത്യുവിന്റെ വിത്തു വിതയ്ക്കട്ടെ,
വിഷപ്പുഴകള്‍ക്ക് കൈവഴി തീര്‍ക്കട്ടെ ..........

{മുന്പ് കൂട്ടുകാര്‍ക്കൊപ്പം എന്‍ഡോസള്‍ഫാന്‍ ദുരിതം വതയ്ക്കുന്ന കാസര്‍കോട്ടെ ചില ഗ്രാമങ്ങളില്‍ നടത്തിയ ഒരു യാത്ര, അന്ന് കണ്ട അംഗവൈകല്യം വന്ന ചില കുട്ടികള്‍, അവരുടെ അച്ഛനമമ്മമാര്‍, ഉത്തരംകിട്ടാതെ നില്‍ക്കുന്ന നാട്ടുകാര്‍........ഇപ്പോള്‍ എന്‍സള്‍ഫാന്‍ വിഷയത്തില്‍ നേതാക്കള്‍ പരസ്പരം വിഴുപ്പലക്കുന്പോള്‍ അന്നത്തെ അതേ നീറ്റലോടെ വീണ്ടും ആ ഓര്‍മ്മ.........ഓര്‍ത്തോര്‍ത്തിരുന്നപ്പോള്‍ വെറുതേ ഇങ്ങനെ തോന്നി............}