2010, ഏപ്രിൽ 24, ശനിയാഴ്‌ച

കാറ്റ്

കാറ്റാണ്........
കാതടപ്പിച്ചലയ്ക്കുന്ന കാറ്റ്
മഴക്കണങ്ങള്‍ കശക്കി ദൂരേയ്ക്കെറിഞ്ഞ്
വരണ്ട ഭൂതകാലത്തിലേയ്ക്കാഞ്ഞുവീശുന്ന
മരുക്കാറ്റ് ...........

നേര്‍ത്തൊരു സീല്‍ക്കാരത്തില്‍
മോഹിപ്പിച്ചടുത്തെത്തി
ഞൊടിയിടെ കറുത്തകാലത്തെ
പേക്കൂത്തുകളുടെ വേഗംപൂണ്ട്
പെരുവിരലില്‍ നിന്നുച്ചിയിലേയ്ക്കു
പിണഞ്ഞ് ചുറ്റി
മനസ്സറുത്ത് ചുഴിയിലേയ്ക്കെറിഞ്ഞ്
തിമിര്‍ത്താടി കടന്നുപോകുന്ന
വരണ്ട കാറ്റ് ........

പെയ്യാനൊരുങ്ങി തണുപ്പേറ്റി,
ഒളിച്ചുവരുന്പൊഴും,
പിന്നാലെയകന്പടി സേവിച്ച്,
പെയ്തൊഴിയാന്‍ വിടില്ലെന്നുറപ്പിച്ച്,
തണുപ്പുപോലും തുടച്ചെടുത്ത്,
വിങ്ങല്‍ വിതച്ചിതിങ്ങനെയെത്രനാള്‍?

തണുപ്പായിറങ്ങി,
പച്ചയായ് പരന്നൊഴുകി.
പഴയ വഴുക്കൊന്ന് നനയ്ക്കാന്‍,
തെല്ലിട നല്‍കുക.......
ഒഴുകിപ്പരൊന്നു മായാത്ത മഴപ്പച്ചയാകാന്‍,
വെറുതെയൊരിട നല്‍കുക......

2010, ഏപ്രിൽ 8, വ്യാഴാഴ്‌ച

സമ്മാനപ്പൊതി

ഒരു സമ്മാനപ്പൊതി,
മനസ്സില്‍ മാറാലപിടിച്ചൊരു മൂലയില്‍,
ഒറ്റയ്ക്കിരുന്നു തിടിക്കമേറ്റുന്നു.....
കൈമാറുകയെന്ന് നിശബ്ദം പറയുന്നു.......

പലനാളായി കടന്നുപോകുന്നു
നോക്കാതെ കാണാതെയന്നപോല്‍
ജാലകവിരിക്കുള്ളില്‍
മറച്ചുവച്ചിരിക്കയാണ്.....

എന്നേ സ്വയം പൊതിഞ്ഞൊരുങ്ങി
നിറമണിഞ്ഞ് ,
ആശംസകള്‍ തുന്നി,
മറന്നുപോകരുതെന്ന് ഓര്‍മ്മിപ്പിച്ച്,
ഗാഢമായിടക്കിടെ നോക്കി,
മറവിയിലേയ്ക്കെടുത്തെറിയരുതെന്ന്
ലോലലോലം മന്ത്രിച്ച് ,
ഇരവിലും പകലിലും,
മഞ്ഞും മഴയുമേറ്റ് നരച്ചിരിക്കുന്നു.....

പൊടിതട്ടിയെടുക്കാമെന്നോര്‍ത്ത്
പലവട്ടം ഞാന്‍ വന്നതോര്‍മ്മയില്ലേ?
പിണക്കം ഭാവിച്ച് അകന്നകന്നിരുന്ന്
ക്രൂരമായി പരിഹസിച്ച്,
ചിരിച്ചതോര്‍മ്മയില്ലേ?

അന്നേ തടവിലാക്കിയതാണ്
ഒരു ജന്മദിനത്തിന്റെ ഓര്‍മ്മയ്ക്ക് ......
എത്രരക്ത രൂഷിത വിപ്ലവങ്ങള്‍ നടത്തിയാലും
തുറന്നുവിടില്ലെന്നുറപ്പിച്ചതാണ്.....
ഈ മാറാലപിടിച്ച മൂലയില്‍,
നീ തടവിലാണ്..............

വെറുതെ പൊതിഞ്ഞൊരുങ്ങേണ്ട,
ഒരു സമ്മാനപ്പൊതിമാത്രമാവാനാണ് വിധി,
ഒരിക്കലും കൈപ്പറ്റാത്ത,
മേല്‍വിലാസക്കാരനില്ലാത്ത,
വെറുമൊരു സമ്മാനപ്പൊതി............


ഒരിക്കല്‍,
ഒരു സ്ഥിരം മേല്‍വിലാസത്തിലേയ്ക്കയച്ച്
നിന്നെ സ്വതന്ത്രമാക്കാം,
അതുവരെ ജാലകവിരിയ്ക്കുള്ളില്‍
ഒളിഞ്ഞുതന്നെയിരിക്കുക......

2010, മാർച്ച് 31, ബുധനാഴ്‌ച

കണ്ണുനീര്‍










ചിലന്പിച്ച മൗനങ്ങള്‍ക്കിടയില്‍
എവിടെയായിരുന്നു
ഈ ഒരു തുള്ളി തേങ്ങല്‍ ഒളിച്ചിരുന്നത്
നെഞ്ചിലിരുന്നു വിങ്ങുകയാണ്
നേര്‍ത്തു നേര്‍ത്തു മരിക്കുന്ന വിതുന്പലുകള്‍

നിലാവിന്റെ നിറമാണെന്ന് പറഞ്ഞ്
നെഞ്ചിലേയ്ക്ക് ചേര്‍ത്ത് അന്ന്
നീ കണ്ണീലേയ്ക്കിറ്റിച്ചു തന്നൊരു തുള്ളി,
തിരഞ്ഞുതിരഞ്ഞു മടുത്തിരുന്നു....

ഇന്ന്, ഇപ്പോള്‍, ഇതാ
വീണ്ടുമെന്റെ കണ്ണില്‍
പിന്നെ നേര്‍ത്തൊരു രേഖയായി കവിളില്‍
പിന്നെയൊടുക്കം കടല്‍ക്കാറ്റിലെ
ഉപ്പിനെയോര്‍മ്മിപ്പിച്ച്
ചുണ്ടിലേയ്ക്ക് വീണ് മൃതിയടഞ്ഞു

നഷ്ടമായിരിക്കുന്നു
ആ അവസാനതുള്ളിയും
ഇനിയാ പഴയ ഉപ്പുകാറ്റില്ല
അതില്‍ ചെറുവില്‍ തൊട്ട്
കണ്ണെഴുതിക്കാന്‍ നീയില്ല

എരിവായിരുന്നു
നീയൊരുക്കിയ മഷിക്കൂട്ടിന്
തിളങ്ങട്ടെയെന്നാശിച്ച്
ഉപ്പുകുറുക്കി
ചെറുവിരല്‍ തൊട്ട്
കണ്ണെഴുതിച്ച വികൃതികള്‍

ഇപ്പോള്‍, കണ്‍തടത്തില്‍
നേര്‍ത്ത ഉപ്പുപരലുകള്‍ പരന്ന്
വികൃതമാകുന്നു.....
വിരല്‍തൊട്ടു ഞാന്‍ രുചിച്ചു
നിന്റെ കണ്ണുനീര്‍......

എന്റെ കണ്ണിലേയ്ക്കന്ന് ഇറ്റു വീണ
നിന്റെ കണ്ണുനീര്‍...
ഞാന്‍ സൂക്ഷിച്ചുവച്ച ആ
ഒരു തുള്ളി കണ്ണുനീര്‍....

2010, മാർച്ച് 28, ഞായറാഴ്‌ച

വേനല്‍




ആരാണ് നിനക്കീ പേരിട്ടത്?
നാനാര്‍ത്ഥങ്ങള്‍ക്കിടമില്ലാതെ
മൂന്നക്ഷരങ്ങള്‍ കൊണ്ട്
കൊടുംചൂടെന്ന്
കടുത്ത നിറത്തില്‍ വരച്ചിട്ട്
ഋതുക്കളില്‍ വെറുക്കപ്പെടാന്‍
മാത്രമായി നിന്നെ പേരിട്ടുവിളിച്ചത്?

അറിയുന്നുണ്ടോ?
നീ വരാതിരുന്നെങ്കിലെന്ന്
ചുറ്റിലുമിരുന്ന് പറയുന്നവര്‍
നീ കടന്നുപോയെങ്കിലെന്ന് കൊതിയ്ക്കുന്നവര്‍
നിന്നെ ശപിയ്ക്കുന്നവര്‍
ഭയക്കുന്നവര്‍
അളന്നു രേഖപ്പെടുത്തുന്നവര്‍
വൃഥാ തടുക്കാന്‍ ശ്രമിയ്ക്കുന്നവര്‍

എങ്കിലും,
പ്രണയമാണെനിയ്ക്ക്
നെറ്റിത്തടത്തില്‍ കരുവാളിപ്പുകള്‍ തന്ന്
ദേഹമാകെ വിയര്‍പ്പില്‍ കുളിപ്പിച്ച്
ഇടക്ക് ബോധം കട്ടെടുത്ത്
തളര്‍ത്തിക്കിടത്തുന്പോഴും
ഞാന്‍ പ്രണയിക്കുകയാണ്......

പ്രണയമാണ്,
നിന്റെ ചൂടിനെ
തീഷ്ണമാകുന്ന നിന്റെ നോട്ടങ്ങളെ
കല്ലിലും ചരളിലും കാറ്റിലും
അഗ്നിയാവാഹിച്ചുവച്ച്
നീ സമ്മാനിയ്ക്കുന്ന പൊള്ളലുകള്‍
പിന്നെ വ്രണങ്ങള്‍, വരള്‍ച്ച.....

കേള്‍ക്കുക,
എന്നെപ്പോലെയാവാം വസന്തവും
നിന്നെ പ്രണയിയ്ക്കുന്നത്
നിറങ്ങള്‍ മുഴുവന്‍ നിനക്കു സമ്മാനിച്ച്
വരും ഋതുക്കളില്‍
ഇലകളും
വെറും ഒഴിഞ്ഞ ചില്ലകളുമായിത്തീരുന്നത്

അറിയാം,
നിന്റെ നെഞ്ചിലുമിരുന്ന് തപിയ്ക്കുകയാണ്
വിരഹത്തിന്റെയൊരു നെരിപ്പോട്
ഒളിച്ചുവയ്ക്കാന്‍ ശ്രമിയ്ക്കുന്പൊഴും
അനാവൃതമാകുന്നൊരു
നേര്‍ത്ത വേദന.....

ഓര്‍ക്കുക.
കാത്തിരിയ്ക്കയാണ് ഞാന്‍
ഒരു ഋതു ചക്രം കഴിഞ്ഞ്
നെരിപ്പോടിലെന്നപോല്‍
നീറ്റാന്‍ നീ വരുന്നതും കാത്ത്
വേനലായിത്തന്നെ വരുക
ചൂട്ടുപൊള്ളിയ്ക്കുന്ന വേനല്‍ .....

2010, മാർച്ച് 13, ശനിയാഴ്‌ച

പ്രണയം പലനേരത്ത്

ചിലപ്പോഴീ പ്രണയം,
ചില്ലുപാത്രം വിട്ട് പുറത്തുചാടാനൊരുങ്ങുന്ന
ഒരു സ്വര്‍ണമത്സ്യത്തിന്റെ വ്യഗ്രതപോലെ
പുറത്തേയ്ക്ക് വഴികള്‍ തിരഞ്ഞ് .....

പലവട്ടം വന്യഭാവത്തില്‍
കറുത്തകണ്ണുകള്‍ തിളക്കിത്തിളക്കി,
ഭൂതകാലത്തിലേയ്ക്ക് കണ്ണാടികള്‍ തിരിച്ചുവച്ച്
നോക്കാന്‍ പറയുന്നു.....

മഴക്കാലത്ത് കിളിയൊഴിഞ്ഞുപോയ
ഒരു കൂടുപോലെ,ആര്‍ക്കും ചേക്കേറാന്‍ പാകത്തില്‍,
ഇനിയുമൊരു മഴക്കാലത്തെ അതിജീവിക്കുമെന്ന് ,
നിശബ്ദം പറഞ്ഞാവും ചിലപ്പോള്‍
കാത്തിരിക്കുന്നത്.......

അപൂര്‍വ്വം ചിലനേരത്ത്
ആര്‍ദ്രമായ ഒരു ഗസല്‍ ഗീതം പോലെ....
വീണ്ടും കേള്‍ക്കാന്‍ കൊതിപ്പിച്ച്,
മുഴുവനും മൂളിത്തീരാതെ ,
മുറിഞ്ഞ് മുറിഞ്ഞ് നിശബ്ദമാകുന്നു.....

അതിലും അപൂര്‍വ്വമായി ചിലപ്പോള്‍
ഇരുട്ട് പതിയേ പരക്കവെ ‍
വിളക്കുകാലുകള്‍ക്ക് കീഴെ
വായിച്ചെടുക്കാന്‍ വിടാത്ത
ഭാവങ്ങളുമായി ഉള്ളം കയ്യില്‍
നിന്റെ വിരലുകളുടെ ചെറുചൂടുപോലെ

പലപ്പോഴും യാത്രപറഞ്ഞ്,
പതിയെ അകന്നുപോകുന്ന,
നിന്റെ പദനിസ്വനമാണതിന്....
അപൂര്‍വ്വം ചിലപ്പോഴൊക്കെ,
നിന്റെ തിരിഞ്ഞുനോട്ടങ്ങളും.....

2010, മാർച്ച് 5, വെള്ളിയാഴ്‌ച

ഒഴുക്ക്

സ്വപ്നങ്ങള്‍ ഒഴുകിപ്പോകുന്ന
ചില നീര്‍ച്ചാലുകള്‍
കാറ്റിലുംകോളിലും കലിതുള്ളുമൊരു
നദിയെ ഓര്‍മ്മയിലേയ്ക്കിട്ടുതന്ന്
പറിച്ചെടുത്ത്
എന്നേയ്ക്കുമായകറ്റുകയാണ്
സ്വപ്നങ്ങളെ...

കരയിലിരിക്കയാണ്
നേര്‍ത്തതെങ്കിലും ഒരു വരള്‍ച്ചകാത്ത്
ചെളിപറ്റിയതെങ്കിലും പതിയെ
നോവേറ്റുന്ന സ്വപ്നങ്ങള്‍ പെറുക്കാന്‍

കൊടും വേനലിലും
വഴിയും നേരവും തെറ്റി
ജാലകത്തിലീ പേമഴ
വീണ്ടും സ്വപ്നങ്ങള്‍ കശക്കിയെടുത്ത്
ഒഴുക്കിലിട്ട് ആര്‍ത്തുചിരിക്കാന്‍

ഒഴുക്കിനൊപ്പം
ഓടിയെത്താന്‍ കഴിയാതെ
തളരുകയാണ്
രക്ഷിയ്ക്കയെന്ന് കേണ്
നേര്‍ത്ത ചുഴിയിലും മലരയിലും അകപ്പെട്ട്
ദൂരേക്ക് ഒഴുകിപ്പോകുകയാണ്
സ്വപ്നങ്ങള്‍

ഒഴുക്കില്‍പ്പെട്ട
തിരികെയില്ലാത്ത
വെറുമൊരു സ്വപ്നമായി
അവശേഷിക്കാന്‍......
കാത്തിരിപ്പാണ്
വെറുമൊരു സ്വപ്നമായി
അവശേഷിയ്ക്കാന്‍

2010, ഫെബ്രുവരി 22, തിങ്കളാഴ്‌ച

ചിലനേരത്ത്








ഇടക്കിടെ ഒരെത്തിനോട്ടം പോലെ
വാതില്‍പ്പാളികള്‍ ശബ്ദമില്ലാതെ തുറന്ന്
ഓര്‍മ്മകള്‍ തപിയ്ക്കുന്ന
ഈ വിശാലതയിലൂടെ
മാറാലകള്‍ നീക്കി
വെറുതെ നടക്കട്ടെ.....

കോണുകളിലിരന്നാരോ പിറുപിറുക്കുന്നു
മാറ്റൊലികൊണ്ട് കാറ്റിനൊപ്പം
അലിഞ്ഞില്ലാതാവുന്ന ചില നെടുവീര്‍പ്പുകള്‍
നേര്‍ത്തു നനഞ്ഞ ചില നിശ്വാസങ്ങള്‍

നേരംകെട്ട നേരത്ത്
അപഥസഞ്ചാരമെന്ന് പിറുപിറുത്ത്
അമ്മ തിരിഞ്ഞുകിടന്നു
സമയമേറെയായെന്ന് അച്ഛന്‍ ചുമച്ചറിയിച്ചു
പക്ഷേ സഞ്ചരിക്കാതെയെങ്ങനെ?

ഓര്‍മ്മകളുടെ നേര്‍ത്ത നൂലുകള്‍
ഇഴപിരിച്ചെടുത്ത് ഊഞ്ഞാല്‍കെട്ടിയാടി
മഴക്കാലങ്ങളില്‍ നിന്നും വേനലിലൂടെ
ശിശിരത്തിലേയ്ക്കും വസന്തത്തിലേയ്ക്കും
കാറ്റിനേക്കാള്‍ വേഗത്തിലാടിയെത്തി
വീണ്ടും ഇവിടെ ഈ ഇടനാഴിയില്‍
കിതച്ചിരിക്കയാണ്

പേരറിയാത്ത ഭൂരൂപങ്ങളില്‍
വെയിലും മഴയുമേല്‍ക്കാതെ
ചില ഭൂതകാലങ്ങള്‍
നിര്‍വ്വികാരം പൊഴിച്ച്
നിഴലനക്കം പോലുമില്ലാതെ
വര്‍ത്തമാനത്തിലും നിശ്ചലമായിരിക്കുന്നു

മാറാലതട്ടി അടുക്കിവെയ്ക്കുകയാണ്
കാറ്റു കടന്നുവരാത്തകോണുകളില്‍
മഴച്ചാറ്റലെത്താത്ത അകത്തളങ്ങളില്‍
മാറ്റമില്ലാതെ സൂക്ഷിച്ചു വയ്ക്കുകയാണ്

ഇടക്കിടെ അസമയങ്ങളില്‍
വിരുന്നെത്തിടാമെന്നൊരു
വാക്കുമാത്രം പകര്‍ത്തിവച്ച്
ഇപ്പോഴിറങ്ങുകയാണ്

ഇടയ്ക്കീ തപിയ്ക്കുന്ന കൊടുമുടികള്‍
തനിയെ കയറിയിറങ്ങി
വീണ്ടും ഓര്‍മ്മകളുടെ
ഈ വിജന താഴ്വാരങ്ങളില്‍
തനിച്ച് നടക്കാതെ
എങ്ങനെ കാലം കഴിയ്ക്കാന്‍?