flowers എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
flowers എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009, ഏപ്രിൽ 10, വെള്ളിയാഴ്‌ച

മടങ്ങിയ വസന്തം


പതുങ്ങിപ്പതുങ്ങി വന്ന ഒരു പദനിസ്വനം
ആത്മാവുവരെയെത്തുന്ന സുഗന്ധവും പേറി
അതേ അവള്‍ വസന്തം
വസന്ത ഋതു, വന്നുവോ?

ഉവ്വെന്നവള്‍ ചിരിച്ചു
പരാഗരേണുക്കള്‍ വച്ചുനീട്ടി
കണ്ണുകള്‍ ചെന്നെത്തിയത്‌
തലേന്നാല്‍ വെട്ടിക്കളഞ്ഞ
പൂച്ചെടികളിലേയ്‌ക്കാണ്‌

ഈ പരാഗരേണുക്കള്‍ ആര്‍ക്കു നല്‍കും
പുതുതായി വച്ചുപിടിപ്പിച്ച
പൂക്കാത്ത ചെടികള്‍ക്കോ
അതോ വീണ്ടും പൂച്ചെടികള്‍
നട്ടു നനയ്‌ക്കണമെന്നാണോ
അതുവരെ ഈ പരാഗരേണുക്കളെ
ആരു കരുതി വയ്‌ക്കും?

ആരറിഞ്ഞു ഗ്രീഷ്‌മം കഴിഞ്ഞെന്ന്‌
ഋതുക്കള്‍ മാറിയെന്ന്‌
വസന്തം എത്താറായെന്ന്‌
നിശ്ചലമായ ഘടികാരസൂചികളിലല്ലേ
എന്റെ കാലവും നിന്നുപോയത്‌

വസന്തത്തെ പടിവാതില്‍ക്കല്‍ നിര്‍ത്തി
ഞാനെന്റെ ഘടികാരത്തിനടുത്തെത്തി
അനങ്ങാത്ത സൂചികളെ പിടിച്ചു നടത്താന്‍ ശ്രമിച്ചു
തുരുമ്പിച്ച സൂചികള്‍ ഇളകി കയ്യില്‍പോന്നു
പെന്റുലം തൂങ്ങിയ നിലയില്‍ നിന്നും
നിലത്തുവീണുപൊട്ടിച്ചിരിച്ചു

അതേ, ചിരിയിലൊരു പരിഹാസം
ചിരികളുടെ പ്രതിധ്വനി വിഡ്‌ഢീ എന്ന്‌ നീട്ടി വിളിക്കുന്നു
ശബ്ദം കേട്ട്‌ അവള്‍ ഭയന്നുവോ?
വാതില്‍പ്പടിയില്‍ അവളെ കണ്ടില്ല

ഉമ്മറപ്പിടിയില്‍ നിന്നും
എത്തിനോക്കുമ്പോള്‍ അവളതാ
അടുത്തുള്ള ശവപ്പറമ്പിലെ
ശവംനാറിച്ചെടികളില്‍
വസന്തപരാഗങ്ങള്‍ വിതറുന്നു
തിരികെ വിളിക്കണോ?

വേണ്ട അവിടെ വസന്തം വിടരട്ടെ
വാതില്‍പ്പടിയില്‍ നിന്നും
ആ വസന്തത്തെ കണികണ്ട്‌
അടുത്ത വസന്തം വരുന്നതുവരെ കാത്തിരിക്കാം

പുതിയൊരു ഘടികാരം വാങ്ങി ചുവരില്‍ തൂക്കാം
കാലത്തിനൊപ്പം നടക്കാന്‍,
ചിലപ്പോഴൊക്കെ കുറുകെയും പിന്നോട്ടും
സൂചികളെ വലിച്ചും നീട്ടിയും വയ്‌ക്കാം
പെന്റുലത്തെ പിടിച്ചു കെട്ടിവയ്‌ക്കാം

അടുത്ത വരവില്‍ ഈ ശവപ്പറന്പില്‍
എത്താതിരിക്കാന്‍ അവള്‍ക്ക്‌ കഴിയില്ല
കാരണം അവിടെ കാത്തിരിക്കുന്ന എനിയ്‌ക്ക്‌
ശവംനാറിപ്പൂക്കള്‍ താരിതിരിക്കാന്‍
അവള്‍ക്കു കഴിയുമോ?
ഇല്ല കഴിയില്ല, അവള്‍ വരും