2012 ഏപ്രിൽ 5, വ്യാഴാഴ്‌ച

കൂട്ടുകാരിയ്ക്ക്


നിനക്കുവേണ്ടിഞാന്‍,
ചെറിവസന്തത്തിന്‍റെ രണ്ടിതളുകള്‍
പുസ്തകത്താളില്‍ ഒളിപ്പിച്ചിരിക്കുന്നു....
പിന്നെ ഋതുസഞ്ചാരത്തിന്‍റെ നിഴലുകള്‍ വീണ,
നിറമുള്ള ഒരു കുടന്ന ഇലകളും....

ഇനിയും പിന്നിടാത്ത,
നമ്മുടെ ബാല്യത്തിന്‍റെ പീലികള്‍,
നിന്‍റെ പുസ്തകത്താളില്‍,
പെറ്റുപെരുകുന്ന സ്വപ്നം കണ്ട്,
ചെറിമരമേറി വരുന്ന വസന്തത്തെ,
ഞാനകത്തേയ്ക്ക് ക്ഷണിയ്ക്കയാണ്.....

ഇനിയുമൊരു ഋതുമാറ്റം കഴിഞ്ഞ്,
ഓടിയെത്താമെന്ന സ്വപ്നത്തില്‍
പെയ്തു കുളിര്‍ക്കുന്നൊരു
മുത്തശ്ശിമാവുണ്ട്....
അതിനുകീഴെ ഇടിമുഴക്കത്തില്‍,
ഭയന്നുവിറച്ച് നമ്മളും.....


ഇത്
ഉള്ളുപിടയ്ക്കുന്നവേദനയില്‍ ഞാന്‍ ദൂരെയാക്കിപ്പോന്ന എന്‍റെ കൂട്ടുകാരിയ്ക്ക്......

2012 മാർച്ച് 9, വെള്ളിയാഴ്‌ച

ചുവന്നമഴ........

ചുവന്നമഴയാണ്........!
ചോരത്തുള്ളികള്‍ ഇറ്റിയിറ്റിയൊരു
പുഴയായി താഴേയ്ക്ക് ഒഴുകുകയാണ്....
ചോരപ്പുഴയുടെ ഉറവിടം തേടി,
വലിയൊരാള്‍ക്കൂട്ടം,
കുന്നുകയറിയെത്തുന്നുണ്ട്........

ഇന്നലെയീ കുന്നുകയറുന്പോള്‍,
തുടങ്ങിയതാണ്,
ഈ ചുവന്ന പെയ്ത്ത്,
ഇന്നീ നേരംവരെ നിലയ്ക്കാതെ.......

അവര്‍ കണ്ടെത്തും,
താഴ്വരയില്‍ ഭീതിവിതച്ച്,
ചോരമഴപെയ്യിച്ചവളെ
അവര്‍ തിരിച്ചറിയും.....

ധമനികളില്‍ തുള വീണ്,
എന്‍റെ പ്രണയമാണ് പെയ്യുന്നതെന്ന്,
പറഞ്ഞാല്‍, അവരെന്നെ
ഈ ആത്മഹത്യാ മുനന്പില്‍ നിന്നും
താഴേയ്ക്കു തള്ളുമെന്നുറപ്പ്

അതിന് മുന്പേ ,
ഇറ്റിവീഴുന്ന ഈ ചുവന്ന തുള്ളികളില്‍,
ഞാന്‍ തിരയുകയാണ് നിന്‍റെ മുഖം,
അതിന്‍റെ പ്രതിബിംബം,
ഇല്ല ഒരുതുള്ളിയില്‍പ്പോലുമില്ല...

അതുവളരെപ്പണ്ടേ,
എന്‍റെ ഹൃദയത്തില്‍വീണ ദ്വാരത്തിലൂടെ,
ഊര്‍ന്നുപോയിരിക്കണം,
അതില്‍പ്പിന്നെയാകാം ധമനികള്‍,
പ്രണയം പെയ്യിച്ചുകളയാനുറച്ചത്.....

അവരിങ്ങടുത്തെത്തി......
അവസാനതുള്ളി പ്രണയവും
സിരയില്‍ നിന്നും ഊര്‍ന്നുപോവുകയാണ്........
വെറുമൊരു കയ്യകലത്തിലാണ്
അവരിലൊരാള്‍................

അവസാന നിശ്വാസമെടുക്കുകയാണ്........
ഒരിക്കല്‍ക്കൂടി നിന്‍റെ ഗന്ധം
വേര്‍തിരിച്ചെടുക്കാന്‍....
ഇല്ല!
എനിയ്ക്ക് ചുറ്റം ചോരച്ചൂരല്ലാതെ
മറ്റൊന്നുമില്ല!

ഏതൊക്കെയോ കൈകള്‍ അടുത്തുവരുകയാണ്
ഞാന്‍ മറയുകയാണ്
ആത്മഹത്യാമുനന്പിന്‍റെ പേര് ഒരിക്കല്‍ക്കൂടി
അന്വര്‍ത്ഥമാക്കിക്കൊണ്ട്
പ്രണയം വറ്റിയ ഒരാത്മാവുമാത്രമായി.......

2012 മാർച്ച് 6, ചൊവ്വാഴ്ച

കവിത

പാതിരകഴിയുന്പോഴും,
ഉറങ്ങാതെ കിടന്നാണ്,
പുതിയൊരു കവിത,
ഉള്ളില്‍ കുറിച്ച്,
പലവട്ടം താലോലിച്ച്,
തലക്കെട്ടിടാന്‍ തുടങ്ങുന്നത്.............

അപ്പോള്‍, ഒരുറക്കം കഴിഞ്ഞ്,
മറുവശത്തുനിന്നിഴഞ്ഞ് നീയെത്തുന്നു....
പിന്നെ നിന്‍റെ നിശ്വാസത്തിന്‍റെ
ഗതിവേഗങ്ങളില്‍,
കവിത നിശ്ചലമിരുന്ന് വെറുങ്ങലിക്കുന്നു.................
ഒടുക്കം പറിഞ്ഞകന്ന്,
വേനലിനെ ശപിച്ച്,
നീ വീണ്ടും മറ്റേയറ്റത്തേയ്ക്ക്..............

നെഞ്ചില്‍ നീ വടിച്ചിട്ട,
വിയര്‍പ്പില്‍,
ഉറക്കമിളച്ച് കുറിച്ചിട്ട,
കവിത തലക്കെട്ടഴിഞ്ഞ്,
നഗ്നമായി, നനഞ്ഞ് കുതിരുന്നു,
ഒടുക്കം നിലത്തിറ്റി ,
ചാണകത്തറയില്‍ പരക്കുന്നു............
കളഞ്ഞുപോയ കവിത സ്വപ്നം കണ്ടിനി,
നേരം വെളുപ്പിച്ചെടുക്കാം.........

2011 ഒക്‌ടോബർ 20, വ്യാഴാഴ്‌ച

പൂര്‍ണവിരാമത്തിലേയ്ക്ക്

ഇരുണ്ട അകത്തളങ്ങളില്‍,
തേങ്ങി വിറച്ചൊരു കാറ്റ്....
പഴയ മാറാലകളില്‍,
മുഖം ചേര്‍ത്തു വിതുന്പുന്ന,
മൃത സ്മരണകളില്‍
ഒരു ചെറുതലോടലായി
വെറുതേ വേച്ചു വീശുന്നു.....

ദിക്കറിയാതെയലഞ്ഞൊ-
ടുക്കമീ പ്രണയം,
ഉള്‍ച്ചൂടേറ്റ്, മരണവേദനയില്‍,
കണ്ണീരായൊഴുകി,
ഉപ്പു പൊടിഞ്ഞ,
ചാലായുണങ്ങിക്കിടക്കുന്നു....

ഇനിയുമുണ്ട് വേപഥുപൂണ്ട
അടയാളങ്ങള്‍,
നിനക്കൊരിക്കലും വഴിതെറ്റാതിരിക്കാന്‍
നിരനിരയായി ഒരുക്കിവച്ചിരിക്കുന്നു.....
മുറ്റത്തുണ്ട് വേദനകളുടെ
ചില പടുമുളകള്‍,
മഴകാത്ത് വാടിക്കിടക്കുന്നു...

തെക്കേത്തൊടിയില്‍,
സ്വപ്നങ്ങളുടെ ചുടുകാട്...
അവിടെ ഇപ്പോഴുമുണ്ട്,
മുഴുവന്‍ മരിയ്ക്കാത്ത,
ചില സ്വപ്ന ശകലങ്ങള്‍....
വെറുതേ നീ വരുന്നതും കാത്ത്
കാലങ്ങളായി,
ചാരത്തില്‍ ഇടയ്ക്കൊന്ന് തിളങ്ങി,
ജീവനുണ്ടെന്ന് ഉറപ്പുവരുത്തുന്നു.....

ഇനി വെറുമൊരു തേങ്ങലിനു
മാത്രമേ ത്രാണിയുള്ളു
അതു ഞാനടക്കിപ്പിടിക്കുകയാണ്....
വെറുമൊരു തുള്ളിക്കണ്ണീരായി
എന്റെ പ്രണയം നിനക്ക് കൈമാറി
ഒന്നു ദീര്‍ഘമായ് തേങ്ങി
പിടച്ചിലില്ലാത്തൊരു പൂര്‍ണവിരാമത്തിലേയ്ക്ക്
ഞാന്‍ കാത്തിരിക്കയാണ്....

2011 ഒക്‌ടോബർ 12, ബുധനാഴ്‌ച

കറുപ്പിലും വെളുപ്പിലും

ഇരുട്ടിലും വെളിച്ചത്തിലും
തീര്‍ത്ത കള്ളികളില്‍
ആരോ കരുവാക്കിക്കളിയ്ക്കുന്നു.......
മറുഭാഗത്തുണ്ട് വിജയി,
ആര്‍ത്തുചിരിച്ച് വിജയമുറപ്പിക്കുന്നു...
കള്ളക്കരുനീക്കങ്ങളാണ്,
ഉള്ളില്‍ ഒളിച്ചുവച്ചിരിക്കുന്ന
ഏതോ കിരാത ചിന്തയിലേയ്ക്കുള്ള
വഴിവെട്ടുകയാണ്
ഓരോ കരുക്കളും....

ഓരോ തോല്‍വിയിലും
കരുവിനാണു പഴി .....
ഗുരുത്വമില്ലെന്ന പഴി.......
കളികഴിഞ്ഞരങ്ങൊഴിയുന്പോള്‍
തനിച്ചാണ്, വെറുതേയീ
കറുത്ത കള്ളികളില്‍ മാത്രം വിരലോടിച്ച്
നാളത്തെ മത്സരം വരെ കാത്തിരിക്കണം....

ജീവിതം! കരുവാക്കപ്പെടല്‍തന്നെ
കറുപ്പം വെളുപ്പം,
ഭാഗ്യവും നിര്‍ഭാഗ്യവുമായി,
കളി തുടരുന്പോള്‍,
നടുക്ക് ആരോ നീക്കിവച്ചൊരു
കരുവായി നിന്ന്.......
ഞാന്‍ നീ പറഞ്ഞതോര്‍ക്കുകയാണ്.....
ജീവിതമെന്നാല്‍ തനിയെ!
കളിക്കളത്തില്‍,
ബാക്കിയാവുന്നൊരൊറ്റക്കരുവോളം
തനിച്ച് ......

2011 ഓഗസ്റ്റ് 21, ഞായറാഴ്‌ച

സ്വപ്നവേഴ്ച....!

രാത്രിമഴയുടെ കുളിരിനൊപ്പമാണ്....
കനത്ത കാലടികള്‍ അടുത്തേയ്ക്ക് വന്നത്,
കുത്തുവിളക്കിന്റെ നേര്‍ത്ത വെളിച്ചത്തിലാണ്.....
തറ്റുടുത്തിരിക്കുന്ന ഭീമശരീരം കണ്ടത്.....

പതുക്കെയെന്നെയെഴുന്നേല്‍പ്പിച്ചു-
കൊണ്ടാണടുത്തിരുന്നത്,
പരിചയപ്പെടല്‍ പോലുമില്ലാതെയാണ്
പറഞ്ഞുതുടങ്ങിയത്,
കഥകള്‍........
കുന്തി, അരക്കില്ലം, കര്‍ണ്ണന്‍,
ഹിഡുംബി, ഒടുവില്‍ പാഞ്ചാലപുത്രി.....
പിന്നെയെപ്പോഴോ കഥ നിലച്ചപ്പോഴാണ്
രണ്ടാമൂഴക്കാരനെന്ന ആത്മനിന്ദയുതിര്‍ന്നത്

കേട്ടിരിക്കവയ്യാതെയാണ്
ധീരമായൊരു പരിരംഭണത്തിന് മുതിര്‍ന്ന്
ശ്മശ്രുക്കള്‍ വളരാത്ത താടിയില്‍ത്തടവി
ചേര്‍ന്നിരുന്നത് .......
കാട്ടുപൂക്കള്‍ വീണ നദിക്കരയിലാണ്
ഒടുക്കം ഞാന്‍ തളര്‍ന്നുറങ്ങിയത്.......


ഫോണിന്റെ കിണുക്കം,
വല്ലാത്തൊരപശ്രുതിപോലെ
മധുരമായ തളര്‍ച്ചയിലേയ്ക്കുവന്നെന്നെ
ഉലച്ചുണര്‍ത്തി....

അങ്ങേത്തലയ്ക്കല്‍ നിന്റെ ശബ്ദം!
അകമേ വിറച്ചുകിടുങ്ങി-
യൊരു കാറ്റുവീശിയകന്നു....
വിശ്വാസവഞ്ചനയുടെ കുറ്റബോധം!
നീ സംശയിച്ചില്ലേ?
പതിവില്ലാത്ത എന്റെ സ്നേഹത്തെ!

നിന്റെ സല്ലാപത്തിനിടെയാണ്
തലയിണമാറി അത് പുറത്തുവന്നത്
ചുവന്ന പുറംചട്ടയില്‍ പാണ്ഡവരില്‍
രണ്ടാമന്റെ ഭൂതവടിവ് വരച്ച പുസ്തകം!
നിരാശയോടെയാണ് ഞാനതറിഞ്ഞത്
എല്ലാം ഒരു സ്വപ്നമായിരുന്നു......
വെറുമൊരു സ്വപ്നവേഴ്ച......!

2011 ഓഗസ്റ്റ് 7, ഞായറാഴ്‌ച

സ്വപ്നഭ്രൂണം

നേര്‍ത്തൊരു ചാറ്റല്‍ മഴയുടെ,
അകന്പടിയോടെയായിരുന്നു യാത്രപറച്ചില്‍...
അതേ മഴയാണ്......
പിന്നെ നിലച്ചതേയില്ല.......

തണുത്തുറഞ്ഞ,
സിമന്റുബെഞ്ചിലായിരുന്നു നമ്മള്‍,
എന്റെ തണുത്ത കൈത്തലം
മെല്ലെയെടുത്ത് മടിയില്‍വച്ചാണ്,
യാത്രയ്ക്ക് മുന്പേ നീയത് സമ്മാനിച്ചത്......

ഒരു സ്വപ്നഭ്രൂണം!
ഇവിടെ ഈ മഴത്തണുപ്പേല്‍ക്കാത,
ഞാനത് കാത്തുവച്ചിരിക്കയാണ്,
നിനക്കൊപ്പം വരുന്ന മഴയില്‍,
പതുക്കെ നനച്ചെടുത്ത്...
സ്വപ്നം മുളച്ച് വിടരുന്നതൊ-
രുമിച്ചിരുന്ന് കാണാന്‍.....

അകത്തിരുന്നതു വിതുന്പുന്നുണ്ടൊന്നു
വിടരാന്‍, പതുക്കെയൊന്ന് മുളച്ചുപൊങ്ങാന്‍,
മഴതീരും മുന്പ് വന്നേയ്ക്കുക...
കാറും കോളുമില്ലാതെ,
നനുത്തൊരു ചാറ്റല്‍മഴയെ കൂട്ടുവിളിച്ച്.....