2010 ഒക്‌ടോബർ 21, വ്യാഴാഴ്‌ച

പഴയവഴി

എന്നില്‍ നിന്നു നീയും
നിന്നില്‍ നിന്നു ഞാനും
അടര്‍ന്നു മാറുന്പോള്‍
നമ്മളില്ലാതാകുമെന്നോര്‍ക്കാതെ
ഞാനിന്നും ചില മിനുങ്ങുവെട്ടങ്ങളെത്തേടി
കാറ്റിനും മഴയ്ക്കുമൊപ്പം
പഴയവഴികളിയെ യാത്രക്കാരിയാകുന്നു...........

മതിലരികില്‍ എന്റെ കണ്ണിലെ നനവു തൊട്ടു,
നീ വരച്ചിട്ട ചിത്രങ്ങള്‍,
പായല്‍പിടിച്ച് മങ്ങിയ പച്ചനിറത്തില്‍,
ഇപ്പൊഴും കഥ പറഞ്ഞേയിരിക്കുന്നു......

എത്രയോ സത്യമായിരിക്കുന്നു,
പഴയ വഴി വീണ്ടും വന്നിരിക്കുമെന്ന്,
എന്നെയോര്‍ത്തുനീ ആത്മഗതം കൊണ്ടത്,
ഒടുക്കം വാതുവച്ച് കരയിച്ചത്........

ഇനി പല മഴയത്തും
തനിച്ചായിരിക്കുമെന്നോര്‍മ്മിപ്പിച്ച്,
ഉള്ളംകയ്യിലേയ്ക്ക് ധൈര്യമാവാഹിച്ചുതന്ന്,
പഴയമഴക്കാലത്തില്‍ ചേര്‍ത്തുനടത്തിയത്,
ഇന്നലെ അതേ മഴയുടെ ആവര്‍ത്തനത്തില്‍
ഞാന്‍ കുതിര്‍ന്ന്, വിറകൊണ്ട് തനിയേ നടന്നു

ഒരിക്കലും ഒന്നുചേരില്ലെന്ന് ശഠിച്ച് ,
ചില ഒറ്റയടിപ്പാതകള്‍,
നീണ്ടു നനഞ്ഞു കിടക്കുകയാണ്....
ചില വഴുക്കിന്റെ പാടുകള്‍ കാണിച്ച്,
ഓര്‍മ്മകളില്‍ മുറുകെപ്പിടിച്ചുകൊള്ളുകയെന്ന്,
മൗനമായ്പ്പറഞ്ഞ്,
അരികിലുണ്ടെന്നോര്‍മ്മിപ്പിച്ച്,
വെറുതെയൊരു മഴപ്പാട്ട്......
കാലംതെറ്റിപ്പെയ്യുന്ന മഴയ്ക്കൊപ്പം,
ഈണം തെറ്റി ആരോ പാടുന്നു,
പഴയ അതേ മഴപ്പാട്ട് .......

2010 ഒക്‌ടോബർ 2, ശനിയാഴ്‌ച

പ്രണയം തീണ്ടി മരിച്ചവള്‍

ഞാന്‍ ഇതാ ഇവിടെയാണ്.
നിന്റെ കണ്ണിന്റെ നീലച്ച അഗാധത്തില്‍,
വെറുതെ പരന്നൊഴുകി,
പിന്നെ വറുമൊരു തണുത്ത തുള്ളിപോല്‍,
അലിഞ്ഞിറങ്ങി ശൂന്യമാവുകയാണ്.......

അവിടെയാ ശൂന്യ ബിന്ദുവില്‍,
എന്റെ പ്രണയം മുളയ്ക്കുന്നു......

വെറുതെ ആവാഹിച്ചെടുത്ത്,
അവിടെയാ അഗാധത്തില്‍,
ചുഴിയും മലരിയും സൃഷ്ടിച്ച്,
പുറംകാഴ്ചകളില്‍ നിന്നകറ്റി,
അകത്ത് ഗൂഡമായ് തീര്‍ത്തൊരറയില്‍,
നീലച്ചായത്തില്‍ കുതിര്‍ത്ത്,
ആത്മാവില്‍ ചേര്‍ത്ത് വച്ചേയ്ക്കുക.......

പിന്നെ ഞാന്‍ കണ്ടെടുക്കും,
നിലാവിന്റെ നീലപോലെ,
നിന്റെയുള്ളിലെ നേര്‍ത്ത നനവില്‍
ചേര്‍ന്നിരുന്ന്,
പെറ്റുപെരുകുന്ന എന്റെ പ്രണയം.......

വേനലില്‍ നിന്റെയുള്ളില്‍,
വലിയ വര്‍ഷമായ് പെയ്തുതിറങ്ങി,
ഒടുക്കമൊരു തുള്ളിമാത്രമായ്,
കണ്ണിലെ തിളങ്ങുന്ന നീലയായ്,
ഇറ്റുവീഴുന്ന ഒരു തുള്ളിതേങ്ങലായ്,
വീണ്ടും തിരികെയലിഞ്ഞു ചേരും.

ആവര്‍ത്തനങ്ങള്‍ക്കൊടുവില്‍,
എന്റെ ജീവന്‍, അവിടെ ,
നിന്റെ നെഞ്ചിന്റെ ആഗാധത്തിലേയ്ക്ക് ,
പതുക്കെ വീണിടറി, പ്രണയം തീണ്ടി മരിയ്ക്കും.
ഒടുക്കം പരക്കുന്ന നീല നിറം,
തനിയേ കുറിച്ചുവെയ്ക്കും,
ഇവള്‍ പ്രണയം തീണ്ടി മരിച്ചവള്‍.........

2010 സെപ്റ്റംബർ 8, ബുധനാഴ്‌ച

ഏകാന്തതയുടെ ഗന്ധങ്ങള്‍

നീയില്ലാതെ സായന്തനങ്ങള്‍,
നരച്ചു പഴകിയ കരിന്പടം കണക്കെ,
ഓര്‍മ്മകളുടെ ചൂരടിപ്പിച്ച്,
ഏകാന്തതയ്ക്കും ഗന്ധങ്ങളുണ്ടെന്ന്
വെളിപ്പെടുത്തി,
ഒറ്റപ്പെടലില്‍ തണുത്തുപോകുന്ന,
ദേഹത്ത് പറ്റിച്ചേര്‍ന്നിരിക്കുന്നു......

ഇവിടെ ഞാന്‍ തനിച്ചാണ്,
ഗന്ധങ്ങള്‍ കൂടിക്കലരുന്ന-
ഈ ഏകാന്തത,
കാറ്റുപോലുമില്ലാതെ നിശ്ചലം.
പലവഴികളില്‍ പലനേരത്ത്,
വെറുതെ നടന്നു,
ഒടുക്കം പിന്നെയും പഴയഗന്ധങ്ങളുടെ,
നടുക്കായ് വന്നു വീഴുന്നു........

കാറ്റിലലിഞ്ഞേയ്ക്കാവുന്ന നിശ്വാസങ്ങള്‍
പിടിച്ചെടുത്ത് ഇഴപിരിച്ചെടുക്കാമെന്ന്
വ്യാമോഹം കൊണ്ട്, ഒടുക്കം,
തോറ്റു പിന്‍വാങ്ങുകയാണ്.
കരയാനൊരുന്പെട്ടൊരു ഗദ്ഗദം,
തൊണ്ടയില്‍ വന്നു വിങ്ങി,
വീണ്ടും നെഞ്ചിലേയ്ക്ക തിരിച്ചിറങ്ങി,
ഇടറിയൊടുങ്ങുന്നു.........

ഇവിടെ, ഈ ഗന്ധങ്ങളുടെ
കരിന്പടക്കീഴില്‍ ഞാന്‍ തനിച്ചാണ്.
വന്നേയ്ക്കുക വേഗം തിരികെ,
ഏകാന്തതയുടെ ഗന്ധങ്ങള്‍,
ഇഴവേര്‍തിരിച്ച് പങ്കിട്ടെടുക്കാന്‍ .......

2010 ഓഗസ്റ്റ് 29, ഞായറാഴ്‌ച

അമ്മ, ഞാനും

മൂര്‍ധാവില്‍ അച്ഛന്‍ ഉമ്മവച്ചേടത്തു-
നിന്നൊരു മിന്നല്‍പ്പിണര്‍ പുളഞ്ഞ്,
അടിവയറ്റില്‍ തൊട്ട് ,
ഒരു നിണപ്പുഴയൊഴുക്കി,
വേദനിപ്പിച്ച് , കരഞ്ഞ്. പിടഞ്ഞ്, വഴുക്കി
പുറത്തേയ്ക് വന്നതാണ് ഞാനെന്ന്,
അമ്മ........

ഇനിയും ജീവന്‍ കിളിര്‍പ്പിച്ച്,
വേദനിച്ച് പുളഞ്ഞൊടുവിലൊരു,
അമ്മ വിളികേട്ട്,
നിറവില്‍ ചിരിയ്ക്കേണ്ടവളാണ് ഞാനെന്ന്,
വെറുതേ വീണ്ടും വീണ്ടും,
അമ്മ പറഞ്ഞുകൊണ്ടേയിരിക്കുന്നു.....

ഒട്ടും പുതുമയില്ലെന്ന് പറഞ്ഞ്...
ചിറികോട്ടി ചിരിച്ചപ്പോള്‍,
ദേഷ്യം കനപ്പിച്ച് അമ്മ,
വീണ്ടും അടുക്കളച്ചൂടിലേയ്ക്ക്,
ഒന്നുമറിയാതെ അകത്ത് അച്ചന്റെ,
മുറിയില്‍ ഒരു നേര്‍ത്ത താരാട്ട് മുറിയുന്നു....

മനസ്സിലൊഴുകിപ്പരന്ന നിണപ്പുഴയില്‍
എത്ര പേര്‍ ജനിച്ചു മരിച്ചു......
കണക്കില്ലാത്ത സ്വപ്ന ബീജങ്ങള്‍,
കൈകാല്‍ മുളച്ചെഴുന്നേറ്റുവന്നു,
തൊട്ടടുത്ത ശൈത്യത്തില്‍ മരവിച്ചും,
പിന്നാലെ വന്ന വേനലില്‍,
പൊള്ളിയും മരിച്ചുപോയ്.......

ഇടര്‍ച്ച തളര്‍ത്തുന്ന,
ചില നേരങ്ങളില്‍,
അമ്മയ്ക്ക് മുഖം കൊടുക്കാതെ,
ചില ശുഭ്ര സ്വപ്നങ്ങളിനിയുമുണ്ടന്ന് ,
കള്ളം പറഞ്ഞ്, പ്രതീക്ഷയുടെ
ഒരു പിടി പാഴ്വാക്കുകളുച്ചരിച്ച്,
മടക്കയാത്രയ്ക്ക് ഭാണ്ഡം മുറുക്കുന്നു.....

അമ്മ വീണ്ടുമൊരു സ്വപ്നത്തിന്,
വെള്ളവും വളവും കോരി,
വീണ്ടും അടുക്കളവേവില്‍,
പലഹാരങ്ങള്‍ പൊതികെട്ടിയൊരുക്കി......

ഒടുവില്‍ ഞാന്‍ പടിയിറങ്ങുന്പോള്‍,
ഇവിടെ ഞങ്ങള്‍ രണ്ടുപേര്‍,
നിന്നിലൂടൊരു ജന്മപുണ്യത്തിന്,
കാത്തിരിക്കയാണെന്നോര്‍മ്മിപ്പിച്ച്,
അച്ഛന്റെ ഇടംചുമലില്‍ തലചേര്‍ത്തമ്മ
വീണ്ടും സാരിത്തലപ്പ് മുഖത്തേയ്ക്കടുപ്പിച്ചു........

2010 ഓഗസ്റ്റ് 17, ചൊവ്വാഴ്ച

നിള

ഊഷരമായൊരു മടിത്തട്ടാണ് നീയിപ്പോള്‍,
പണ്ടൊരു നദിയൊഴുകിയ വഴിയെന്നാരോ,
പിറുപിറുത്തിരിക്കുന്നു,
മുഖഛായ മാറി നീ മുറിഞ്ഞുപോയിരിക്കുന്നു.

അന്ന്, ആ കര്‍ക്കിടകത്തില്‍
നീ മദിച്ചുപായുന്നതിനിടെ,
മുത്തശ്ശനെ ധ്യാനിച്ച്,
എള്ളും പൂവിമിട്ടൊരുക്കിയ
ഒരു പിടി വറ്റും ഇലച്ചീന്തില്‍ തന്ന്,
അച്ഛനെന്നെ നിന്നിലേയ്ക്കയച്ചിരുന്നു.

നീ നാഭിച്ചുഴിയിലേയ്ക്ക് വലിച്ചടുപ്പിച്ച്
ഓളക്കൈകള്‍ കഴുത്തില്‍ മുറക്കി
ഒരു വേള ശ്വാസം നിലപ്പിച്ചതാണ്
ആരോ കരയ്ക്കടുപ്പിച്ചിരുന്നു,
ജീവന്‍ തിരിച്ചെന്നിലേയ്ക്കുവന്ന്
തളര്‍ച്ചയിലേയ്ക്ക്,
തൊട്ടുണര്‍ത്തുകയായിരുന്നു.....

ഇന്ന്, ഇപ്പോഴിതാ വീണ്ടും,
നിന്നിലേയ്ക്കായ് വന്നിരിക്കുന്നു,
സ്വന്തം പേരുച്ചരിച്ച് എള്ളും പൂവിമിട്ട്
ഒരു പിടി വറ്റുണ്ട്.......
പക്ഷേ, മനംനിറഞ്ഞു
നീയേറ്റുവാങ്ങുവതെങ്ങനെ?

ആരോ ദുരയില്‍,
കീറിമുറിച്ചിട്ട നിന്റെ നെഞ്ചിടം.....
നടന്നു വലഞ്ഞുപോയിരിക്കുന്നു.
ദൂരെയൊരു പൊട്ടുപോല്‍,
ഒരുതുള്ളി വെള്ളം!

വെറുതെയൊരു മരീചികയാണ്,
ഒഴുക്കും ആഴവുമില്ലാതെ,
നീയെനിയ്ക്കെങ്ങനെ മരണമേകും?
മരണമില്ലാതെങ്ങനെ മോക്ഷമാവും?

തിരിച്ചിനി പിന്നോട്ടില്ല,
വെറുതെ നിന്നിലൂടെ മുന്നോട്ടു നടക്കട്ടെ
അടുത്ത വര്‍ഷംവരെ നടപ്പുനീളട്ടെ.....
മഴപെയ്തു കുളിര്‍ത്തു നീ പരന്നൊഴുകുന്പോള്‍
കൂടെയൊഴുക്കിയേക്കുക

ഇരുണ്ട ചുഴികളൊരുക്കി വലിച്ചടുപ്പിച്ച്
ഇനിയും ജനിമൃതികളില്ലാത്ത
അഗാധതതകളിലേയ്ക്ക്
പുണര്‍ന്നെടുത്തുകൊള്ളുക

നീ നിള, നിള മാത്രമെന്ന് മന്ത്രിച്ച് ,
കയ്യിലീ ആത്മപിണ്ഡവുമായി,
ഞാന്‍ നടക്കുകയാണ്,
ഊഷരമായ ഈ മണല്‍വഴിയില്‍
ഒരു തുള്ളി മോക്ഷത്തിന്റെ നനവു ദാഹിച്ച് .........

2010 ജൂലൈ 28, ബുധനാഴ്‌ച

മരണം; അല്ല പ്രണയം

കറുത്തപക്ഷത്തില്‍,
ഉലഞ്ഞാടുന്ന,
മരത്തലപ്പുകള്‍ക്കിടയിലൂടെ,
നിന്നെ കാണുകയാണ്.
കുനിഞ്ഞിരുന്ന വിതുന്പുന്ന,
ഒരു നിഴല്‍പോലെ.....

പേരിഷ്ടമില്ലെന്ന നിന്റെ പിറുപിറുക്കല്‍,
കേള്‍ക്കുന്നുണ്ട്, ഇടയ്ക്കുയരുന്ന
നെടുവീര്‍പ്പിനുള്ളില്‍ ഉറഞ്ഞുകൂടുന്ന,
അമര്‍ഷധ്വനികളും....

പേരെന്തുമാവട്ടെ,
എത്രപേര്‍ നിന്നെ
പ്രണയിച്ച് അടുത്തുകൂടുന്നു,
ഒരുവട്ടം വന്നപ്പോള്‍
ഞാനോര്‍ക്കുന്നു,

പച്ച ജാലകവിരിയുള്ള മുറിയ്ക്കുള്ളില്‍
കടന്നുവന്ന് മോഹിപ്പിച്ച്
കൂടെവിളിച്ച്, പിന്നെ
നരച്ചൊരു വരാന്തയില്‍വച്ച് ,
പാതിവഴിയില്‍ കൈവിടുവിച്ച്,
കളഞ്ഞിട്ടു പോയത്......

‍ഞാനിനിയും വരുകയാണ്,
വീണ്ടും നീ ജാലകം തുറന്ന്,
നല്ലനേരംനോക്കി കൈപിടിച്ചേറ്റി...
കൂടെ ഇടതുഭാഗത്തായി,
ഇരുത്തുമെന്നോര്‍ത്ത്......

എന്തിനീ കണ്ണുനീര്‍?
മറന്നേയ്ക്കുക, മരണമെന്ന,
ആരോ തന്നൊരാ പേര്,
പ്രണയമെന്ന് ഞാനത് തിരുത്തുട്ടെ......
കറുത്തപക്ഷത്തില്‍
ചുവപ്പു കടുത്ത് കറുത്തുപോയ,
എന്റെ പ്രണയം........

2010 ജൂലൈ 16, വെള്ളിയാഴ്‌ച

വെളുത്ത രക്തം

വെളുത്ത രക്തബിന്ദുക്കളാണ്,
കുടിയിറക്കപ്പെട്ടവളെന്ന് അടയാളപ്പെടുത്തുന്നത്.
ഞാനറിയാതെയാണ്,
അടയാളങ്ങള്‍ വന്നുവീണത്.
അന്ന് ഇറക്കിവിട്ടപ്പോള്‍,
മുറിഞ്ഞ് പൊടിഞ്ഞിറ്റിയതാണിത്.....

വെറുതെയൊന്ന് താഴേയ്ക്ക് നോക്കു,
അവിടെ ആ വാതില്‍പ്പടിയിലുണ്ട്,
വെളുത്ത പൊട്ടുകളായി,
ഉണങ്ങിയൊട്ടിയിരിക്കുന്നു,
വെള്ളത്തിലലിയാത്തവിധം.....

അന്ന് അതിറ്റുവീണപ്പോള്‍,
വെള്ള നിറം കയ്യില്‍ തൊട്ടെടുത്ത്,
മുഖത്തു മിന്നിച്ച ഭാവങ്ങള്‍,
തേഞ്ഞുപഴകിയ,
ഒരു ക്ലീഷേയെ ഓര്‍മ്മപ്പെടുത്തി.....

പലവുരു കേട്ടുപഴക്കമേറിപ്പോയതാണ്,
ചെവി കൊടുക്കാതെ തിടുക്കത്തില്‍,
ഇറങ്ങാനൊരുങ്ങിയപ്പോഴാണ്,
കൈത്തലത്തില്‍ കുരുക്കി,
ഇറയത്ത് കെട്ടിയിട്ട ഇരുന്പു ചങ്ങല,
ഒരു ചോദ്യമെറിഞ്ഞു തന്നത്......

തന്നേ പൊട്ടിച്ചുകൊള്‍കെന്ന നിന്റെ,
ദുശ്ശാഠ്യത്തിന് മുന്നില്‍ വിറച്ചുകൊണ്ടീ,
വലം കൈ പകരം കൊടുത്താണ്,
ഒടുക്കം ഞാനിറങ്ങിയത്.....
അപ്പോഴാണ് അവിടമാകെ ഇറ്റുവീണത്,
ആ വെളുത്ത അടയാളങ്ങള്‍......

ഇപ്പോഴും പൊടിഞ്ഞു തൂവുകയാണ്,
കുടിയറക്കപ്പെട്ടുവെന്ന്,
എല്ലായിടത്തും അടയാളപ്പെടുത്തിക്കൊണ്ട്,
ഇറ്റുവീഴുകയാണ്....
ഈ വെളുത്ത രക്തബിന്ദുക്കള്‍.....